Tuesday, 22 January 2019

പുരാണങ്ങളെപ്പറ്റി അൽപ്പം



പുരാണങ്ങൾ ഭാരതീയ സംസ്കാരത്തിന്റെ അഭേദ്യ ഭാഗമാണ്. മഹത്തായ എല്ലാ സംസ്‌കാരത്തിന്റെയും ഭാഗമായി പുരാണങ്ങളുടെ ഒരു നിധിശേഖരം ഉണ്ടായിരിക്കുമെന്നുള്ളത് ഒരു വസ്തുതയാണ്. ഉദ്ദാഹരണമായി ഗ്രീക്ക് സംസ്കാരം നോക്കുക. എന്നാൽ ഭാരതീയ പുരാണങ്ങൾക്കു അതിലും വലിയൊരു സ്ഥാനം നമ്മുടെ സംസ്കാരത്തിൽ വഹിക്കാനുണ്ടായിരുന്നു. വേദങ്ങൾ തങ്ങളുടെ മാത്രം കുത്തകയാക്കി വച്ചിരുന്ന ബ്രാഹ്മണമേധാവിത്വ കാലത്തു, വേദാർഥം ലളിതമായും ആകർഷകമായും  സാധാരണ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കാൻ വ്യാസൻ തുടങ്ങിയ ആചാര്യന്മാർ മുന്നോട്ടുവന്നു. 

"സ്ത്രീ ശൂദ്ര ദ്വിജബന്ധൂനാം ന വേദശ്രവണം മതം
തേഷാമേവ ഹിതാർഥായ പുരാണാനി കൃതാനി ച"

അതായത് സ്ത്രീകൾക്കും ശൂദ്രര്ക്കും 'ബ്രാഹ്മബന്ധുക്കൾക്കും' (ബ്രാഹ്മണകുലത്തിൽ ജനിച്ചു എന്ന് മാത്രം ഉള്ളവനാണ് ബ്രഹ്മബന്ധു) വേദം പഠിക്കുവാൻ അർഹതയില്ല. അവർക്കുവേണ്ടിയാണ് പുരാണങ്ങൾ നിർമ്മിച്ചത് (ദേവി ഭാഗവതം). 

അങ്ങനെ, അവർ പുരാണങ്ങളും, ഇതിഹാസങ്ങളും ഉപപുരാണങ്ങളും ഒക്കെ സൃഷ്ട്ടിച്ചു ധർമ്മപ്രചാരണം നടത്തി. പ്രധാനമായും കൃഷ്ണദ്വൈപായന വ്യാസനും അദ്ദേഹത്തിൻറെ അച്ഛനായ പരാശര മുനിയുമാണ് പുരാണങ്ങളുടെ രചയിതാക്കൾ എന്നാണു വിശ്വാസം.

പതിനെട്ടു മഹാപുരാണങ്ങളും പതിനെട്ടു ഉപപുരാണങ്ങളും എന്നാണു സാധാരണ കണക്ക്, എന്നാൽ 108  പുരാണങ്ങൾ എന്നും 118  പുരാണങ്ങൾ എന്നുമൊക്കെ  പലരീതിയിലും പല ഇടങ്ങളിലും പ്രസ്താവിച്ചു കാണുന്നു.  പുരാണങ്ങളുടെ നിർമിതി കാലം എ ഡി രണ്ടാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെ നീണ്ടുനിൽക്കുന്ന ഒന്നാണെന്നാണ് വിദഗ്ദ്ധ മതം. ഏറ്റവും പഴക്കം ചെന്നതെന്നു കരുതപ്പെടുന്ന 'വിഷ്ണു പുരാണം' എ ഡി രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ടിരിക്കാം എന്നാണു കരുതപ്പെടുന്നത്. ഏറ്റവും പഴക്കം കുറഞ്ഞതും , എന്നാൽ ഏറ്റവും പ്രസിദ്ധമായതുമായ 'ഭാഗവത പുരാണം' എ ഡി പത്താം നൂറ്റാണ്ടിനു മുൻപ് നിർമ്മിക്കപ്പെട്ടിട്ടില്ല എന്നാണു വിദഗ്ദ്ധ അഭിപ്രായം. കാരണം എ ഡി എട്ടാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്ന ശങ്കരാചാര്യർ ഭാഗവതത്തിൽ നിന്നും ഒന്നും ഉദ്ധരിച്ചിട്ടില്ല. എന്നാൽ വിഷ്ണു പുരാണം ഉദ്ധരിക്കുന്നുണ്ടുതാനും. അതിനർദ്ധം ശങ്കരാചാര്യർക്കു ശേഷമാണ് ഭാഗവത നിർമ്മിതി എന്നാണ്.

അർജ്ജുനന്റെ പുത്രനായ, പരീക്ഷിത്തിന്റെ പുത്രൻ, ജനമേജയൻ   നടത്തിയ സർപ്പസത്രത്തിൽ വ്യാസശിഷ്യനായ വൈശമ്പായൻ കഥ പറയുന്നു. അവിടെനിന്നും ആ കഥ കേൾക്കാൻ ഇടയായ ലോമഹർഷണ മഹർഷിയുടെ പുത്രൻ ഉഗ്രശ്രവസ്സ് എന്ന സൂതമുനി, പിന്നീട് വളരെക്കാലം കഴിഞ്ഞു നൈമിഷാരണ്യത്തിൽ കുലപതിയായ ശൗനകന്റെ പന്ത്രണ്ടു വർഷക്കാലം നീണ്ടു നിൽക്കുന്ന സത്രത്തിൽ എത്തിച്ചേരുകയും അവിടെ അത് കേൾപ്പിക്കുകയും ചെയ്തു. മഹാഭാരത കഥയുടെ തുടക്കം ഇങ്ങനെയാണല്ലോ.

എന്നാൽ ഭാഗവതം കഥാരീതി വച്ച് നോക്കിയാൽ അതിനു മുൻപ് പറയപ്പെട്ടതാണ്. അതായത് ജനമേജയന്റെ അച്ഛനായ പരീക്ഷിത്തിന്റെ കാലത്താണ് ഭാഗവതം പറയുന്നത്.

ശൗനകാദി മഹർഷിമാർ കലി ദോഷത്തിൽനിന്നും മുക്തി ലഭിക്കുന്നതിനുള്ള ഉപായം എന്തെന്ന് ബ്രഹ്‌മാവിനോട് ചോദിക്കുന്നു. അതുകേട്ട് ബ്രഹ്‌മാവ്‌ ഒരു 'നേമിയെ'  (നേമി എന്നാൽ ചക്രം) ഭൂമിയിലേക്ക് എറിയുന്നു. ആ നേമി ഉരുണ്ടു ചെന്ന് എവിടെ നിൽക്കുന്നുവോ അവിടെവച്ചു  യാഗാദികൾ നടത്തുവാൻ ആജ്ഞാപിച്ചു. ആ നേമി ഉരുണ്ടു ചെന്ന് നിന്നതു ഒരു ആരണ്യത്തിലായിരുന്നു. അങ്ങനെ നേമി പതിച്ച സ്ഥലം ആയതിനാൽ ആ സ്ഥലം 'നൈമിഷാരണ്യം' എന്ന് പറയപ്പെട്ടു. അവിടെവച്ചാണ് സൂതമുനി ഭാഗവതം ഉപദേശിക്കുന്നത്.

