Friday, 22 May 2026

തെക്കേ ഇന്ത്യൻ സാമൂഹ്യരൂപ ങ്ങളുടെ വികാസം – I (നാല് ഭാഗങ്ങളിലായി ഒരു ചർച്ച)


ഈ ലേഖനത്തിനു ആധാരമാക്കിയിട്ടുള്ളത് താഴെ പറയുന്ന ഗ്രന്ഥങ്ങളാണ്

Dr. Sreekumar Prabhakaran

Dravidian University · Dept. of Dravidian and Computational Linguistics

Francis Whyte Ellis and the Beginning of Comparative Dravidian Linguistics

 

Dr. Kesavan Veluthat

Brahmin Settlement in Kerala, First published 1978

 

Dr. K Kailasapathi

Tamil Heroc Poetry , Published Oxford Press 1968

 

Dr. Rajan Gurukkal

Social Formations of Early South India, Oxford University Press New Delhi

 

ഏതൊരു ഭൂവിഭാഗത്തിൽ ആകെ നോക്കിയാൽ, ഉദാഹരണത്തിന് ഇന്ത്യ ഉപഭൂഖണ്ഡം  എന്ന ഏകകം എടുത്താൽ, സാമൂഹ്യ രൂപങ്ങളുടെ പരിണാമം (Social Formations) നോക്കിയാൽ അത് ഏക രൂപമായിരിക്കുകയില്ല എന്നും, കാല ദേശങ്ങൾക്കു അനുസരിച്ചുള്ള  അസമമായ ഒന്നായിരുന്നു എന്നും കാണാൻ കഴിയും. ഇന്ന് നാം പറയുന്ന തെക്കേ ഇന്ത്യ മുഴുവൻ എടുത്താലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ടു ഇവിടെ തെക്കേ ഇന്ത്യ എന്ന് വിവക്ഷിക്കുന്നത് ഏതൊക്കെ പ്രദേശങ്ങളെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറയേണ്ടി വരും.    

തെക്കേ ഇന്ത്യ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് 'വെങ്കടത്തിനും' അതായത് ഇന്നത്തെ തിരുപ്പതിക്കും, ഇന്നത്തെ കേരളം, തമിഴ്‌നാട് പോണ്ടിച്ചേരി എന്നിവക്കും ഇടയിലുള്ള ഭൂമി എന്ന് മനസ്സിലാക്കണം. ഈ പ്രദേശങ്ങൾക്ക് അവിടെനിന്നും ലഭിക്കുന്ന പുരാവസ്തു  തെളിവുകൾക്കും ,പഴയ കാല സാഹിത്യവും ഭാഷാപരവുമായ ഒരു പൊരുത്വം അനുഭവപ്പെടുന്നു എന്ന് സാരം. അതുപോലെതന്നെ അവിടെനിന്നു വടക്കോട്ടു, ഇന്നത്തെ കർണാടകവും തെലുങ്കും സംസാരിക്കുന്ന പ്രദേശങ്ങളും തമ്മിൽ വ്യക്തമായ ഒരു വ്യത്യസ്തതയും കാണുന്നുണ്ടു താനും.  

അതുകൊണ്ട്, ഇവിടെ നാം സംസാരിക്കുന്ന വിഷയത്തിന് അങ്ങനെ ഒരു സ്ഥലപരമായ പരിധി ഉണ്ട്. അതുപോലെ തന്നെ കാലപരിധി , BCE 3 -ആം നൂറ്റാണ്ടുമുതൽ, അതായത് തെക്കേ ഇന്ത്യ ചരിത്രാതീത കാലത്തിൽ നിന്നും ചരിത്ര കാലഘട്ടത്തിലേക്ക് കടക്കുന്നത് മുതൽ എന്ന്  മനസ്സിലാക്കണം. അതായത് സാഹിത്യപരമായ ഉറവിടങ്ങൾ , വായ്പ്പാട്ടുകളായും, പാറകളിലും ഗുഹകളിലും, നാണയങ്ങളിൽ ചിത്രരൂപങ്ങളിലും, ലിപികളിലും മറ്റും ആയി  ലഭ്യമാകുന്ന കാലഘട്ടമാണ് ചരിത്ര കാലം എന്ന് വിവക്ഷിക്കുന്നത്. ഇത്തരം ചരിത്ര ശിഷ്ടങ്ങളിൽ നിന്നും കാലഗണന നടത്തുന്നത് വിവിധ ശാസ്ത്രീയ മാര്ഗങ്ങള് ഉപയോഗിച്ചാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാർബൺ ഡേറ്റിംഗ്.

കാർബൺ ഡേറ്റിംഗ്  ടെക്നോളജിയിൽ ഉപയോഗിക്കുന്നത് കാർബൺ-14 എന്ന കാര്ബോന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ് ആണ്. ഐസോടോപ്സ് എന്നാൽ ഒരു എലിമെന്റിന്റെ അസ്ഥിരമായ ആറ്റം ആണ്. അതായത് വ്യത്യസ്ത എണ്ണം പ്രോട്ടോണും ന്യുട്രോണും ഉള്ള ആറ്റം.

കാർബൺ-14, 6 പ്രോട്ടോണും 8  ന്യുട്രോണും അടങ്ങിയ കാർബൺ ആറ്റത്തിന്റെ ഒരു ഐസോടോപ് ആണ്. ഭൂമിയിലേക്ക് നിരന്തരം വരുന്ന കോസ്മിക് റേഡിയേഷനിൽ നിന്നും ഈ ഐസോടോപ്പിനെ ജീവനുള്ള വസ്തുക്കൾ സ്വീകരിച്ചു ടിഷുകളിൽ   സൂക്ഷിക്കുന്നു. ജീവനുള്ള വസ്തുക്കൾ അവ ജീവിച്ചിരിക്കുന്ന കാലത്തു ഇങ്ങനെ കാർബൺ-14  സ്വീകരിക്കുന്നത് കാർബൺ -12 ആയുള്ള ഒരു നിശ്ചിത അനുപാദത്തിൽ ആണ്. എന്നാൽ ഇവയുടെ ജീവൻ നഷ്ട്ടപ്പെട്ടുകഴിഞ്ഞാൽ കാർബൺ-14 സ്വീകരിക്കുന്നത് അവസാനിക്കും. മാത്രമല്ല കാർബൺ-14 മറ്റു ചില ആറ്റമുകളുടെ രൂപത്തിൽ ഡീകെ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഡീകെ ചെയ്യുന്നത് ഒരു നിശ്ചിത അളവിലാണ്.  5730  കൊല്ലം കൊണ്ട് കാർബൺ-14  പകുതി നഷ്ടപ്പെടും എന്ന് നാം കണ്ടെത്തിയിട്ടുണ്ട്. ഇതിനെയാണ് Half  Life എന്ന് പറയുന്നത്. അങ്ങനെ അവശേഷിക്കുന്ന കാർബന്റെ  അളവ് നോക്കിയാൽ ആ സാംപിൾ എടുത്ത വസ്തു മരിച്ചിട്ട്‌ എത്ര വർഷമായി എന്ന് കണ്ടെത്താൻ കഴിയും. ചെടികൾ , മരങ്ങൾ , മനുഷ്യർ , മൃഗങ്ങൾ തുടങ്ങി ജീവിച്ചിരുന്ന എല്ലാ വസ്തുക്കളുടെയും കാലം ഇങ്ങനെ കണ്ടെത്താം. ഏതാണ്ട് 60,000 വര്ഷം വരെയുള്ള കാലം കണ്ടെത്താൻ ഈ ടെക്‌നികിനു കഴിയും. പിന്നീട് ഈ രീതിക്കു മറ്റു ചില കുറവുകൾ കണ്ടെത്തുകയും അതിനു പ്രതിവിധി ചില Calibration-ലൂടെ കണ്ടെത്തുകയും ചെയ്തു.     

എന്നാൽ മിനറലുകളും   പാറകളിലും   എങ്ങനെയാണ് കാലഗണന നടത്തുന്നത്? അത് മറ്റൊരു രീതിയാണ് ഇതിനെ പൊട്ടാസ്യം-ആർഗോൺ ഡേറ്റിംഗ് എന്ന് പറയുന്നു. റേഡിയോ ആക്റ്റീവ് പൊട്ടാസിയവും റേഡിയോ ആക്റ്റീവ് അർഗോണും തമ്മിലുള്ള റേഷ്യോ അളക്കുന്നതിലൂടെയാണ്‌ ഇത്. മുൻപ് പറഞ്ഞതുപോലെ റേഡിയോ ആക്റ്റീവ് പൊട്ടാസ്യം -40 റേഡിയോ ആക്റ്റീവ് അർഗോനായി മാറിയ റേറ്റ് നോക്കിയാൽ ഇവയുടെ കാലം നിർണയിക്കാൻ കഴിയും. ഇങ്ങനെ 450 കോടി കൊല്ലം വരെ പഴക്കമുള്ള ചില ഉൽക്കയുടെ കാലം നിര്ണയിച്ചിട്ടുണ്ട്. 

കാല നിർണയത്തിലെ കൂടുതൽ കൃത്യതയായ രീതികൾ ആണ് Electron  spin  Resonance  test ,  Optically  stimulated  luminescence test and Thermo luminescence test എന്നിവ

നമുക്ക് ചരിത്രത്തിലേക്ക് തന്നെ തിരിച്ചുവരാം. 

 പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹെൻറി കാൾ ബ്രൂക്ക്സ് എന്ന പടിഞ്ഞാറൻ ചരിത്രകാരനും അന്ന് ഇന്ത്യയിൽ , ബംഗാളിൽ ഒരു ജഡ്ജി ആയിരുന്ന വില്യം ജോൺസ് എന്നൊരാളും, സംസ്കൃത ഭാഷയും യൂറോപ്യൻ ഭാഷകളും തമ്മിൽ കുടുംബപരമായ ഒരു ബന്ധം ഉണ്ട് എന്ന് കണ്ടെത്തുകയും , ആ ബന്ധം ഇൻഡോ-യൂറോപ്യൻ ഭാഷ കുടുംബം എന്ന സങ്കല്പമായി മാറുകയും ചെയ്തു. സംസ്കൃതവും , ലാറ്റിനും ഇംഗ്ലീഷും എല്ലാം ചേർന്ന ഒരു പ്രാചീന ഭാഷാ കുടുംബം ഉണ്ടായിരുന്നെന്നും , ഏറ്റവും പ്രാചീന ദശയിൽ ഇത് ഒരു ഭാഷ ആയിരുന്നു എന്നും സങ്കല്പിക്കപ്പെടുകയുണ്ടായി.    

