Saturday, 5 January 2019

കൈകേയി


ഇപ്പോൾ സ്ത്രീകൾ കൂടുതൽ വാർത്തകളിൽ നിറയുന്ന കാലമാണ്, 'മി ടു' വിലൂടെയും, ശബരിമല പ്രവേശനത്തിലൂടെയും 'അമ്മ' വിവാദങ്ങളിലൂടെയും എല്ലാം. അപ്പോൾ സ്ത്രീകളെപ്പറ്റി, അതായത് നമ്മുടെ ആദികാവ്യത്തിലെ മൂന്നു സ്ത്രീകളെപ്പറ്റി  ചിന്തിക്കാം എന്ന് കരുതി .


പക്ഷെ ഇതിൽ പല പ്രശനങ്ങളും അടങ്ങിയിക്കുന്നു. ആദി കവിയായ വാല്മീകിയുടെ കഥാപാത്രങ്ങളെ പ്രഗത്ഭരും പണ്ഡിതരുമായ നിരവധിപേർ വിചാരത്തിനു വിധേയമാക്കിയിട്ടുണ്ട്. ഭവഭൂതിയും, കാളിദാസനും, കമ്പറും, ഭാഷാപിതാവായ എഴുത്തച്ഛനും  എന്നുവേണ്ട, വള്ളത്തോളും, ആറ്റൂർ കൃഷണ പിഷാരടിയും, കുമാരനാശാനും, കുട്ടികൃഷ്ണ മാരാരും, നിത്യ ചൈതന്യ യതിയും , കെ സുരേന്ദ്രനും വരെ ഇതിൽ അഭിരമിച്ചിട്ടുണ്ട്. അവരെല്ലാം സംസ്കൃതത്തിൽ വളരെ പാണ്ഡിത്യമുള്ളവരും ആശയഗാഭീര്യരും ആണ്. എങ്കിലും നമുക്കും അതിനിടയിൽ ഒരു സ്ഥലം ഉണ്ട്. അതാണ് നമ്മുടെ സംസ്കാരത്തിന്റെ ഒരു രീതി.  പക്ഷെ ഇത് ഒരു പോസ്റ്റിന്റെ പരിധിയിൽ നിൽക്കുന്നവയല്ല, അങ്ങനെ പറയാനും കഴിയില്ല. അതുകൊണ്ട് ഏറ്റവും കുറഞ്ഞത് മൂന്നു പോസ്റ്റ് എങ്കിലും വേണം ഇത് പറയുവാൻ. ക്ഷമിക്കുക.

കേകയ രാജാവിന്റെ പുത്രിയും, യുവരാജാവായ യുധാജിത്തിന്റെ സഹോദരിയുമായിരുന്നു കൈകേയി. ദശരഥന്റെ മൂന്നു ഭാര്യമാരിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവൾ. വൈഷ്ണവാംശമായ നാല് രാജകുമാരന്മാരിൽ രണ്ടാമനായ ഭരതന്റെ 'അമ്മ. അവരെപ്പറ്റി എല്ലാവര്ക്കും നല്ല അഭിപ്രായം തന്നെയായിരുന്നു. ഭാരതനേക്കാളേറെ മൂത്തവനായ രാമനെയായിരുന്നു അവർക്കു ഇഷ്ട്ടം എന്നാണു എല്ലാവരും കരുതിയിരുന്നത്. (മൂത്തവൻ എന്നൊക്കെ പറയാൻ ഇവര്തമ്മില് ഓരോ ദിവസത്തിന്റെ വ്യത്യാസമേ ഉള്ളു. പുണർതം നക്ഷത്രത്തിൽ രാമനും, പൂയം നക്ഷത്രത്തിൽ ഭരതനും, ആയില്യം നക്ഷത്രത്തിൽ ലക്ഷ്മണ ശത്രുഘ്നന്മാരും ജനിച്ചു).
പക്ഷെ, ശ്രീരാമ അഭിഷേകം പ്രഖ്യാപിക്കപ്പെട്ടതോടെ അവർ സമൂലം മാറി.
ദശരഥ മഹാരാജാവിനെക്കൊണ്ട് പണ്ടെങ്ങോ വാഗ്ദാനം ചെയ്യപ്പെട്ട വരം എന്ന വ്യാജേന ശ്രീരാമ വനവാസവും ഭരതപാട്ടഭാഷേകവും വാങ്ങി. അയോധ്യാരാജാവായ ദശരഥൻ  കൈകേയിയുടെ കാലിൽ പിടിച്ചു കെഞ്ചിയിട്ടും അവർ പിന്മാറിയില്ല. എന്നുമാത്രമല്ല, ഇക്കാര്യം അറിയിക്കാൻ ഉടനെ രാമനെ കൊണ്ടുവരാൻ മന്ത്രിയായ സുമന്ത്രനെ അയക്കുകയും ചെയ്തു. ആജ്ഞ അനുസരിച്ചു എത്തിയ രാമൻ കാണുന്നത് ഒരക്ഷരം പോലും ഉരിയാടാൻ കെല്പില്ലാതെ തന്നെത്തന്നെ ദയനീയമായി നോക്കി ഇരിക്കുന്ന അച്ഛനെയാണ്. അച്ഛന്റെ ദയനീയ സ്ഥിതികണ്ട്‌ ഞെട്ടിയ രാമൻ കൈകേയിയോട് ചോദിച്ചു ;അമ്മെ എന്താണ് കാര്യം? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്‌തോ? 