നാം ഭാഗവതം കേൾക്കുന്നത് സൂതമുനിയിലൂടെ ആണെങ്കിലും ഇതിനു മുൻപ് പലപ്രാവശ്യം ഭാഗവതം സപ്‌താഹം  ആയിട്ടുതന്നെ നടത്തിയിട്ടുണ്ട്. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു 36  വര്ഷം കഴിഞ്ഞപ്പോൾ ദ്വാരക കടലിൽ മുങ്ങി, കൃഷ്‌ണപുത്രന്മാരും വൃഷ്ണികളും തമ്മിൽ കൊന്നു തീർത്തു. കൃഷ്ണനും രാമനും സ്വർഗ്ഗാരോഹിതരായി. അതിനുശേഷം 30  വര്ഷം കഴിഞ്ഞു, ഒരു പ്രൗക്ഷ്ട്ടപാത മാസത്തിലെ (കന്നി) ശുക്ലപക്ഷ നവമി ദിവസമാണ് ശ്രീശുകൻ പരീക്ഷിത്തിന്‌ ഭാഗവതം ഉപദേശിച്ചത്. അതിനും 200  വര്ഷം  കഴിഞ്ഞു, ഒരു ആഷാഢമാസത്തിലെ (കർക്കിടകം) ശുക്ലപക്ഷ നവമി ദിവസം 'ഗോകർണ്ണൻ' ഒരു ഭാഗവത സപ്‌താഹം നടത്തുന്നുണ്ട് (അത് വേറൊരു കഥ). ഗോകര്ണന്റെ സപ്‌താഹത്തിനു 30 വര്ഷങ്ങള്ക്കുശേഷം, സനകാദി മുനിമാരും (സനകൻ, സനന്ദനൻ, സനാതനൻ, സനൽകുമാരൻ എന്നിവരാണ് സനകാദി മുനിമാർ. ബ്രഹ്‌മാവിന്റെ മാനസപുത്രരും ബ്രഹ്മ രൂപികളുമാണ് ഇവർ), നാരദനുവേണ്ടി ബദര്യാശ്രമത്തിൽ വച്ച് ഒരു സപ്‌താഹം നടത്തുന്നുണ്ട്. ആ സപ്‌താഹത്തിന്റെ കഥയിലൂടെയാണ് ഭാഗവതം ആരംഭിക്കുന്നത്.

ഭാഗവതം ആരംഭിക്കുന്നത് നാരദ മഹർഷിയുടെ ഒരു യാത്രയിലൂടെയാണ്. ഭൂലോകത്തിലൂടെ സഞ്ചരിച്ചു അദ്ദേഹം പുഷ്കരം, പ്രയാഗ, കാശി, ഗോദാവരി, ഹരിദ്വാർ, കുരുക്ഷേത്രം, ശ്രീരംഗം, രാമേശ്വരം തുടങ്ങിടങ്ങളെല്ലാം സഞ്ചരിച്ചു ഒടുവിൽ യമുനാതീരത്തു എത്തി. അവിടെ അദ്ദേഹം ഒരു പ്രത്യക കാഴ്ച കണ്ടു. സുന്ദരിയായ ഒരു ചെറുപ്പക്കാരി , കൂടെ, ജരാനരകൾ ബാധിച്ച രണ്ടു വൃദ്ധ പുരുഷന്മാരും.  കരഞ്ഞു വിഷമിച്ചിരുന്ന പെൺകുട്ടിയോട് അലിവ് തോന്നി നാരദർ കാര്യം തിരക്കി. അവൾ മറുപടി പറഞ്ഞു:

"അഹം ഭക്തിരിതി ഖ്യാതാ  ഇമൗ  മേ  തനയൗ  മതൗ
ജ്ഞാന വൈരാഗ്യ നാമാനൗ  കാലയോഗേന ജർജ്ജരൗ"

'ഞാൻ ഭക്തിയാണ്. ഇവർ എന്റെ പുത്രന്മാരായ ജ്ഞാനവും വൈരാഗ്യവും. കാലദോഷംകൊണ്ട് ഇവർക്ക് ജരാനരകൾ ബാധിച്ചിരിക്കുകയാണ്'. 

ഇവിടെ വാച്യാർഥത്തിൽ ഒരു സ്ത്രീ എന്നും പുത്രന്മാർ എന്നും കരുതരുത്. ജ്ഞാനവും വൈരാഗ്യവും നഷ്ട്ടപ്പെട്ട്, വെറും പുറം പൂച്ചായ ഭക്ത്തി എന്ന് മനസ്സിലാക്കണം.

നാരദർ വീണ്ടും ചോദിച്ചു, "മകളെ നീ എവിടെനിന്നും വരുന്നു."

ഭക്തി പറഞ്ഞു,

"ഉൽപ്പന്ന  ദ്രാവിഡേ സാഹം  വൃധീം കര്ണാടകെ ഗതാ
ക്വചിത് ക്വചിൻ മഹാരാഷ്ട്രേ ഗുർജ്ജരെ ജീര്ണതാം ഗതാ "

'ദ്രാവിഡദേശത്താണ് (ഇന്നത്തെ കേരളവും തമിഴ്‌നാടും)  ഞാൻ ജനിച്ചത്. വളർന്നത് കർണാടകത്തിൽ. മഹാരാഷ്ട്രയിൽ വച്ച് അൽപ്പം ക്ഷയിച്ചു. ഗുർജ്ജര ദേശത്തു (ഗുജറാത്ത്) ജീർണ്ണിച് അവശയായി.'      

ജ്ഞാനത്തെയും വൈരാഗ്യത്തെയും പൂർവസ്ഥിതിയിൽ ആക്കാൻ നാരദർ കിണഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല. നിരാശനായ നാരദർ നടന്നു നടന്നു ബദര്യാശ്രമത്തിൽ എത്തിച്ചേർന്നു. അവിടെവച്ചു കണ്ടുമുട്ടിയ സനകാദി മുനിമാരോട് നാരദർ കാര്യം പറഞ്ഞു. പ്രതിവിധിയായി അവർ നിർദ്ദേശിച്ചതാണ് ഭാഗവത സപ്‌താഹം. അത് അവരുടെ നേതൃത്വത്തിൽ നടത്തുകയും ജ്ഞാന-വൈരാഗ്യങ്ങൾ പൂര്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു  എന്നുമാണ് കഥ.

Tuesday, 8 January 2019

മഹാഭാരതം



'വിജയം' എന്നതായിരുന്നു ഇതിന്റെ മൂലഗ്രന്ധത്തിന്റെ പേര് എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പിന്നീട് അത് ഭാരതവും, മഹാഭാരതവും ആയി മാറുകയായിരുന്നു പോൽ.   

