ഭാഗം IV
ചുമ്മാ.. അശാസ്ത്രീയം
Thursday, 14 May 2026
ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും
ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും
ഭാഗം -III
ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും
ആദ്യമായി ഇന്ത്യ എന്ന നിലക്ക് പറയുന്നത് ബിസി ആറാം നൂറ്റാണ്ടിൽ പേർഷ്യയിലെ Achaemenid വംശത്തിലെ ദാരിയൂസ്-1 ആണ്. സിന്ധു നദിയുടെ തീരത്തുള്ളത് എന്ന അർത്ഥത്തിൽ ഹിന്ദുഷ് എന്നാണു പറയുന്നത്. ഈജിപ്തിലെ ഹൈറോഗ്ലിപ്സ് ലും ഇന്ത്യയെ ഹിന്ദുഷ് എന്നാണു പറയുന്നത്. അപ്പോഴും സിന്ധു നദിയുടെ തടവും അതിന്റെ താഴെ തട്ടിലുള്ള നദിതടമായ ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധും ആണ് അതിലൂടെ അറിയപ്പെട്ടിരുന്നത്. ബിസി 516 -ഇൽ ദാരിയൂസ് -1 സിന്ധ് കീഴടക്കിയപ്പോൾ അദ്ദേഹം ആ പ്രദേശത്തെ വിളിച്ചത് സിന്ധുവിന്റെ പേർഷ്യൻ വാക്കായ ഹിന്ദുഷ് എന്നായിരുന്നു. …..(തുടരും)
ഭാരതം , ഹിന്ദുസ്ഥാൻ, ഇന്ത്യ : ഭാവനയും ചരിത്രവും: നാല് ഭാഗങ്ങളായി ഒരു ലേഖനം
ഭാഗം - I
1949 Oct. 17-നു ചർച്ച ചെയ്തു പാസ്സാക്കിയ ഇന്ത്യൻ ഭരണ ഘടനയുടെ മുഖവുര തുടങ്ങുന്നത് ഇങ്ങനെയാണ്. "We, the people of India having solemnly resolved to constitute India into a sovereign secular democratic republic and to secure to all its citizens..” അതുപോലെതന്നെ, ഭരണഘടനയുടെ ആർട്ടിക്കിൾ -1 തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്, “India, that is, Bharat, shall be a Union of States.”
അതിനു മുൻപ്, അതായത് 1904 ഓഗസ്റ്റ് 16 -നു ഉറുദു കവിയായ മുഹമ്മദ് ഇക്ബാൽ എഴുതിയത് "സാരെ ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ" എന്നായിരുന്നു. അതാണ് തരാണാ എ ഹിന്ദി. ഈ ഗാനം ഏതാണ്ട് അനൗദ്യോഗിക ദേശീയ ഗാനം പോലെ, അന്നുമുതൽ പാടുകയും, ഇന്നും ഇന്ത്യൻ ആർമി ഒരു മാർച്ചിങ് സോങ് ആയി പാടുകയും ചെയ്യുന്നു. രാകേഷ് ശർമ്മ സ്പേസിൽ ഇരുന്നു ഇന്ത്യയെ നോക്കിയിട്ടു പറഞ്ഞത് ഇതേ വരികൾ ആയിരുന്നു."സാരെ ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ". സ്വാതന്ത്ര്യ സമരകാലത്തു കേരളത്തിലെ സമര ഭടന്മാരെ ആവേശം കൊള്ളിച്ച ഒരു ഗാനമായിരുന്നു വള്ളത്തോൾ നാരായണമേനോൻ എഴുതിയ "ഭാരതമെന്ന പേരുകേട്ടാ-ലഭിമാനപൂരിതമാകണമന്ത
ഭരതൻ ഭരിച്ച നാട് എന്ന അർത്ഥത്തിൽ ആണ് ഭാരതം എന്ന് പറയുന്നത് എന്നതാണ് സാമാന്യ ധാരണ. എന്നാൽ ഏതു ഭരതന്റെ കാര്യം ആണ് എന്നതിൽ അത്ര വ്യക്തത ഇല്ല. ഏതാണ്ട് 3500 കൊല്ലം മുൻപ് രചിക്കപ്പെട്ട ഋഗ് വേദത്തിൽ ഒരു ഭാരതനെപ്പറ്റി പറയുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ ഒരു ഭരത കുലത്തെപ്പറ്റിയും അതിലെ ശക്തനായ രാജാവ് സുദാസിനെപ്പറ്റിയും. ഋഗ് വേദം 7 -ആം മണ്ഡലം മുഴുവനും ഒരു രീതിയിൽ പറഞ്ഞാൽ ഋഗ് വേദകാലത്തെ 10 രാജ കുലങ്ങൾ തമ്മിലുള്ള യുദ്ധമാണ് സ്മരിക്കുന്നത്. സിന്ധു നദിയുടെ പോഷക നദികളിൽ ഒന്നായ രവിയുടെ തീരത്താണ് യുദ്ധം നടക്കുന്നത്. ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് ആണ് ഈ സ്ഥലം. പുരു വംശത്തിൽ പെട്ട ചില ഗോത്രങ്ങൾ , മറ്റുചില ഗോത്രങ്ങളുമായി സഖ്യത്തിൽ ആയി വിശ്വാമിത്രന്റെ ഉപദേശപ്രകാരം പുരു വംശത്തിലെത്തന്നെ മറ്റൊരു ഗോത്രമായ ഭരത വംശത്തിലെ രാജാവായ സുദാസുമായാണ് യുദ്ധം നടക്കുന്നത്. സുദാസിന്റെ പുരോഹിതൻ വസിഷ്ട്ടനാണ്. പത്തു രാജാക്കളാൽ വലയം ചെയ്യപ്പെട്ട സുദാസിന് യുദ്ധത്തിൽ വിജയം നൽകിയ ഇന്ദ്രാദികൾക്കു നന്ദി അർപ്പിക്കുന്നതാണ് ഇതിലെ മന്ത്രങ്ങൾ.