ഈ രംഗം വിവരിക്കുമ്പോൾ ആദികവിയായ വാല്മീകിക്കുപോലും വാക്കുകൾക്കു കടുപ്പം ഏറിവന്നു

"ഏവ മുക്താത് കൈകേകി രാഘവേന മഹാമനാഃ
ഉവാചേദം സുനിർല്ലജ്ജ ധൃഷ്ടമാത്മാ ഹിതം വചാ"

അതായത്, 'മേൽപ്രകാരം രാമൻ ചോദിച്ചപ്പോൾ കൈകേയി ഒരു ലജ്ജയുമില്ലാതെ ഇങ്ങനെ പറഞ്ഞു'  

'പുത്രവാത്സല്യം കൊണ്ട് നിന്നോട്, വായതുറന്നു കാര്യങ്ങൾ പറയാൻ ഇദ്ദേഹത്തിന് ശക്തി ഇല്ലാതായിരിക്കുന്നു. അതുകൊണ്ടു ഇദ്ദേഹം വാഗ്ദാനം ചെയ്ത കാര്യങ്ങൾ നീ എനിക്ക് നടപ്പാക്കി തരണം. അഭിഷേകം  വേണ്ടെന്നു വച്ചു ജടയും മാൻതോലും ധരിച്ചു ഏഴും ഏഴും സംവത്സരം (എന്നാണ് പറയുന്നത്) ദണ്ഡകാരണ്യത്തിൽ നീ വസിക്കണം.'

"സപ്ത സപ്ത വർഷാണി ദണ്ഡകാരണ്യമാശ്രിതാഃ
അഭിഷേകമിതം ത്വക്താ ജഡാജീന ധരോവസാ"

ഒന്നും ആലോചിക്കാതെ വാഗ്ദാനം കൊടുക്കുന്ന അച്ഛന്റെ മകൻ തന്നെ എന്ന് കാണിക്കുമാറ് ഉടൻ തന്നെ രാമൻ  മറുപടി പറഞ്ഞു. മറുപടി മര്യാദാ രാമന്റെ സ്വഭാവത്തിന്റെ ഒരു ഭാഗമാണെന്നും അത് ഭാവിയിൽ വളരെ ദോഷം ചെയ്യുമെന്നും കവി ഇവിടെ വളരെ ഗോപ്യമായി സൂചിപ്പിക്കുന്നുമുണ്ട്. രാമന്റെ മറുപടി ഇങ്ങനെ

"അഹം ഹി സീതാം രാജ്യം പ്രാണാനിഷ്ടൻ ധനാനി
ഹൃഷ്ടട്ടോ ഭ്രാത്രെ സ്വയം ദദ്യം ഭരതായ പ്രചോദിതാഃ "

'ഭരതന് വേണമെങ്കിൽ സീതയെയും രാജ്യത്തെയും സർവ ധനത്തെയും സന്തോഷത്തോടെ ഞാൻ ഏൽപ്പിച്ചു കൊടുക്കാം.' 

