അകം
, പുറം എന്ന വിഭജനത്തിനു പുറമെ വീണ്ടും ഇവയെ 'തുറൈ' എന്ന മറ്റൊരു വിഭാഗം ആയി തിരിച്ചിരിക്കുന്നു.
ഒരു
മൂപ്പന്റെ സ്ഥാനത്തെ വാഴ്ത്തിപ്പാടുന്ന പാട്ടുകളെ "അരചവാക തുറൈ" എന്നും അയാളുടെ പാരമ്പര്യത്തെ വാഴ്ത്തി പാടുന്നത് "ഏനം മുല്ലൈ തുറൈ" , മൂപ്പന്റെ മകളുടെ
സൗന്ദര്യത്തെ വാഴ്ത്തി പാടുന്നത് "മകൾ പാർ കാഞ്ചി തുറൈ" യും, മൂപ്പന്മാരെ
ആരും കേൾക്കാതെ ഉപദേശിക്കുന്നത് "ചെവി അറിവൂർ തുറൈ" അല്ലെങ്കിൽ "പൊരുണ്
മൊഴി കാഞ്ചി തുറൈ" യുമാണ്.
വീരമരണം
പ്രാപിക്കുന്നവരാണ് സമൂഹത്തിലെ വീരന്മാർ.
ചെവി
അറിവൂർ തുറൈ, എന്ന വിഭാഗം പരസ്യമായി പറയാൻ കഴിയാത്തതാണ് എന്ന് സൂചിപ്പിച്ചല്ലോ. അക്കാലം
വീര ആരാധനയുടെ കാലം ആയിരുന്നു. മാത്രമല്ല ഇ മൂപ്പന്മാരുടെ പ്രധാന വരുമാന മാർഗം കൊള്ള
ആയിരുന്നു. മറ്റുള്ള ഗോത്രങ്ങളുടെ കാലികളെയും , കാർഷിക വിഭവങ്ങളെയും കൊള്ള ചെയ്തു തൻറെ
ഗോത്രത്തിലെ ജനങ്ങൾക്ക് വിതരണം ചെയ്യുന്നവനാണ് ഏറ്റവും വീരൻ. അതിൽ പൊയ്ത്തിനു പോകുന്ന
വീരൻ മാത്രമല്ല അയാളുടെ 'അമ്മ പോലും അത്തരം വീര സാഹസികതയെ എങ്ങനെ കാണുന്നു എന്നതിന്
ഒരു ഉദ്ദാഹരണം ഒരു പാട്ടിൽ കൊടുത്തിട്ടുണ്ട്.
ഒരമ്മ
പൊയ്ത്തിനു പോയ മകനെ കാത്തു ഒരു സ്ഥലത്തു നിൽക്കുകയാണ്. തിരിച്ചു വന്ന യോദ്ധാക്കളിൽ
ഒരാൾ വന്നു ആ അമ്മയോട് പറയുന്നു , അമ്മയുടെ മകൻ മരിച്ചു എന്ന്. ഇത് കേട്ട അമ്മയുടെ
മറുപടി ഇങ്ങനെയാണ്. 'എടാ എന്റെ മകൻ മരിച്ചോ ജീവിച്ചോ എന്ന് അറിയാനല്ല ഞാൻ ഇവിടെ നിൽക്കുന്നത്,
അവൻ മരിച്ചത് നെഞ്ചിൽ മുറിവേറ്റാണോ അതോ പുറകിൽ മുറിവേറ്റാണോ മരിച്ചത് എന്ന് അറിയാനാണ്.
നെഞ്ചിൽ മുറിവേറ്റാണ് മരിച്ചതെങ്കിൽ ഞാൻ കണ്ണുനീർ തുടച്ചു സംതൃപ്തയായി വീട്ടിലേക്കു
പോകും. ഇനി അഥവാ അവൻ പുറത്തു മുറിവേറ്റാണ്
മരിച്ചതെങ്കിൽ അവനെ മുലയൂട്ടിയ ഈ മുലകൾ രണ്ടും പറിച്ചെറിഞ്ഞു ഞാൻ ഇവിടെ മരിച്ചു വീഴും.'