മനുഷ്യരെ, രണഭൂമിയിലേക്കു പോകുവിൻ അനന്തരം പാപ നാശത്തിനായി യാഗം കഴിക്കുവിൻ (VII :33 :6 )
വസിഷ്ടപുത്രർ സിന്ധുകടന്ന് ശത്രുക്കളെ കൊന്നു. ഹേ വസിഷ്ടരെ ദാശരാജാ യുദ്ധത്തിൽ നിങ്ങളുടെ സ്തോത്രത്തിന്റെ ശക്തിയാൽ ഇന്ദ്രൻ സുദാസിനെ രക്ഷിച്ചു (VII :33 :3 )
യുവാo ഹവന്ത ഉഭയാസ ആജിഷ്‌വിന്ദ്ര ചാ വസ്യോ വാരുണം ച സാതയെ (7 :83 :6 )
നിങ്ങൾ പത്തു രാജാക്കന്മാരാൽ ഗ്രസിതനായ സുദാസനെ തൃൽസുക്കൾ സഹിതം രക്ഷിച്ചിരുന്നുവല്ലോ
ദശരാജാനാ: സമിത അയ ജ്യവ സുദാസ മിന്ദ്രവൂനാണ യുയുതു: (7 :83 :7)
ഹേ ഇന്ദ്രാ വരുണാ യജ്ഞവിമുഖരായ പത്തു രാജാക്കന്മാർക്കും സുദാസിന്റെ മേൽ വിജയം പ്രാപിക്കാൻ കഴിഞ്ഞില്ല
ദാശരാഞ്ഞേ പര്യത്തായ വിശ്വത: സുദാസ ഇന്ദ്രാ വരുണാവാശിക്ഷിതം (7 :83 :8 )
പത്തു രാജാക്കളാൽ വലയം ചെയ്യപ്പെട്ടിരുന്ന സുദാസിന് നിങ്ങൾ ബലം നൽകിയിരിക്കുന്നു ....
ഈ സുദാസ് ഗംഗാതടം വരെ വരുന്നതായി ബ്രാഹ്മണങ്ങൾ പറയുന്നുണ്ട്. പിന്നീട് ശത്രുതയെല്ലാം മറന്നു ഭരത വംശജരും പുരു വംശജരും ചേർന്ന് കുരുവംശം ഉണ്ടായി.
എങ്കിലും ആ ശത്രുത കുരുക്ഷേത്രം വരെ നീണ്ടു എന്ന് മഹാഭാരതം കാണിച്ചു തരുന്നു. കുരു വൃദ്ധനായ ഭീഷ്മർ തന്റെ മനസ്സിലെ സ്നേഹം പോലും ബലികഴിച്ചുകൊണ്ട്, കുരു സേനാ നായകനായി നിന്ന്, ഭരതവംശരായ പാണ്ഡവരോട് യുദ്ധം ചെയ്തു സ്വയം ബലിയാടാകുന്നത് മഹാഭാരതത്തിൽ ഭംഗ്യന്തരേണ കാണിച്ചു തരുന്നു.
ഋഗ്വേദ ഋഷി പറഞ്ഞുവച്ച ഈ ചരിത്രം എങ്ങനെ കുരുക്ഷേത്ര യുദ്ധം വരെ നീളുന്നു എന്ന് യുക്തിയുടെയും ലഭ്യമായ ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ മനോഹരമായി കാണിക്കുന്ന ഒരു ഗ്രന്ഥമാണ് "From Dasarajna to Kuruksetra: Making of a Historical Tradition " by Kanad Sinha , Head of the Department of Ancient Indian and World History, The Sanskrit College and University, Kolkata. 2021
അതായത് ഇന്നത്തെ പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ ഇറാക്ക് തുടങ്ങി, വടക്കേ ഇന്ത്യയുടെ കുറെ ഭാഗങ്ങൾ മാത്രമേ ഈ ഭരത വംശത്തിന്റെ ഭരണത്തിൽ ഉണ്ടായിരുന്നോള്ളൂ എന്ന് സാരം. മാത്രമല്ല അവിടെ ഒരു രാജ്യത്തിന്റെ പേര് ആയിട്ടല്ല പറയുന്നത്, ഒരു വംശത്തിന്റെ പേര് ആയിട്ടാണ് പറയുന്നത്, ഭരത വംശം. പിന്നീട് പുരാണ ഇതിഹാസ കാലഘട്ടത്തിൽ നാം ഭരതനെ കേൾക്കുന്നത് , രാമായണത്തിൽ രണ്ടാമനായ ഭരതൻ ആണ്. അല്ലെങ്കിൽ മഹാഭാരതത്തിൽ ശകുന്തളയുടെ മകനായ സർവദമനൻ ആണ് ഭരതൻ എന്ന പേരിൽ രാജ്യം ഭരിച്ചത്. അതും ഒരു രാജ്യത്തിന്റെ പേരല്ല ഒരു വംശത്തിന്റെ പേര് ആണ്. ജൈന തീർത്ഥങ്കരനായ ഋഷഭ ദേവന്റെ നൂറു പുത്രന്മാരിൽ ഒരാൾ ഭരതനാണ്. ഭാഗവതത്തിൽ ഋഷഭദേവൻ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ മൂത്ത പുത്രൻ, രാജ്യം ഭരിച്ച രാജാവിന്റെ പേര് ഭരതൻ എന്നായിരുന്നു. അതും ഒരു രാജ്യത്തിന്റെ പേര് ആകുന്നില്ല. ഭരത വര്ഷം എന്ന് ഏറ്റവും പഴക്കം ചെന്ന രേഖപ്പെടുത്തൽ , അതും ഒരു പ്രദേശം എന്ന നിലയിൽ, കണ്ടു കിട്ടിയത് ഒന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന 'ഹാദികുംഭ' ലിഖിതങ്ങൾ ആണ്. 17 വരികളായി, പ്രാകൃത് ഭാഷയിൽ എഴുതിയിരിക്കുന്ന ഈ വരികൾ ഒഡിഷക്കു അടുത്തുള്ള ഉദയഗിരിയിലെ ഹാതികുംഭ എന്ന സ്ഥലത്തു നിന്നാണ്. കലിംഗ ഭരിച്ചിരുന്ന ഖരവേല എന്ന ജൈന രാജാവിന്റെ കാലത്തു എഴുതപ്പെട്ടതാണ് ഇത്. പക്ഷെ അത് പടിഞ്ഞാറൻ ഗംഗാതടവും മഗധയും മാത്രം ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തെ കുറിച്ചാണ്. …..(തുടരും)
Saturday, 13 November 2021
റോജർ പെൻറോസും ക്വാണ്ടം മനസ്സും
2020-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം , റോജർ പെൻറോസ് ,റെയിൻഹാർഡ് ജൻസിൽ, ആൻഡ്രെയ് ഹെയ്‌സ് എന്നിവർ പങ്കിട്ടു .