ഇവിടെ സീതയെക്കൂടി വേണമെങ്കിൽ നൽകാം എന്ന രാമന്റെ മറുപടിക്കു പിന്നീട് സീത കൃത്യമായ മറുപടി നൽകുന്നുണ്ട്. അത് സീത എന്ന പോസ്റ്റിൽ കാണാം.

കൈകേയിയുടെ ഈ കടുത്ത സ്വഭാവത്തെയും അതുമൂലം ഉണ്ടായ അഭിഷേക വിഘ്‌നവും വനവാസ ആഹ്വാനവുമെല്ലാം  കാളിദാസൻ രഘുവംശത്തിൽ മൂന്നു ശ്ലോകം കൊണ്ട് ചുരുക്കുന്നു.

"ഭർത്താവിനാൽ ആശ്വസിക്കപ്പെട്ട ആ ശാട്ട്യക്കാരി അദ്ദേഹം വാഗ്ദാനം ചെയ്തിരുന്ന രണ്ടു വരങ്ങളെ  ഇന്ദ്രനാൽ നനക്കപ്പെട്ട ഭൂമിയുടെ മാളത്തിൽ പതുങ്ങിയിരുന്ന രണ്ടു പാമ്പുകളെ എന്നപോൾ പുറത്തു ചാടിച്ചു പോൽ"

"അവയിൽ ഒന്നുകൊണ്ട് പതിനാലുകൊല്ലം രാമനെ നാട് കടത്തിച്ചു. രണ്ടാമത്തേതുകൊണ്ടു തനിക്കു വൈധവ്യം മാത്രം നൽകുമാറ് മകന് ശ്രീ കിട്ടണമെന്ന് ആഗ്രഹിച്ചു"

"അഭിഷേകത്തിനുള്ള പള്ളിപ്പട്ടങ്ങൾ ധരിച്ചപ്പോഴും വനവാസത്തിനുള്ള മരവുരി ഉടുത്തപ്പോഴും അദ്ദേഹത്തിന് തുല്യമായ മുഖഭാവത്തെ ആളുകൾ വിസ്മയത്തോടെ നോക്കിക്കണ്ടു" 

ശാട്ട്യം, അവർക്കു പാരമ്പര്യമായിത്തന്നെ കിട്ടിയതാണെന്ന് മന്ത്രിയായ സുമന്ത്രർ കൈകേയിയോട് നേരിട്ടുതന്നെ പറയുന്നു. സൂതനായ സുമന്ത്രർ മഹാറാണിയായ കൈകേയിയുടെ മുഖത്തു നോക്കി പറയുന്നു. 'ഹേ ദുഷ്ടയായ റാണി സ്വഭാവം നിനക്ക് നിന്റെ അമ്മയിൽ നിന്നും ലഭിച്ചതാണ്.'

കഥ ഇങ്ങനെ. കേകയ രാജാവിന് ഒരു ദിവ്യൻ ഒരു അനുഗ്രഹം നൽകുന്നു, സകല ജീവികളുടെയും ഭാഷ മനസ്സിലാക്കാനുള്ള ഒരു ദിവ്യ വരം. ഒരു ദിവസം രാജാവും ഭാര്യയും തോട്ടത്തിൽ ഇരിക്കുമ്പോൾ രണ്ടു ഉറുമ്പുകൾ തമ്മിൽ സംസാരിക്കുന്നത് രാജാവ് കേട്ടു. അത് കേട്ട് അദ്ദേഹം ഉറക്കെ ചിരിച്ചു. എന്തിനാണ് അങ്ങ് ചിരിച്ചത് എന്നായി റാണി. അത് പുറത്തുപറഞ്ഞാൽ തൽക്ഷണം താൻ മരിക്കുമെന്ന് രാജാവ് മറുപടി നൽകിയെങ്കിലും പിടിവാശിക്കാരിയായ റാണി അത് കേൾക്കണമെന്ന് തന്നെ ശഠിച്ചു. രാജാവ് മരിച്ചാലും വേണ്ടില്ല തനിക്കു കാരണം അറിഞ്ഞേ തീരു എന്ന് ശഠിച്ച റാണിയെ എന്ത് ചെയ്യണമെന്ന് രാജാവ് തന്റെ ഗുരുവായ ദിവ്യനോട് മനസ്സിലൂടെ ബന്ധപ്പെട്ടു ചോദിച്ചു. അവളെ ഉപേക്ഷിച്ചു കളയൂ എന്നായിരുന്നു മറുപടി. അങ്ങനെ 'അമ്മ നഷ്ട്ടപ്പെട്ട രാജകുമാരിയായിരുന്നു കൈകേയി. 