ഇത്തരം
ഒരു സമൂഹത്തിലാണ് മൂപ്പന്മാരെ നല്ലകാര്യം ഉപദേശിച്ചു
കൊടുക്കാൻ ചില കവികൾ തുനിഞ്ഞത്. അതായത് ആന കരിമ്പിൻ തോട്ടത്തിൽ കയറി എല്ലാം നശിപ്പിക്കുന്നത്
പോലെ ആവരുത്. "യാനയെ കൊണ്ട പുലം പോലെ അത് താനുമുണ്ണാ ഉലകവും കെടുമേ " അതിനു
ചെയ്യേണ്ടത് ഒരു വണ്ട് പൂവിൽ നിന്നും തേൻ കുടിക്കുന്നതുപോലെ , തേനീച്ച ഒരു പൂവിൽ നിന്നും
ആ പൂവ് അറിയാതെ തേൻ എടുത്തു തന്റെ കൂട്ടിൽ എത്തിക്കുന്നതുപോലെ , ആർക്കും ഉപദ്രവം ചെയ്യാതെ
വേണം ഇക്കാര്യം നടത്താൻ എന്ന് പരസ്യമായി ഉപദേശിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അത് ചെവി
അറിവൂർ തുറൈ ആകുന്നതു, ചെവിയിൽ മന്ത്രിക്കുന്നത്.
taxation
-ന്റെ ആദ്യപാഠം മൂപ്പന്മാർക്കു ചൊല്ലിക്കൊടുക്കുന്ന
ഈ കവികൾ തീർച്ചയായും വടക്കു അപ്പോഴേ വളർന്നു
വികസിച്ച രാജഭരണ സംസ്കാരത്തെക്കുറിച്ചു നല്ലപോലെ
അറിയുന്നവർ , ഒരു പക്ഷെ അവിടെനിന്നും വന്ന ജൈന സന്യാസികളോ ബ്രാഹ്മണരോ ആയിരിക്കാം എന്നാണു
പണ്ഡിതരുടെ അഭിപ്രായം.
തമിഴ്
വീരഗാഥയുടെ കാലത്തു ചേര, ചോള, പാണ്ഡ്യ വീരന്മാരെ ധാരാളം പുകഴ്ത്തുന്ന ഗാനങ്ങൾ ഉണ്ടെങ്കിലും
നാം പിന്നീട് കേൾക്കുന്ന രാജാധികാരം ആയിരുന്നില്ല അന്ന്. ഒരു രാജ്യം എന്ന സങ്കല്പമോ,
രാജാവിന്റെ രാഷ്ട്രീയ അധികാരങ്ങളോ ഒന്നും ഇല്ലെങ്കിലും ഈ മൂന്നു ഗോത്ര തലവന്മാർ ഏറ്റവും
പ്രധാനപ്പെട്ടവർ ആയിരുന്നു. അവരെയാണ് "മൂവേന്തർ" എന്ന് വിളിച്ചിരുന്നത്.
അതിനു കീഴിൽ ഒരു പക്ഷെ ഒരു മലക്ക് ഒക്കെ അധിപരായവർ ഉണ്ട്. അവരെ "വേളിർ" എന്ന്
വിളിച്ചിരുന്നു. അതിനു, താഴെ ഗ്രാമത്തലവന്മാർ ഉണ്ട് അവരാണ് "ഊർകിഴാർ" എന്ന്
വിളിച്ചിരുന്നവർ. പല കുടികൾ ചേരുന്നതാണ് ഊര്. കുടി എന്നാൽ വീട്. പലപ്പോഴും ഈ കുടികൾ
എല്ലാം മൂപ്പന്റെ ബന്ധുക്കൾ, കുടുംബക്കാർ, അല്ലെങ്കിൽ ഒരേ ആചാരങ്ങൾ പിന്തുടരുന്നവർ ഒക്കെ ആയിരിക്കും.