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, തെക്കേ ഇന്ത്യയുടെ ചരിത്രം, അന്നത്തെ ചരിത്ര രചനാ രീതി അനുസരിച്ചു എഴുതാൻ ആരംഭിച്ച ചരിത്രകാരന്മാരെ ഏറ്റവും ബുദ്ധിമുട്ടിൽ ആക്കിയ ഒരു പ്രശ്നം തെക്കേ ഇന്ത്യയിൽ  എന്ന് മുതൽക്കാണ് 'ആര്യനൈസേഷൻ' തുടങ്ങിയത് എന്നും , എന്ന് മുതൽക്കാണ് ആര്യന്മാരുടെ കുടിയേറ്റവും അവരുടെ ഭാഷയായ സംസ്കൃതവും ഇങ്ങോട്ടു വന്നത് എന്നുമുള്ള പ്രശ്നം ആയിരുന്നു. അതിനു കാരണം അന്ന് വില്യം ജോൺസിന്റെ ആശയം, അതായത് എല്ലാ ഇന്ത്യൻ ഭാഷകളും സംസ്കൃതത്തിന്റെ ഒരു ഉൽപ്പന്നം മാത്രമാണ്  എന്നുള്ള   നിഗമനം ആയിരുന്നു. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എല്ലിസ് (1816) എന്ന മറ്റൊരു ചരിത്രകാരൻ ഒരു പുതിയ ആശയവുമായി മുന്നോട്ടു വന്നു. വില്യം ജോൺസ് അടക്കമുള്ള കൽക്കട്ട സ്കൂൾ പറയുന്നതുപോലെയല്ല, മറിച്ചു, തെക്കേ ഇന്ത്യൻ ഭാഷകളിൽ മിക്കതും , അതായത് തമിൾ, മലയാളം , തുളു , തെലുഗു , കന്നഡ തുടങ്ങിയവക്ക് വ്യത്യസ്തമായ ഒരു ഘടന, വ്യാകരണ പരമായും, പദവ്യന്യാസപരമായും (Syntactical) , പദങ്ങളുടെ അർത്ഥ സംബന്ധി ആയും (Semantical) സംസ്കൃതത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഘടന നിലനിൽക്കുന്നുണ്ട് എന്ന് സ്ഥാപിച്ചു. അതായത് തെക്കേ ഇന്ത്യൻ ഭാഷകൾക്ക് സംസ്കൃതേതരമായ ഒരു മൂലം ഉണ്ട് എന്ന് കാണിച്ചു തന്നു. ഇത് തെക്കേ ഇന്ത്യൻ ചരിത്രകാരന്മാർക്കു ഒരു പുതു ഊർജ്ജം നൽകി…. (തുടരും)

Thursday, 14 May 2026

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും

 ഭാഗം IV 


ബ്രിട്ടീഷ് സാമ്രാജ്യത്വം അങ്ങനെ വിളിച്ചിരുന്നു എങ്കിലും ഇവിടത്തെ സാധാരണ ജനങ്ങൾക്ക് അങ്ങനെ ഒന്നിനെക്കുറിച്ചും യാതൊരു സങ്കൽപ്പവും ഉണ്ടായിരുന്നില്ല. അവർ ചെറിയ ചെറിയ രാജ്യങ്ങളിലെ പ്രജകൾ ആയിത്തന്നെ സങ്കല്പിച്ചിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കയ്യേറ്റങ്ങളും, വെട്ടിപ്പിടുത്തങ്ങളും യുദ്ധങ്ങളും നിരന്തരമായി ചെയ്യുന്ന രാജ്യങ്ങളിലെ പ്രജകൾ. രാജ്യകാര്യങ്ങളിൽ ഒരു പങ്കാളിത്വവും ഇല്ലാത്ത പ്രജകൾ. ആ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം തോറ്റു പോയിരുന്നു എന്ന് വെറുതെ സങ്കൽപ്പിച്ചു നോക്കുക. അതിന്റെ പരിണാമം "ഇന്ത്യ" എന്ന സങ്കല്പം ആവുമായിരുന്നോ ? 

താന്തിയാ തോപ്പി, സ്വാതന്ത്ര്യ സമരത്തിന്റെ ഒന്നാം അദ്ധ്യായമായ 1857-ലെ പ്രക്ഷോഭകാലത്ത് നായക  പരിവേഷത്തോടെ ചരിത്രം രേഖപ്പെടുത്തിയ വിപ്ളവകാരി. മറാത്താ പേഷ്വാ ആയിരുന്ന നാനാ സാഹേബിന്റെ സഹചാരി, സൈന്യാധിപൻ. കാൺപൂരിൽ പരാജയപ്പെട്ട് പലായനം ചെയ്ത നാനാ സാഹേബിനു വേണ്ടി സൈന്യത്തെ നയിച്ചു. ഗ്വാളിയോർ ബ്രിട്ടീഷ് അധീനതയിലാകാതിരിക്കാൻ റാണി ലക്ഷ്മിബായിക്ക് സഹായിയായി. സ്വന്തം സൈന്യത്തിന് തോറ്റു പിൻവാങ്ങേണ്ടി വന്നപ്പോൾ വനത്തിലൊളിച്ച് ഗറില്ലാ യുദ്ധത്തിന് നേതൃത്വം നല്കി. ആത്മസുഹൃത്തിനാൽ ചതിക്കപ്പെട്ട് ബ്രിട്ടീഷുകാരുടെ പിടിയിലായി പിന്നീട് തൂക്കിലേറ്റപ്പെട്ടു. അദ്ദേഹം ആയിരുന്നു ജയിച്ചതെങ്കിൽ മറാത്ത എന്ന രാജ്യം നിലനിൽക്കും , ഇന്ത്യ അല്ല. ഇത് ആരുടേയും കുറ്റം കൊണ്ടല്ല, ഇന്നത്തെ ഇന്ത്യ എന്ന സങ്കല്പം അന്നില്ല.

ആദ്യകാല സ്വാതന്ത്ര സമര നേതാക്കളുടെ മുന്നിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നവും അതുതന്നെയായിരുന്നു. ഒന്നാമത് അവർക്കു തന്നെ അങ്ങനെ ഒരു സങ്കൽപ്പത്തിന്റെ ആവശ്യകതയോ, അതിന്റെ ആഴമോ അജ്ഞാതമായിരുന്നു. ഇന്ത്യയുടെ ഗ്രാൻഡ് ഓൾഡ് മാന് എന്ന് അറിയപ്പെടുന്ന ദാദാഭായ് നവറോജി തുടങ്ങിയവർ, അവരുടെ ആദ്യ കാലങ്ങളിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പോലും ഒരു പ്രധാന പ്രശ്നമായി കണ്ടിരുന്നില്ല എന്ന് തന്നെ പറയാം. പക്ഷെ ബ്രിട്ടിഷുകാർ ഇന്ത്യയോട് ചെയ്യുന്നത് ന്യായമല്ല എന്ന് ആയിരുന്നു അവരുടെ ധാരണ. 

ദാദാഭായ്  നവറോജിയുടെ പ്രസിദ്ധമായ വാക്കുകൾ ഇങ്ങനെയായിരുന്നു. 

“Let us speak out like men and proclaim that we are loyal to the backbone; that we understand the benefits the English rule has conferred upon us”

എന്നാൽ ബ്രിട്ടീഷ്കാർ ഇന്ത്യയെ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും വലിയ വിമര്ശകനുമായിരുന്നു നവറോജി. സാമ്രാജ്യത്വം ഇന്ത്യയിൽ നിന്നും കടത്തുന്ന സമ്പത്തിന്റെ കണക്കു കൃത്യമായി പൊതു ബോധത്തിൽ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. വ്യാവസായിക വിപ്ലവത്തിന് ബ്രിട്ടൻ ചിലവഴിക്കുന്നതിന്റെ മൂന്നിരട്ടി സ്വത്തു അവർ ഇന്ത്യയിൽ നിന്നും കടത്തി എന്നായിരുന്നു  അദ്ദേഹം തന്റെ പ്രസിദ്ധമായ “Poverty and Un-British rule in India” (1901) എന്ന  പുസ്തകത്തിലൂടെ ലോകത്തിന്റെ മുന്നിൽ കൊണ്ടു വന്നത്. പക്ഷെ അദ്ദേഹം അപ്പോഴും വിശ്വസിച്ചത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ബ്രിട്ടന്റെ സ്വത സിദ്ധമായ കുലീനതയോടെ കാര്യങ്ങൾ ചെയ്യുന്നില്ല എന്നായിരുന്നു.

അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ടൈറ്റിൽ അത് സൂചിപ്പിക്കുന്നത് നോക്കുക. "Poverty and Un -British Rule in India " അതായത് ഇവിടെ നടക്കുന്നത് "Un  British " ആണ് എന്ന് മാത്രം. അദ്ദേഹത്തിന്റെ ബുക്ക് തുടങ്ങുന്നത് ഇങ്ങനെയാണ്

“The present system of government is destructive and despotic to the Indians and un-British and suicidal to Britain. On the other hand, a truly British course can and will certainly be vastly beneficent both to Britain and India.”

“ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന   ബ്രിട്ടീഷ് സർക്കാർ സ്വേച്ഛാപരവും വിനാശകരവുമാണ്. അത് ബ്രിട്ടീഷ് രീതിയല്ല. അതുകൊണ്ടുതന്നെ ബ്രിട്ടന് ആത്മഹത്യാപരവുമാണ്. നേരെമറിച്ചു യഥാർത്ഥ ബ്രിട്ടീഷ് മാർഗം ആയിരുന്നെങ്കിൽ അത് ഇന്ത്യക്കും ബ്രിട്ടനും ഒരേപോലെ ഗുണകരമായതായിരിക്കും.”

അതേപോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇവിടെ നടപ്പാക്കിയ ബ്രിട്ടീഷുകാരെ അദ്ദേഹം വാനോളം പുകഴ്ത്തുന്നുമുണ്ട്.

“The introduction of English education, with its great, noble, elevating, and civilising literature and advanced science, will for ever remain a monument of good work done in India and a claim to gratitude upon the Indian people.”

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം നിലനിൽക്കാൻ ആവശ്യമായ ക്രമസമാധാനം ഇവിടെ നടപ്പാക്കുന്ന ബ്രിട്ടീഷ് സർക്കാരിന് അദ്ദേഹം നന്ദിയും പറയുന്നുണ്ട്.

