Tuesday, 2 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (6- തുടര്ച്ച)


ചന്നോഖ്യത്തിലെ ‘തത്വമസി’ യിലാണ് നാം തുടങ്ങിയത്. അതിലെ ‘ത്വം’ എന്നത് തേടി നാം മാണ്ഡൂഖ്യത്തിൽ എത്തി. ഉപാധി പരിമിതമായ ജീവാന്മാവും ഉപാധി രഹിതമായ പരബ്രഹ്മവും ഒന്നുതന്നെ എന്ന് വിളംബരം ചെയ്യുന്നതാണ് തത്ത്വമസി. ബാഹ്യ വ്യത്യാസങ്ങൾ ഒന്നും ആ സൂക്ഷ്മ സത്തയെ ബാധിക്കുന്നില്ല. നാമെല്ലാം അഖണ്ഡമായ ആ പ്രപഞ്ച സത്തയുടെ ബാഹ്യ രൂപങ്ങളാണ്. എല്ലാം വേറെ വേറെ എന്നത് ഭേദ ബുദ്ധിയാണ്. അതുതന്നെയാണ് അഞാനവും. അഞാനത്തെ നീക്കി ആ ഏകത്വത്തെ സാക്ഷാൽക്കരിക്കനമെന്നാണ് ഉപനിഷത്ത് ദൃഷ്ടാക്കളുടെ അഭിപ്രായം.   

ഉണർവ്, സ്വപ്നം, സുഷുപ്ത്തി തുടങ്ങിയ അവസ്താന്തരങ്ങൾക്കും അപ്പുറം, ശരീര ഇന്ദ്രീയങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ നിലച്ചു, ഒരു നിസ്ച്ചലാവസ്ഥയിൽ, ജീവ ചൈതന്യം നിലനില്ക്കുന്നു, അതുതന്നെയാണ് ആത്മാവ് എന്ന് മാണ്ഡൂഖ്യം പഠിപ്പിക്കുന്നു. 'അയമാത്മ ബ്രഹ്മ' എന്ന അനുസന്ധാനവാക്യം മാണ്ഡൂഖ്യത്തിന്റെ സാരമാണ്. ദെഹെന്ദ്രിയങ്ങളെ പ്രവർത്തിപ്പിച്ചുകൊണ്ട്‌ നമ്മുടെയെല്ലാം ഉള്ളിൽ ഒരു ചൈതന്യമായി ‘അത്’ (ആ ആത്മാവ്) നില്ക്കുന്നു, അതുതന്നെയാണ് ബ്രഹ്മവും.   
എന്താണു ഈ ആത്മാവ്?

ബ്രഹതാരണ്യകൊപനിഷത് രണ്ടാം അദ്ധ്യായം നാലാം ബ്രാഹ്മണത്തിൽ യാന്ജ്യവൽക്ക-മൈത്രേയി സംസാരത്തിലൂടെ ഇത് കൂടുതൽ വ്യക്തമാക്കുന്നു.  മൈത്രേയി, കാത്യായനി എന്ന് രണ്ടു ഭാര്യമാരോട് കൂടി ഗ്രഹസ്ഥാശ്രമം നയിക്കുന്ന മഹാ പണ്ഡിതൻ ആയിരുന്നു യാന്ജ്യവൽക്കൻ. മിധിലാധിപൻ ആയിരുന്ന ജനകന്റെ രാജസഭയിലെ അംഗമായിരുന്നു മഹാ ധനികന്കൂടി ആയിരുന്ന ഇദ്ദേഹം. ഒരിക്കൽ, സ്വത്ത് മുഴുവനും തന്റെ രണ്ടു ഭാര്യമാര്ക്കും വീതിച്ചുകൊടുത്ത് സന്യാസം സ്വീകരിക്കാൻ ഇദ്ദേഹം തീരുമാനിച്ചു. ആ തീരുമാനം അറിയിച്ചുകൊണ്ട്‌ മൈത്രെയുമായി നടത്തുന്ന സംഭാഷണമാണ് ഈ ഉപനിഷത്ത് ഭാഗം.      

