Thursday, 6 September 2018

ബൈബിളിന്റെ ജീവചരിത്രം (3)



മനുഷ്യൻ മാത്രമാണ് ബൈബിളിന്റെ ഉള്ളടക്കം. പൗരാണിക ഗോത്ര സംസ്കാരങ്ങളെ നോക്കിയാൽ (ഗ്രീക്ക്, റോമൻ സംസ്കാരത്തിന്റെ പ്രദേശങ്ങളിൽ), യഹൂദരാണ്, മനുഷ്യനിൽ ആണ് ഊന്നൽ നൽകേണ്ടത് എന്ന തത്വം അംഗീകരിച്ചിരുന്നത്. നിരുപാധികമായി ദൈവത്തിനു കീഴടങ്ങണം എന്ന് അടിയുറച്ചു വിശ്വസിക്കുമ്പോഴും, ഈ ഊന്നൽ നിലനിൽക്കുന്നുണ്ട്. 

മറ്റൊരുവിധത്തിൽ പറയുകയാണെങ്കിൽ ദൈവം പോലും, പലപ്പോഴും, മനുഷ്യന് താഴെയായിരുന്നു. ഗ്രീക്ക് പുരാണങ്ങളിലെ ദൈവങ്ങൾ, തങ്ങളുടെ  ഇടയിലെ പ്രശ്നങ്ങൾ തീർക്കാനായി, അവരുടെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചപ്പോൾ, യഹോവയാവട്ടെ മനുഷ്യരുടെ ദൈനംദിന കാര്യങ്ങളിൽ സജ്ജീവമായി ഇടപെട്ടുകൊണ്ട് അവരുടെ ഭാവി ശോഭനമാക്കാനാണ് സമയം ചെലവഴിച്ചത്. വേറൊരു വിധത്തിൽ നോക്കിയാൽ പേഗൻ ദൈവങ്ങൾ എല്ലാം തന്നെ പ്രകൃതി പ്രതിഭാസങ്ങളുടെ അലൗകിക മൂർത്തീകരണങ്ങൾ ആണെങ്കിൽ യഹോവയാവട്ടെ അടിസ്ഥാനപരമായി മനുഷ്യനാണ്, മനുഷ്യ സങ്കൽപ്പങ്ങൾക്ക് എത്താവുന്ന ഉയരത്തിൽ, മനുഷ്യൻ  മൂർത്തീകരിക്കപ്പെട്ട ദൈവം.

ബൈബിളിലെ കഥാപാത്രങ്ങൾ ഒന്നുംതന്നെ ഗ്രീക്ക് പുരാണങ്ങളിലേതുപോലെ അമാനുഷിക വീരന്മാർ അല്ല, ബലവും ബലഹീനതയുമുള്ള സാധാരണ മനുഷ്യരാണ്. എബ്രഹാം ധീരനെങ്കിലും ഭീരു കൂടിയാണ്. യാക്കോബ് വിശ്വസ്തനെങ്കിലും സൂത്രക്കാരൻ കൂടിയാണ്. യൗസേഫ് ചെറുപ്പത്തിന്റെ എല്ലാ കുഴപ്പങ്ങളും ഉള്ള ഒരാളാണ്. ശുദ്ധഹൃദയനായ ദാവീദ് കാമത്താൽ പ്രചോദിതമായി തന്റെ വിശ്വസ്തനെ കൊല്ലുന്നിടം വരെ എത്തുന്നു. സോളമന്റെ ജ്ഞാനമൊന്നും അദ്ദേഹത്തെ അമിത ഭോഗത്തിൽനിന്നും ദുരാചാരങ്ങളിൽനിന്നും മോചിപ്പിക്കുന്നില്ല.

ചുരുക്കത്തിൽ ഇന്ന് ഒരു പിന്നാക്ക ഗ്രാമത്തിലെ കൃഷിയിടത്തിൽ കാണാവുന്ന ഒരു കാർഷിക ഗോത്ര തലവനാണ് അബ്രാഹം. ഏതെങ്കിലുമൊരു ആധുനിക നഗരത്തിന്റെ തെരുവോരങ്ങളിൽ നിങ്ങൾ യാക്കോബിനെ കണ്ടുമുട്ടിയേക്കാം. നല്ലവനെങ്കിലും ലാളിച്ചു ചീത്തയാക്കിയ ഒരു കുട്ടിയിൽ നിങ്ങള്ക്ക് യൗസേഫിനെ കാണാൻ കഴിയും. അവസാനകാലങ്ങളിലെ സോളമനെ നിങ്ങള്ക്ക് ഏതൊരു നിശാക്ലബ്ബിലും കണ്ടെത്താൻ കഴിയും. 