“Britain may well claim credit for law and order, which, however, is as much necessary for the existence of British rule in India as for the good of the Indian people”

എന്നാൽ എവിടെയും ഉണ്ടാവുന്നതുപോലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനകത്തും തീവ്ര നിലപാടുകാർ ഉയർന്നു വന്നു.  'Swaraj is my Birthright and I will achieve it anyhow' എന്ന് പ്രഖ്യാപിച്ചുകൊണ്ട് Balagangadhar  Tilak സ്വാതന്ത്ര്യ ചിന്തക്ക് പുതിയൊരു മാനം നൽകി. എങ്കിലും അപ്പോഴും സ്വാതന്ത്ര്യ പ്രസ്ഥാനം Indian elites -ന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഇന്ത്യ എന്ന സങ്കല്പം സാധാരണ ജനങ്ങളിലേക്ക് അപ്പോഴും എത്തിയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ഗാന്ധിയുടെ ഉദയം,  ഒറ്റ രാജ്യം എന്ന സങ്കല്പം കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക്   എത്താൻ കാരണമായി. അതിന്റെ അടിസ്ഥാനപരമായ ഒരു കാരണം , ഇന്ത്യൻ ജനതയുടെ സർവ സ്പർശികളായ സാമൂഹ്യ ബന്ധങ്ങളും ഇതിന്റെ ഭാഗമായി പരിഷ്ക്കരിച്ചു തുടങ്ങി എന്നതാണ്. രാജ റാം മോഹൻ റോയ് , ഈശ്വരചന്ദ്ര  വിദ്യാസാഗർ, ബങ്കിംചന്ദ്ര ചാറ്റർജി  തുടങ്ങിയവർ അപ്പോൾ തന്നെ കിളച്ചു പരിപക്വമാക്കിയിട്ടിരുന്ന മണ്ണിലേക്കാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ വിത്തെറിഞ്ഞത്. സതി , ശൈശവ വിവാഹം , ജാതി വ്യവസ്ഥ എന്നിവക്കെതിരെയുള്ള പോരാട്ടത്തിൽ യാഥാസ്ഥിതിക ശക്തികളുടെ എതിർപ്പ് ഉണ്ടായെങ്കിലും സാധാരണ ജനങ്ങളിൽ ഒരുമയുടെ , ഒരു രാഷ്ട്ര സങ്കൽപ്പത്തിന്റെ തെളിമ ഉയർന്നു വന്നു എന്ന് നമുക്ക് കാണാൻ കഴിയും.

അതുപോലെതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്മിത്വത്തിനെതിരായ സമരവും ഉയർന്നു വന്നു. ചമ്പാരൻ കർഷക സമരവും ചൗരി ചൗരാ സംഭവവും ഗാന്ധിജി മുന്നിൽ കണ്ട അഹിംസക്കും അപ്പുറം പോയി എങ്കിലും ഒരു രാജ്യം എന്ന സങ്കൽപ്പത്തിന്റെ പിന്നിൽ അവരെല്ലാം ഉറച്ചു നിന്നു. ലോകചരിത്രത്തിൽ ഇത്രയും വലിയൊരു ജനസഞ്ചയം ഒരൊറ്റ രാജ്യ സങ്കൽപ്പത്തിന് പിന്നിൽ അണിനിരക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിലാണ്.

അങ്ങനെ,  സാമൂഹ്യ  പരിഷ്‌ക്കരണം  ഇന്ത്യൻ  ദേശീയതയുടെ വികാസത്തിന് ഒരു പ്രധാന ചാലക ശക്തിയായി മാറി. ഇന്ത്യയെ കണ്ടുപിടിക്കാൻ (Discovery of India) ഇറങ്ങി തിരിച്ച ജവഹരിലാൽ നെഹ്രുവിന്‌ ഒരു പുതിയ ഇന്ത്യയെ നിർമിക്കൽ (Invention of  New  India )  മാത്രമാണ് പോംവഴി എന്ന് മനസ്സിലായി.  

ആ കടമ ഇന്നും അവസാനിച്ചിട്ടില്ല. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ സർ സുരേന്ദ്രനാഥ്‌ ബാനർജി 1925 -ഇൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയുടെ പേര് നൽകിയതുപോലെ "A Nation In Making” ………..(അവസാനിച്ചു)

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും

 ഭാഗം -III


ഗ്രീക്കിന്റെ സ്വാധീനം കൊണ്ടാവാം ഹെറോഡോട്ടസ് തന്റെ മാപ്പിൽ ഹിന്ദുഷ് എന്നതിന് പകരം ഇൻഡോസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  സിന്ധുവിന് ഇപ്പുറമുള്ള ഭൂപ്രദേശത്തെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നെങ്കിലും , ഹെറോഡോട്ടസ് സിന്ധും അതിനു കിഴക്കുള്ള എല്ലാ പ്രദേശത്തെയും ഇൻഡോസ് എന്ന് വിളിച്ചു.  

അലക്‌സാണ്ടറുടെ കാലം ആയപ്പഴേ (ബിസി 325 ) ഹെലനിക് ഭാഷകളിൽ സിന്ധുവിന്റെ കിഴക്കോട്ടു ഏതാണ്ട് ഗംഗാതടം വരെയുള്ള പ്രദേശങ്ങളെക്കുറിച്ചു അറിഞ്ഞിരുന്നു. ഈ കാലഘട്ടത്തിൽ മെഗസ്തനീസ്, അലക്സാണ്ടറുടെ കാലശേഷം വന്ന ഗ്രീക്ക് ചക്രവർത്തി സെൽയോക്കസ്-1 ന്റെ അംബാസിഡർ ആയി ചന്ദ്രഗുപ്ത മൗര്യന്റെ രാജധാനിയിൽ, പാടലീപുത്രത്തിൽ , ഇന്നത്തെ പാറ്റ്ന,  കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇൻഡിക്ക എന്ന പുസ്തകത്തിൽ തെക്കേ ഇന്ത്യ അടക്കമുള്ള (ഗോദാവരി തീരം  വരെ എന്ന് പലരും അഭിപ്രായപ്പെടുന്നു) പ്രദേശങ്ങളെ ഉൾപ്പെടുത്തി എന്ന് പറയപ്പെടുന്നു. 

 പഴയനിയമം, എസ്ഥേർ പുസ്തകം ഒന്നാം അധ്യായത്തിലും എട്ടാം അധ്യായത്തിലും Hodu എന്ന പേരിലുള്ള ഒരു പ്രദേശത്തെപ്പറ്റിയും അതിലെ രാജാവായ അഹ്‌സനിയസ് , hodu മുതൽ എത്തിയോപ്യ വരെയുള്ള 127 പ്രൊവിൻസ് ഭരിച്ചിരുന്നു എന്ന് പറയുന്നുണ്ട്. hodu എന്ന വാക്കു പഴയ പേർസ്യയിലെ 'Hindush ' എന്ന വാക്കിൽ നിന്ന് പരിണമിച്ചു ഉണ്ടായതാണ്. 

Achaemenid സാമ്രാജ്യത്തിലെ നാല് രാജാക്കന്മാരുടെ ശവകുടീരമാണ് പ്രസിദ്ധമായ Naqsh-i Rostam. അതിൽ ഏറ്റവും ശക്തനായ  ദാരിയൂസ് -1 ന്റെ ശവകുടീരവും അതിലെ ശിലാഫലകവും പ്രധാനപ്പെട്ടതാണ്. അതിൽ അദ്ദേഹം കീഴടക്കിയ രാജ്യങ്ങളുടെ നീണ്ട ഒരു നിരതന്നെ ഉണ്ട് . അതിൽ ഗാന്ധാരം, ഹിന്ദുഷ്, എളാമ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഗാന്ധാരം   എന്നത് ഇന്നത്തെ വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാൻ മുതൽ , പെഷവാർ , കാബൂൾ തുടങ്ങി സ്വാത് നദിതടം വരെയുള്ള പ്രദേശം ആണ്.

കൈലാസ  പർവ്വതത്തിനടുത്തു  നിന്ന് ഉത്ഭവിച്ചു, കാശ്മീർ വഴി ഇന്നത്തെ പാക്കിസ്ഥാൻ കടന്നു 3120  കിലോമീറ്ററോളം ഒഴുകി കറാച്ചിക്കടുത്തു, അറബിക്കടലിൽ ചേരുന്ന സിന്ധു നദിയെയാണ് Indus എന്ന് വിളിക്കുന്നത്. അതിന്റെ താഴെപ്രദേശങ്ങളിലുള്ള താഴ്വരയാണ് ഹിന്ദുഷ് എന്ന് പേർഷ്യനിൽ വിളിക്കുന്ന പ്രദേശം. ആ പ്രദേശത്തു അധിവസിച്ചിരുന്ന ജനങ്ങളാണ് ഹിന്ദു എന്ന് അറിയപ്പെടുന്നത്.

ഇന്നത്തെ ഇറാന്റെ തെക്കു പടിഞ്ഞാറും പടിഞ്ഞാറൻ പ്രദേശങ്ങളും, ഇറാക്കിന്റെ കുറെ ഭാഗങ്ങളും  ഉൾപ്പെട്ട ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇളം എന്ന് പറയുന്നത്. അവിടെ നിലനിന്നിരുന്ന ഇളമൈറ്റ് ഭാഷയും ദ്രാവിഡിയൻ ഭാഷയും തമ്മിൽ അടുത്ത ബന്ധം ഉണ്ട് എന്ന് ഒരു Hypothesis നിലനിന്നിരുന്നു. എന്നാൽ ബലൂചിസ്ഥാൻ പ്രദേശങ്ങളിൽ സംസാരിക്കുന്ന ബ്രഹൂയി ഭാഷയുമായാണ് കൂടുതൽ അടുപ്പം എന്ന് ആണ് ഇന്നത്തെ കാഴ്ചപ്പാട്.      

ദാരിയൂസ് -1- ന്റെ ശവകുടീരത്തിലുള്ള മറ്റൊരു പ്രധാന ലിഖിതം ഇങ്ങനെയാണ്.   “parsa parsahya puthra ariya ariyachitra”, അതായത്, “a Parsi, the son of a Parsi, an Aryan, of Aryan family

പത്താം നൂറ്റാണ്ടിൽ ഇവിടം സന്ദർശിച്ച അൽ ബറൂനി,  ഹിന്ദ് എന്നാണു വിളിക്കുന്നത്.

പിന്നീട്  ഏതാണ്ട് AD രണ്ടാം നൂറ്റാണ്ടോടുകൂടി ഒരു ടെറിറ്റോറിയൽ ഐഡന്റിറ്റി കൂടി കാണിക്കാൻ അതോടൊപ്പം "സ്ഥാൻ" എന്നത് ചേർത്ത് ഹിന്ദുസ്ഥാൻ ആയി മാറി. 

പുരാതന ഗ്രീക്കുകാർ "Father  of  History " എന്ന് വിളിച്ച ഹെറോഡോട്‌സ് ബിസി 440 -ഇൽ ഇന്ത്യ എന്ന് വിളിച്ച പേര് ഹിന്ദുഷ് എന്ന്   പേർഷ്യൻസ്, hodu എന്ന്   ഹിബ്രുവിൽ , മെഗസ്തനീസ് ഇൻഡിക്ക എന്നും  ജംബു ദ്വീപ് എന്നു  ചാണക്യൻ അർത്ഥശാസ്ത്രത്തിലും, ഭാരത വര്ഷം, ഭാരതം  എന്നൊക്കെ  വിഷ്ണു പുരാണത്തിലും, ഇൻഡീസ് എന്ന്  ഹുയാൻസാങ്o, ഹിന്ദ് എന്ന് അൽ ബറൂനിയും  ഹിന്ദുസ്ഥാൻ    എന്നിങ്ങനെയുള്ള പേരുകളിൽ കൂടി എന്ന് 15 -16  നൂറ്റാണ്ടുമുതൽ 19 -ആം നൂറ്റാണ്ടുവരേയും  അറിയപ്പെട്ട , ഈ ഉപഭൂഖണ്ഡം, വീണ്ടും ഇന്ത്യ ആയി. ചെറിയൊരു വ്യത്യാസത്തോടെ , ബ്രിട്ടീഷ് ഇന്ത്യ.