ആൽബർട്ട് ഐൻസ്റ്റീൻ-ന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ നേരിട്ടുള്ള പരിണിതഫലം തമോഗര്ത്തങ്ങളുടെ ജനനം , നിലനിൽപ്പ് എന്നിവയെ സാധൂകരിക്കുന്നു എന്ന് ഗണിത ശാസ്ത്ര രീതിയിലൂടെ തെളിയിച്ചതാണ് പെൻറോസിനെ ഈ വിജയത്തിൽ എത്തിച്ചത്. 1965-ഇൽ , കൃത്യമായി പറഞ്ഞാൽ ഐൻസ്റ്റീൻ-ന്റെ മരണത്തിനു പത്തുകൊല്ലത്തിനു ശേഷമാണ്, ഐൻസ്റ്റീൻ പോലും വിശ്വസിച്ചിരുന്നില്ലാത്ത ഈ വിചിത്ര പ്രതിഭാസം പ്രപഞ്ചത്തിൽ ഉണ്ട് എന്ന് പെൻറോസ് തെളിയിച്ചത്.
തൊണ്ണൂറുകളുടെ ആദ്യം, ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പിന്റെ സഹായത്തോടെ , ഇത്തരം ഒരു തമോഗർത്തം നമ്മുടെ ക്ഷീരപഥത്തിന്റെ നടുവിൽ 'സാഗിറ്റാറിസ്സ് എ' എന്ന പ്രദേശത്തു നിലനിൽക്കുന്നു എന്ന് കണ്ടുപിടിച്ചതാണ് മറ്റു രണ്ടു പേരെ ഈ ആദരവിന് അർഹരാക്കിയത്.
അഞ്ചര പതിറ്റാണ്ടിനു ശേഷമാണ് പെൻറോസിനെ ഈ ആദരം തേടിയെത്തുന്നത്
1931-ഇൽ ഗണിതശാസ്ത്ര വിദഗ്ദ്ധൻ ആയ കുർട് ഗോർഡൽ (Kurt Godel ) തന്റെ (കു) പ്രസിദ്ധമായ അപൂര്ണത സിദ്ധാന്തം (Incompleteness Theorem ) പ്രസിദ്ധീകരിച്ചു. 'മൗലികമായ ഗണിതശാസ്ത്ര വസ്തുതയെ വെളിപ്പെടുത്തുന്ന ഒരു ഗണിതസിദ്ധാന്തം ഒരിക്കലും പൂർണവും സ്ഥിരതയുമുള്ള തായിരിക്കുകയില്ല (consistent & complete). അതുപോലെതന്നെ, സ്ഥിരതയുള്ള ഒരു ഗണിത സിദ്ധാന്തം മൗലികമായ ഒരു ഗണിത പ്രസ്താവത്തെ വെളിപ്പെടുത്തുമെങ്കിലും, ആ സിദ്ധാന്തത്തിനുള്ളിൽ നിന്ന് അതിനെ തെളിയിക്കാൻ കഴിയില്ല' എന്നായിരുന്നു ഗോർഡലിന്റെ വെളിപ്പെടുത്തൽ.
1989-ഇൽ പുറത്തിറക്കിയ "The Emperor's New Mind' എന്ന തന്റെ ആദ്യ ഗ്രന്ഥത്തിൽ പെൻറോസ് ഗോർഡലിന്റെ മുൻപറഞ്ഞ പ്രസ്താവത്തെയാണ് ആധാരമായി എടുത്തത്. 'ഗോർഡലിന്റെ സിദ്ധാന്തപ്രകാരം, ഔപചാരികമായ ഒരു പരിശോധന വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് (Formal proof system ) ആ വ്യവസ്ഥകളുടെ ന്യൂനതകൾ പരിശോധിക്കാൻ കഴിയില്ലെങ്കിലും മനുഷ്യ ബോധത്തിന് അങ്ങനെ കഴിയും' എന്ന് അദ്ദേഹം വാദിച്ചു. മറ്റൊരു രീതിയിൽ ഈ വാദം പറഞ്ഞാൽ മനുഷ്യ ബോധത്തിന് , ഒരു 'കൃത്രിമ ബുദ്ധിക്കു' (computers & AI) ചെയ്യാൻ കഴിയാത്ത , അതായത് non-computable പ്രവർത്തികൾ ചെയ്യാൻ കഴിയും. അതായത് മനുഷ്യബോധം എന്നത് 'അൽഗോരിതമിക് ' അല്ല എന്നാണു ഇതിന്റെ മറ്റൊരു വശം. അതുകൊണ്ടുതന്നെ ഇന്നത്തെ ഭൗതിക ശാസ്ത്രത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് ബോധം എന്ന പ്രതിഭാസത്തെ വിശദീകരിക്കാൻ കഴിയില്ല. അതുകൊണ്ടു് ക്വാണ്ടം മെക്കാനിക്സിന്റെ ഉള്ളിൽ നിന്നുകൊണ്ട് മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയു എന്ന് അദ്ദേഹം വാദിച്ചു.