വനവാസത്തിനു തയ്യാറായി വന്ന രാമ-ലക്ഷ്മണ-സീത മാരെ കണ്ട് അവസാനമായി ദശരഥൻ  ഒരു ശ്രമം കൂടി കൈകേയിയുടെ അടുത്ത് നടത്തുന്നുണ്ട്. യാതൊരു കുലുക്കവുമില്ലാതെ അവർ മറുപടി പറഞ്ഞു 'അങ്ങയുടെ വംശത്തിൽത്തന്നെ ഉള്ള സഗര രാജാവ് 'അസമഞ്ജൻ' എന്ന് പേരുള്ള തന്റെ മൂത്ത പുത്രനെ നാട്ടിൽനിന്നും ആട്ടി പുറത്താക്കിയിട്ടുണ്ട് അപ്രകാരം തന്നെ ഇവൻ പോകേണ്ടതാണ്'

മാത്രമോ? ചുറ്റും നിൽക്കുന്ന എല്ലാവരും കരയുമ്പോൾ യാതൊരു ഭാവവ്യതാസവുമില്ലാതെ കൈകേയി പറയുന്നു, 'വനവാസത്തിനു പോകുന്നവർ ധരിക്കേണ്ട വസ്ത്രമല്ലല്ലോ രാമാ നീ ധരിച്ചിരിക്കുന്നത്. ഇതാ ഞാൻ നിങ്ങള്ക്ക് മൂന്നുപേർക്കും മരവുരിയും എല്ലാം തയ്യാറാക്കി വച്ചിരിക്കുന്നു വേഗം വന്നു ധരിക്കുക', എന്ന്.

വാല്മീകി പറയുന്നു,

'നൈവ  ക്ഷുഭ്യതെ  ദേവി  സ്മ പരിദൂയതെ
ചാസ്യ മുഖ വർണ്ണസ്യ ലക്ഷ്യതേ വിക്രിയാ തദാ'

" ദേവിയാവട്ടെ ഒട്ടും പരിതപിച്ചതേയില്ല. ക്ഷോപിക്കതന്നെ ഉണ്ടായില്ല. അപ്പോൾ അവളുടെ മുഖവർണ്ണത്തിന് യാതൊരു വികാരഭേദവും കാണപ്പെട്ടില്ല'

ഒരൊറ്റ രാത്രികൊണ്ട് ഒരാളുടെ സ്വഭാവം മാറി മറിഞ്ഞതായിരിക്കുമോ ഇത്? അല്ലെന്നു വാല്മീകി വളരെ വ്യക്തമായും സൂചിപ്പിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞു, അയോധ്യയിൽ എത്തുന്ന കൈകേയി, മന്ഥര എന്ന ദാസിയെ കൂടെ കൊണ്ടുവരുന്നത്, ഭരതനും ശത്രുഘ്നനും കേകയ രാജ്യത്തു പോയ സമയംതന്നെ അഭിഷേകത്തിനു തെരഞ്ഞെടുക്കുന്നത്, ബാക്കി എല്ലാ സാമന്ത രാജാക്കളെയും വിവരം അറിയിച്ചിട്ടും കേകയ രാജാവിനെ അഭിഷേക തീരുമാനം അറിയിക്കാത്തത്, എന്ന് തുടങ്ങി നിരവധി സൂചനകൾ വാല്മീകി നല്കുന്നതുണ്ട്. അത് അയോധ്യയിൽ എല്ലാം ശരിയായിരുന്നില്ല എന്നുള്ളതിന്റെ സൂചനയാണ്.  

 


No comments:

Post a Comment