ഇന്ന് നാം അറിയുന്ന ഇന്ത്യ , മുൻപ് പറഞ്ഞ ഏതെങ്കിലും ഭൂതകാലത്തിന്റെ ബാക്കി പത്രമാണോ? രണ്ടര സഹസ്രാബ്ദങ്ങൾക്കുമേറെയായി പറയപ്പെടുന്ന ഈ പേരുകളും അവയെ കുറിക്കുന്ന ഭൂവിഭാഗങ്ങളും ചില വരേണ്യ വിഭാഗത്തിന്റെ കൊടുക്കൽ വാങ്ങലുകളുടെ ഓർമകളുടെ അപ്പുറത്തു,  ഏതെങ്കിലും ഈ ഭൂവിഭാഗങ്ങളിൽ ജീവിച്ചിരുന്ന ജനങ്ങൾക്ക്   ബാധകമായിരുന്നോ ? "ഭാരതമെന്ന പേര് കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം" എന്ന് പറയുമ്പോൾ ഏതു ഭരതൻ ? ആ ഭരതനുമായി എനിക്ക് എന്ത് സംബന്ധം എന്ന് ചിന്തിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ ? ഏതോ കാലത്തു ഏതോ ഭൂവിഭാഗം ഭരിച്ച ഏതോ ഒരു കുലം എന്നതിനപ്പുറം ആർക്കു എന്ത് ബന്ധം ?  

അപ്പോൾ നാം ഇന്ന് പറയുന്ന ഇന്ത്യ എന്ന സങ്കല്പം നവീനമായ ഉണ്ടായതാണോ ? ഒരു പക്ഷെ അങ്ങനെയും പറയുന്നതിൽ തെറ്റൊന്നും ഇല്ല. ഉദ്ദാഹരണം നോക്കിയാൽ 1857 -ലെ കലാപവും ഝാൻസി റാണി , താന്തിയ തോപ്പി തുടങ്ങിയ വീര ദേശസ്നേഹികളുടെ ചെറുത്തു നിൽപ്പും, ആയിരങ്ങളുടെ ജീവ ത്യാഗവും ഇന്ത്യ എന്ന ഒരു സങ്കൽപ്പത്തിന് പിന്നിൽ ആയിരുന്നോ? ഒരിക്കലുമായിരുന്നില്ല. കാരണം ഇന്ത്യ എന്ന ഒരു ദേശ സങ്കല്പം അന്ന് ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്. അന്നത്തെ നാട്ടുരാജാക്കൾ നിരവധി പേര് ബഹാദൂർ ഷാ സഫർ എന്ന മുഗൾ ഭരണാധികാരിയുടെ നേതൃത്വം സ്വീകരിച്ചു ബ്രിട്ടീഷ് സാമ്രാജ്യത്തോട് യുദ്ധത്തിന് തയ്യാർ ആയി. അതിൽ അദ്ദേഹം ജയിച്ചിരുന്നു എങ്കിൽ ഇന്ത്യ എന്നതു ഉണ്ടാവുമായിരുന്നോ ? അതോ മുഗൾ സാമ്രാജ്യം ആയിരുന്നോ അവശേഷിക്കുക ? …..(തുടരും)

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും

ഭാഗം II

ഭഗവത് ഗീതയിൽ പലയിടത്തും അർജ്ജുനനെ ഭാരതാ എന്ന് വിളിക്കുന്നുണ്ട്, അതും ഭരത വംശജ എന്ന അർത്ഥത്തിൽ ആണ്. അല്ലാതെ ആ പേരിൽ   ഒരു ടെറിട്ടറി നില നിൽക്കുന്നതായ ബോധം അന്നില്ല.  മനുവിനെ  സംബന്ധിച്ചേടത്തോളം ഹിമാലയത്തിനും വിന്ധ്യനും ഇടയിൽ , കിഴക്കേ സമുദ്രത്തിനും പടിഞ്ഞാറേ കടലിലും ഇടയിലുള്ള രാജ്യം ആര്യാവർത്തമാണ്.

മനു , ഈ പ്രദേശത്തെ മൂന്നായി തിരിക്കുന്നു.

"സരസ്വതിയെന്നും ദൃഷദ്വതിയെന്നും പറയുന്ന ദേവ നദികളുടെ മധ്യപ്രദേശം ദേവന്മാരാൽ ഏർപ്പെടുത്തപ്പെട്ട 'ബ്രഹ്മാവർത്തമെന്നു' പറയുന്നു. (MS  2 :17 )

ഹിമവൽ പർവ്വതത്തിനും  വിന്ധ്യാ പർവ്വതത്തിനും മധ്യത്തിൽ സരസ്വതി മറഞ്ഞ ദേശത്തിനു കിഴക്കായി , പ്രയാഗക്കു പടിഞ്ഞാറായി ഉള്ള പ്രദേശത്തെ മധ്യദേശമെന്നു പറയുന്നു (MS :2 :21 )  

ആ സമുന്ദ്രാ തുവൈ പൂർവാദ സമുദ്രാശ്ച പശ്ചിമാൽ
തയോ രേവാന്തരം ഗിരിയോ രാര്യാവർത്തം  വിദുർബുധ:  

കിഴക്കേ സമുദ്രം തുടങ്ങി പടിഞ്ഞാറേ സമുദ്രം വരെയുള്ള മുൻപറഞ്ഞ പർവതങ്ങളുടെ മധ്യദേശത്തെ മഹാന്മാർ അധിവസിക്കുന്ന ആര്യാവർത്തം എന്ന് പറയുന്നു. (MS 2: 22) 

എന്നാൽ മനുവിനെ സംബന്ധിച്ചേടത്തോളം   ഇതിനും പുറത്തു രാജ്യങ്ങൾ ഉണ്ട്. പക്ഷെ അത് കിഴക്കോട്ടോ , വടക്കോട്ടോ, പടിഞ്ഞാറോട്ടോ  ആണ് , തെക്കോട്ടേക്ക്‌ എന്തെങ്കിലും ഉള്ളതായി അതായത് വിന്ധ്യന് ഇപ്പുറത്തായി, ഉള്ളതായി അന്ന് അറിയില്ലായിരുന്നു എന്ന് സാരം.

കുരുക്ഷേത്രം ചമൽസ്യാശ്ച പാഞ്ചാല ശൂരസേനക:
ഏഷ   ബ്രഹ്മർഷി ദേശോ വൈ ബ്രഹ്മവർത്താനന്തര: (19)

കുരുക്ഷേത്രം , മൽസ്യം , പാഞ്ചാലം , ഉത്തര മധുര എന്നിവ ഈ ദേശങ്ങൾക്കു, അതായത് മധ്യദേശം എന്ന് തുടങ്ങുന്ന മൂന്നു ദേശങ്ങൾക്കു  പുറത്തുള്ളവയാണ്

ഭാരതം എന്നൊരു ടെറിട്ടറി ബോധം ഉണ്ടാവുന്നത് ഗുപ്തകാലഘട്ടത്തിലാണ് (4-ആം നൂറ്റാണ്ടു മുതൽ ആറാം നൂറ്റാണ്ടു വരെ). അന്ന് ഉണ്ടായ ചില പുരാണങ്ങളിൽ ഭാരതവര്ഷം അല്ലെങ്കിൽ ഭാരത ഖണ്ഡം എന്ന ടെറിട്ടറി തന്നെയുണ്ട്. പുരാണത്തിലെ ജ്യോഗ്രഫി പ്രകാരം മഹാമേരു എന്നൊരു പർവതം ഉണ്ട്. അത് ഒരു ആക്സിസ് പോലെ നിൽക്കുന്നു. ഇതിനു ചുറ്റും ഏഴു സമുദ്രങ്ങൾ. ഈ സമുദ്രം ഉണ്ടായത് പ്രിയവ്രതൻ എന്ന രാജാവിന്റെ രഥത്തിന്റെ ചക്രം   ഉരുണ്ട ചാലുകൾ കൊണ്ടാണ്‌. ഈ ഏഴു സമുദ്രങ്ങൾ , ശുദ്ധജലം, കരിമ്പിൻ നീര്, മദ്യം , നെയ്യ് , പാൽ , തൈര്, ഉപ്പുവെള്ളം എന്നിവ നിറഞ്ഞതാണ്. ഈ സമുദ്രത്തിൽ ആണ് ഏഴു ദ്വീപുകൾ കിടക്കുന്നത്. ഇവ ജംബു, പ്ലക്ഷം, ഷാലിലി, കുശം , ക്രൗഞ്ചം , ശാകം, പുഷ്ക്കരം എന്നിവയാണ്. ഇതിൽ ഒന്നായ ജംബുദ്വീപ് ഒൻപതു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഭാരത ഖണ്ഡം. 

ഈ ഭാരത ഖണ്ഡം പല പുരാണങ്ങളിലും പലരീതിയിൽ ആണ് പറയപ്പെട്ടിരിക്കുന്നത്. മത്സ്യപുരാണത്തിൽ ഭാരത ഖണ്ഡത്തിന് പുറത്താണ് കുരു, പാഞ്ചാലം, വിദേഹം എന്നൊക്കെയുള്ള രാജ്യങ്ങൾ.

ആദ്യമായി ഹിമാലയം മുതൽ തെക്കു കടൽ വരെയുള്ള പ്രദേശമാണ് ഭാരതം എന്ന് പറയുന്നത് ആറാം നൂറ്റാണ്ടിലോ 7-ആം നൂറ്റാണ്ടിലോ ഉണ്ടാകുന്ന വിഷ്ണു പുരാണത്തിൽ ആണ്. അത് ഋഷഭ പുത്രനായ ഭരതൻ വാണ രാജ്യമാണ്.

