Saturday, 27 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (13- തുടര്ച്ച)


ലോകായതം

"അതുകൊണ്ട്, വിവേകശാലിയായ ഹേ, രാമാ, ഈ ലോകത്തിനപ്പുറം മറ്റൊന്നുമില്ല, നമ്മുടെ കന്മുൻപിലുള്ളതിൽ അങ്ങ് തീരുമാനമെടുക്കൂ, നമുക്ക് അജ്ജ്നാതമായതു വിട്ടുകളയുക"

രാമായണത്തിൽ, അയോധ്യാകാണ്ഡത്തിൽ വനവാസത്തിനു ഒരുങ്ങുന്ന രാമനെ പിന്തിരിപ്പിക്കാൻ ജാബാലിമുനി പറയുന്ന വാക്കുകളാണ് ഇത്. ജാബാലിയുടെ ഈ വാക്കുകൾ ‘നാസ്ത്തിക’മാണെന്നു അടുത്ത അധ്യായത്തിൽ വസിഷ്ട്ടൻ പറയുന്നുമുണ്ട്. 

അതുപോലെതന്നെ ബ്രഹുസ്പപതിയുടെ വാക്കുകൾ ശ്രദ്ധിക്കുക

"കല്പ്പിതം മോഹിതൈർ മന്ദൈർ, ദൈവം കിഞ്ചിന്ന വിദ്യതേ"

"മന്ദബുദ്ധികൾ ഭാവനയിൽ ഉണ്ടാക്കുന്ന ദൈവം എന്ന് ഒന്ന് നിലനില്ക്കുന്നില്ല"

പൗരാണിക ഭാരത ദർശനങ്ങൾ ഒന്നുംതന്നെ പ്രപഞ്ചത്തിനു വെളിയിൽ, പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ട് നില്ക്കുന്ന ഒരു ദൈവത്തെ സങ്കല്പ്പിക്കുന്നില്ല എന്ന് പ്രൊ. ദേബിപ്രസാദ് ചതോപാധ്യായ, കെ. ദാമൊദിരൻ തുടങ്ങിയ ഭാരതീയ പണ്ഡിതന്മാരും, മാക്സ് മുള്ളർ പോലുള്ള വൈദേശിക ചിന്തകന്മാരും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഇവിടെ ദർശനങ്ങളെ വിഭജിച്ചത്, അവ വേദങ്ങളുടെ പ്രാമാണ്യത്തം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. അത് അംഗീകരിക്കുന്നവ ആസ്തികമെന്നും അല്ലാത്തവ നാസ്തികമെന്നും പറഞ്ഞു പോന്നു.

ആസ്തിക ദർശനങ്ങളായ ഷഡ്ദർഷനങ്ങൽ (സാംഖ്യം, യോഗം, മീമാംസ, ന്യായം, വൈശേഷികം, വേദാന്തം) എന്നിവയിലും നാസ്ത്തിക ദർശനങ്ങളായ ബൌദ്ധം, ജൈനം തുടങ്ങിയവയിലും, ആത്മീയം എന്ന തരത്തിൽ വ്യാഖ്യാനിക്കാവുന്ന ‘അതിഭൗതിക’ (Metaphysical) നിഗമങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയില്നിന്നെല്ലാം വ്യത്യസ്തമായ ഒരു പുരാണ ഭാരതീയ ദർശനമാണ് ‘ലോകായതം’ അല്ലെങ്കിൽ ‘ചാർവാകം’ എന്നു അറിയപ്പെടുന്ന ദര്ശനം. ലക്ഷണമൊത്ത ഒരു ഭാരതീയ ഭൌതിക വാദമാണ് ലോകായതം. ഡോ. രാധാകൃഷ്ണൻ പറയുന്നതുപോലെ "ഭൌതികവാദത്തിനു തത്വ ശാശ്ത്രത്തോളം തന്നെ പഴക്കം ഉണ്ട്".

