Wednesday, 5 September 2018

ബൈബിളിന്റെ ജീവചരിത്രം (2)



മഹത്തായ ഏതൊരു ഗ്രന്ഥത്തെയും ജീവിക്കുന്ന ഒരു ജൈവരൂപമായി കണക്കാക്കാവുന്നതാണ്. മാസങ്ങൾ, കൊല്ലങ്ങൾ , അല്ല, പലനൂറ്റാണ്ടുകൾ തന്നെ അതിന്റെ ഗർഭ കാലമാവാം. അവസാനം അത് ചിട്ടപ്പെടുത്തപ്പെട്ട് ലിഖിതരൂപം കൈവരിക്കുമ്പോൾ അത് ജനിച്ചു എന്ന് വേണമെങ്കിൽ പറയാം, ജനനം മാത്രം. പിന്നീട് നിരവധി തലമുറകളിലൂടെയുള്ള വായനയിലൂടെയും, വിമര്ശങ്ങളിലൂടെയും , കൂട്ടിച്ചേർക്കലുകളുടെയും, പകർത്തിഎഴുത്തിലൂടെയും അത് വളർന്നു വികാസം പ്രാപിക്കുന്നു.   മഹത്തായ ഇതിഹാസങ്ങളും പുരാണങ്ങളും എല്ലാം ഇവ്വിധം തന്നെയാണ് ജനിച്ചു വളർന്നു, ഇന്നത്തെ നിലയിൽ പടർന്നു പന്തലിച്ചിട്ടുള്ളത്.

ഇത്തരം മഹത് ഗ്രന്ഥങ്ങളിൽ ബൈബിളിന് വേറൊരു പ്രത്യകതകൂടി കാണാൻ കഴിയും. ബൈബിൾ എന്ന ജൈവരൂപത്തിന്റെ വളർച്ചയിലും വികാസത്തിലും എണ്ണമറ്റ മനുഷ്യ ജീവിതങ്ങൾ ഹോമിക്കപ്പെട്ടിട്ടുണ്ട്. അവരുടെ സന്തോഷവും ദുഃഖവും , പരാക്രമങ്ങളും, പരാജയങ്ങളും , ആശകളും ആശങ്കളും എല്ലാം  വളമായിട്ടുണ്ട്, ഏതാണ്ട് നാലായിരത്തിലധികം കൊല്ലങ്ങളിലൂടെയുള്ള   ഇതിന്റെ വളർച്ചക്ക്.  

ഒരു സഹ്റസ്രാബ്ദത്തിലേറെ ഐതിഹ്യങ്ങളിലൂടെയും കെട്ടുകഥകളിലൂടെയും അത് കടന്നുപോയി. പിന്നൊരു സഹ്റസ്രാബ്ദം അതിന്റെ രചനാകാലമാണ്. അടുത്ത സഹസ്രാബ്ദം മതപരമായ ചട്ടങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലുള്ള കടുത്ത പോരാട്ടങ്ങളുടെയും അതിഭീകരമായ രക്ത്തച്ചൊരിച്ചിലിന്റെയും കാലഘട്ടമാണ്. ലോകചരിത്രത്തിൽ ഒരു ചക്രവർത്തിക്കോ, ഒരു സാമ്രാട്ടിനോ അവകാശപ്പെടാൻ കഴിയാത്തത്ര യുദ്ധങ്ങൾ, രക്ത്തസാക്ഷിത്തങ്ങൾ, വെട്ടിപ്പിടുത്തങ്ങൾ, ഉന്മൂലനനാശങ്ങൾ എല്ലാം ചരിത്രത്തിൽ അടങ്ങിയിരിക്കുന്നു. നാലാമത്തെ സഹ്റസ്രാബ്ദം എണ്ണമറ്റ ഭാഷകളിലേക്കുള്ള അതിന്റെ പകർത്തി എഴുത്തിന്റെ കാലഘട്ടമാണ്. 