യാന്ജ്യവല്ക്കന്റെ തീരുമാനം കേട്ട മൈത്രേയി അദ്ദേഹത്തോട് ചോദിച്ചു,

"ഭഗവൻ, ഈ സ്വത്ത് മുഴുവനും ലഭിച്ചാൽ ഞാൻ അമൃതത്തെ, അതായത് പരമ സൌഖ്യത്തെ പ്രാപിക്കുമോ?"എന്ന്. “ഇല്ല” എന്നുതന്നെ യാന്ജ്യവല്ക്കൻ ഉത്തരം പറഞ്ഞു. “എങ്കിൽ, എനിക്ക് അതിനുള്ള വഴി പറഞ്ഞു തരു”, മൈത്രേയി തിരിച്ചു പറഞ്ഞു. ഇതിനുള്ള വിശദമായ മറുപടിയിലാണ് എന്താണു ആത്മാവ് എന്ന് യാന്ജ്യവല്ക്കൻ വിശദീകരിക്കുന്നത്. അത് ഇങ്ങനെ.

എടൊ മൈത്രേയി, ഭാര്യയുടെ സുഖത്തിനുവേണ്ടി ഭാര്ത്താവോ, ഭര്ത്താവിന്റെ സുഖത്തിനുവേണ്ടി ഭാര്യയോ പ്രവര്ത്തിക്കുന്നില്ല. അതുപോലെതന്നെ മക്കളുടെ സുഖത്തിനുവേണ്ടി മാതാപിതാക്കളോ മാതാപിതാക്കളുടെ സുഖത്തിനുവേണ്ടി മക്കളോ പ്രവര്ത്തിക്കുന്നില്ല. ആത്മ സുഖം കണ്ടെത്താനാണ് എല്ലാവരും എല്ലാത്തിനെയും സ്നേഹിക്കുന്നത്. എല്ലാ ചലനങ്ങളും ആത്മസുഖത്തിനു വേണ്ടിയാണ്. അവനവന്റെ ഉള്ളിൽ അനുഭവിക്കുന്ന സുഖമാണ് ആത്മസുഖം. അത് പുറത്തുനിന്നും വരുന്നതല്ല. മനസ്സിന്റെ ചഞ്ചലത നീങ്ങുമ്പോൾ, ഏകാഗ്രത സാധ്യമാവുംപോൾ, അവനവന്റെ ഉള്ളിലുള്ള സുഖം മറനീക്കി തെളിഞ്ഞു വരുന്നതാണ് ആത്മസുഖം. ആനന്ദമായ ആത്മാവ് അവനവന്റെ സ്വരൂപം തന്നെയാണു. ഈ അദ്വൈത സത്യം ഉറപ്പായാൽ ആനന്ദരൂപമായ ആത്മാവ് ഉള്ളിൽ തെളിഞ്ഞു വരും. ബോധരൂപനാണ് ആത്മാവ്. “ഉണ്ട്” എന്ന അനുഭവം ബോധത്തിന് മാത്രമേ ഉള്ളു. ബോധം സ്വയം ഉണ്ട് എന്ന് അനുഭവിക്കുന്നു. അതുപോലെതന്നെ മറ്റുള്ളവയും “ഉണ്ട്” എന്ന് അനുഭവിക്കുന്നു. ബോധത്തിൽ നിന്നും വേര്പെട്ടു ഒന്നിനും ഉള്ളതാവാൻ കഴിയില്ല. (അതുകൊണ്ടാണ് എല്ലാ ഉപനിഷത്തുകളും ബ്രഹ്മത്തിന്റെ സ്വരൂപം സത്ചിതാനന്ദം എന്ന് പറയുന്നത്. സത്, ചിത്, ആനന്ദം).

എന്നാൽ ഈ ആത്മാവ് പ്രപഞ്ച ഘഡകങ്ങളിൽനിന്നും വ്യത്യസ്തമായ ഒന്നാണോ? അല്ലെ അല്ല എന്നാണു യാന്ജ്യവല്ക്കൻ ഉറപ്പിച്ചു പറയുന്നത്.

“സയധാ സൈന്ധവഖില ഉദകെപ്രാസ്ത ഉദകമെവാനുവിലീയതെ നഹാസ്യ ഉദ്ഗ്രഹണായെവാസ്യാത്”

എന്ന് തുടങ്ങുന്ന പന്ത്രണ്ടാം മന്ത്രം ഇത് വിശദമാക്കുന്നു.