ഋക് വേദകാലത്ത് ജീവിച്ചിരുന്ന ബ്രഹുസ്പ്പതിയാണ് ലോകായതത്തിന്റെ ഉപജ്ഞാതാവ് എന്ന് കരുതിപോരുന്നു. ഭൃഗു മഹർഷിയാണ് മറ്റൊരു പ്രമുഖ ഭൗതികവാദി. അരവിന്ദ ഘോഷ് അദ്ദേഹത്തിൻറെ ഒരു പ്രഖ്യാപനം ഉദ്ധരിക്കുന്നു "ഭൌതിക പദാർഥം ശാശ്വതമാണ്, ജീവജാലങ്ങൾ ജനിക്കുന്നത് ഭൌതിക പദാർഥങ്ങളിൽ നിന്നുമാണ്. ഭൌതിക പദാർഥത്തിന്റെ സഹായത്തോടെ അത് നില നില്ക്കുന്നു. ഭൌതിക പദാർധത്തിലെക്കു അത് തിരിച്ചു പോവുകയും ചെയ്യും"

വേദാന്തത്തിന്റെ ആധികാരിക ഗ്രന്ഥമായ ബ്രഹ്മസൂത്രത്തിന്റെ കര്ത്താവായ സാക്ഷാൽ വേദവ്യാസൻ പോലും പലപ്പോഴും വ്യക്ത്തമായ ഭൗതികവാദം പറയുന്നത് നമുക്ക് പലയിടങ്ങളിലും കാണാൻ സാധിക്കും. മഹാഭാരതം ശാന്തിപർവത്തിൽ ബലി ഇന്ദ്രനോട് പറയുന്നത് ഇത്തരം ഒരു അവസരമാണ്.

“ജീവിതം ച ശരീരം ച ജാത്യ വൈ സഹജായതെ
ഉഭെ സഹ വിവർധെതെ ഉഭെ സഹ വിനശ്യത:
ഭൂതാനാം നിധിനം നിഷ്ടാ സ്രോത സാമീവ സാഗര:
നൈതത് സമ്യഗീജാനന്തോ നാരാ മുഹ്യന്തി വജ്രധ്യാൽ “

"ജീവനും ശരീരവും സ്വാഭാവീകമായി തന്നെ ഒന്നിച്ചു വളരുന്നു, ഒന്നിച്ചു നശിക്കുന്നു. എല്ലാ നദികളുടെയും അവസാന സങ്കേതം സമുദ്രമാണ്. അതുപോലെ എല്ലാ ജീവികളുടെയും അവസാന സങ്കേതം മരണമാണ്. ഇത് മനസ്സിലാക്കുന്നവർക്ക് അമ്പരപ്പ് ഒന്നും ഉണ്ടാവുന്നില്ല"

ഇത് കാണിക്കുന്നതു ഭൌതിക വാദ ചിന്തകൾക്ക് അക്കാലത്തുണ്ടായിരുന്ന സ്വീകാര്യതയാണ്. 

ബ്രഹുസ്പതിയുടെ ശിഷ്യനാണ് ചാർവാകൻ എന്നാണ് കരുതുന്നത്. ലോകായതത്തെപ്പറ്റി പതഞ്‌ജലി, ഭാസ്കരാചാര്യർ, ചാണക്യൻ തുടങ്ങിയവർ വിശദമായി പരാമർശിക്കുന്നുണ്ട്. മിക്കതും നിശിത വിമർശനങ്ങൾ ആണ്. ബ്രഹസ്പതിയുടെ ഒരു ഗ്രന്ഥം പോലും നമുക്ക് കണ്ടു കിട്ടിയിട്ടില്ല. മിക്കവാറും മുഴുവനും നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് നിഗമനം. അതുകൊണ്ട് അതിന്റെ വിമർശകരിൽനിന്നു വേണം ലോകായതത്തെപ്പറ്റി ധാരണകൾ ഉണ്ടാക്കാൻ.     

