Thursday, 1 November 2018

ശിഖണ്ഡി



ഇനി ഒരു കഥ ആവട്ടെ. കഥപറയാൻ നമ്മുടെ നാട്ടുകാരെ വെല്ലാൻ ലോകത്തിൽ ആരും ഉണ്ടായിട്ടില്ല. കഥയുടെ ആശാന്മാർ എന്ന് പറയപ്പെടുന്ന ഗ്രീക്കുകാർ പോലും. കഥ പറയുമ്പോൾ ആണിന്റെയും പെണ്ണിന്റെയും കഥയാണല്ലോ എല്ലായിപ്പോഴും. ഇവിടെ ഇതാ ആണും പെണ്ണുമല്ല എന്ന് തെറ്റിദ്ധരിച്ച ഒരു കഥാപാത്രം. ഒരേസമയം ആണും പെണ്ണും ആയിരുന്ന ഒരു ദുരന്ത കഥാപാത്രം. വ്യാസ ബുദ്ധിയിൽ നിന്നും ജനിച്ച ഒരു ദുരന്ത കഥാപാത്രം.

'ശിഖണ്ഡി' എന്ന പേര് 'ആണും പെണ്ണുമല്ലാത്ത' എന്ന അർഥത്തിലാണ് നാം സാധാരണ ഉപയോഗിക്കുന്നത്. മഹാഭാരതത്തിൽ പാഞ്ചാലിയുടെയും ധൃഷ്ടധുമന്റെയും മൂത്ത ആളായിരുന്നു അയാൾ.  എന്നാൽ ശിഖണ്ഡി ഒരിക്കിലും അങ്ങനെ ആയിരുന്നില്ല. പെണ്ണായി ജനിച്ചു, കുറേനാളുകൾക്കുശേഷം ആണായി മാറി, അങ്ങനെതന്നെ മരിച്ചു.

മഹാഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഉപപർവമാണ് അംബോപാഖ്യാന പർവ്വം. ഇതിലാണ് അബയുടെ കഥ വിശദമായി പറയുന്നത്. ഭീഷ്മർ തന്റെ അനുജനുവേണ്ടി (വിചിത്രവീരൻ)  കാശിരാജാവിന്റെ പുത്രിമാരായ അംബ, അംബിക, അംബാലിക എന്ന കന്യകമാരെ ബലമായി പിടിച്ചുകൊണ്ടുവരുന്നതും, അംബയുടെ അപേക്ഷപ്രകാരം അവളെ വിട്ടയക്കുന്നതും. കാമുകനാൽ  തിരസ്കൃതയായ അംബ തിരിച്ചു ഭീഷ്മരുടെ അടുത്തെത്തുന്നതും, തുടർന്ന് ഭീഷ്മ-പരശുരാമ യുദ്ധവുമെല്ലാം നാം കേട്ടിട്ടുള്ള കഥകളാണ്. പിന്നീടുള്ള ചിലതു അത്രയൊന്നും കേൾക്കാത്ത കഥയാണ്. അവിടെയാണ് ശിഖണ്ഡിയുടെ കഥ വരുന്നത്.
 
നിരാശയായി അംബ, ശിവനെ തപസ്സുചെയ്തു ദേഹ ത്യാഗത്തിനൊരുങ്ങുന്നു. സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട്, എന്ത് വരം വേണമെന്ന് അംബയോടു ചോദിക്കുന്നു. ഭീഷ്മരെ കൊല്ലാനുള്ള വരമാണ് വേണ്ടതെന്നു അംബ പറഞ്ഞു. 'അങ്ങനെ തന്നെ സംഭവിക്കും' എന്ന് ശിവൻ അനുഗ്രഹിക്കുന്നു. അപ്പോൾ അംബ ശിവനോട്  വീണ്ടും ചോദിച്ചു 'ഭഗവാനെ ഒരു സ്ത്രീയായ ഞാൻ എങ്ങനെ ഭീഷ്മരെ വധിക്കും?' ശിവൻ പറഞ്ഞു 'ദേഹാന്തരം സംഭവിച്ചുകഴിഞ്ഞാൽ നിനക്ക് പുരുഷത്വം ലഭിക്കും, ദ്രുപദകുലത്തിൽ നീ മഹാരഥിയായി വളരും'. സംതൃപ്തയായ അംബ, അഗ്നിയിൽ തന്റെ ജീവൻ ഹോമിച്ചു.  