ഈ
മൂന്നു തലത്തിലുള്ള മൂപ്പന്മാർ തമ്മിൽ രാഷ്ട്രീയപരമായോ സാമൂഹികപരമായോ യാതൊരു തലത്തിലും
അധികാരങ്ങൾ പങ്കിടുന്നവരല്ല എങ്കിലും, ഊർകിഴാർമാർ വേളിര്മാരെയും, വെന്തർമാരെയും ഭയപ്പെട്ടു
കഴിയുന്നവരായിരുന്നു. അതുപോലെ വെളിര്മാര് വെന്തർമാരെയും. അതായത് തങ്ങളേക്കാൾ ശക്തർ
ആയവരെ ഭയപ്പെട്ടിരുന്നു എന്ന് സാരം. ഇവിടെയാണ് 'മകൾ പാർ കാഞ്ചി തുറൈ' പാട്ടുകളുടെ പ്രസക്തി.
വേന്ദർ നിങ്ങളുടെ മകളുടെ സൗന്ദര്യം കണ്ടു മയങ്ങിയിരിക്കുന്നു എന്ന് ഈ ഗായകർ താഴെയുള്ള
വേളിർ, ഊർകിഴാർ മാരുടെ അടുത്ത് ചെന്ന് പാടി അവരെ സന്തോഷിപ്പിച്ചു സമ്മാനവും വാങ്ങി
പോകും.
അകം
, പുറം , തുറൈ എന്നിങ്ങനെയുള്ള വേര്തിരിവിന് പുറമെ മറ്റൊരു പ്രധാനപ്പെട്ട വിഭാഗമാണ്
"തിണൈ" എന്ന സങ്കല്പം. കവിതയിൽ തിണൈ എന്നതിന് അർഥം, ഒരു കവിതയുടെ ഭൂമിശാസ്ത്രപരമായ
നിലനില്പിനെയാണ് അതായത് ഒരു കവിത ഉളവാക്കുന്ന ഒരു സ്ഥലകാലബോധം, കാലാവസ്ഥ , അതിന്റെ
പശ്ചാത്തലവുമായുള്ള ഈണങ്ങൾ, ചുറ്റുപാടുകൾ, ചെടികൾ , മരങ്ങൾ , മൃഗങ്ങൾ. അവിടത്തെ സഹവാസം, സാമൂഹ്യ രൂപങ്ങൾ എല്ലാം
ചേർന്നുള്ള ഒരു ക്ലാസിക്കൽ metaphor അഥവാ കവിതയുടെ ഒരു രൂപകം. ക്ലാസിക്കൽ തമിഴ് കവിതകളിൽ
"ഉള്ളുറയ്" എന്ന് ഇതിനെ വിളിക്കും.
ഇത്
കവിതകൾക്ക് ബാധകമാകുന്നതുപോലെയോ അതിലും പ്രധാനമായോ ഭൂമിശാസ്ത്രപരമായ വിഭജനവും, ആ ഭൂമിശാസ്ത്ര
രീതിക്കു അനുസരിച്ചുള്ള ഉപജീവനവും അതിജീവനവും വിവരിക്കുന്നതാണ് തിണൈ വിഭജനം. ഇവിടെ
ഓരോ ജനവിഭാഗവും അവരവരുടെ ഭൂപ്രകൃതിക്കനുസരിച്ചു അവരവരുടെ ജീവിത രീതിയെ എങ്ങനെ രൂപപ്പെടുത്തുന്നു
എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
പ്രധാനമായും
തിണൈ മൂന്നായി തിരിച്ചിരിക്കുന്നു.