മഹാഭാരതം, ഇതൊരു മതഗ്രന്ഥമാണെന്ന ഒരു തെറ്റിധാരണ ഉണ്ട്. അത് അങ്ങനെയാണെന്നും  ഒരു പ്രത്യക വിഭാഗത്തിന്റെ മാത്രം  കുത്തക സ്വത്താണെന്നും മനഃപൂർവമായ ഒരു പ്രചാരണം അടുത്തകാലത്തു ഉണ്ടാക്കുന്നുമുണ്ട്. അങ്ങനെ അവയെ ദുർവ്യാഖ്യാനം ചെയ്യുന്ന പിന്തിരിപ്പൻ ശക്ത്തികളിൽ നിന്നും അവയെ മോചിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത  ഇന്ന് ഉണ്ട്.

ഇന്ത്യയിലെ മിക്കവാറുമുള്ള എല്ലാ സംസ്കാരങ്ങളിലും അവരുടെ കലാരൂപങ്ങളിലും ചിന്നിച്ചിതറിക്കിടക്കുന്ന മഹാഭാരതകഥയുടെ വിവിധ രൂപങ്ങളെയും, ഭാരതകഥകളിൽ അടിസ്ഥാനപ്പെടുത്തിയ പുനഃസൃഷ്ട്ടികളെയും ചികഞ്ഞെടുത്ത് പരിശോധിച്ചാൽ, ഇന്ത്യയുടെ സംസ്കാരത്തോടു അവയെല്ലാം എത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ജാതി മത വർഗ വംശ വ്യത്യാസങ്ങളില്ലാതെ, നാം അറിഞ്ഞും അറിയാതെയും അതിലെ കഥാപാത്രങ്ങൾ പലതും നമ്മുടെ ഉള്ളിലേക്ക്, കഥകളിലൂടെയും, താരാട്ടു പാട്ടുകളിലൂടെയും എല്ലാം കടന്നു വന്നിട്ടുണ്ട്. അങ്ങനെ കാലാതീതരായി ജീവിക്കുന്നവരാണ് അതിലെ എല്ലാ കഥാപാത്രങ്ങളും. അവയൊക്കെ പിന്നെയും പിന്നെയും പുനർജ്ജനിക്കുന്നുമുണ്ട്. ഖാണ്ഡേക്കറുടെ 'യയാതി', ശിവാജി സാവന്തിന്റെ 'കർണ്ണൻ', പി കെ ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ', എം ടി യുടെ 'രണ്ടാമൂഴം', പ്രതിഭാറായിയുടെ 'ദരൗപതി', ഇരാവാതി കാർവെയുടെ 'യുഗാന്ത്'  ഇവയെല്ലാം ആ കഥാപാത്രങ്ങളുടെ പുനരവതാരങ്ങളാണ്. 
 
'യദി ഹാസ്തി തദന്യത്ര
യാന്നേഹസ്തി ന തത് ക്വചിത് '

'ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം, ഇതിൽ ഇല്ലാത്തത്‌ മറ്റൊരിടത്തും കാണുകയില്ല'  വ്യാസന്റെ തന്നെ പ്രശംസ ആണിത്.

തദ്ദേശീയരും വിദേശികളുമായ പല പണ്ഡിതന്മാരും  ആവർത്തിച്ചു പറയുന്ന ഒന്നാണ് വ്യാസൻ എന്നത് ഒരാളല്ല, പല ആളുകളായിരിക്കാം എന്ന്. പ്രമുഖ പണ്ഡിതനായ സൂക്ത്തങ്കറും ഏതാണ്ട് ഇതേപോലെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നത് നൂറ്റാണ്ടുകളിലൂടെ ജീവിക്കുന്ന ഒരു വ്യാസമനോഭാവം ആണ് ഇതിന്റെ സൃഷ്ട്ടിക്കുപിന്നിൽ എന്നാണ്. ശ്രീ രാജഗോപാലാചാരി മറ്റൊരു വിധത്തിലാണ് കാണുന്നത്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ പലയിടങ്ങളിൽനിന്നും സമ്പാദിച്ച അറിവുകളെയും കഥകളെയും അടുക്കിവച്ചിട്ടുള്ള ഒരു ലൈബ്രറി ആയി മഹാഭാരതത്തെ കാണാം എന്നാണ്. എനിക്ക് വ്യക്ത്തിപരമായി ഇതിനോടാണ് ചായ്‌വ്. നടുവിലൂടെ, ഒരു നൂലിഴപോലെ നീണ്ടുകിടക്കുന്ന ഒരു കഥാതന്തുവിനുചുറ്റും കഥകളും, ഉപകഥകളും, സാരോപദേശ കഥകളും, തത്വോപദേശങ്ങളും കൂട്ടിച്ചേർത്താണ് മഹാഭാരതം നിർമിച്ചിരിക്കുന്നത്.

വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന പല കഥകളും ഇതിൽ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ഉദ്ദാഹരണം നോക്കുക.  കദ്രു-വിനീത കഥ, ഉർവശ്ശി- പുരൂരവസ്സ് കഥ, ശകുന്തള-ദുഷ്യന്ത കഥ, വസിഷ്ട-വിശ്വാമിത്ര പോരിന്റെ കഥ, ച്യവന മഹർഷിയുടെ കഥ, സാവിത്രി-സത്യവാൻ, ഋശ്യശൃംഗൻ, അഗസ്ത്യൻ എന്നിവരുടെ കഥ, കഠോപനിഷത്തിലെ നചികേതസ് ഇതിൽ നചികേതൻ ആണ്.   അങ്ങനെ നീളുന്നു അതിന്റെ ലിസ്റ്റ്.

ഭഗവത്  ഗീഥ, വാമദേവ ഗീഥ, അനുഗീത, ഋഷഭഗീഥ,  ഷഡ്ജഗീഥ, , പിങ്ഗള ഗീഥ,  ശംഭാക ഗീഥ,  മങ്കിഗീഥ, ബോധ്യഗീഥ, വിവിച്ചന്ഗീഥ, വൃത്രഗീഥ,  , പരാശരഗീഥ,  ഹംസഗീഥ, , ബാഹ്മണഗീഥ,  തുടങ്ങിയ ഗീഥകളും ഇതിലുണ്ട്. ഇതിലെ തത്വോപദേശ ഗ്രന്ഥങ്ങൾ നാലാണ്, വിദുര നീതി, സനത് സുജാതീയം, ഭഗവത് ഗീഥ , അനുഗീഥ എന്നിവ.  ഇതെല്ലാം വൈഭവത്തോടെ ഇണക്കിച്ചേർത്തത് കൃഷ്ണദ്വൈപായണൻ എന്ന വ്യാസൻ ആവുന്നതിൽ വല്യ പ്രശ്നം ഒന്നും ഞാൻ കാണുന്നില്ല. ഭാരതം, ഭാഗവതം, ആധ്യാത്മ രാമായണം (എഴുത്തച്ഛൻ അവലംബിച്ചത് വ്യാസന്റെ രാമായണം ആണ്), ബ്രഹ്മസൂത്രം എന്നിവയുടെയെല്ലാം കർത്തൃസ്ഥാനം വ്യാസനാണ് പലരും നൽകുന്നത്.