ആയിടക്ക് പുത്രന്മാർ ഒന്നും ഉണ്ടാവാത്ത ദ്രുപദ രാജാവും ഭാര്യയും ശിവനെ തപസ്സുചെയ്യ്തു പ്രത്യക്ഷപ്പെടുത്തി. തപസ്സിന്റെ ലക്‌ഷ്യം അറിഞ്ഞ ശിവൻ 'കന്യകയായ ഒരു പുത്രൻ' ഉണ്ടാവുമെന്ന് അനുഗ്രഹിച്ചു മറഞ്ഞു. വരം എന്താണെന്ന് കൃത്യമായി മനസ്സിലാവാത്ത രാജാവ് ' തങ്ങളെ  പുത്ര സവ്ഭാഗ്യത്തിന് ശിവൻ അനുഗ്രഹിച്ചു' എന്ന് രാജ്യം മുഴുവൻ വിളംബരം ചെയ്തു അറിയിച്ചു. പത്തുമാസം കഴിഞ്ഞപ്പോൾ രാഞ്ജി ഒരു പുത്രിയെ പ്രസവിച്ചു. നിരാശരായ രാജാവും രാഞ്ജിയും വിവരം പുറത്തു അറിയിച്ചില്ല. വളരെ വിശ്വസ്തയായ ഒരു തോഴിയുടെ സഹായത്താൽ കുഞ്ഞിനെ ആണ്കുട്ടിയായി വളർത്തി, ശിഖണ്ഡി എന്ന് പേരും നൽകി. ആണ്കുട്ടിയായി വളർന്ന ശിഖണ്ഡിരാജകുമാരി അസ്ത്ര ശാസ്ത്രാഭ്യാസങ്ങളിൽ വളരെ മികവ് പുലർത്തി. ക്രമേണ ദ്രോണരുടെ കീഴിൽ സകല അസ്ത്രവിദ്യയും പഠിച്ചു ഒരു മഹാരഥിയായി മാറി. 

യൗവനത്തിൽ എത്തിയ ശിഖണ്ഡിക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. വിഷമഘട്ടത്തിലായ പാഞ്ചാലൻ ഒടുവിൽ വീര-ശൂര പരാക്രമിയായ ദാശാർണ്ണ രാജാവായ  ഹിരണ്ണ്യവർമ്മന്റെ പുത്രിയുമായുള്ള വിവാഹത്തിന് സമ്മതിച്ചു. വിവാഹശേഷം ദമ്പതിമാർ കാമ്പല്യപുരിയിൽ എത്തി. അന്ന് രാത്രി, താൻ ഒരു സ്ത്രീ ആണെന്നുള്ള സത്യം ശിഖണ്ഡി, തന്റെ ഭാര്യയെ അറിയിച്ചു. ദുഖിതയായ രാജകുമാരി തന്റെ അച്ഛനെ ഉടൻ വിവരം അറിയിച്ചു. ചതിയിൽപ്പെട്ടത് മനസ്സിലായ ഹിരണ്ണ്യവർമ്മൻ പാഞ്ചാലനോട് യുദ്ധത്തിന് തയാറായിക്കുള്ളുവാൻ അറിയിച്ചു ആളയച്ചു. നാണക്കേടും പേടിയും കൊണ്ട് മൃതപ്രായനായ പാഞ്ചാലൻ നിരവധി ഒത്തുതീർപ്പു വ്യവസ്ഥകൾ മുന്നോട്ടു വച്ച് നോക്കി. എന്നാൽ ഹിരണ്ണ്യവർമ്മൻ യുദ്ധത്തിൽ തന്നെ ഉറച്ചു നിന്ന്. 