ഋഷഭോ മരു ദേവ്യാശ്ച  ഋഷഭാത്  ഭരതോ ഭവേത്
ഭരതാത് ഭാരതം വർഷ ഭരതാത് സുമതി സ്വഭൂത്   

മരു ദേവിയിൽ നിന്നും ഋഷഭൻ ഉണ്ടായി. ഋഷഭനിൽ നിന്നും ഭരതൻ ഉണ്ടായി. ഭരതനിൽ നിന്നും ഭാരതവര്ഷം ഉണ്ടായി, ഭരതന് സുമതി പുത്രനായി ജനിച്ചു.  (വിഷ്ണു പുരാണം 2 :1 :31 )

തതശ്ച ഭാരതം വർഷമേത് ലോകേഷുഗീയതേ
ഭരതായ യഥാ പിതൃദത്തം പ്രതിഷ്ഠിതാഃ വനം

അതുമുതൽ ഈ രാജ്യം ഭാരതവര്ഷം എന്ന് അറിയപ്പെട്ടു. പിതാവ് ഈ രാജ്യം ഭരതനെ ഏൽപ്പിച്ചു വനത്തിലേക്ക് പോയി. (വിഷ്ണു പുരാണം 2 :1 :32 )

"ഉത്തരം യത് സമുദ്രസ്യ ഹിമാലയെച്ചൈവ ദക്ഷിണം
വര്ഷം തത് ഭാരതം നാമ: ഭാരതി യത്ര സന്തതി"

ദക്ഷിണ സമുദ്രത്തിനു വടക്കു ഹിമാലയം വരെയും, ഹിമാലയത്തിനു തെക്കോട്ടുമുള്ള സ്ഥലം ഭരതന്റെ സന്തതികൾ വസിക്കുന്ന ഭാരതം എന്ന് അറിയപ്പെടുന്നു എന്ന് സാരം.  അതായത് ഭാരതം എന്നത് ഒരു ടെറിട്ടറിയെ കൂടി പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നത് വിഷ്ണു പുരാണത്തിൽ ആണ്.

ആദ്യമായി  ഇന്ത്യ എന്ന നിലക്ക് പറയുന്നത് ബിസി ആറാം നൂറ്റാണ്ടിൽ പേർഷ്യയിലെ Achaemenid  വംശത്തിലെ ദാരിയൂസ്-1 ആണ്. സിന്ധു നദിയുടെ തീരത്തുള്ളത് എന്ന അർത്ഥത്തിൽ ഹിന്ദുഷ് എന്നാണു പറയുന്നത്. ഈജിപ്തിലെ ഹൈറോഗ്ലിപ്സ് ലും ഇന്ത്യയെ ഹിന്ദുഷ്  എന്നാണു പറയുന്നത്. അപ്പോഴും സിന്ധു നദിയുടെ തടവും അതിന്റെ താഴെ തട്ടിലുള്ള നദിതടമായ ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധും ആണ് അതിലൂടെ അറിയപ്പെട്ടിരുന്നത്. ബിസി 516 -ഇൽ ദാരിയൂസ് -1 സിന്ധ് കീഴടക്കിയപ്പോൾ അദ്ദേഹം ആ പ്രദേശത്തെ വിളിച്ചത് സിന്ധുവിന്റെ പേർഷ്യൻ വാക്കായ ഹിന്ദുഷ് എന്നായിരുന്നു. …..(തുടരും) 

ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും: നാല് ഭാഗങ്ങളായി ഒരു ലേഖനം

 ഭാഗം - I

1949 Oct. 17-നു ചർച്ച ചെയ്തു പാസ്സാക്കിയ ഇന്ത്യൻ ഭരണ ഘടനയുടെ മുഖവുര തുടങ്ങുന്നത് ഇങ്ങനെയാണ്.  "We, the people of India having solemnly resolved to constitute India into a sovereign secular democratic republic and to secure to all its citizens..” അതുപോലെതന്നെ, ഭരണഘടനയുടെ ആർട്ടിക്കിൾ -1 തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്,  “India, that is, Bharat, shall be a Union of States.”

അതിനു മുൻപ്, അതായത് 1904 ഓഗസ്റ്റ് 16 -നു  ഉറുദു കവിയായ മുഹമ്മദ് ഇക്ബാൽ എഴുതിയത് "സാരെ  ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ" എന്നായിരുന്നു. അതാണ് തരാണാ  എ ഹിന്ദി. ഈ ഗാനം ഏതാണ്ട് അനൗദ്യോഗിക ദേശീയ ഗാനം പോലെ, അന്നുമുതൽ പാടുകയും, ഇന്നും ഇന്ത്യൻ ആർമി ഒരു മാർച്ചിങ് സോങ് ആയി പാടുകയും ചെയ്യുന്നു. രാകേഷ് ശർമ്മ സ്പേസിൽ ഇരുന്നു ഇന്ത്യയെ നോക്കിയിട്ടു പറഞ്ഞത് ഇതേ വരികൾ ആയിരുന്നു."സാരെ  ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ". സ്വാതന്ത്ര്യ സമരകാലത്തു കേരളത്തിലെ സമര ഭടന്മാരെ ആവേശം കൊള്ളിച്ച ഒരു ഗാനമായിരുന്നു വള്ളത്തോൾ നാരായണമേനോൻ എഴുതിയ "ഭാരതമെന്ന പേരുകേട്ടാ-ലഭിമാനപൂരിതമാകണമന്തരംഗം" എന്ന് തുടങ്ങുന്ന ഗാനം. അതായത് ഇന്ത്യയും, ഭാരതവും, ഹിന്ദുസ്ഥാനുമെല്ലാം ദേശസ്നേഹികൾക്കിടയിൽ ഉണർത്തുന്നത് ഒരേ വികാരം ആണ് എന്ന് സാരം. ഇതിനു പുറമെ ആര്യാവർത്തം എന്നൊരു പേര് ധര്മ സൂത്രങ്ങളിൽ ഉപയോഗിക്കുന്നുമുണ്ട്.

ഭരതൻ ഭരിച്ച നാട് എന്ന അർത്ഥത്തിൽ ആണ് ഭാരതം എന്ന് പറയുന്നത് എന്നതാണ് സാമാന്യ ധാരണ. എന്നാൽ ഏതു ഭരതന്റെ കാര്യം ആണ് എന്നതിൽ അത്ര വ്യക്തത ഇല്ല. ഏതാണ്ട് 3500  കൊല്ലം മുൻപ് രചിക്കപ്പെട്ട ഋഗ് വേദത്തിൽ ഒരു ഭാരതനെപ്പറ്റി പറയുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ ഒരു ഭരത കുലത്തെപ്പറ്റിയും അതിലെ ശക്തനായ രാജാവ് സുദാസിനെപ്പറ്റിയും. ഋഗ് വേദം 7 -ആം മണ്ഡലം മുഴുവനും ഒരു രീതിയിൽ പറഞ്ഞാൽ ഋഗ് വേദകാലത്തെ 10 രാജ കുലങ്ങൾ തമ്മിലുള്ള യുദ്ധമാണ് സ്മരിക്കുന്നത്‌. സിന്ധു നദിയുടെ പോഷക നദികളിൽ ഒന്നായ രവിയുടെ തീരത്താണ് യുദ്ധം നടക്കുന്നത്.   ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് ആണ് ഈ സ്ഥലം. പുരു വംശത്തിൽ പെട്ട ചില ഗോത്രങ്ങൾ , മറ്റുചില ഗോത്രങ്ങളുമായി സഖ്യത്തിൽ ആയി വിശ്വാമിത്രന്റെ ഉപദേശപ്രകാരം പുരു വംശത്തിലെത്തന്നെ മറ്റൊരു ഗോത്രമായ ഭരത വംശത്തിലെ രാജാവായ സുദാസുമായാണ്   യുദ്ധം നടക്കുന്നത്. സുദാസിന്റെ പുരോഹിതൻ വസിഷ്ട്ടനാണ്. പത്തു രാജാക്കളാൽ വലയം ചെയ്യപ്പെട്ട സുദാസിന് യുദ്ധത്തിൽ വിജയം   നൽകിയ ഇന്ദ്രാദികൾക്കു നന്ദി അർപ്പിക്കുന്നതാണ് ഇതിലെ മന്ത്രങ്ങൾ.

മനുഷ്യരെ, രണഭൂമിയിലേക്കു പോകുവിൻ അനന്തരം പാപ നാശത്തിനായി യാഗം കഴിക്കുവിൻ (VII :33 :6 )

വസിഷ്ടപുത്രർ സിന്ധുകടന്ന് ശത്രുക്കളെ കൊന്നു. ഹേ വസിഷ്ടരെ ദാശരാജാ യുദ്ധത്തിൽ നിങ്ങളുടെ സ്തോത്രത്തിന്റെ ശക്തിയാൽ ഇന്ദ്രൻ സുദാസിനെ രക്ഷിച്ചു (VII :33 :3 )   

യുവാo ഹവന്ത ഉഭയാസ ആജിഷ്‌വിന്ദ്ര ചാ വസ്യോ വാരുണം ച സാതയെ (7 :83 :6 ) 

നിങ്ങൾ പത്തു രാജാക്കന്മാരാൽ ഗ്രസിതനായ സുദാസനെ തൃൽസുക്കൾ സഹിതം രക്ഷിച്ചിരുന്നുവല്ലോ

ദശരാജാനാ: സമിത അയ ജ്യവ സുദാസ മിന്ദ്രവൂനാണ യുയുതു: (7 :83 :7)   

ഹേ ഇന്ദ്രാ വരുണാ യജ്ഞവിമുഖരായ പത്തു രാജാക്കന്മാർക്കും സുദാസിന്റെ മേൽ വിജയം പ്രാപിക്കാൻ കഴിഞ്ഞില്ല

ദാശരാഞ്ഞേ  പര്യത്തായ വിശ്വത: സുദാസ ഇന്ദ്രാ വരുണാവാശിക്ഷിതം (7 :83 :8 ) 

പത്തു രാജാക്കളാൽ വലയം ചെയ്യപ്പെട്ടിരുന്ന സുദാസിന് നിങ്ങൾ ബലം നൽകിയിരിക്കുന്നു ....    

ഈ സുദാസ് ഗംഗാതടം വരെ വരുന്നതായി ബ്രാഹ്മണങ്ങൾ പറയുന്നുണ്ട്. പിന്നീട് ശത്രുതയെല്ലാം മറന്നു ഭരത വംശജരും പുരു വംശജരും ചേർന്ന് കുരുവംശം ഉണ്ടായി.

എങ്കിലും ആ ശത്രുത കുരുക്ഷേത്രം വരെ നീണ്ടു എന്ന് മഹാഭാരതം കാണിച്ചു തരുന്നു. കുരു വൃദ്ധനായ ഭീഷ്മർ തന്റെ മനസ്സിലെ സ്നേഹം പോലും ബലികഴിച്ചുകൊണ്ട്, കുരു സേനാ നായകനായി നിന്ന്, ഭരതവംശരായ പാണ്ഡവരോട് യുദ്ധം ചെയ്തു സ്വയം ബലിയാടാകുന്നത് മഹാഭാരതത്തിൽ ഭംഗ്യന്തരേണ കാണിച്ചു തരുന്നു.