“അത് എപ്രകാരമെന്നാൽ, ഉപ്പുകട്ട വെള്ളത്തിൽ താഴ്ത്തിയാൽ വെള്ളത്തോട് ചേർന്ന് ലയിക്കുന്നു. അതില്നിന്നും തിരികെ പൊക്കിയെടുക്കാൻ സാധിക്കുകയില്ല. അതുപൊലെയാണഡൊ ഈ മഹത്തായ ബ്രഹ്മ സത്യം. ബോധം കട്ടിപിടിച്ചതുതന്നെയാണ്. ആ സത്യം ഈ പ്രപഞ്ച ഘ്ഡകങ്ങലിൽനിന്നുയർന്നു, അവയോടൊപ്പം തന്നെ നഷ്ട്ടമായി ഭവിക്കുന്നു. ഇവിടെനിന്നും വിട്ടാൽ പിന്നെ പ്രത്യക അനുഭവം ഒന്നും ഉണ്ടായിരിക്കുകയില്ല.”

മരണശേഷം സ്വര്ഗത്തിലെക്കോ നരകത്തിലേക്കോ പോകുന്ന സെമറ്റിക് മതങ്ങളുടെ ആത്മാവല്ല ഉപനിഷത്തുക്കളിലെ ആത്മാവ്. ഈ പ്രപഞ്ചത്തിന്റെ പരിണാമ വികാസങ്ങല്ക്ക് ആധാരമായ ഏതൊരു ഊര്ജ്ജമുണ്ടോ അതാണ്‌ ഈ ആത്മാവ്. ജലത്തിൽ ലയിക്കപ്പെട്ട ഉപ്പ് എപ്രകാരം ജലകണികകൾക്കുള്ളിൽ ലയിച്ചു ചേർന്ന് നില്ക്കുന്നു ഒന്നായി തീര്ന്നുവോ, അപ്രകാരം പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നിരിക്കുന്നതാണ് ഇത്. 

ഭഗവത് ഗീതയിൽ ‘ജ്ഞാനവിജ്ഞാനയോഗത്തിൽ’ പരാ പ്രകൃതിയും അപരാ പ്രകൃതിയും പറഞ്ഞിരിക്കുന്നത് കാണുക.

“ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം, എന്നിവ എന്റെ അപരാ പ്രകൃതിയാണ്. ഇതില്നിന്നും വ്യത്യസ്തമായ, ജഗത്തിനെ ധരിക്കുന്നതും, ജീവ സ്വരൂപവുമായ എന്റെ പരാ പ്രകൃതിയെ നീ അറിഞ്ഞാലും.”

“മത്ത: പരതരം നന്യാത് കിഞ്ചിദസ്തി ധനഞ്ജയ
മയി സർവമിദം പ്രോതം സൂത്രേ മണിഗണാ ഇവ”

ഹേ ധനഞ്ജയ, എന്നില്നിന്നും അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടിൽ കോർത്ത മുത്തുകളെപ്പോലെ എന്നിൽ കോര്ക്കപ്പെട്ടിരിക്കുന്നു. 
 
മുത്തുമാല ഉണ്ടാവണമെങ്കിൽ മുത്തുകളും ചരടും വേണം. മുത്ത്‌, മാലയായിതീരുന്നത് ഒരു ചരടിൽ കോർക്കുമ്പോൾ മാത്രമാണ്. ആ ചരടാണ്‌  മാലയെ മാല ആക്കി തീര്ക്കുന്നത്.

നമുക്ക് യാന്ജ്യവല്ക്കനിലേക്ക് മടങ്ങാം. ഇവിടെ രണ്ടു കാര്യങ്ങളാണ് പറയപ്പെട്ടിരിക്കുന്നത്

(1) ബോധത്തിനിന്നും വേർപെട്ട് ഒരു യാധാരത്യത്തിന് നിലനില്പ്പില്ല

(2) ഈ ബോധം പ്രപഞ്ച ഘഡകങ്ങലിൽനിന്നും വ്യതസ്തമായ ഒന്നല്ല. മറിച്ചു, കട്ടിപിടിച്ച ബോധമാണ് ബ്രഹ്മം.


ഒരു പടിഞ്ഞാറൻ തത്വ ശാസ്ത്രത്തിനും ഇത്രയും യാധാര്ത്യത്തോട് അടുത്ത ഒരു നിലയിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. ഇന്നത്തെ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ നമുക്ക് ഈ രണ്ടു കാര്യങ്ങളും വിശദമായി ഒന്ന് പരിശോധിക്കാം (തുടരും)


No comments:

Post a Comment