“യാവത് ജീവേത് സുഖം ജീവേത്, താവത് വൈഷയികം സുഖം
ഭാസ്മീ ഭൂതസ്യ ദേഹസ്യ, പുനരാഗമനം കുത:”

"എത്രകാലം ജീവനുണ്ടോ അത്രയും കാലം സുഖമായി ജീവിക്കുക, വിഷയ സുഖം അല്ലാതെ മറ്റെന്തു സുഖം ഉണ്ട്? ഈ ദേഹം ഭസ്മമാകുമല്ലൊ, പിന്നെങ്ങനെ തിരിച്ചു വരും?"

ലോകായതത്തിന്റെ നിലപാട് ഇതാണു എന്നാണ് വിമര്ശനം.

നിലവിലുണ്ടായിരുന്ന സാമൂഹ്യമൂല്യങ്ങൽക്കെതിരെ ചാർവകന്മാർ ശക്ത്തിയായി പ്രതികരിച്ചിരുന്നു എന്ന് വ്യക്തം. മാത്രമല്ല, വേദത്തിന്റെ ആധികാരികതയും അവർ അംഗീകരിച്ചിരുന്നില്ല. ലോകായതത്തിന്റെ ഉള്ളടക്കം ചുരുക്കത്തിൽ ഇങ്ങനെ സംഗ്രഹിക്കാം. 

ലോകായതം മാത്രമാണു ശാസ്ത്രം. പ്രത്യക്ഷം മാത്രമാണു പ്രമാണം. ഭൂമി, ജലം, അഗ്നി, വായു എന്നിവയാണു മൂല തത്വങ്ങൾ. ഭൌതിക പദാർത്ഥത്തിന്റെ സൃഷ്ട്ടിയാണ് മനസ്സ്, സുഖിക്കലാണ് ജീവിതത്തിന്റെ ലക്‌ഷ്യം. പരലോകം എന്നൊന്നില്ല, മരണമാണ് മോക്ഷം. ലോകൊൽപ്പത്തിക്ക് ഒരു സൃഷ്ട്ടികർത്താവിന്റെ ആവശ്യം ഇല്ല. ഭൂമി തുടങ്ങിയ മൂല പദാർഥങ്ങൾ കൊണ്ടാണ് ഈ പ്രപഞ്ചം നിര്മിചിരിക്കുന്നത്. ആകാശം പ്രത്യക്ഷ ജ്ഞാനത്തിനു വിധേയം അല്ല അതുകൊണ്ട് അത് മൂല പദാർധമല്ല.    

ഭാരതീയ ചരിത്രത്തിൽ ലോകായതന്മാർ പുരോഗമനപരമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് ശരിയായിരിക്കാം. എന്നാൽ അത് ആശാസ്ത്ട്രീയവും, അപരിഷ്ക്രുതവുമായ ഒരു ഭൌതിക ശാസ്ത്രം ആയിരുന്നു. എതിര്പ്പുകളെ യുക്തി യുക്തം നേരിടാൻ അതിനു കഴിഞ്ഞില്ല. അചേതനങ്ങളായ വസ്തുക്കളെ കൂട്ടിച്ചേർത്താൽ, ചേതന ഉണ്ടാവുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്കാൻ അതിനു കഴിഞ്ഞില്ല. ചേതന നശിച്ചതിനുശേഷവും ശരീരം നിലനില്ക്കുന്നില്ലേ എന്ന ചോദ്യത്തെ ഭലപ്രദമായി നേരിടാൽ അതിനു കഴിഞ്ഞില്ല. 


ലോകായതത്തെയും പൌരോഹിതത്തെയും ഒരുപോലെ എതിര്ത്ത ജൈന ബുദ്ധ ദർശനങ്ങൾക്ക് ആണ് ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത്. അതുപോലെതന്നെ മനസ്സിന്റെ സൂക്ഷ്മ ഭാവങ്ങളെ കൂടുതൽ നന്നായി വിശകലനം ചെയ്യാൻ ശ്രമിച്ച സാംഖ്യം, വൈശേഷികം തുടങ്ങിയ ദർശനങ്ങൾക്കും ലൊകായതത്തെക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചത് ലോകായതത്തെ ഏതാണ്ട് വിസ്മൃതിയിൽ തള്ളിക്കളഞ്ഞു (തുടരും).    


No comments:

Post a Comment