ഡി നാലാം നൂറ്റാണ്ടുവരെ ഇതിന് ബൈബിൾ എന്ന് പേര് നല്കപ്പെട്ടിരുന്നില്ല. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ജോൺ ക്രിസോസ്റ്റോം, അന്ന് ലഭ്യമായതിൽ  ചില യഹൂദ വിശുദ്ധഗ്രന്ഥങ്ങളും ക്രിസ്ത്യൻ ഗ്രന്ഥങ്ങളും കൂട്ടി ഒറ്റഗ്രന്ഥമായി പ്രഖ്യാപിച്ചു; "ബൈബിൾ". ആയിരക്കണക്കിന് വര്ഷങ്ങളിലൂടെ, വിവിധ സംസ്കാരങ്ങളിലൂടെ, വിവിധ ഭാഷകളിലൂടെ വികാസം പ്രാപിച്ചതാണെങ്കിലും അതിനു അദ്ഭുതകരമായ ഒരു ഏകത, ഒരു ഒരുമ അനുഭവപ്പെട്ടു.  ഡി മൂന്നാം നൂറ്റാണ്ടിൽ , അലക്സൻഡ്രിയായിൽ, 72 യഹൂദ പണ്ഡിതന്മാർ 72  ദിവസംകൊണ്ട്, ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയ പഴയനിയമ ഗ്രന്ഥങ്ങൾ (Septuagint), ഒരു ഗ്രന്ഥം, ഒരാൾ പരിഭാഷപ്പെടുത്തിയതുപോലെ വായനക്കാർക്ക് അനുഭവപ്പെട്ടത് മേല്പറഞ്ഞതിന്റെ ഉത്തമോദ്ദാഹരണമാണ്.  
  
എന്നാൽ യഹൂദരുടെ വിശ്വാസങ്ങൾക്കപ്പുറത്തു, ചരിത്രത്തിൽ ഇവർ , ബി സി 1000 -നു മുൻപ്, അറേബിയൻ മരുഭൂമിയിൽ നിന്നും വന്ന  നിരവധി നാടോടി സംഘങ്ങളിൽ ഒന്ന് മാത്രമായിരുന്നു. അന്ന് വരെ കാനാൻ ദേശക്കാർ ജീവിച്ചിരുന്ന , ബൈബിളിൽ 'ഫിലിസ്റ്റൻസ്' എന്ന് പറയപ്പെട്ടിരിക്കുന്ന,  ഫലഭൂവിഷ്ടമായ പാലസ്തീൻ തീരപ്രദേശത്തിനുവേണ്ടി വന്ന, അധിനിവേശ സംഘങ്ങളിൽ  ഒന്ന് മാത്രമായിരുന്നു ഇവർ. അധിനിവേശ സംഘങ്ങളിൽ ഏറ്റവും വിജയകരമായത് ഹിബ്രു ഭാഷ സംസാരിക്കുന്ന ഗ്രൂപ് ആയിരുന്നു. മഹാനായ ദാവീദിന്റെ നേതൃത്വത്തിൽ , ബി സി 990 -ഇൽ അവിടെ ഒരു സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. ദാവീദിന്റെ പുത്രൻ സോളമൻ , അയൽ രാജ്യങ്ങളുമായി ഉടമ്പടിയിൽ ഏർപ്പെടുകയും, ഈജിപ്തിലെ ഫറവോന്റെ പുത്രിയെ വിവാഹം കഴിച്ചുകൊണ്ട് പോലും  നയതന്ത്രപരമായ വൻ വിജയം നേടുകയും ചെയിതു. അതായിരുന്നു ഇസ്രായേലികളുടെ ഏറ്റവും അത്യുച്ച രാഷ്ട്രീയ നില. എന്നാൽ സോളമന്റെ പിന്ഗാമികളുടെ കാലത്തു രാജ്യം , വടക്ക് ഇസ്രയേലും തെക്ക് ജൂദയായും ആയി വിഭജിക്കപ്പെട്ടു. (ഇസ്രയെലിലിന്റെ പന്ത്രണ്ട് ഗോത്രങ്ങളിൽ പത്തും ഇസ്രായേലിലും ബാക്കി രണ്ടു യൂദയായിലും).    