The Emperor's New Mind, സയൻസ് ലോകത്തിൽനിന്നും വൻ എതിർപ്പുതന്നെ ഉണ്ടാക്കി. ഗണിതശാസ്ത്രജ്ഞന്മാർ , ഫിലോസോഫേർസ് , ഫിസിസിസ്റ്സ് തുടങ്ങി എല്ലാവരും പെൻറോസിനെതിരെ അണിനിരന്നു. AI വിദഗ്ദ്ധനായ മാർവിൻ മിൻസ്കിയുടെ നേതൃത്വത്തിലായിരുന്നു ഈ ആക്രമണം. 1994-ഇൽ പുറത്തിറക്കിയ 'The shadows of the Mind', 1997-ഇൽ ഇറങ്ങിയ 'The Large, the small and the Human Mind' എന്ന രണ്ടു പുസ്തകങ്ങളിലൂടെ ആയിരുന്നു പെൻറോസ് ഈ വിമര്ശങ്ങളെയെല്ലാം നേരിട്ടത്.
ക്വാണ്ടം തീയറിലെ അടിസ്ഥാന ഘടകം ആയ 'ക്വാണ്ട', നാം നിത്യജീവിതത്തിൽ നേരിടുന്ന, ക്ലാസ്സിക്കൽ ഫിസിക്സ് നിർവചിക്കുന്ന ഘടകങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ നിലനിൽപ്പുകളാണ്. അനുകൂല സാഹചര്യത്തിൽ അവയെ തരംഗങ്ങൾ ആയും കാണാവുന്നതാണ്. ഈ തരംഗങ്ങൾ നമ്മുടെ ഭാവനയിലുള്ള തരംഗങ്ങളെ പോലെയല്ല , ഉദ്ദാഹരണത്തിനു കടലിലെ തിരമാലകൾ. ക്വാണ്ടം തരംഗങ്ങൾ ഒരുരീതിയിൽ പറഞ്ഞാൽ 'സാധ്യത തരംഗങ്ങൾ' (Probability waves ) ആണ്. ഒരു കണികയെ ഒരു നിശ്ചിത ഇടത്തിൽ കണ്ടെത്താനുള്ള സാധ്യതയുടെ തരംഗങ്ങൾ. അങ്ങനെ ഒരു കണികയെ കണ്ടെത്താൻ സാധ്യതയുള്ള ഇടങ്ങളെയാണ് 'സൂപ്പർ പൊസിഷൻസ്' എന്ന് വിളിക്കുന്നത്. ഇത്തരം കണങ്ങളെ നാം അളക്കാൻ ശ്രമിക്കുമ്പോൾ അവയുടെ തരംഗ സ്വഭാവം നഷ്ടപ്പെടുന്നു, അങ്ങനെ ഒരു കണികയെ ഒരു പ്രത്യേക ഇടത്തിൽ കണ്ടെത്തപ്പെടുന്നു. ഇതിനെയാണ് സാധാരണഗതിയിൽ 'വേവ് ഫങ്ക്ഷന് കോലാപ്സ്' എന്ന് പറയപ്പെടുന്നത്. ഇത്തരം വീഴ്ചകളുടെ (collapse) ഫലം, കാര്യ-കാരണ (Cause-effect) അടിസ്ഥാനത്തിലല്ലാതെ ആകസ്മികങ്ങൾ (random) ആണുതാനും. അതായത് നിയതമായ ഒരു അൽഗോരിതം കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത ഒരു ആകസ്മികത.
ഈ പ്രതിഭാസമാണ് ബോധനിർമിതിക്കു കാരണമായ non-computable പ്രക്രിയകൾ എന്ന് അദ്ദേഹം വാദിച്ചു.
Emperor's New Mind ഇറങ്ങുമ്പോൾ ഈ പ്രക്രിയകളെ തലച്ചോറുമായി ബന്ധപ്പെടുത്തി കൂടുതൽ വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിന്റെ പരിണിതഫലമാണ് പെൻറോസ്-ഹാമറോഫ് കൂട്ടുകെട്ട്. ന്യൂറോ സയന്റിസ്റ് ആയ സ്റ്റുവേർട് ഹാമർഓഫ് ന്യൂറോണിനെ അടിസ്ഥാനപ്പെടുത്തി ഈ പ്രക്രിയകളെ വിശദീകരിക്കാൻ ശ്രമിച്ചു. ന്യൂറോണിന്റെ വിന്യാസത്തിലെ പ്രധാന ഘടകമായ cytoskeleton, പ്രത്യേകിച്ച് microtubules, പെൻറോസ് നിർദ്ദേശിച്ചതുപോലത്തെ ക്വാണ്ടം പ്രവർത്തനങ്ങൾ നടക്കാൻ കഴിയുന്ന ഇടങ്ങൾ ആണെന്ന് ഹാമർഓഫ് നിർദ്ദേശിച്ചു. Orchestrated Objective Reduction (Orch OR ) എന്നൊരു പ്രവർത്തന മോഡലും അവർ മുന്നോട്ടുവച്ചു. ഇതാണ് ക്വാണ്ടം മൈൻഡ് തിയറി.
വ്യവസ്ഥാപിത സയൻസിനു ഇത് ഒട്ടും സ്വീകാര്യമായിരുന്നില്ല. സംഘടിതമായ ഒരു ആക്രമണത്തിലൂടെ പെൻറോസിന്റെ വായ അടപ്പിക്കാനാണ് അവർ ശ്രമിച്ചത്.
എന്താണ് Orch-Or തിയറി ?
ഇതിൽ ധാരാളം സാങ്കേതിക പദങ്ങൾ വരുന്നുണ്ട്. അതെല്ലാം വിശദീകരിക്കാതെ വിടുകയാണ് (ഉദ്ദാഹരണം , Bose-Einstein condensate , Quantum tunneling , gamma synchronization , Pi electron, quantum entanglement എന്നിങ്ങനെ)
തലച്ചോറിനുള്ളിലെ ന്യൂറോണ്സ്-ന്റെ ആന്തരിക സപ്പോർട് ഘടനയാണ് cytoskeleton എന്നും അതിന്റെ ഒരു പ്രധാന ഭാഗമാണ് മൈക്രോട്യൂബ്‍ലെസ് എന്നും മുൻപത്തെ ലേഖനത്തിൽ പറഞ്ഞിരുന്നല്ലോ. ഇതിനു പുറമെ syanapses-ലേക്കുള്ള nerotransmitter അടക്കമുള്ള തന്മാത്രകളുടെ ചലനം , സെൽ ചലനം , അതിന്റെ വളർച്ച , രൂപം എന്നിങ്ങളെയുള്ള പ്രധാനപ്പെട്ട പ്രവർത്തികളും മൈക്രോട്യൂബ്‍ലെസ് -ന്റെ ധർമത്തിൽ പെട്ടതാണ്.