ദേവലോകത്ത് നാരദമുനിയും, പിതൃലോകത്തു ദേവലമുനിയും, യക്ഷ-കിന്നര ലോകത്തു ശുകമുനിയും, മർത്യലോകത്തു വൈശമ്പായനും ഈ കഥ കേൾപ്പിച്ചു എന്നാണു വയ്പ്പ്.

അർജ്ജുനന്റെ പ്രപൗത്രനായ ജനമേജയൻ നടത്തിയ സർപ്പ സത്രത്തിൽ വ്യാസശിഷ്യനായ വൈശമ്പായൻ ഈ കഥ പറയുന്നു. അവിടെനിന്നും ആ കഥ കേൾക്കാൻ ഇടയായ ലോമഹർഷണ മഹർഷിയുടെ പുത്രൻ ഉഗ്രശ്രവസ്സ് എന്ന സൂതമുനി, പിന്നീട് വളരെക്കാലം കഴിഞ്ഞു നൈമിഷാരണ്യത്തിൽ കുലപതിയായ ശൗനകന്റെ പന്ത്രണ്ടു വർഷക്കാലം നീണ്ടു നിൽക്കുന്ന സത്രത്തിൽ എത്തിച്ചേരുകയും അവിടെ അത് കേൾപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് നാം ഈ കഥ കേൾക്കുന്നത്.
വ്യാസമുനി ഒരേ സമയം നടനും ആഖ്യാതാവുമായി നിന്നുകൊണ്ട്, ഏതാണ്ട് ആറുതലമുറയോളം നീളുന്ന തന്റെ പാരമ്പര്യത്തിന്റെ കഥ തന്നെയാണ് ഇതിലൂടെ പറയുന്നത്. 

'ധർമസ്യ തത്വം നിശിതം ഗുഹായാം', അതായത് ധർമം എന്നത് ഒരു നേർ രേഖയല്ലെന്നാണ് വ്യാസൻ ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്. മാത്രമല്ല നമുക്ക് ജയം എന്ന് തോന്നുന്നത് യഥാർത്ഥത്തിൽ ഒരു പരാജയമായിരുന്നെന്നു നമുക്ക് പിന്നീട് മനസ്സിലാവുമെന്നും അദ്ദേഹം പറയാൻ ശ്രമിക്കുന്നു. 

മഹാഭാരതത്തിലെ ജാതി എന്തെന്ന് നോക്കിയാൽ അത് അങ്ങനെ ഒന്നും കൃത്യമല്ലെന്നു കാണാം. പിതാവിന്റെ ജാതിയും, മാതാവിന്റെ ജാതിയും സൗകര്യം പോലെ എടുക്കുന്നു എന്ന് മാത്രം. 

വ്യാസന്റെ ജാതി എന്താണ്? വ്യാസന്റെ അച്ഛൻ പരാശരമഹര്ഷി, ഒരു ബാഹ്മണനായ വസിഷ്ട്ടന്റെ പുത്രന് പറയ സ്ത്രീയിൽ ഉണ്ടായതാണ്. ആ പരാശരന് ഒരു മുക്കുവ സ്ത്രീയിൽ ജനിച്ച വ്യാസന്റെ ജാതി എന്ത്? അമ്മയുടെ ജാതിയെങ്കിൽ മുക്കുവൻ. വ്യാസൻ രാജകുമാരികളിൽ ജനിപ്പിച്ച ധൃതരാഷ്ട്രരും പാണ്ഡുവും ക്ഷത്രീയന്മാരാണ്, അതുപോലെ, വ്യാസന് ദാസിയിൽ ജനിച്ച വിദുരർ ശൂദ്രനാണ്. അപ്പോൾ അമ്മയുടെ ജാതി എടുത്തു.  പക്ഷെ മനുവിന്റെ നിയമമനുസരിച്ചു വിധവയിൽ ബാഹ്മണന്‌ ഉണ്ടാവുന്ന കുട്ടി ചണ്ടാളൻ ആവേണ്ടതാണ്. അതുപോലെ തന്നെ താഴ്ന്ന ജാതിയിലുള്ള സ്ത്രീയെ പ്രാപിച്ചാൽ അയാൾ ശൂദ്രൻ ആയിമാറും. പക്ഷെ പരാശരനും വ്യാസനും ശൂദ്രൻ ആയതായി കാണുന്നില്ല. അപ്പോൾ മഹാഭാരതത്തിൽ ജാതി എന്നത് അങ്ങനെ നിര്ബന്ധമായ ഒന്നല്ല. 

എന്നാൽ തങ്ങളുടെ നേട്ടത്തിന് വേണ്ടി ജാതി ഉപയോഗിക്കുന്നവരെ വ്യാസൻ തുറന്നു കാട്ടുന്നുമുണ്ട്. ഉദ്ദാഹരണത്തിന് ആയുധാഭ്യാസത്തിന്റെ അരങ്ങേറ്റത്തിന്റെ അന്ന് അർജ്ജുനനുമായി ദ്വന്ദം ചോദിക്കുന്ന കർണ്ണനെ ഒഴിവാക്കാൻ കൃപാചാര്യർ കർണ്ണന്റെ ജാതി ചോദിക്കുന്നുമുണ്ട്. അതിന്റെ മറുപടി അവിടെവച്ചുതന്നെ ദുര്യോധനനെകൊണ്ട് വ്യാസൻ പറയിക്കുന്നുമുണ്ട്.

ഇവയെല്ലാം യഥാർത്ഥത്തിൽ നടന്ന ചിത്രമാണെന്ന് കരുതുന്നവരോട് നമുക്ക് ഒന്നും പറയാനില്ല. ഇവിടെ യഥാർത്ഥത്തിൽ 'വിശാല ബുദ്ധേ ഭുല്ലാര വിന്ദായനായ'   വ്യാസ ഭഗവാൻ തന്നെ പറയട്ടെ;
ഭാരതത്തിലെയും, രാമായണത്തിലെയും, ഭഗവതത്തിലെയും പ്രസിദ്ധരായ മിക്ക രാജാക്കളുടെയും (പൃഥു, രാവണൻ, രാമൻ അടക്കം) പേരെടുത്തു പറഞ്ഞുകൊണ്ട് വ്യാസൻ ഭാഗവതം പന്ത്രണ്ടാം കാണ്ഡം മൂന്നാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു;

“കഥാ ഇമാസ്ത്തെ കഥിതാ മഹീയസാo
വിധായ ലോകേഷ്‌ഠ യശ്ശ: പരേഷാo
വിജ്ഞാന വൈരാഗ്യ വിപക്ഷയാ വിഭോ
വാചോ വിഭൂതി നതു പാരമാർത്ഥ്യം”

വിക്രമന്മാരും, ശ്രേഷ്ടന്മാരുമായ രാജാക്കളുടെ ഈ കഥകളെല്ലാം നിങ്ങള്ക്ക് ജ്ഞാന-വൈരാഗ്യങ്ങൾ ഉണ്ടാവുന്നതിലേക്കായി ഞാൻ നിർമിച്ചു പറഞ്ഞിട്ടുള്ളതാവുന്നു. ഇത് പരമാർത്ഥങ്ങൾ അല്ല.  