ഋഗ്വേദ ഋഷി പറഞ്ഞുവച്ച ഈ ചരിത്രം എങ്ങനെ കുരുക്ഷേത്ര യുദ്ധം വരെ നീളുന്നു എന്ന് യുക്തിയുടെയും ലഭ്യമായ ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ മനോഹരമായി കാണിക്കുന്ന ഒരു ഗ്രന്ഥമാണ് "From Dasarajna to Kuruksetra: Making of a Historical Tradition " by Kanad Sinha , Head of the Department of Ancient Indian and World History, The Sanskrit College and University, Kolkata. 2021 

അതായത് ഇന്നത്തെ പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ ഇറാക്ക് തുടങ്ങി, വടക്കേ ഇന്ത്യയുടെ കുറെ ഭാഗങ്ങൾ മാത്രമേ ഈ ഭരത വംശത്തിന്റെ ഭരണത്തിൽ ഉണ്ടായിരുന്നോള്ളൂ എന്ന് സാരം.  മാത്രമല്ല അവിടെ ഒരു രാജ്യത്തിന്റെ പേര് ആയിട്ടല്ല പറയുന്നത്, ഒരു വംശത്തിന്റെ പേര് ആയിട്ടാണ് പറയുന്നത്, ഭരത വംശം.  പിന്നീട് പുരാണ ഇതിഹാസ കാലഘട്ടത്തിൽ നാം ഭരതനെ കേൾക്കുന്നത് , രാമായണത്തിൽ രണ്ടാമനായ ഭരതൻ ആണ്. അല്ലെങ്കിൽ മഹാഭാരതത്തിൽ ശകുന്തളയുടെ മകനായ സർവദമനൻ ആണ് ഭരതൻ എന്ന പേരിൽ രാജ്യം ഭരിച്ചത്. അതും  ഒരു  രാജ്യത്തിന്റെ  പേരല്ല  ഒരു  വംശത്തിന്റെ  പേര്  ആണ്. ജൈന തീർത്ഥങ്കരനായ ഋഷഭ ദേവന്റെ നൂറു പുത്രന്മാരിൽ ഒരാൾ ഭരതനാണ്. ഭാഗവതത്തിൽ ഋഷഭദേവൻ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ മൂത്ത പുത്രൻ, രാജ്യം ഭരിച്ച രാജാവിന്റെ പേര് ഭരതൻ എന്നായിരുന്നു. അതും ഒരു രാജ്യത്തിന്റെ പേര് ആകുന്നില്ല. ഭരത വര്ഷം എന്ന് ഏറ്റവും പഴക്കം ചെന്ന രേഖപ്പെടുത്തൽ , അതും ഒരു പ്രദേശം എന്ന നിലയിൽ, കണ്ടു കിട്ടിയത് ഒന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 'ഹാദികുംഭ' ലിഖിതങ്ങൾ ആണ്. 17 വരികളായി, പ്രാകൃത് ഭാഷയിൽ എഴുതിയിരിക്കുന്ന ഈ വരികൾ ഒഡിഷക്കു അടുത്തുള്ള ഉദയഗിരിയിലെ ഹാതികുംഭ എന്ന സ്ഥലത്തു നിന്നാണ്. കലിംഗ ഭരിച്ചിരുന്ന ഖരവേല എന്ന ജൈന രാജാവിന്റെ കാലത്തു എഴുതപ്പെട്ടതാണ് ഇത്. പക്ഷെ അത് പടിഞ്ഞാറൻ ഗംഗാതടവും മഗധയും മാത്രം ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തെ കുറിച്ചാണ്. …..(തുടരും)


Saturday, 13 November 2021

റോജർ പെൻറോസും ക്വാണ്ടം മനസ്സും

2020-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം , റോജർ പെൻറോസ് ,റെയിൻഹാർഡ്‌ ജൻസിൽ, ആൻഡ്രെയ്  ഹെയ്‌സ് എന്നിവർ പങ്കിട്ടു . 

ആൽബർട്ട് ഐൻസ്റ്റീൻ-ന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ നേരിട്ടുള്ള പരിണിതഫലം തമോഗര്ത്തങ്ങളുടെ ജനനം , നിലനിൽപ്പ് എന്നിവയെ സാധൂകരിക്കുന്നു എന്ന് ഗണിത ശാസ്ത്ര രീതിയിലൂടെ തെളിയിച്ചതാണ് പെൻറോസിനെ ഈ വിജയത്തിൽ എത്തിച്ചത്. 1965-ഇൽ , കൃത്യമായി പറഞ്ഞാൽ ഐൻസ്റ്റീൻ-ന്റെ മരണത്തിനു പത്തുകൊല്ലത്തിനു ശേഷമാണ്, ഐൻസ്റ്റീൻ പോലും വിശ്വസിച്ചിരുന്നില്ലാത്ത ഈ വിചിത്ര പ്രതിഭാസം പ്രപഞ്ചത്തിൽ ഉണ്ട് എന്ന് പെൻറോസ് തെളിയിച്ചത്.

തൊണ്ണൂറുകളുടെ ആദ്യം, ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പിന്റെ  സഹായത്തോടെ , ഇത്തരം ഒരു തമോഗർത്തം നമ്മുടെ ക്ഷീരപഥത്തിന്റെ നടുവിൽ 'സാഗിറ്റാറിസ്സ് എ' എന്ന പ്രദേശത്തു നിലനിൽക്കുന്നു എന്ന് കണ്ടുപിടിച്ചതാണ് മറ്റു രണ്ടു പേരെ ഈ ആദരവിന്‌ അർഹരാക്കിയത്.

അഞ്ചര പതിറ്റാണ്ടിനു ശേഷമാണ് പെൻറോസിനെ ഈ ആദരം തേടിയെത്തുന്നത്  

1931-ഇൽ ഗണിതശാസ്ത്ര വിദഗ്ദ്ധൻ ആയ കുർട് ഗോർഡൽ (Kurt Godel )  തന്റെ (കു) പ്രസിദ്ധമായ അപൂര്ണത സിദ്ധാന്തം (Incompleteness Theorem ) പ്രസിദ്ധീകരിച്ചു. 'മൗലികമായ ഗണിതശാസ്ത്ര വസ്തുതയെ വെളിപ്പെടുത്തുന്ന ഒരു ഗണിതസിദ്ധാന്തം ഒരിക്കലും പൂർണവും സ്ഥിരതയുമുള്ള തായിരിക്കുകയില്ല (consistent & complete). അതുപോലെതന്നെ, സ്ഥിരതയുള്ള ഒരു ഗണിത സിദ്ധാന്തം മൗലികമായ ഒരു ഗണിത പ്രസ്താവത്തെ വെളിപ്പെടുത്തുമെങ്കിലും, ആ സിദ്ധാന്തത്തിനുള്ളിൽ നിന്ന് അതിനെ തെളിയിക്കാൻ കഴിയില്ല' എന്നായിരുന്നു ഗോർഡലിന്റെ വെളിപ്പെടുത്തൽ.    

1989-ഇൽ പുറത്തിറക്കിയ "The Emperor's New Mind' എന്ന തന്റെ ആദ്യ ഗ്രന്ഥത്തിൽ പെൻറോസ് ഗോർഡലിന്റെ മുൻപറഞ്ഞ പ്രസ്താവത്തെയാണ് ആധാരമായി എടുത്തത്. 'ഗോർഡലിന്റെ  സിദ്ധാന്തപ്രകാരം,  ഔപചാരികമായ ഒരു പരിശോധന വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് (Formal  proof  system ) ആ വ്യവസ്ഥകളുടെ ന്യൂനതകൾ പരിശോധിക്കാൻ കഴിയില്ലെങ്കിലും മനുഷ്യ ബോധത്തിന് അങ്ങനെ കഴിയും' എന്ന് അദ്ദേഹം വാദിച്ചു. മറ്റൊരു രീതിയിൽ ഈ വാദം പറഞ്ഞാൽ മനുഷ്യ ബോധത്തിന് , ഒരു 'കൃത്രിമ ബുദ്ധിക്കു' (computers  & AI) ചെയ്യാൻ കഴിയാത്ത , അതായത് non-computable പ്രവർത്തികൾ ചെയ്യാൻ കഴിയും. അതായത് മനുഷ്യബോധം എന്നത് 'അൽഗോരിതമിക് ' അല്ല എന്നാണു ഇതിന്റെ മറ്റൊരു വശം. അതുകൊണ്ടുതന്നെ ഇന്നത്തെ ഭൗതിക ശാസ്ത്രത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് ബോധം എന്ന പ്രതിഭാസത്തെ വിശദീകരിക്കാൻ കഴിയില്ല. അതുകൊണ്ടു് ക്വാണ്ടം മെക്കാനിക്സിന്റെ ഉള്ളിൽ നിന്നുകൊണ്ട് മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയു എന്ന് അദ്ദേഹം വാദിച്ചു. 

The Emperor's New  Mind, സയൻസ് ലോകത്തിൽനിന്നും വൻ എതിർപ്പുതന്നെ ഉണ്ടാക്കി. ഗണിതശാസ്ത്രജ്ഞന്മാർ , ഫിലോസോഫേർസ് , ഫിസിസിസ്റ്സ് തുടങ്ങി എല്ലാവരും പെൻറോസിനെതിരെ അണിനിരന്നു. AI വിദഗ്ദ്ധനായ മാർവിൻ മിൻസ്കിയുടെ  നേതൃത്വത്തിലായിരുന്നു ഈ ആക്രമണം. 1994-ഇൽ പുറത്തിറക്കിയ 'The shadows  of  the Mind', 1997-ഇൽ ഇറങ്ങിയ 'The Large, the small  and the Human Mind' എന്ന രണ്ടു പുസ്തകങ്ങളിലൂടെ ആയിരുന്നു പെൻറോസ് ഈ വിമര്ശങ്ങളെയെല്ലാം നേരിട്ടത്.