കൃത്യമായായി നിര്വചിക്കപെട്ട ഈ വ്യത്യസ്ത വ്യക്തിത്വങ്ങൾക്കിടയിലൂടെ സഞ്ചിതമായി, സമഷ്ടിയിൽ ഒരൊറ്റ വ്യക്ത്തിയെ നമുക്ക് കാണാൻ കഴിയും. തന്റെ പൂർവികരുടെ വ്യക്ത്തിത്വങ്ങൾ ആവാഹിച്ചെടുത്ത, പിന്നിലേക്ക് നിരവധി തലമുറകൾക്കും അപ്പുറത്തേക്ക് നീട്ടാവുന്ന ഒരൊറ്റ വ്യക്ത്തിത്വം. കടങ്കഥയിലൂടെ, കേട്ടുകേള്വിയിലൂടെ ആവാഹിച്ചെടുത്ത ഒരൊറ്റ വ്യക്തിത്വം, ഒരു സാമൂഹ്യ വ്യക്ത്തിത്വം. ഒരു പ്രവാഹത്തിനുള്ളിൽ സ്വന്തമായി  നിലനിൽപ്പുള്ളതും, എന്നാൽ മറ്റുള്ളവയിൽനിന്നും വേർതിരിക്കാ നാവാത്തതുമായ ഒരു സങ്കീർണമായ നിലനിൽപ്പ്. 

ഏറ്റവും പഴക്കം ചെന്ന രചനകൾ 'ജെ' ലിഖിതങ്ങൾ എന്ന് അറിയപ്പെടുന്നു. കാരണം അവയിലെ ദൈവം 'ജെഹോവ' എന്ന് വിളിക്കപ്പെട്ടിരുന്നുന്നു. സൃഷ്ട്ടി മുതൽ സാവൂളിന്റെ ഭരണകാലം വരെ വിശദമാക്കുന്ന ഇവ, ബി സി ഒൻപതാം നൂറ്റാണ്ടിൽ തെക്കൻ രാജ്യമായ യൂദയായിൽ നിര്മിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം വടക്കൻ രാജ്യമായ ഇസ്രായേലിൽ അതുപോലൊന്ന് ക്രോഡീകരിക്കപ്പെട്ടു. അവയെ 'ഇ' ലിഖിതങ്ങൾ എന്ന് പറയപ്പെടുന്നു.കാരണം അതിലെ ദൈവം 'ഇലോഹിം' എന്ന പേരിലാണ് അറിയപ്പെട്ടത്. ഇസ്രായേൽ രാജ്യത്തിന്റെ പതനത്തിനുശേഷം, ഈ രണ്ടു രചനകളും വടക്കൻ രാജ്യത്തിന്റെ (യൂദയാ) കൈവശം വന്നു ചേർന്നു. ഏതാണ്ട് ബി സി ഏഴാം നൂറ്റാണ്ടോടുകൂടി ഇവ രണ്ടും ഒറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടു. 

ബി സി എട്ടു-ഒൻപതു നൂറ്റാണ്ടുകൾ പ്രവാചകരുടെ കാലഘട്ടങ്ങളാണ്. പിന്നീടങ്ങോട്ടുള്ള യഹൂദരുടെ ചരിത്രത്തിന്റെ ഗതിയെ പൂർണമായി നിയന്ത്രിച്ചത് ഈ കാലഘട്ടം ആണെന്ന് പറയുന്നതിൽ തെറ്റില്ല. പഞ്ചഗ്രന്ഥികളിലെ (ഉല്പത്തി, പുറപ്പാട് തുടങ്ങിയ അഞ്ചു പുസ്തകങ്ങൾ) ഏറ്റവും പ്രധാനപ്പെട്ട 'ആവർത്തനപുസ്തകം' (Deuteronomy) പിന്നീട് അങ്ങോട്ട്, നാം ഇന്ന് കാണുന്ന പഴയ നിയമത്തിന്റെയും, ഒരു പരിധിവരെ പുതിയ നിയമത്തിന്റെയും ഹൃദയം ആയി മാറി എന്നതാണ് വസ്തുത. ബൈബിളിന്റെ ഹൃദയം പ്രവാചക രചനകളിലാണ് കിടക്കുന്നത്, മോശയുടെ നിയമങ്ങളിൽ അല്ല. 