Monday, 7 January 2019

സീത



മഹാജ്ഞാനിയായ രാമായണകർത്താവിന്റെ മാനസപുത്രി. അദ്വൈത ജ്ഞാനത്തിൽ അഷ്ട്ടാവക്ര മുനിയോളമോ, അതിലധികമോ ജ്ഞാനിയായ മിഥിലേശ്വരനായ 'വിദേഹന്റെ' വളർത്തു പുത്രി. 'തനിക്കു 'അമ്മ ഇല്ലാത്തതിനാൽ മുലപ്പാലില് പകരം ജ്ഞാനമെന്ന പാൽ തന്നാണ് തൻറെ അച്ഛൻ തന്നെ വളർത്തിയതെന്ന്‌' സധൈര്യം പ്രഖ്യാപിച്ച രാജപുത്രി, സീത.

ഭവഭൂതിയും, കാളിദാസനും, കമ്പറും, തുളസീദാസും, എഴുത്തച്ഛനും, കുമാരനാശാനും തുടങ്ങി പിന്മുറക്കാരായ നിരവധി കവികൾ തങ്ങളുടെ ഹൃദയത്തിലേക്ക് ഏറ്റെടുത്തു അവളുടെ വിവിധ ഭാവങ്ങളെ പ്രകടമാക്കി. വാല്മീകിതന്നെ അവളെ മഹാലക്ഷ്മിയുടെ അവതാരം എന്ന് വിളിച്ചു. തുളസീദാസനും എഴുത്തച്ഛനും, അവൾ, മായാഭഗവതിയുടെ അവതാരമായിരുന്നു. വാല്മീകിയുടെ സീതയെ ശ്രദ്ധാപൂർവം പഠിച്ചാൽ , നമ്മുടെ പുരാണങ്ങളിലെയോ മഹാകാവ്യങ്ങളിലെയോ മറ്റേതൊരു സ്ത്രീ കഥാപാത്രത്തെക്കാളും , അവർ, ആധുനിക സ്ത്രീത്വത്തിനു ഒരു അവകാശപ്രമാണമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ സ്ത്രീത്വത്തിനുള്ള മാതൃകാ ക്ഷേത്രത്തിൽ പ്രതിഷ്ഠിപ്പാൻ ഏറ്റവും അനുയോജ്യ.

ഇതിനുമുൻപ് നാം കണ്ട രണ്ടു സ്ത്രീകളിൽ കൈകേകി , മനസ്സിലൊന്നും പുറത്തു മറ്റൊന്നും കാണിക്കുന്ന മഹാ സൂത്രക്കാരിയായ , ഒരു ദുർമനസ്സിന്റെ ഉടമയാണ്. സുമിത്രയാവട്ടെ വളരെ പുണ്ണ്യവതിയും. പക്ഷെ സീത വളരെ അകൃത്രിമമായ, ഒരു സാധാരണ സ്ത്രീയായിരുന്നു. എല്ലാ ആചാരങ്ങളെയും വളരെ ബഹുമാനത്തോടെ കാണുന്ന, എന്നാൽ തന്റെ വ്യക്തിത്വത്തെ അപമാനിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ,  അത് രാമനാവട്ടെ, ആരുമായിക്കൊള്ളട്ടെ, അതിനെതിരെ പൊട്ടിത്തെറിച്ചു, ചുട്ട മറുപടികൊടുക്കുന്നതിൽ യാതൊരു ലോഭവും കാണിക്കാത്ത ഒരു അഭിമാനിക്കൂടിയായിരുന്നു സീത.

വീരശൂൽക്കയായിരുന്നു സീത. (അതായത് വളരെ വിഷമകരമായ ഒരു മത്സരത്തിൽ വിജയിക്കുന്ന പുരുഷനുമാത്രം വിവാഹം ചെയ്തു കൊടുക്കുന്നവൾ). ശൈവ ചാപം മുറിച്ചു ശ്രീരാമൻ സീതയെ സ്വീകരിക്കുമ്പോൾ രാമന് പതിനാറു വയസ്സ് തികഞ്ഞിട്ടില്ല. വിശ്വാമിത്ര മഹര്ഷിയോടൊപ്പം രാമനെ അയക്കാൻ മടിച്ച ദശരഥൻ പറയുന്ന ഏറ്റവും വലിയ കാരണം ഇതായിരുന്നു. സീതക്കു അപ്പോൾ പത്തുവയസ്സു പോലും ആയിരുന്നില്ല. ജാനകിയെ രാമൻ കല്യാണം കഴിക്കുന്ന  അതെ സമയത്തുതന്നെ ജനകന്റെ മറ്റൊരു പുത്രിയായ ഊര്മിളയെ ലക്ഷ്മണനും, ജനകന്റെ അനുജനായ കുശധ്വജന്റെ രണ്ടു പുത്രിമാരെ ഭാരത ശത്രുഘ്നന്മാരും വിവാഹം ചെയ്തു അയോധ്യയിലേക്കു കൊണ്ടുവന്നു.

സീതയെ രാമൻ വേളികഴിക്കുന്ന സമയത്തു ദശരഥൻ പറയുന്ന വാക്കുകൾ ശ്രദ്ധാര്ഹമാണ്

'പതിവ്രതാ മഹാഭാഗാ
ശ്ചായെവാനുഗാതാ തവ
ഇത്യുക്താ പ്രാക്ഷി പദ്ര ജാ
മന്ത്രപൂതം ജലം തദാ'

"ഭർത്താവിനെ, തനിക്കു  സർവ്വസ്വമായി കരുതുന്നവൾ, മഹാഭാഗ്യവതി, അങ്ങയുടെ നിഴൽ പോലെ അങ്ങയെ വിട്ടുപിരിയാത്തവൾ, എന്ന് അരുളിച്ചെയ്തു രാജാവ്, മന്ത്രങ്ങളാൽ പാവനമാക്കപ്പെട്ട തീർത്ഥത്തെ പരസ്പരം പിടിച്ചിരുന്ന അവരുടെ കൈകളിൽ പകർന്നു.
നിന്നെ നിഴൽപോലെ പിന്തുടരുന്നവൾ" എന്നാണു ദശരഥൻ പറയുന്നത്. 