മൈക്രോട്യൂബ്ലെസ് നിർമിച്ചിരിക്കുന്നത് ട്യൂബുലൈൻ protein ഘടകങ്ങൾകൊണ്ടാണ്. ഈ പ്രോടീനുകൾ മൈക്രോട്യൂബ്ലെസ് -ഇൽ ഏതാണ്ട് 8-നാനോമീറ്റർ അകലത്തിൽ ഹൈഡ്രോഫോബിക് പോക്കറ്റ്സ് (ജലകണികകളോടു വികര്ഷണംഉള്ള) ഉണ്ടാക്കുന്നു. അത് pi-എലെക്ട്രോൺസ്-ന്റെ ഒരു സംഘാതം കൂടിയാണ്. ഇതിനു പുറമെ ഏതാണ്ട് 2-നാനോമീറ്റർ അകലത്തിൽ pi-electron വലയങ്ങളും (ട്രൈപ്റ്റോഫൻസ്) ഈ protein-ഇൽ ഉണ്ടാവും ഇതും pi-ഇലെക്ട്രോണിന്റെ സംഘാതമാണ്.
ഹാമെറോഫിന്റെ അഭിപ്രായത്തിൽ ഈ ട്യൂബുലൈൻ pi-എലെക്ട്രോൺസ് quantum entanglement-ഇൽ ആയിരിക്കും. entanglement-ഇൽ ഉള്ള quantum പാർട്ടിക്കിൾസ്-നു പരസ്പരം അവയുടെ quantum states തൽക്ഷണം (Instantaneous) മാറ്റാൻ കഴിയും. ക്ലാസ്സിക്കൽ ഫിസിക്സിൽ ഇത് അസാധ്യമാണ് ('God does not play dise' എന്ന Einstein-ന്റെ പ്രസ്താവന ഓർക്കുക).
ഹാമെറോഫ് നിർദ്ദേശിക്കുന്നത് , ഇത്തരം പ്രവർത്തികളിൽ ഭാഗഭാക്കാകുന്ന എലെക്ട്രോൺസ്, Bose-Einstein Condensate എന്ന അവസ്ഥയിൽ ആയിരിക്കും എന്നാണ്. സാധാരണഗതിയിൽ ഈ അവസ്ഥ സ്ഥൂല രൂപത്തിലുള്ളതാണ്. എന്നാൽ ഹാമെറോഫ് നിർദ്ദേശിക്കുന്നത് തലച്ചോറിനുള്ളിൽ സൂക്ഷ്മ രൂപത്തിൽ ഇത് ഉണ്ടാവുകയും പിന്നീട് സ്ഥൂലരൂപത്തിലേക്കു (മാക്രോസ്കോപിക്) വികസിക്കുകയും ചെയ്യുന്നു എന്നാണ്.
സിനാപ്റ്റിക് കണക്ഷന് പുറമെ തലച്ചോറിൽ ഉള്ള മറ്റൊരു കണെക്ഷനാണ് 'gap junction' കണക്ഷൻസ്. സെല്ലുകൾ തമ്മിലുള്ള അകലം വേണ്ടുവോളം അടുക്കുമ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്കു, ഇത്തരം quantum objects 'quantum tunneling' എന്ന പ്രക്രിയയിലൂടെ സഞ്ചരിച്ചു , തലച്ചോറിന്റെ നല്ലൊരുഭാഗം ഒരൊറ്റ quantum object ആയി പ്രവർത്തിക്കുന്നു. ഈ പ്രക്രിയയുടെ ഫലമായി 'Gama synchronization' സംഭവിക്കുകയും ഇത് ബോധത്തിന്റെ ഒരു 'neural correlate' ആയി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ന്യൂറോ സയൻസിൽ നമ്മുടെ ഓരോ അനുഭവത്തിലും തലച്ചോറിലെ ഓരോ പ്രത്യക ഭാഗത്തു ഉണ്ടാവുന്ന ചലനങ്ങളെ കുറിക്കുന്ന പദമാണ് 'Neural Correlate of consciousness.'
അങ്ങനെ തണലച്ചോറിലുള്ള Bose-Einstein Condensate, അതിന്റെ wave function-നു, objective reduction വഴി ഒരു collapse സംഭവിക്കുന്നത് ഒരു non-computational അനുഭവമായി മാറുന്നു, ഇതാവട്ടെ അടിസ്ഥാനപരമായ space-time ജോമെട്രിയിൽ സംഭവിക്കുന്നതുമാണ്.
ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ ഇതാണ് പെൻറോസ്-ഹാമെറോഫിന്റെ സിദ്ധാന്തം. ക്വാണ്ടം പ്രഹേളികകളുടെ അടിസ്ഥാനത്തിൽ, തീർത്തും ഭൗതികമായ പ്രവർത്തികളിലൂടെ ബോധനിർമിതിയെ വിശദീകരിക്കാനുള്ള ഒരു ശ്രമം അത്രമാത്രം.