താൻ മൂലം തന്റെ അച്ഛനും രാജ്യവും ചെന്നുപെട്ട അപകടത്തിൽ മനംനൊന്തു ശിഖണ്ഡി, പ്രാണത്യാഗത്തിനായി കാട്ടിലേക്ക് ഓടിപ്പോയി. ശിഖണ്ഡി ചെന്നുപെട്ടത്, സ്ഥൂലാകർണ്ണൻ എന്ന യക്ഷന്റെ മുൻപിലാണ്. കഥ മുഴുവൻ കേട്ട യക്ഷന് ശിഖണ്ഠിയോടു അതിരറ്റ അനുകമ്പ തോന്നി. കുറേക്കാലം കഴിഞ്ഞു തിരിച്ചുനൽകണം എന്ന വ്യവസ്ഥയിൽ, യക്ഷൻ, തന്റെ പുരുഷത്വം ശിഖണ്ഡിയുടെ സ്ത്രീത്വവുമായി വച്ച് മാറി. ശിഖണ്ഡി തിരിച്ചു നാട്ടിൽ എത്തി. അമ്മായിഅച്ഛന്റെ മുൻപിൽ തന്റെ പുരുഷത്വം തെളിയിച്ചു ഭാര്യയുമായി സുഖമായി കുറച്ചുകാലം കഴിഞ്ഞു.

ആയിടക്ക് യക്ഷരാജാവായ കുബേരൻ, സ്ഥൂലാകർണന്റെ വീട്ടിൽ എത്തി. നാണക്കേടുകൊണ്ടു യക്ഷൻ, കുബേരനെ സ്വീകരിക്കുവാൻ മടിച്ചു മറഞ്ഞുനിന്നു. മറ്റു യക്ഷന്മാരിൽനിന്നും കാര്യം ഗ്രഹിച്ച കുബേരൻ, 'ഈ പാപിക്ക് സ്ത്രീത്വം നിലനിൽക്കട്ടെ' എന്ന് ശപിച്ചു. മനസ്തപിച്ചു, പാപമോക്ഷത്തിനായി കേണ സ്ഥൂലാകർണ്ണനു, ശിഖണ്ഡിയുടെ മരണശേഷം മാത്രം പുരുഷത്വം തിരുച്ചു കിട്ടും എന്ന് ശാപമോക്ഷം നൽകി കുബേരൻ മറഞ്ഞു. പിന്നീട്, കുരുക്ഷേത്ര യുദ്ധത്തിനുശേഷം, അശ്വദ്ധാമാവിനാൽ കൊല്ലപ്പെടുന്നതുവരെ ശിഖണ്ഡി പുരുഷനായി തന്നെ ജീവിച്ചു.

'ആണും പെണ്ണുമല്ലാത്തവരോട് ഞാൻ യുദ്ധം ചെയ്യില്ല' എന്ന് ഭീഷ്മർ പറഞ്ഞു എന്നാണു നാം പലപ്പോഴും കേൾക്കുന്നത്. അതും വാസ്തവ വിരുദ്ധമാണ്. 'ഞാൻ സ്ത്രീകളോടും, സ്ത്രീയായി ജനിച്ചവരോടും യുദ്ധം ചെയ്യില്ല' എന്നാണു ഭീഷ്മർ പറഞ്ഞത്. പത്താം നാൾ തന്നെ വന്നു കണ്ട യുധിഷ്ടരനോട് ഭീഷ്മർ പറയുന്നത് ഇങ്ങനെയാണ്. "നിന്റെ സൈന്യത്തിൽ ദ്രുപദപുത്രനായ ഒരു മഹാരാധനില്ലേ? സമരാമർഷിയും, ശൂരനും പോരിൽ വിജയിയുമായ ഒരുത്തൻ. അവന്റെ വിവരങ്ങൾ ഒക്കെ നിങ്ങള്ക്ക് അറിവുള്ളതാണ്. മുൻപേ പെണ്ണായി പിറന്നവനും പിന്നീട് ആണായിത്തീർന്നവരുമാണ് അവൻ. ആ ശിഖണ്ടിയെ മുന്നിൽ നിറുത്തി അർജ്ജുനൻ എന്നെ എതിർക്കട്ടെ"  

വ്യാസ മഹാഭാരതത്തിൽ കഥ ഇങ്ങനെയാണ്.

No comments:

Post a Comment