പ്രവാചക പ്രസ്ഥാനം ഇവിടെയും, ലോകത്തിലെ മറ്റെല്ലാ സംസ്കാരങ്ങളിലുമെന്നതുപോലെതന്നെ, ഭാവി പ്രവചിക്കുന്നവരുടെയും, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരുടെയും സംഘങ്ങൾ ആയിത്തന്നെയാണ് ആരംഭിച്ചത്. 'സംഖ്യയുടെ പുസ്തകത്തിലെ' 'ബാലം' ഇതിനു നല്ലൊരു ഉദ്ദാഹരണമാണ്. ഗ്രീസിലെ ഭാവി പ്രവചിരുന്നവർ 'ഡെൽഫി വെളിച്ചപ്പാടുകൾ' ആയി പരിണമിച്ചു. റോമിലാവട്ടെ അവർ അവസാനം വരെ ഭാവി പ്രവചിക്കുന്നവരായി നിലനിന്നു. യഹൂദരുടെ ഇടയിലാവട്ടെ ഇവർ അപ്രതിരോധ്യരായ സാമൂഹിക പരിഷ്ക്കർത്താക്കളായി  ശക്ത്തിയായി വളർന്നുവന്നു. അപ്പോഴും ഒരു ദിവ്യത്ത്വത്തിന്റെ പരിവേഷം നിലനിന്നിരുന്നു എന്നത് വാസ്തവമാണെങ്കിലും; ഏലിയായും എലീശായും ദിവ്യന്മാർ ആയിരുന്നല്ലൊ. 

കടുത്ത ദേശീയവാദികളായിരുന്നു പ്രവാചകന്മാർ. രാഷ്ട്രീയത്തിൽ ഇവർ ശക്തമായി ഇടപെടുകയും ചെയ്തു. ബി സി 750 -ഇൽ ഉയർന്നുവന്ന ആമോസ് പ്രവാചകൻ, ഒരു പക്ഷെ, അന്നത്തെ ഇസ്രായേൽ, യൂദയാ എന്ന രാജ്യങ്ങളുടെ ദയനീയ സ്ഥിതിയുടെ, ആത്യന്തികമായ,  ഒരു ഉൽപ്പന്നം തന്നെ ആയിരുന്നു. പിന്നീടങ്ങോട്ട് ഉണ്ടായ ഏറ്റവും ശക്തരായ പ്രവാചകരായിരുന്നു ഏശയ്യാ പ്രവാചകനും മീഖാ പ്രവാചകനും. പ്രവാചകരെല്ലാം തന്നെ കവികളും കലാകാരന്മാരും ആയിരുന്നു. സാമൂഹ്യ വിമര്ശത്തിന്റെ മുഴുവൻ ക്രെഡിറ്റും വേണമെങ്കിൽ ആമോസ് പ്രവാചകന് നൽകാം. 

യൂദായുടെ മ്ലാനമായ വർത്തമാനകാലത്തിൽ, ശോഭനമായി ഒരു ഭാവിയെ സ്വപ്നം കാണാൻ പ്രവാചകരുടെ  ഒരു നീണ്ട നിരതന്നെ ഉണ്ടായി. നാഹും, ഹബാകുക്, സിഫാന്യ, ജെരമ്യ തുടങ്ങിയർ. രാജ്യം വിദേശീയരാൽ തകർക്കപ്പെട്ടു നീണ്ട നാൽപ്പതു വര്ഷക്കാലമുള്ള പ്രവാസ കാലഘട്ടത്തിലും യഹൂദർ തങ്ങളുടെ ചരിത്ര രചന തുടർന്നുകൊണ്ടേയിരുന്നു. ചരിത്ര രചനയിലെ പ്രധാനി, പുരോഹിതനും ആത്മജ്ഞാനിയുമായിരുന്ന ഹെസക്കിയേൽ പ്രവാചകനായിരുന്നു.

പേർഷ്യൻ രാജാവായ സൈറസ് ബാബിലോണിയ കീഴടക്കിയപ്പോൾ, യഹൂദർക്ക് പാസ്‌തീനിലേക്കു തിരിച്ചുവരാനുള്ള അനുവാദം കിട്ടി. പുനരധിവാസം നീണ്ടതും കഷ്ടതകൾ നിറഞ്ഞതുമായിരുന്നു. ബി സി 538 മുതൽ ബി സി 444  വരെ തുടർന്നു ഈ പ്രക്രിയ.  ബി സി 397-ഇൽ പുരോഹിതനായ എസ്രാ, ഇനിയങ്ങോട്ട് യഹൂദർ, യഹോവയെ ആരാധിക്കേണ്ടതിന്റെ നിയമങ്ങൾ ക്രോഡീകരിച്ചു. 'ലേവ്യയുടെ പുസ്തകം' (Leviticus) എന്ന അറിയപ്പെടുന്നത് ഇതാണ് എന്നാണു കരുതപ്പെടുന്നത്. 
   

No comments:

Post a Comment