ശുദ്ധ ബോധത്തിന്റെ വഴിയിലൂടെ
"വസ്തുക്കളെക്കുറിച്ചു (Matter), ഒരു മനുഷ്യായുസ്സു മുഴുവൻ നീളുന്ന പഠനം നടത്തിയ ഒരാൾ എന്ന നിലക്ക് , അതെക്കുറിച്ചു എനിക്ക് ഇത്രമാത്രമേ നിങ്ങളോടു പറയാൻ ഉള്ളു. വസ്തുക്കൾ എന്ന നിലയിൽ ഒരു നിലനിൽപ്പ് ഇല്ല. എല്ലാ വസ്തുക്കളും ഉണ്ടാവുന്നതും നിലനിൽക്കുന്നതും , അവയെ അതാക്കി കാണിക്കുന്ന ഒരു ബലം നിമിത്തമാണ്. ഈ ബലത്തിന്റെ പിന്നിൽ ഒരു ബോധമനസ്സു നിലനിൽക്കുന്നു എന്ന് നാം കരുതേണ്ടിയിരിക്കുന്നു. എല്ലാത്തിന്റെയും പ്രഭവകേന്ദ്രമായ ഒരു ബോധം (Mind).
ഊർജത്തിന്റെ 'quanta' എന്ന നൊബേൽ സമ്മാനാർഹമായ ആശയത്തിന്റെ ഉപജ്ഞാതാവായ, മറ്റൊരർഥത്തിൽ 'ക്വാണ്ടം മെക്കാനിക്കിസിന്റെ അടിസ്ഥാന ആശയം' കണ്ടുപിടിച്ച, മാക്സ് പ്ലാങ്ക് 1944-ഇൽ പറഞ്ഞതാണിത്.
ചിന്തയുടെ ഉത്ഭവം മുതലേ "മനുഷ്യന് ആത്മാവ് ഉണ്ടോ" എന്ന ചോദ്യം ഉണ്ടായിരുന്നു. 'ഉണ്ട്' എന്നുതന്നെയായിരുന്നു ഈ ചോദ്യത്തിന്റെ എല്ലാ കാലത്തെയും ഉത്തരം. സ്ഥല-കാല-സംസ്കാര വ്യത്യാസം ഇല്ലാതെതന്നെ ഈ ഉത്തരം നിലനിന്നു. ഏതാണ്ട് ഒന്ന്‌ഒന്നര നൂറ്റാണ്ടുകൾക്കു മുൻപ്, 'ആത്മാവ്' എന്നത് ശാസ്ത്രീയ അന്വേഷണത്തിന് അനുയോജ്യമായ ഒരു 'സംജ്ഞ' അല്ല എന്ന് തീരുമാനിച്, ശാസ്ത്രലോകം, 'ബോധം' (Consciousness) എന്ന വാക്കു അതിനു പകരമായി വച്ചു. ക്രമേണ തലച്ചോർ (Brain) എന്നത് അതിനു പകരമായി സാമാന്യേന ഉപയോഗിച്ചുതുടങ്ങി.
ഈ മാറ്റം, അഥവാ കാഴ്ചപ്പാടിലെ വ്യതിയാനം, 20-30 കൊല്ലത്തിനകം കൃത്രിമബുദ്ധി (AI), റോബോട്ടിക്‌സ് എന്നിവയുടെ ഒരു സമ്മേളനം ,Cyborg- എന്നതുപോലെ , അല്ലെങ്കിൽ ഒരുതരം 'Matrix' രൂപത്തിലുള്ള ഒരു യാഥാർഥ്യം ,ആത്യന്തികമായി മനുഷ്യനും യന്ത്രങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാത്ത ഒരു യാഥാർഥ്യത്തിന്റെ സൃഷ്ടിയിലേക്കു നയിക്കും എന്ന വിശ്വാസം ബലപ്പെട്ടു. അതാവട്ടെ മനുഷ്യാത്മാവിന്റെ, അഥവാ ബോധത്തിന്റെ 'മരണം' എന്ന അവസ്ഥ തന്നെയായിരുന്നു.
ഏതാണ്ട് കാൽ നൂറ്റാണ്ടു മുന്പുവരെയും , മുൻപ് പറഞ്ഞ അവസ്ഥ തുടർന്നു. മനഃശാസ്ത്രജ്ഞർ , മനസ്സിന്റെ വിവിധ ഭാവങ്ങളുടെ, അല്ലെങ്കിൽ സ്വഭാവത്തിന്റെ വസ്തുനിഷ്ടമായ അംശങ്ങളെ പഠിച്ചുകൊണ്ടിരുന്നു. ന്യൂറോ സയന്റിസ്റ്റുകൾ തലച്ചോർ എന്ന വസ്തുവിനെയും അതിന്റെ വിവിധ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രങ്ങളെയും പഠിച്ചുകൊണ്ടിരുന്നു. ഇവക്കു ഒരു മാറ്റം കുറിച്ചത് ഫ്രാൻസിസ് ക്രിക്, റോജർ പെൻറോസ് തുടങ്ങിയവരുടെ നിർണായക നീക്കങ്ങളിലൂടെയാണ്.
"നിങ്ങളുടെ ഉള്ളിൽ ഒരു മൂവി ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്, വളരെ അദ്ഭുതകരമായ ഒരു മൂവി, ഒരു 3D മൂവി. മണം, രുചി, സ്പർശം ,ശരീരത്തെപ്പറ്റിയുള്ള അറിവ് , വിശപ്പ് ,വികാരങ്ങൾ , ഓര്മ എന്നുതുടങ്ങി നിരന്തരമായ ഒരു വിശദീകരണവും മേൽനോട്ടവുമുള്ള ഒരു മൂവി. അതിന്റെ കേന്ദ്രത്തിൽ "നിങ്ങൾ" ഇരിക്കുന്നു. അത് നിങ്ങളുടെ അറിവും ലോകത്തിന്റെ അനുഭവവുമാണ്. അതാണ് നിങ്ങളുടെ ബോധത്തിന്റെ ഒഴുക്ക് " ആസ്‌ത്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ചമേഴ്‌സ് (David Chalmers ) പറയുന്നു.
