Thursday, 2 April 2020

സീറോ മലബാർ നസ്രാണി സംഗമം 2020 (VI)



കേരളത്തിൽ കണ്ടെടുക്കപ്പെട്ട പുരാതന കുരിശുകൾ മാനിക്കേയൻ കുരിശുകൾ ആണെന്ന ആശയം അവതരിപ്പിച്ചത്ചരിത്രകാരനായ  ബർണൽ ആണ്. കേരളത്തിലെ ആദ്യകാല കൃസ്ത്യാനികൾ മാനിക്കേയർ ആണെന്നും, പിന്നീട് വന്ന പേർഷ്യക്കാർ ആയ നെസ്തോറിയൻ ക്രിസ്ത്യാനികൾ മാനിക്കേയരെ മതം മാറ്റുകയും കുരിശ്ശ് ക്രിസ്തുമത ചിഹ്നമായി മാറ്റുകയുമായിരുന്നെന്നാണ് ചരിത്രകാരനായ ബര്ണല്ന്റെ അഭിപ്രായം.

ആരാണ് ഈ മാനിക്കേയർ?

പാർഥിയൻ സാമ്രാജ്യത്തിൽപെട്ട സെലൂഷ്യയിൽ (ഇന്ന് ഇറാക്കിലെ അൽ-മദിന്) AD-216-ഇൽ മാനി (മാണി) ജനിച്ചു. മാനിയുടെ മാതാപിതാക്കൾ യഹൂദ കൃസ്ത്യാനികൾ ആയിരുന്നു.  ബുദ്ധന്റെയും, സൗരാഷ്ട്രരുടെയും , യേശുവിന്റെയും പ്രവർത്തനങ്ങൾ അപൂര്ണമാണെന്നും അവയുടെ പൂർണമായ നിറവേറ്റലിനുവേണ്ടി ജനിച്ച ഒരു പ്രവാചകനാണ് താനെന്നും മാനി വിശ്വസിച്ചു. 12  വയസ്സിലും   24  വയസ്സിലും അദ്ദേഹത്തിന് ദൈവത്തിന്റെ വെളിപാടുകൾ ലഭിച്ചു എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാർ വിശ്വസിച്ചിരുന്നു.

മാനിക്കേയൻ മതത്തിലെ യേശുവിനു മൂന്നു രൂപങ്ങളാണ് (1)  പ്രഭയുടെ യേശു (Jesus  of  the Luminous ) (2) രക്ഷകനായ യേശു (Jesus  of  the suffering ) (3) പീഡാനുഭവത്തിന്റെ യേശു (Suffering  Jesus) മാനിക്കേയൻ  യേശുവിന് അൽപ്പം പോലും മനുഷ്യഭാവം ഇല്ല, അദ്ദേഹം പൂർണമായും ദൈവീകഭാവത്തിലാണ്. പക്ഷെ യേശു കുരിശുമരണത്തെ അഭിമുഖീകരിച്ചപ്പോൾ 'കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നും അകറ്റിക്കളയണമേ' എന്ന് പിതാവിനോട് പ്രാർഥിച്ചു. പിതാവ് ആ പ്രാർഥനാകേട്ടു, യേശുവിനെ കുരിശ്ശിൽ നിന്നും രക്ഷിച്ചു. അവിടെനിന്നും പോയ യേശു കുറച്ചുനാൾ തന്റെ ശിഷ്യരോടൊത്തു ജീവിച്ചശേഷം പിതാവിന്റെ അടുക്കലേക്കു തിരിച്ചു പോവുകയും ചെയ്തു. എന്നാൽ ക്രിസ്തു അപൂര്ണമായി വിട്ടുപോയ ആ കൃത്യം പൂർത്തീകരിക്കേണ്ടിയിരുന്നു. അതിനായി ദൈവം അയച്ച മനുഷ്യാവതാരമാണ് മാനിയെന്നു അദ്ദേഹത്തിന്റെ ശിഷ്യന്മാർ വിശ്വസിച്ചു. ബുദ്ധന്റെയും, കൃഷ്ണന്റെയും, സൗരാഷ്ട്രരുടെയും എല്ലാം അംശങ്ങളും മാനിയിൽ ലയിച്ചിരുന്നു. കുരിശിന്റെ ആകൃതിയിലുള്ള ഒരു മരത്തടിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചാണ് അദ്ദേഹത്തെ വധിച്ചതെന്നും അങ്ങനെ കുരിശുമരണം പൂർത്തീകരിച്ചു എന്നും അദ്ദേഹത്തിന്റെ മത അനുയായികൾ വിശ്വസിച്ചു.  