എന്നാൽ അങ്ങനെ ആരുടേയും നിഴൽ ആവുന്നവളായിരുന്നില്ല സീത. മാത്രമല്ല എപ്പോഴൊക്കെ രാമൻ പതറിയിട്ടുണ്ടോ അപ്പോഴെല്ലാം മുൻപിൽ നിന്ന് നയിക്കാനും അവൾ തയ്യാർ ആയിരുന്നു. അഭിഷേകം മുടങ്ങി വനവാസം വിധിക്കപ്പെട്ട രാമൻ എല്ലാവരുടെയും മുൻപിൽ യാതൊരു വികാരപ്രകടനവും കൂടാതെ അതിനെ നേരിട്ടു. മാത്രമല്ല വിവരം അറിഞ്ഞു ക്രുദ്ധനായ ലക്ഷ്മണനെ തത്വം പറഞ്ഞു അടക്കുന്നുമുണ്ട്. അൽപ്പം നിയന്ത്രണം വിട്ടു വാക്കുകൾ പറഞ്ഞ കൗസല്യാദേവിയെയും രാമൻ  ധർമം പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. എന്നാൽ ഈ രാമൻ, സീതയുടെ അടുത്ത് എത്തിയപ്പോൾ അദ്ദേഹത്തിന്റെ സകല നിയന്ത്രണവും വിട്ടു കരഞ്ഞുപോയി. അപ്പോൾ ഒരു കൂസലും കൂടാതെ സീത പറയുന്നു,

"അഗ്രതസ്തേ ഗമിഷ്യാമി മത് ഗതീം കുശകണ്ടകാൻ"

ഞാൻ അങ്ങയുടെ മുൻപിൽ പുല്ലും മുള്ളുകളും ചവിട്ടി നടക്കും എന്ന്. അതായത്, അങ്ങയുടെ നിഴൽ ആയിട്ടല്ല, അങ്ങയുടെ മുൻപിൽ നടക്കും എന്ന്.

അന്തപുരത്തിൽ നടക്കുന്ന വിവരങ്ങൾ സീത അറിയാതിരുന്നുല്ല. എന്നാൽ വനവാസത്തെക്കുറിച്ചു രാമൻ പറയുമ്പോൾ, ഒരു വികാരവും പ്രകടിപ്പിക്കാതെ സീത ചോദിക്കുന്നത് 'നാം എപ്പോൾ പോകും' എന്ന് മാത്രമാണ്. സീതയെ കൊണ്ടുപോകാൻ തനിക്കു ഉദ്ദേശം ഇല്ലെന്നു രാമൻ അറിയിച്ചപ്പോൾ സീതയുടെ മട്ടുമാറി. 'ഭരതന് വേണമെങ്കിൽ സീതയെയും കൂടി നല്കാൻ താൻ തയ്യാർ' എന്ന് രാമൻ പറഞ്ഞത് സീത അറിഞ്ഞിട്ടുണ്ടാവും എന്ന് തീർച്ച. അങ്ങനെ എല്ലാകാര്യത്തിലും അങ്ങുതന്നെ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടാ എന്നായിരുന്നു സീതയുടെ മറുപടി.

"കിമിദം ഭാഷസേ രാമവാക്യം ലാഘതയാ ധ്രുവം
ത്വയാ യാദപഹാസ്യം മി ത്രതം നരവരോത്തമ"

'ഹേ, നരോത്തമ, ഏതൊരു ആജ്ഞയിന്മേലാണോ അങ്ങ് ഒറ്റയ്ക്ക് ഒരു തീരുമാനം എടുത്തു എന്ന് പറയുന്നത്, അത് തികച്ചും അപഹാസ്യം എന്നാണു എനിക്ക് തോന്നുന്നത്. ഇങ്ങനെ ശിക്ഷിക്കാൻ ഞാൻ എന്ത് ചെയ്തു ?'

അതിനു രാമന്റെ മറുപടി സ്ത്രീകൾ അനുസരിക്കേണ്ടതായ കുറെ മര്യാദകളെപ്പറ്റി ആയിരുന്നു. അതിനു കുറിക്കു കൊള്ളുന്ന മറുപടിതന്നെ സീത പറയുന്നുണ്ട്.

'ഞാൻ അനുസരിക്കേണ്ടതായ മുറയെപ്പറ്റി എന്റെ മാതാപിതാക്കളും ഗുരുക്കന്മാരും എന്നെ നല്ലവണ്ണം ഉപദേശിച്ചിട്ടുണ്ട്. പുതുതായി ഒരു ഉപദേശവും എനിക്ക് ആവശ്യമില്ല'

"നാസ്മി സംപ്രതി വക്തവ്യ വർത്തതവ്യം യഥാ മയാ"

വീണ്ടും രാമൻ അദ്ദേഹത്തിൻറെ നിലപാടിൽ ഉറച്ചു നിന്നു. സീതയുടെ വാക്കുകൾ വീണ്ടും കടുത്തുവന്നു.

"ത്വം തസ്യഭവ വശ്യച്ഛ വിധേയച്ഛ സദാനഘാ"

'യാതൊരു ഭരതന്റെ ഗുണത്തിനുവേണ്ടി നിന്തിരുവടി ഇപ്പോൾ ആജ്ഞാപിച്ചുവോ , ആർക്കുവേണ്ടി അങ്ങ് പട്ടാഭിഷേകത്തിനിന്നും പിന്മാറുന്നുവോ, ആ ഭരതന് അങ്ങ് അധീനനായിക്കൊള്ളൂ' (എന്നെ അതിനു നോക്കേണ്ടത് എന്ന്വര്ദ്ധം)'

പിന്നീട് പറഞ്ഞത് തീർച്ചയായും കടുത്തുപോയില്ലേ എന്ന് നമുക്കുപോലും തോന്നും വിധമാണ്.

"കിം ത്വാടമാന്യത വൈദേഹ: പിതാമേ മിഥിലാധിപ:
രാമ ജാമാതരം പ്രാപ്യ സ്ത്രീയം പുരുഷ വിഗ്രഹം "

'ശ്രീരാമ, വൈദേഹനും മിഥിലാധിപതിയുമായ എന്റെ അച്ഛൻ, ജാമാതാവായ അങ്ങയെ പുരുഷരൂപം ധരിച്ച സ്ത്രീ ആണെന്ന്  കരുതണമോ?'

അപ്പോഴും ഒതുങ്ങാത്ത ശ്രീരാമനെ ഒരു സാധാരണ സ്ത്രീയെപ്പോലെ അവസാനം ഭീഷണിപ്പെടുത്തുകതന്നെ ചെയ്തു സീത.

"യതിമാം ദുഖിതാമേവം വനം നേതും ന ചെച്ഛസി
വിഷമഗ്നീം ജലം വാ ഹാമാസ്‌താംസ്യ മൃത്യു കാരണാത്"

'എന്നെ കൂടെ കൊണ്ടുപോയില്ലെങ്കിൽ, ഹേ രാമാ, ഞാൻ വല്ല വിഷം കഴിച്ചോ, അല്ലെങ്കിൽ തീയിലോ വെള്ളത്തിലോ ചാടി മരിക്കും'

'ശത്രുക്കളുടെ അധീനതയിൽ  നിശ്ചയമായും  ഞാൻ ഇരിക്കുകയില്ല, ഇപ്പോൾത്തന്നെ വിഷം കഴിച്ചു മരിക്കും'

"വിഷമദ്യവ പാസ്യാമി മാ ഗതം ദ്വിഷതാം വശം" 

അവിടെ രാമന് സമ്മതിക്കേണ്ടിവന്നു. കാരണം സീതയുടെ സ്വഭാവം രാമന് നല്ലവണ്ണം അറിയാം, പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവളാണ് അവൾ. വനവാസം തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള ഏതാനും വാക്കുകളിലൂടെ സീതയെ വരച്ചിടാനാണ് ഇവിടെ ശ്രമിച്ചത്.  ഇതിലും വല്യ നിമിഷങ്ങൾ സീതയുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട് അപ്പോൾ എല്ലാം ഒരു പിടിവാശിക്കാരിയെപ്പോലെ സീത നിന്നിട്ടുമുണ്ട്.