ക്വാണ്ടം  തീയറിലെ അടിസ്ഥാന ഘടകം ആയ 'ക്വാണ്ട', നാം നിത്യജീവിതത്തിൽ നേരിടുന്ന, ക്ലാസ്സിക്കൽ ഫിസിക്സ് നിർവചിക്കുന്ന ഘടകങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ നിലനിൽപ്പുകളാണ്. അനുകൂല സാഹചര്യത്തിൽ അവയെ തരംഗങ്ങൾ ആയും കാണാവുന്നതാണ്. ഈ തരംഗങ്ങൾ നമ്മുടെ ഭാവനയിലുള്ള തരംഗങ്ങളെ പോലെയല്ല , ഉദ്ദാഹരണത്തിനു കടലിലെ തിരമാലകൾ. ക്വാണ്ടം തരംഗങ്ങൾ ഒരുരീതിയിൽ പറഞ്ഞാൽ 'സാധ്യത തരംഗങ്ങൾ' (Probability  waves ) ആണ്. ഒരു കണികയെ ഒരു നിശ്ചിത ഇടത്തിൽ കണ്ടെത്താനുള്ള സാധ്യതയുടെ തരംഗങ്ങൾ. അങ്ങനെ ഒരു കണികയെ കണ്ടെത്താൻ സാധ്യതയുള്ള ഇടങ്ങളെയാണ് 'സൂപ്പർ പൊസിഷൻസ്' എന്ന് വിളിക്കുന്നത്. ഇത്തരം കണങ്ങളെ നാം അളക്കാൻ ശ്രമിക്കുമ്പോൾ അവയുടെ തരംഗ സ്വഭാവം നഷ്ടപ്പെടുന്നു, അങ്ങനെ ഒരു കണികയെ ഒരു പ്രത്യേക ഇടത്തിൽ കണ്ടെത്തപ്പെടുന്നു. ഇതിനെയാണ് സാധാരണഗതിയിൽ 'വേവ് ഫങ്ക്ഷന് കോലാപ്സ്' എന്ന് പറയപ്പെടുന്നത്. ഇത്തരം വീഴ്ചകളുടെ (collapse) ഫലം, കാര്യ-കാരണ (Cause-effect) അടിസ്ഥാനത്തിലല്ലാതെ ആകസ്മികങ്ങൾ (random) ആണുതാനും. അതായത് നിയതമായ ഒരു അൽഗോരിതം കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത ഒരു ആകസ്മികത.  

ഈ പ്രതിഭാസമാണ് ബോധനിർമിതിക്കു കാരണമായ non-computable  പ്രക്രിയകൾ എന്ന് അദ്ദേഹം വാദിച്ചു.

Emperor's New  Mind  ഇറങ്ങുമ്പോൾ ഈ പ്രക്രിയകളെ തലച്ചോറുമായി ബന്ധപ്പെടുത്തി കൂടുതൽ വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിന്റെ പരിണിതഫലമാണ് പെൻറോസ്-ഹാമറോഫ് കൂട്ടുകെട്ട്. ന്യൂറോ സയന്റിസ്റ് ആയ സ്റ്റുവേർട് ഹാമർഓഫ് ന്യൂറോണിനെ അടിസ്ഥാനപ്പെടുത്തി ഈ പ്രക്രിയകളെ വിശദീകരിക്കാൻ ശ്രമിച്ചു. ന്യൂറോണിന്റെ വിന്യാസത്തിലെ പ്രധാന ഘടകമായ cytoskeleton, പ്രത്യേകിച്ച് microtubules, പെൻറോസ് നിർദ്ദേശിച്ചതുപോലത്തെ ക്വാണ്ടം പ്രവർത്തനങ്ങൾ നടക്കാൻ കഴിയുന്ന ഇടങ്ങൾ ആണെന്ന് ഹാമർഓഫ് നിർദ്ദേശിച്ചു.  Orchestrated  Objective  Reduction (Orch  OR )  എന്നൊരു പ്രവർത്തന മോഡലും അവർ മുന്നോട്ടുവച്ചു. ഇതാണ് ക്വാണ്ടം മൈൻഡ് തിയറി.

വ്യവസ്ഥാപിത സയൻസിനു ഇത് ഒട്ടും സ്വീകാര്യമായിരുന്നില്ല. സംഘടിതമായ ഒരു ആക്രമണത്തിലൂടെ പെൻറോസിന്റെ വായ അടപ്പിക്കാനാണ് അവർ ശ്രമിച്ചത്.

എന്താണ് Orch-Or തിയറി ?

ഇതിൽ ധാരാളം സാങ്കേതിക പദങ്ങൾ വരുന്നുണ്ട്. അതെല്ലാം വിശദീകരിക്കാതെ വിടുകയാണ് (ഉദ്ദാഹരണം , Bose-Einstein  condensate , Quantum tunneling , gamma  synchronization , Pi electron, quantum entanglement  എന്നിങ്ങനെ)

തലച്ചോറിനുള്ളിലെ ന്യൂറോണ്സ്-ന്റെ ആന്തരിക സപ്പോർട് ഘടനയാണ് cytoskeleton  എന്നും അതിന്റെ ഒരു പ്രധാന ഭാഗമാണ് മൈക്രോട്യൂബ്‍ലെസ് എന്നും മുൻപത്തെ ലേഖനത്തിൽ പറഞ്ഞിരുന്നല്ലോ. ഇതിനു പുറമെ syanapses-ലേക്കുള്ള nerotransmitter അടക്കമുള്ള തന്മാത്രകളുടെ ചലനം , സെൽ ചലനം , അതിന്റെ വളർച്ച , രൂപം എന്നിങ്ങളെയുള്ള പ്രധാനപ്പെട്ട പ്രവർത്തികളും മൈക്രോട്യൂബ്‍ലെസ് -ന്റെ ധർമത്തിൽ പെട്ടതാണ്. 

മൈക്രോട്യൂബ്ലെസ് നിർമിച്ചിരിക്കുന്നത് ട്യൂബുലൈൻ protein ഘടകങ്ങൾകൊണ്ടാണ്. ഈ പ്രോടീനുകൾ മൈക്രോട്യൂബ്ലെസ് -ഇൽ ഏതാണ്ട് 8-നാനോമീറ്റർ അകലത്തിൽ  ഹൈഡ്രോഫോബിക് പോക്കറ്റ്സ് (ജലകണികകളോടു വികര്ഷണംഉള്ള) ഉണ്ടാക്കുന്നു. അത് pi-എലെക്ട്രോൺസ്-ന്റെ ഒരു സംഘാതം കൂടിയാണ്. ഇതിനു പുറമെ ഏതാണ്ട് 2-നാനോമീറ്റർ അകലത്തിൽ pi-electron വലയങ്ങളും (ട്രൈപ്റ്റോഫൻസ്) ഈ protein-ഇൽ ഉണ്ടാവും ഇതും pi-ഇലെക്ട്രോണിന്റെ സംഘാതമാണ്.      

ഹാമെറോഫിന്റെ അഭിപ്രായത്തിൽ ഈ  ട്യൂബുലൈൻ pi-എലെക്ട്രോൺസ് quantum entanglement-ഇൽ ആയിരിക്കും. entanglement-ഇൽ ഉള്ള quantum  പാർട്ടിക്കിൾസ്-നു പരസ്പരം അവയുടെ   quantum  states തൽക്ഷണം (Instantaneous)  മാറ്റാൻ കഴിയും. ക്ലാസ്സിക്കൽ ഫിസിക്സിൽ ഇത് അസാധ്യമാണ് ('God  does  not  play  dise' എന്ന  Einstein-ന്റെ പ്രസ്താവന ഓർക്കുക).

ഹാമെറോഫ് നിർദ്ദേശിക്കുന്നത് , ഇത്തരം പ്രവർത്തികളിൽ ഭാഗഭാക്കാകുന്ന എലെക്ട്രോൺസ്,  Bose-Einstein Condensate എന്ന അവസ്ഥയിൽ ആയിരിക്കും എന്നാണ്. സാധാരണഗതിയിൽ ഈ അവസ്ഥ സ്ഥൂല രൂപത്തിലുള്ളതാണ്. എന്നാൽ ഹാമെറോഫ് നിർദ്ദേശിക്കുന്നത് തലച്ചോറിനുള്ളിൽ  സൂക്ഷ്മ രൂപത്തിൽ ഇത് ഉണ്ടാവുകയും പിന്നീട് സ്ഥൂലരൂപത്തിലേക്കു (മാക്രോസ്കോപിക്) വികസിക്കുകയും ചെയ്യുന്നു എന്നാണ്.    

സിനാപ്റ്റിക് കണക്ഷന് പുറമെ തലച്ചോറിൽ ഉള്ള മറ്റൊരു കണെക്ഷനാണ് 'gap  junction'  കണക്ഷൻസ്. സെല്ലുകൾ തമ്മിലുള്ള അകലം വേണ്ടുവോളം അടുക്കുമ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്കു, ഇത്തരം quantum objects 'quantum  tunneling'  എന്ന പ്രക്രിയയിലൂടെ സഞ്ചരിച്ചു , തലച്ചോറിന്റെ നല്ലൊരുഭാഗം ഒരൊറ്റ quantum object  ആയി പ്രവർത്തിക്കുന്നു. ഈ പ്രക്രിയയുടെ ഫലമായി 'Gama  synchronization' സംഭവിക്കുകയും ഇത് ബോധത്തിന്റെ ഒരു 'neural  correlate' ആയി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ന്യൂറോ സയൻസിൽ നമ്മുടെ ഓരോ അനുഭവത്തിലും തലച്ചോറിലെ ഓരോ പ്രത്യക ഭാഗത്തു ഉണ്ടാവുന്ന ചലനങ്ങളെ കുറിക്കുന്ന പദമാണ് 'Neural  Correlate  of  consciousness.'       

അങ്ങനെ തണലച്ചോറിലുള്ള Bose-Einstein Condensate, അതിന്റെ wave  function-നു,  objective  reduction വഴി ഒരു collapse സംഭവിക്കുന്നത് ഒരു non-computational അനുഭവമായി മാറുന്നു, ഇതാവട്ടെ അടിസ്ഥാനപരമായ space-time ജോമെട്രിയിൽ സംഭവിക്കുന്നതുമാണ്.  

ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ ഇതാണ് പെൻറോസ്-ഹാമെറോഫിന്റെ സിദ്ധാന്തം. ക്വാണ്ടം പ്രഹേളികകളുടെ അടിസ്ഥാനത്തിൽ, തീർത്തും ഭൗതികമായ പ്രവർത്തികളിലൂടെ ബോധനിർമിതിയെ വിശദീകരിക്കാനുള്ള ഒരു ശ്രമം അത്രമാത്രം.  

 

 

ശുദ്ധ ബോധത്തിന്റെ വഴിയിലൂടെ

 

"വസ്തുക്കളെക്കുറിച്ചു (Matter), ഒരു മനുഷ്യായുസ്സു മുഴുവൻ നീളുന്ന പഠനം നടത്തിയ ഒരാൾ എന്ന നിലക്ക് , അതെക്കുറിച്ചു എനിക്ക് ഇത്രമാത്രമേ നിങ്ങളോടു പറയാൻ ഉള്ളു. വസ്തുക്കൾ എന്ന നിലയിൽ ഒരു നിലനിൽപ്പ് ഇല്ല. എല്ലാ വസ്തുക്കളും ഉണ്ടാവുന്നതും നിലനിൽക്കുന്നതും , അവയെ അതാക്കി കാണിക്കുന്ന ഒരു ബലം നിമിത്തമാണ്. ഈ ബലത്തിന്റെ പിന്നിൽ ഒരു ബോധമനസ്സു നിലനിൽക്കുന്നു എന്ന് നാം കരുതേണ്ടിയിരിക്കുന്നു. എല്ലാത്തിന്റെയും പ്രഭവകേന്ദ്രമായ ഒരു ബോധം (Mind).