മാനിക്കേയൻ  മതം അതിവേഗം കിഴക്കോട്ടും പടിഞ്ഞാറോട്ടും വളർന്നു വികസിച്ചു. AD-280-ഇൽ മതം റോമിൽ എത്തി. പോപ്പ് മിൽത്തിയാദിന്റെ കാലത്തു (AD, 312 ) റോമിൽ മാനിക്കേയൻ ആശ്രമങ്ങൾ നിലനിന്നിരുന്നു. ഈജിപ്ത്, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളിലും ഇതിനു നല്ല സ്വാധീനം ഉണ്ടായിരുന്നു.  വി. അഗസ്റ്റിൻ ഓഫ് ഹിപ്പോ (AD, 354-430 ) മാനിക്കേയൻ മതത്തിൽ നിന്നും റോമൻ കത്തോലിക്കാ സഭയിലേക്കു മതം മാറിയ ആളാണ്.  382-ഇൽ തിയോഡോസിയൂസ് ചക്രവർത്തി കൃസ്തുമതം മാത്രമാണ് റോമൻ സാമ്രാജ്യത്തിലെ മതമെന്നും എല്ലാ മാനിക്കേയൻ സന്യാസിമാർക്കും വധശിക്ഷയായിരിക്കും ശിക്ഷ എന്നും വിളംബരം പുറപ്പെടുവിച്ചു. തുടർന്ന് നടന്ന ക്രൂരമായ മതപീഡനം മാനിക്കേയൻ മതത്തെ പടിഞ്ഞാറൻ യൂറോപ്പില്നിന്നും തുടച്ചു നീക്കി.

മാനിയുടെ ശിഷ്യന്മാർ മിഷനറിമാരായി വിവിധരാജ്യങ്ങളിലേക്കു പോയി. അവർ ഇന്ത്യയിലും എത്തി , കേരളത്തിലും എത്തി എന്നാണു ഇപ്പോൾ കരുതപ്പെടുന്നത്. കൃസ്തുമതം കുരിശിനെ ആരാധിക്കാൻ തുടങ്ങുന്നതിനു മുൻപേ മാനിക്കേയർ കുരിശിനെ പ്രതീകമായി സ്വീകരിച്ചിരുന്നു. കേരളത്തിൽ ആദ്യമുണ്ടായ പള്ളികളും പുരോഹിതരും മാനിക്കേയൻ   മതക്കാരുടേതാണെന്നു  കരുതുന്നവർ ഉണ്ട്. അവരുടെ പുരോഹിതരെ കത്തനാരന്മാർ എന്നാണു വിളിച്ചിരുന്നതെന്നും , വെളുത്ത നീണ്ട കുപ്പായം അവരുടേതാണെന്നും പ്രൊഫ്. പി ടി ചാക്കോ , ജോസഫ് പുലിക്കുന്നേൽ എന്നിവർ വിശദീകരിക്കുന്നു. പ്രസിദ്ധ മാന്ത്രികൻ കടമറ്റത്തു കത്തനാർ ഒരു മാനിക്കേയൻ പുരോഹിതൻ ആയിരിക്കണമെന്നുള്ള നിഗമനവും ഇവർ അവതരിപ്പിക്കുന്നു.

മാനിയുടെ ശിഷ്യനായ ഒരു തോമ കേരളത്തിൽ എത്തിയെന്നും മാനിക്കേയൻ മതം പ്രചരിപ്പിച്ചെന്നും ഒരു അഭിപ്രായം ഉണ്ട്. ഈ തോമയെക്കുറിച്ചുള്ള ഓർമകൾ പിൽക്കാലത്ത് യേശു ശിഷ്യനായ തോമയുമായി കൂട്ടിക്കുഴച്ചതാണെന്നും ഒരു വാദഗതി ഉണ്ട്. ഇതൊന്നും പരിപൂർണമായി സ്വീകരിക്കാനും, തള്ളിക്കളയാനുമുള്ള ഒരു തെളിവും ലഭ്യമല്ല എന്നതാണ് വസ്തുത

No comments:

Post a Comment