വനവാസവും, സീതാപരിത്യാഗവും എല്ലാം കഴിന് പുനഃസമാഗമനത്തിനു എല്ലാവരും നിര്ബന്ധിച്ചപ്പോഴും സീത തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിൽ ആ രംഗം എങ്ങനെയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അൽപ്പം നീണ്ടുപോയ ഈ ലേഖനം അവസാനിപ്പിക്കാം.

"പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

കനമാർന്നെഴുമണ്ഡമണ്ഡലം
മനയും മണ്ണിവിടില്ല താഴെയാം;
ദിനരാത്രികളറ്റു ശാന്തമാ-
മനഘസ്ഥാനമിതാദിധാമമാം.

രുജയാൽ പരിപക്വ സത്ത്വനായ്
നിജഭാരങ്ങലോഴിഞ്ഞു ധന്യനായ്
അജ പൗത്രാ, ഭാവാനുമെത്തുമേ
ഭജമാനൈകവി ഭാവ്യമീപ്പദം"    

എനിക്ക് തോന്നുന്നു ഇതായിരുന്നു അതിന്റെ പഞ്ച് ലൈൻ. ‘രുജയാൽ പരിപക്വമായി’,  പുരുഷാർധത്തിന്റെ പരമ പടിയിൽ എത്തിനില്ക്കുന്ന ഒരാളുടെ വിടചൊല്ലലാണത്‌. അവമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ ഉള്ളിലെ നീറ്റൽ.

ഋഷികളും, രാജ്യവും, അവതാരപുരുഷനും എല്ലാവരും വിചാരിച്ചാലും സീത ഇനി ഒരിക്കലും രാമനിലെക്കില്ല, അഗ്നിയിൽ ശുദ്ധീകരിക്കപ്പെട്ടു രാമനു വേണമെങ്കിൽ സീതയിലേക്ക് എത്താൻ കഴിയും. അത് അങ്ങനെ തന്നെയായിരിക്കുമെന്ന് സീതയ്ക്ക് ഉറപ്പുണ്ട്. ആ ഉറപ്പാണ് ഈ വരികളിൽ.

സുമിത്ര



ദേവാസുരയുദ്ധം നടക്കുന്ന കാലം. അന്ന് കോസലരാജ്യത്തിന്റെ ചക്രവർത്തി മഹാപ്രതാപവാനും , ഇക്ഷ്വാകു വംശജനായിരുന്ന, 'അജൻ' എന്ന രാജാവിന്റെ പുത്രനും ആയിരുന്ന 'നേമി' ആയിരുന്നു. ആയിടക്ക് ശംബരൻ എന്ന മഹാപരാക്രമിയായ അസുരൻ ദേവലോകം ആക്രമിച്ചു കീഴ്പ്പെടുത്തി. വിഷമത്തിലായി ദേവന്മാർ ബ്രഹ്മാവിന്റെ നേതൃത്വത്തിൽ മഹാരാജാവായ നേമിയുടെ സഹായം തേടി. സ്വർഗ്ഗത്തിലെത്തിയ രാജാവ് അസുര  സൈന്യത്തോട് അതി ശക്ത്തമായി പോരാടി. ക്രുദ്ധനായ ശംബരൻ പത്തു ദിക്കിൽനിന്നും പത്തു ശംബരന്മാരായി      നേമിയെ നേരിട്ടു. സമത്തിനു സമം നിന്ന് പത്തു  ശംബരന്മാരെയും പത്തുദിക്കിൽനിന്നും ഒരേസമയം നേരിട്ട്‌, നേമി, ശംബരനെ വധിച്ചു. സംതൃപ്ത്തരായ ദേവന്മാരും ബ്രഹ്മാവും നേമിക്ക് 'ദശരഥൻ' എന്ന പേര് നൽകി.  

ദശരഥൻ, ഉത്തരകോസല രാജാവിന്റെ പുത്രിയായ കൗസല്യയെ വിവാഹം കഴിച്ചു. അവർക്ക് 'ശാന്ത' എന്നൊരു പെണ്കുഞ്ഞു പിറന്നു. അങ്ങനെയിരിക്കെ ദശരഥന്റെ ആത്മസുഹൃത്തും ബന്ധുവുമായ അംഗരാജാവ് ലോമപാദൻ അയോധ്യയിൽ വന്നു. മക്കൾ ഇല്ലാത്ത ലോമപാദൻ ശാന്തയെ തന്റെ മകളായി വിട്ടുനല്കണമെന്ന് കെഞ്ചി അപേക്ഷിച്ചു. മനസ്സില്ലാമനസ്സോടെ ദശരഥൻ സമ്മതിച്ചു. ലോമപാദൻ ശാന്തയെ തന്റെ മകളായി അംഗരാജ്യത്തേക്കു കൊണ്ടുപോവുകയും ചെയ്തു. ലോമപാദൻ ശാന്തയെ ഋഷ്യസൃങ്ങ മഹർഷിക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. (സംശയിക്കേണ്ട, വൈശാലി എന്ന സിനിമയിൽ നാം കണ്ട അതെ ശാന്ത, ശ്രീരാമന്റെ മൂത്ത ചേച്ചിയാണ്).    

പിന്നീട് വളരെക്കാലം കഴിഞ്ഞിട്ടും ദശരഥന് പുത്രനോ പുത്രിയോ ഉണ്ടായില്ല. അങ്ങനെ അദ്ദേഹം കേകയ രാജകുമാരിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. എന്നിട്ടും ഫലം ഒന്നും കാണാഞ്ഞിട്ട് മൂന്നാമത് കാശിരാജ പുത്രിയായ സുമിത്രയെ വിവാഹം കഴിച്ചു. എന്നിട്ടും പുത്രദുഃഖം അവസാനിച്ചില്ല.  ഒടുവിൽ, വസിഷ്ട്ടന്റെ ഉപദേശപ്രകാരം,  മരുമകനായ  ഋശ്യസൃങ്ഗ മഹർഷിയെ വിളിച്ചു പുത്രകാമേഷ്ടി യാഗം നടത്താൻ തീരുമാനിച്ചു

ഹോമാഗ്നിയിൽ നിന്നും ലഭിച്ച പുണ്ണ്യമായ പായസം രണ്ടായി പകുത്തു,  ഒരു പകുതി കൗസല്യക്ക് നൽകി (50 %) . ബാക്കി പകുതിയിൽ , പകുതി (അതായത് 25 %) കൈകേകിക്കുനല്കി, ഇനിയുള്ളതിനെ ബാക്കി രണ്ടായി തിരിച്ചു അതിൽ ഒരു പങ്ക് സുമിത്രക്ക് കൊടുത്തു (12 .5 %)  ഈ വ്യത്യാസം എന്തിനു അദ്ദേഹം കാണിച്ചു എന്ന് വ്യക്തമല്ല. പക്ഷെ പിന്നീട് ഒരു പുനർചിന്തനം അദ്ദേഹം നടത്തി. ബാക്കിയുള്ള പായസം കൂടി സുമിത്രക്ക് നൽകി. എന്നാൽ പ്രസവത്തിൽ സുമിത്രദേവി ഇവരെ രണ്ടുപേരെയും കടത്തി വെട്ടി, ഇരട്ടക്കുട്ടികളെ (ലക്ഷ്മണ-ശത്രുഘ്‌നന്മാർ) പ്രസവിച്ചു.