ഊർജത്തിന്റെ 'quanta' എന്ന നൊബേൽ സമ്മാനാർഹമായ ആശയത്തിന്റെ ഉപജ്ഞാതാവായ, മറ്റൊരർഥത്തിൽ 'ക്വാണ്ടം മെക്കാനിക്കിസിന്റെ അടിസ്ഥാന ആശയം' കണ്ടുപിടിച്ച, മാക്സ് പ്ലാങ്ക് 1944-ഇൽ പറഞ്ഞതാണിത്.  

ചിന്തയുടെ  ഉത്ഭവം മുതലേ "മനുഷ്യന് ആത്മാവ് ഉണ്ടോ" എന്ന ചോദ്യം ഉണ്ടായിരുന്നു. 'ഉണ്ട്' എന്നുതന്നെയായിരുന്നു ഈ ചോദ്യത്തിന്റെ എല്ലാ കാലത്തെയും ഉത്തരം. സ്ഥല-കാല-സംസ്കാര വ്യത്യാസം ഇല്ലാതെതന്നെ ഈ ഉത്തരം നിലനിന്നു. ഏതാണ്ട് ഒന്ന്‌ഒന്നര നൂറ്റാണ്ടുകൾക്കു മുൻപ്, 'ആത്മാവ്' എന്നത് ശാസ്ത്രീയ അന്വേഷണത്തിന് അനുയോജ്യമായ ഒരു  'സംജ്ഞ' അല്ല എന്ന് തീരുമാനിച്, ശാസ്ത്രലോകം, 'ബോധം' (Consciousness) എന്ന വാക്കു അതിനു പകരമായി വച്ചു. ക്രമേണ തലച്ചോർ (Brain) എന്നത് അതിനു പകരമായി സാമാന്യേന ഉപയോഗിച്ചുതുടങ്ങി.

ഈ മാറ്റം, അഥവാ കാഴ്ചപ്പാടിലെ വ്യതിയാനം, 20-30  കൊല്ലത്തിനകം കൃത്രിമബുദ്ധി (AI), റോബോട്ടിക്‌സ് എന്നിവയുടെ ഒരു സമ്മേളനം ,Cyborg- എന്നതുപോലെ , അല്ലെങ്കിൽ ഒരുതരം 'Matrix' രൂപത്തിലുള്ള ഒരു യാഥാർഥ്യം ,ആത്യന്തികമായി മനുഷ്യനും യന്ത്രങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാത്ത ഒരു യാഥാർഥ്യത്തിന്റെ സൃഷ്ടിയിലേക്കു നയിക്കും എന്ന വിശ്വാസം ബലപ്പെട്ടു. അതാവട്ടെ മനുഷ്യാത്മാവിന്റെ, അഥവാ ബോധത്തിന്റെ 'മരണം' എന്ന അവസ്ഥ തന്നെയായിരുന്നു.

ഏതാണ്ട് കാൽ നൂറ്റാണ്ടു മുന്പുവരെയും , മുൻപ് പറഞ്ഞ അവസ്ഥ തുടർന്നു. മനഃശാസ്ത്രജ്ഞർ , മനസ്സിന്റെ വിവിധ ഭാവങ്ങളുടെ, അല്ലെങ്കിൽ സ്വഭാവത്തിന്റെ വസ്തുനിഷ്ടമായ അംശങ്ങളെ പഠിച്ചുകൊണ്ടിരുന്നു. ന്യൂറോ സയന്റിസ്റ്റുകൾ തലച്ചോർ എന്ന വസ്തുവിനെയും അതിന്റെ വിവിധ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രങ്ങളെയും പഠിച്ചുകൊണ്ടിരുന്നു. ഇവക്കു ഒരു മാറ്റം കുറിച്ചത് ഫ്രാൻസിസ് ക്രിക്, റോജർ പെൻറോസ് തുടങ്ങിയവരുടെ നിർണായക നീക്കങ്ങളിലൂടെയാണ്.

"നിങ്ങളുടെ ഉള്ളിൽ ഒരു മൂവി ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്, വളരെ അദ്ഭുതകരമായ ഒരു മൂവി, ഒരു 3D മൂവി. മണം, രുചി, സ്പർശം ,ശരീരത്തെപ്പറ്റിയുള്ള അറിവ് , വിശപ്പ് ,വികാരങ്ങൾ , ഓര്മ എന്നുതുടങ്ങി നിരന്തരമായ ഒരു വിശദീകരണവും മേൽനോട്ടവുമുള്ള ഒരു മൂവി. അതിന്റെ കേന്ദ്രത്തിൽ "നിങ്ങൾ" ഇരിക്കുന്നു. അത് നിങ്ങളുടെ അറിവും ലോകത്തിന്റെ അനുഭവവുമാണ്. അതാണ് നിങ്ങളുടെ ബോധത്തിന്റെ ഒഴുക്ക് " ആസ്‌ത്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ചമേഴ്‌സ് (David  Chalmers ) പറയുന്നു. 

ചമേഴ്‌സ് ഈ മൂവിയെ രണ്ടായി തിരിക്കുന്നു. (1) ഈസി പ്രോബ്ലം ഓഫ് കോണ്സസിസ്ന്സ് (2) ഹാർഡ് പ്രോബ്ലം ഓഫ് കോണ്സസിസ്ന്സ്. ചുറ്റുപാടുകളിൽ നിന്നുള്ള സ്റ്റിമുലകളെ സ്വീകരിക്കാനും, ക്രോഡീകരിക്കാനും ,പ്രതികരിക്കാനുമുള്ള കഴിവ്, വിവരങ്ങളെ അറിവുകളായി സാമാന്യയിപ്പിക്കൽ, ആന്തരിക അവസ്ഥകളെ തിരിച്ചറിയാനും പ്രകടിപ്പിക്കാനുമായുള്ള കഴിവ് , ഇവയെല്ലാം 'ഈസി പ്രോബ്ലെംസ്' ആണ് . കാരണം ഇവയെല്ലാം കണക്കുകൂട്ടലുകൾക്കു വഴങ്ങുന്നതും, വിശദീകരണക്ഷമവുമാണ്. എന്നാൽ ഇതിലെ കൈപ്പിടിയിൽ ഒതുങ്ങാത്തതു് 'അനുഭവം' എന്നതാണ് , അതായത്  'first  person  experience'.

ഭൗതിക ശാസ്ത്രം പലപ്പോഴും പ്രപഞ്ചത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി ,സ്ഥല-കാലം, പിണ്‌ഡം (Mass)   എന്നിവയെ കാണാറുണ്ട്. ഇവയെ അടിസ്ഥാനമാക്കിയാണ് ബാക്കിയെല്ലാം നിര്മിക്കപ്പെട്ടിരിക്കുന്നതെന്നു പറയാറുണ്ട്. അല്ലെങ്കിൽ വേറൊരു രീതിയിൽ പറഞ്ഞാൽ Maxwell, എലെക്ട്രോമാഗ്നെറ്റിസത്തെ ജ്ഞാതമായ മറ്റേതൊരു ഭൗതിക യാഥാർഥ്യത്തിന്റെയും അടിസ്ഥാനത്തിൽ വിശദീകരിക്കാൻ കഴിയാതിരുന്നപ്പോൾ, ഇലക്ട്രിക്ക് ചാർജിനെ പുതിയ അടിസ്ഥാന യാഥാർഥ്യമായി കണ്ടതുപോലെ, ബോധം എന്നതിനെ കാണേണ്ടിവരും.  അതാണ് "പാൻസൈക്കിയിസം' (Panpsychism) എന്ന് അദ്ദേഹം വിളിക്കുന്നത്.    

"എന്നതുകൊണ്ട്, ബോധം എന്നതിനെ ഒരു 'ഭൗതിക പ്രതിഭാസം' ആക്കി ചുരുക്കുകയല്ല ഉദ്ദേശം" ചമേഴ്‌സ് പറയുന്നു. 

അപ്പോൾ ബോധം എന്നത് പരിണാമത്തിനു വിധേയമാണോ ?

ഡച്ചു കപ്യൂട്ടർ ശാസ്ത്രജ്ഞനായ ബെർണാഡോ കാസ്റ്റ്ബ് (Bernado  Kastrup ) പറയുന്നത് ബോധത്തിന് പരിണാമവിധേയമാവാൻ കഴിയില്ല എന്നാണ്. "ഭൗതിക വാദത്തിന്റെയും അതിൽ അടിസ്ഥാനപ്പെടുത്തിയ പരിണാമ സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തിൽ നോക്കിയാൽ ബോധത്തെ അതിനുള്ളിൽ കൊണ്ടുവരാൻ കഴിയില്ല. കാരണം അടിസ്ഥാനപരമായി ബോധത്തിന് ഒരു 'ധർമം' നിർവചിക്കാൻ ആവില്ല. ഭൗതികവാദപരമായി എല്ലാ നിലനിൽപ്പുകളും നിര്വചിക്കപ്പെടുന്നത് ഒരു പരിമാണത്തിന്റെ (അളവിന്റെ) അടിസ്ഥാനത്തിലാണ്. ഉദ്ദാഹരണമായി , സബ് അറ്റോമിക് പാർട്ടിക്കിൾസ് നിർവചിക്കുന്നത് മാസ്സ്, ചാർജ് അല്ലെങ്കിൽ സ്പിൻ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്.  അതുപോലെതന്നെ അമൂർത്തമായ തരംഗങ്ങളെ ആന്ദോളനം (Oscillation ), ആവൃത്തി (Frequency ), ആയാമം (Amplitude ) തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ബോധം എന്ന പ്രതിഭാസം അളക്കാവുന്നതല്ല, അതിനു ഗുണം (quality) മാത്രമേ ഉള്ളു. അത് അനുഭവം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം നാച്ചുറൽ സെലക്ഷന് വിധേയം ആവാൻ കഴിയുന്നതല്ല.

അത്, ആരംഭം മുതൽ അവിടെയുണ്ടായിരുന്ന സഹജമായ (Intrinsic), ലഘൂകരിക്കാൻ ആവാത്ത പ്രകൃതിയുടെ ഒരു യാഥാർഥ്യം മാത്രമാണ്.

അത്ഭുതം എന്ന് പറയട്ടെ, നൂറ്റാണ്ടുകൾക്കു മുൻപ്, ആയിരത്തോളം വർഷങ്ങൾ , ഇന്ത്യയിൽ നാഗാർജ്ജുനനും, ശങ്കരനും, രാമാനുജനും, മാധവാചാര്യരും, നിംബാർക്കറും മറ്റും ശൂന്യവാദം, അദ്വൈതം , ദ്വൈതം ,വിശിഷ്ടാദ്വൈതം, ശുദ്ധാദ്വൈതം എന്നൊക്കെയുള്ള പേരിൽ ചർച്ച ചെയ്തതും ഇതുതന്നെയാണ്.