ചമേഴ്‌സ് ഈ മൂവിയെ രണ്ടായി തിരിക്കുന്നു. (1) ഈസി പ്രോബ്ലം ഓഫ് കോണ്സസിസ്ന്സ് (2) ഹാർഡ് പ്രോബ്ലം ഓഫ് കോണ്സസിസ്ന്സ്. ചുറ്റുപാടുകളിൽ നിന്നുള്ള സ്റ്റിമുലകളെ സ്വീകരിക്കാനും, ക്രോഡീകരിക്കാനും ,പ്രതികരിക്കാനുമുള്ള കഴിവ്, വിവരങ്ങളെ അറിവുകളായി സാമാന്യയിപ്പിക്കൽ, ആന്തരിക അവസ്ഥകളെ തിരിച്ചറിയാനും പ്രകടിപ്പിക്കാനുമായുള്ള കഴിവ് , ഇവയെല്ലാം 'ഈസി പ്രോബ്ലെംസ്' ആണ് . കാരണം ഇവയെല്ലാം കണക്കുകൂട്ടലുകൾക്കു വഴങ്ങുന്നതും, വിശദീകരണക്ഷമവുമാണ്. എന്നാൽ ഇതിലെ കൈപ്പിടിയിൽ ഒതുങ്ങാത്തതു് 'അനുഭവം' എന്നതാണ് , അതായത് 'first person experience'.
ഭൗതിക ശാസ്ത്രം പലപ്പോഴും പ്രപഞ്ചത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി ,സ്ഥല-കാലം, പിണ്‌ഡം (Mass) എന്നിവയെ കാണാറുണ്ട്. ഇവയെ അടിസ്ഥാനമാക്കിയാണ് ബാക്കിയെല്ലാം നിര്മിക്കപ്പെട്ടിരിക്കുന്നതെന്നു പറയാറുണ്ട്. അല്ലെങ്കിൽ വേറൊരു രീതിയിൽ പറഞ്ഞാൽ Maxwell, എലെക്ട്രോമാഗ്നെറ്റിസത്തെ ജ്ഞാതമായ മറ്റേതൊരു ഭൗതിക യാഥാർഥ്യത്തിന്റെയും അടിസ്ഥാനത്തിൽ വിശദീകരിക്കാൻ കഴിയാതിരുന്നപ്പോൾ, ഇലക്ട്രിക്ക് ചാർജിനെ പുതിയ അടിസ്ഥാന യാഥാർഥ്യമായി കണ്ടതുപോലെ, ബോധം എന്നതിനെ കാണേണ്ടിവരും. അതാണ് "പാൻസൈക്കിയിസം' (Panpsychism) എന്ന് അദ്ദേഹം വിളിക്കുന്നത്.
"എന്നതുകൊണ്ട്, ബോധം എന്നതിനെ ഒരു 'ഭൗതിക പ്രതിഭാസം' ആക്കി ചുരുക്കുകയല്ല ഉദ്ദേശം" ചമേഴ്‌സ് പറയുന്നു.
അപ്പോൾ ബോധം എന്നത് പരിണാമത്തിനു വിധേയമാണോ ?
ഡച്ചു കപ്യൂട്ടർ ശാസ്ത്രജ്ഞനായ ബെർണാഡോ കാസ്റ്റ്ബ് (Bernado Kastrup ) പറയുന്നത് ബോധത്തിന് പരിണാമവിധേയമാവാൻ കഴിയില്ല എന്നാണ്. "ഭൗതിക വാദത്തിന്റെയും അതിൽ അടിസ്ഥാനപ്പെടുത്തിയ പരിണാമ സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തിൽ നോക്കിയാൽ ബോധത്തെ അതിനുള്ളിൽ കൊണ്ടുവരാൻ കഴിയില്ല. കാരണം അടിസ്ഥാനപരമായി ബോധത്തിന് ഒരു 'ധർമം' നിർവചിക്കാൻ ആവില്ല. ഭൗതികവാദപരമായി എല്ലാ നിലനിൽപ്പുകളും നിര്വചിക്കപ്പെടുന്നത് ഒരു പരിമാണത്തിന്റെ (അളവിന്റെ) അടിസ്ഥാനത്തിലാണ്. ഉദ്ദാഹരണമായി , സബ് അറ്റോമിക് പാർട്ടിക്കിൾസ് നിർവചിക്കുന്നത് മാസ്സ്, ചാർജ് അല്ലെങ്കിൽ സ്പിൻ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. അതുപോലെതന്നെ അമൂർത്തമായ തരംഗങ്ങളെ ആന്ദോളനം (Oscillation ), ആവൃത്തി (Frequency ), ആയാമം (Amplitude ) തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ബോധം എന്ന പ്രതിഭാസം അളക്കാവുന്നതല്ല, അതിനു ഗുണം (quality) മാത്രമേ ഉള്ളു. അത് അനുഭവം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം നാച്ചുറൽ സെലക്ഷന് വിധേയം ആവാൻ കഴിയുന്നതല്ല.
അത്, ആരംഭം മുതൽ അവിടെയുണ്ടായിരുന്ന സഹജമായ (Intrinsic), ലഘൂകരിക്കാൻ ആവാത്ത പ്രകൃതിയുടെ ഒരു യാഥാർഥ്യം മാത്രമാണ്.
അത്ഭുതം എന്ന് പറയട്ടെ, നൂറ്റാണ്ടുകൾക്കു മുൻപ്, ആയിരത്തോളം വർഷങ്ങൾ , ഇന്ത്യയിൽ നാഗാർജ്ജുനനും, ശങ്കരനും, രാമാനുജനും, മാധവാചാര്യരും, നിംബാർക്കറും മറ്റും ശൂന്യവാദം, അദ്വൈതം , ദ്വൈതം ,വിശിഷ്ടാദ്വൈതം, ശുദ്ധാദ്വൈതം എന്നൊക്കെയുള്ള പേരിൽ ചർച്ച ചെയ്തതും ഇതുതന്നെയാണ്.
Friday, 30 July 2021
വ്യക്തി, സമൂഹം, ശാസ്ത്രം, ശാസ്ത്രീയത-IV
സഹസ്രാബ്ദങ്ങളായി മനുഷ്യൻ അന്വേഷിക്കുന്ന ഒരു പ്രഹേളികയാണ് ഇത്. ഒരുതരത്തിലും മനസ്സിലാവാത്ത , ബന്ധങ്ങളുടെ അല്ലെങ്കിൽ ജീവിതത്തിന്റെ ഉള്ളടക്കരാഹിത്യം ഉണ്ടായാൽ എന്താണ് സംഭവിക്കുക ?