അയോധ്യയിലെ നാല് രാജകുമാരന്മാരിൽ രണ്ടു കുമാരന്മാരുടെ അമ്മയായ സുമിത്രക്ക് വേണമെങ്കിൽ രാജ്യഭരണത്തിൽ മറ്റുള്ളവരെക്കാൾ സ്വാധീനം ചെലുത്താമായിരുന്നു. പക്ഷെ അവർ മഹാധര്മിഷ്ടയായിരുന്നു എന്ന് വാല്മീകി തന്നെ പറയുന്നു. മാത്രമല്ല, കൗസല്യക്കോ, ദശരഥന് പോലും   അന്ന് അറിയില്ലാത്ത ജ്ഞാനം അവർക്കു ഉണ്ടായിരുന്നു എന്ന് വാല്മീകി പറയുന്നു. അഭിഷേക വിഘ്നം നടന്നു വനവാസത്തിനു പോകാൻ ഒരുങ്ങുന്ന രാമ ലക്ഷ്മണ സീതാ മാരെ കണ്ടു വിലപിക്കുന്ന കൗസല്യയെ സുമിത്രദേവി ആശ്വസിപ്പിക്കുന്നു ഇങ്ങനെ;

'തവാര്യേ സദ്ഗുണൈര്യുക്ക്ത: പുത്രാ: പുരുഷോത്തമ:
കിം തെ വിലാപിതേനൈവം കൃപണം രുദിതേന വാ'

"ജ്യേഷ്ടത്തി, അനന്തകല്യാണ ഗുണങ്ങളോട് കൂടിയ അവിടത്തെ പുത്രൻ പുരുഷോത്തമനായ മഹാവിഷ്ണുതന്നെ. വാസ്തവമറിയാതെ ഇങ്ങനെ വിലപിക്കാനോ കണ്ണീരൊഴുക്കാനോ എന്താണുള്ളത്."

പിന്നീട് അവർ പറയുന്ന കാര്യങ്ങൾ മുഴുവനും കേനോപനിഷത്തിലെ ശ്ലോകങ്ങളുടെ മറ്റൊരു രൂപം മാത്രമായിരുന്നു. കേനോപനിഷത്തിൽ പറയുന്ന ;

"ന തത്ര സൂര്യോ ഭാതി ചന്ദ്രതാരകം നേമം വിദ്യുതേ ഭാന്തി കുതയോയമംഗ്നി തമേവ ഭാന്തനുഭാതി സർവം തസ്യ ഭാസ സർവമിദം വിഭാതി "   

ശ്ലോകത്തിന്റെ സാരം അവർ മറ്റൊരു രീതിയിൽ പറയുന്നു.

സുമിത്രാദേവിയെ ഇങ്ങനെ ഒരു ജ്ഞാനിയായി രാമായണ കർത്താവ് അവതരിപ്പിച്ചത് എന്തുകൊണ്ട് എന്ന് വളരെ വിഷമമേറിയ ഒരു ചോദ്യമാണ്.
ഐതിഹ്യമാലയിലെ ഒരു കഥ പറഞ്ഞുകൊണ്ട് ഇത് അവസാനിപ്പിക്കാം.

വിക്രമാദിത്യന്റെ രാജ സദസ്സിലെ ഒരാളായ വരരുചിയുടെ കഥയിൽ ഇങ്ങനെ പറയുന്നു. ഒരിക്കൽ രാജസദസ്സിൽ ഒരു ചോദ്യം ഉണ്ടായി, രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ഏത്? അതിനു ഉത്തരം പറയാൻ കഴിയാത്ത വരരുചി അത് കണ്ടുപിടിക്കാൻ ഒരു യാത്ര നടത്തി. നടന്നു നടന്നു അദ്ദേഹം കാട്ടിൽ ഒരു മരത്തിന്റെ ചോട്ടിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ മരത്തിന്റെ മുകളിൽ രണ്ടു യക്ഷികൾ, രണ്ടു പക്ഷികളുടെ രൂപത്തിൽ ഇരുന്നു സംസാരിക്കുന്നത് ഇദ്ദേഹം കേട്ടു. അതിൽ ഒരു പക്ഷി പറഞ്ഞു, നദിക്കക്കരെ ഒരു പറയ ഗൃഹത്തിൽ ഇപ്പോൾ ഒരു പ്രസവം നടക്കുന്നുണ്ട്, പ്രസവത്തിൽ ഉണ്ടാവന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുന്നത് മരത്തിന്റെ കീഴിൽ ഇരിക്കുന്ന 'മാം വിദ്ധ്വി' എന്ന അറിയാത്ത ബ്രാഹ്മണനാണ് എന്ന്. വരരുചിക്കു ശ്ലോകം മനസ്സിലായി. അദ്ദേഹം തിരിച്ചുപോയി എന്നാണു കഥ.

വനവാസത്തിനു പോകുന്ന രാമലക്ഷമണന്മാർ ഏറ്റവും അവസാനം യാത്ര ചോദിക്കുന്നത് സുമിത്രദേവിയോടാണ്. അപ്പോൾ അവർ ലക്ഷ്മണനോട് പറയുന്ന വാക്യങ്ങൾ വളരെ പ്രധാനമാണ്. 'മകനെ നിന്നെ ഞാൻ പ്രസവിച്ചത് വനവാസത്തിന് വേണ്ടിയാണ്, എപ്പോഴും രാമനെയും സീതയെയും രക്ഷിക്കേണ്ടത് നീയാണ്' എന്ന് പറഞ്ഞു അനുഗ്രഹിച്ചു. പോകാൻ തുടങ്ങിയ ലക്ഷ്മണനെ തിരിച്ചുവിളിച്ചു സുമിത്രദേവി ഇങ്ങനെ പറഞ്ഞു;

"രാമം ദശരഥം വിദ്ധ്വി മാം വിദ്ധ്വി ജനകാത്മ ജാമo
അയോധ്യാo  അടപിം വിദ്ധ്വി  ഗത താതാ സസുഖം"

ഈ ശ്ലോകത്തിന്റെ സാധാരണന അർദ്ധം, 'രാമനെ ദശരഥനായി കാണണം, ജനകപുത്രിയെ എന്നെപ്പോലെ കാണണം, വനം അയോധ്യയായി കാണണം, പോയി വരുക പ്രിയ മകനെ' എന്നാണ്.

പക്ഷെ പണ്ഡിതന്മാർ ശ്ലോകത്തിനു ഒൻപതു രീതിയിൽ അർദ്ധം പറഞ്ഞിട്ടുണ്ട്. വിസ്താര ഭയത്താൽ ഇത് ഇവിടെ നിറുത്തുന്നു.