(1) കൈത്തിണൈ
(2)
പെരും തിണൈ
(3)
അയ്ന്തിണൈ
ആദ്യത്തെ
രണ്ടെണ്ണം കാർഷിക ഉത്പാദനന്തിന്റെ ലഭ്യത അനുസരിച്ചാണ്. കൈതിണൈ, എന്നാൽ ചെറിയ തോതിൽ
കൃഷിയും കാലിവളർത്തലും ഒക്കെയുള്ള ഭൂപ്രദേശം. പെരും തിണൈ എന്നാൽ വൻതോതിൽ കൃഷി ചെയ്യുന്ന
ഭൂപ്രദേശം എന്ന് സാരം
മൂന്നാമത്തേത്
ഭൂപ്രകൃതിയും അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഉപജീവന, ആത്മീയ ജീവിതങ്ങളെ അഞ്ചായി തിരിച്ചു
കാണിച്ചിരിക്കുന്നു.
1.കുറിഞ്ചി: ഇത് മലമ്പ്രദേശം ആണ്. ഇവിടെ ജീവിച്ചിരുന്നവർ
'വേടർ' എന്ന് അറിയപ്പെട്ടിരുന്ന ആളുകൾ ആണ്. ഇവരുടെ ഉപജീവന രീതി പ്രധാനമായും നായാട്ട്
ആണ്. ഒരു രീതിയിൽ പറഞ്ഞാൽ Hunter Gatherers ആയിരുന്നു ഇവർ. ഇവരുടെ ആരാധന മൂർത്തി 'ചേയോൻ'
എന്ന് ത്വൽക്കാപ്പിയം പറയുന്നു. ഒരു ദൈവം ആയല്ല
മറിച്ചു മഹാ ശൂരനായ ഒരു ആദിമ പിതാമഹൻ ആയാണ് ഇവർ ആരാധിച്ചുകൊണ്ടിരുന്നത്. പരിപാടൽ എന്ന
സംഘം കൃതിയിൽ ഇത് ചെംവേൽ ഉള്ളവൻ (ചുവന്ന വേൽ)
അല്ലെങ്കിൽ നെടുവേൽ ഉള്ളവൻ (നീണ്ട വേൽ) ഉള്ളവൻ ആണ്.
പിന്നീട്
സംസ്കൃതത്തിന്റെയും പുരാണേതിഹാസങ്ങളുടെയും മുന്നേറ്റത്തിൽ ചേയോൻ മുരുകനായും , സ്കന്ദനായും
എല്ലാം മാറി.
2.
മുല്ലൈ: ചെറിയ മൊട്ട കുന്നുകളും പുൽമേടുകളും
നിറഞ്ഞ പ്രദേശം ആണിത്. ചെറിയ തോതിൽ കൃഷിയിടങ്ങളും കാലിവളർത്തലും ആയിരുന്നു ഇവിടത്തെ
ആളുകളുട ജീവിത മാർഗം. പ്രധാനമായും ഇവർ ഇടയന്മാർ
ആയിരുന്നു. ഇവരുടെ ആരാധനാമൂർത്തി ഇടയൻ തന്നെ ആയിരുന്ന, കറുമ്പൻ ആയ "മായോൻ" ആയിരുന്നു. AD മൂന്നാം നൂറ്റാണ്ടു മുതൽ ഒൻപതാം നൂറ്റാണ്ടുവരെ ഭരിച്ചിരുന്ന ഭരദ്വാജ ഗോത്രക്കാരായ
പല്ലവ രാജാക്കന്മാരുടെ സംസ്കൃത വൽക്കരണത്തിൽ മായോൺ എന്ന സങ്കൽപ്പം കൃഷ്ണ സങ്കൽപ്പത്തിൽ ലയിച്ചു ഇടയ
ബാലനായ, പശുപാലകനായ കൃഷ്ണൻ ആയി തീർന്നു.
3.