ഏണെസ്റ് ബെക്കർ തന്റെ 'Denial of Death ' എന്ന ഗ്രന്ഥത്തിൽ (1974-ഇൽ പുലിറ്സർ പ്രൈസ്) ഇങ്ങനെ എഴുതി: 'എല്ലാ സമൂഹവും എല്ലാ കാലത്തും മനുഷ്യ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു കടങ്കഥ ആണ്, ഔദ്ധത്യപൂർവമായ ഒരു അർത്ഥ നിർമിതി. അതുകൊണ്ടുതന്നെ, അത് അങ്ങനെ ചിന്തിച്ചാലും ഇല്ലെങ്കിലും, എത്രതന്നെ തന്മയത്വത്തോടെ, അതിലെ മതപരമായ മുദ്രകളും ആത്മീയമായ ആശയങ്ങളും ഒളിപ്പിച്ചുവച്ചാലും , എല്ലാ സമൂഹവും ഒരു മതം മാത്രമാണ്'
യഥാർത്ഥത്തിൽ, മനുഷ്യന്റെ എല്ലാ സാംസ്കാരിക നിര്മിതിയുടെയും മതപരമായ ഈ വശം, മനഃശാസ്ത്രപരമാ യി ആദ്യമായി കാണിച്ചുതന്നത് ആസ്ട്രിയൻ സൈക്കോഅനലിസ്റ്റും ഫ്രോയിഡിന്റെ സന്തത സഹചാരിയുമായിരുന്ന ഓട്ടോ റാങ്ക് (Otto Rank ) ആയിരുന്നു.
ബെക്കർ, ഇതിൽനിന്നും ഒരു പടികൂടി പോയി. മനുഷ്യചരിത്രത്തിന്റെ ഇതഃപര്യന്തമുള്ള സാംസകാരിക മുന്നേറ്റങ്ങൾ എല്ലാം, കല, സംഗീതം, സാഹിത്യം, മതം , ദേശീയത, രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റങ്ങൾ എല്ലാം, മരണം എന്ന യാഥാർഥ്യത്തിന്റെ തിരിച്ചറിവിൽ ഉണ്ടാക്കുന്ന ഒരു മാനസിക പ്രതിരോധം മാത്രമാണെന്ന് അദ്ദേഹം വാദിച്ചു. മനുഷ്യൻ ഒരേ സമയം രണ്ടു ലോകങ്ങളിലാണ്; ഭൗതിക ലോകത്തിലും , ആശയങ്ങളുടേതും അർഥ തലങ്ങളുടെയും ലോകത്തിലും; അങ്ങനെ രണ്ടു ലോകങ്ങളിൽ ജീവിക്കുന്നു. ജീവിതത്തിന്റെ പ്രതീകാത്മകമായ ഈ വശത്തെ ബെക്കർ 'അനശ്വരതാ തന്ത്രം' (immortality project) എന്ന് വിളിക്കുന്നു. ഇത്തരം വഴികളിലൂടെ, പദ്ധതികളിലൂടെ, അഥവാ ബന്ധങ്ങളിലൂടെ, മനുഷ്യൻ തന്റെ ജീവിതത്തിന്റെ അർധം കണ്ടെത്താൻ ശ്രമിക്കുന്നു.
അർഥപൂർണമായ ഇത്തരം ഒരു പദ്ധതികളിലും നാം ബന്ധപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് മനുഷ്യനെ വിഷാദ രോഗിയാക്കുന്നത്. കാരണം അത്തരം പദ്ധതികളുടെ അഭാവം നമ്മെ മരണത്തെ ഓർമപ്പെടുത്തുന്നു. ഇത്തരം അർഥങ്ങൾ കണ്ടെത്തുന്നതിലെ അപര്യാപ്തതയാണ് ഒരാളെ മാനസിക രോഗി ആക്കുന്നത്. കാരണം , നശ്വരതക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൃത്യമായ യാതൊരു ലക്ഷ്യവും കാണാതെ വരുമ്പോൾ ഒരാൾ അയാളുടേതായ ഒരു തനതു യാഥാർഥ്യം സൃഷ്ട്ടിച്ചുതുടങ്ങും.
പരസ്പര വിരുദ്ധങ്ങളായ 'അനശ്വരതാ തന്ത്രങ്ങളുടെ' സങ്കര്ഷമാണ്, യുദ്ധം, മതഭ്രാന്ത്, വംശഹത്യ, വംശീയത, ദേശീയത തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനം. നമ്മുടെ 'അനശ്വരത' മാത്രമാണ് നമ്മുടെ ശരി. പക്ഷെ ലോകത്തിൽ ഇന്നുവരെ ഒരു മതവും, ശാശ്ത്രവും മനുഷ്യന്റെ ഈ അന്വേഷണത്തിനു കൃത്യമായ ഒരു ഉത്തരവും നൽകിയിട്ടില്ല.
അതുകൊണ്ടു മനുഷ്യൻ ഇനിയും പുതിയൊരു 'വ്യാമോഹം' കണ്ടുപിടിക്കേണ്ടിയിരിക്കുന്നു, ജീവിതത്തിനു അർഥപൂർണമായ ഒരു ചിത്രം നൽകാൻ. നാം നിരന്തരമായ ഭീതിയിലാണ്, എവിടെനിന്നോ ഉത്ഭവിച്ചു , 'താൻ' എന്ന ബോധവും പേറി, ആഴത്തിലുള്ള വികാരങ്ങളും എന്തിനൊവേണ്ടിയുള്ള മർമഭേദകമായ അഭിവാഞ്ചയും, എന്തോ ആയിത്തീരാനുള്ള അദമ്യമായ ആശങ്കയും, ഒടുവിൽ മരണവും. (അവസാനിച്ചു)