മരുതം: നീർനിലങ്ങളും ചതുപ്പുകളും ആയിരുന്നു
ഈ പ്രദേശം. ചെറുധാന്യങ്ങളും, കാട്ടു നെല്ലും
(Oryza nivara) കൃഷി ചെയ്തു ജീവിക്കുന്ന കർഷകർ ആയിരുന്നു ഇവിടത്തെ ജനങ്ങൾ. ഇന്ന് നമ്മൾ
ഉപയോഗിക്കുന്ന നെല്ല് Oryza sativa ആണ്. ഇവരുടെ ആരാധനാ മൂർത്തി "വേന്തൻ
" ആണ്. വേദങ്ങളിലെ ഇന്ദ്രന്റെ പല ഗുണങ്ങളും ഉള്ള വേന്തൻ ക്രമേണ ഇന്ദ്രൻ തന്നെയായി
മാറി. (തിരുവനന്തപുരത്തു "മരുതം കുഴി" ഓർക്കുക.)
4.
പാലൈ: മഴയില്ലാത്ത, കുറ്റിച്ചെടികളും മുൾചെടികളും
മാത്രം വളരുന്ന ഭൂപ്രദേശം ആണിത്. ഇവിടെ ജീവിച്ചിരുന്നവർ 'മറവർ ' ആണ്. യുദ്ധവീരന്മാർ ആയിരുന്ന ഇവരുടെ പ്രധാന ഉപജീവന
മാർഗം കൊള്ളയടിക്കൽ (plunder) ആയിരുന്നു. യുദ്ധത്തിന്റെയും വിജയത്തിന്റെയും ദേവതയായ
"കൊറ്റവൈ" ആണ് ഇവരുടെ ദേവത. ക്രമേണ ഭദ്രകാളിയായും ദുർഗ്ഗയായും എല്ലാം രൂപ
പരിണാമം സംഭവിച്ച കൊറ്റാവൈ ദേവി സങ്കൽപ്പത്തിൽ
ലയിച്ചു. പാറശാലക്കടുത്തു "കൊറ്റാമം"
ഇന്നും ഉള്ള ചെറിയ പ്രദേശം ആണ്. അതുപോലെതന്നെ
മാർത്താണ്ഡവര്മയെ യുദ്ധത്തിൽ സഹായിക്കുന്നത് മഹാ ശൂരന്മാരാരായ 'മറവ പട' ആണ്.
5.
നൈതൽ: ഏറ്റവും താഴ്ന്ന പ്രദേശങ്ങളായ കടൽ
തീരങ്ങളാണ് നൈതൽ. ഇവിടത്തെ ജനങ്ങൾ "പാർത്തവർ", നുളൈയർ, വുമണർ എന്നിവരാണ്. പാർത്തവർ മൽസ്യം പിടിച്ചു
കച്ചവടം നടത്തുന്നവർ ആണ്. മൽസ്യം പിടിച്ചു ഉണക്കി കാളവണ്ടിയിൽ കയറ്റി മറ്റു സ്ഥലങ്ങളിൽ
കൊണ്ടുപോയി കൊടുത്തു ആവശ്യമുള്ള സാധനങ്ങൾ പകരം വാങ്ങിയാണ് ഉപജീവനം. വയനാട്ടിലെ 'മീനങ്ങാടി'
ഇതിന്റെ ഒരു പഴയ അവശിഷ്ടം ആണ്.
നുളൈയർ നല്ല divers’ ആണ് കടലിൽ നിന്നും മുത്തുകൾ സമ്പാദിക്കുകയാണു് ഇവരുടെ പ്രധാന ജോലി. വുമണർ ഉപ്പു കുറുക്കി കൈമാറ്റം ചെയ്തു ഉപജീവനം നടത്തുന്നവർ ആണ്. അവരുടെ ആരാധനാമൂർത്തി കടലോൺ ആണ്. ക്രമേണ കടലോൺ വരുണനായി പരിണമിച്ചു. …. (തുടരും)