ഇസ്രായേൽ രാജ്യം ബി സി 722 -ഇൽ അസ്സീറിയൻ ആക്രമത്തിൽ തകർക്കപ്പെട്ടു, ജൂദയ ബി സി 586 -ഇൽ ബാബിലോണിയൻ ആക്രമണത്തിൽ നാമാവശേഷമായി. അതോടെ ഒരു രാഷ്ട്രീയ ശക്ത്തി എന്ന നിലക്ക് അബ്രഹാമിന്റെ പരമ്പരക്ക് , നിലനിൽപ്പ് നഷ്ട്ടപ്പെട്ടു.  ഇതാണ് ചരിത്രം എങ്കിൽ, യഹൂദർ ഇന്ന് വിസ്മൃതിയിൽ ഒടുങ്ങിപ്പോവുന്ന ഒരു പഴംകഥ ആയി മാറുമായിരുന്നു. കാരണം അവരുടെ പ്രാധാന്യം അവരുടെ മനസ്സിൽ മാത്രമായിരുന്നു. പക്ഷെ അവർ പുറം യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അവരുടെ ഉള്ളിൽ അവർ തെരെഞ്ഞെടുക്കപ്പെട്ട ഒരു ജനത ആയിരുന്നു. യുദ്ധത്തിൽ അവരെ വിജയത്തിലേക്ക് നയിക്കുന്ന യഹോവയുടെ തെരെഞ്ഞെടുക്കപ്പെട്ട ജനത.

ഏതൊരു ചരിത്രത്തിനു പിന്നിലും ഒരു പാരമ്പര്യം ഉണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ഒരു ഗോത്ര പാരമ്പര്യം, വാച്യമായി കൈമാറപ്പെട്ട ഒരു പാരമ്പര്യം. ഇസ്രായേലികളെ സംബന്ധിച്ചേടത്തോളം അവർ വെറും ഒരു അറേബിയൻ ഗോത്രം മാത്രമായിരുന്നില്ല. ഈജിപ്ത്തിന്റെ അടിമത്വത്തിൽനിന്നും യഹോവയുടെ സംരക്ഷണത്താൽ മോചിതരാക്കപ്പെട്ട ഒരു ചരിത്രം അവർക്കുള്ളിൽ ഉണ്ട്. മാത്രമല്ല അവരുടെ കഥകളിൽ ആദ്യ മനുഷ്യനായ ആദാം വരെ എത്തുന്ന ഒരു പാരമ്പര്യം അവർ അവകാശപ്പെടുന്നുമുണ്ട്.

ഇത്രയും അംശങ്ങൾ മതിയായിരുന്നു അവരിലെ ചരിത്ര നിർമാതാക്കൾക്ക് സഞ്ചരിക്കാൻ, അറിയുന്നതിൽ നിന്നും അറിയാത്തതിലേക്ക്, മിത്തുകളിൽ മാത്രം ജീവിച്ചിരുന്ന വീരന്മാർ ചരിത്രത്തിന്റെ ഭാഗമായി മാറി. നാടോടി ഗാനങ്ങളിൽ ചിന്നിച്ചിതറി കിടന്ന വീരകഥകൾ എല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറി.  ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസിന് ഏതാണ്ട് അഞ്ഞൂറുകൊല്ലങ്ങൾക്കുമുന്പ് , യഹൂദർ അവരുടെ ചരിത്രം എഴുതി തുടങ്ങി. ഇന്നത്തെ നിലയിൽ നാം കരുതുന്ന ചരിത്രമല്ല, പക്ഷെ അവരുടെ വസ്തുനിഷ്ട്ട സാഹചര്യങ്ങളിൽ അവർക്കു സത്യങ്ങൾ എന്ന് തോന്നിയ ചരിത്രം. ചരിത്രം എന്നാൽ അവർക്കു, തെരഞ്ഞെടുക്കപ്പെട്ട ജനതയുടെ, ചരിത്രമായിരുന്നു, അവരുടെ മാത്രം ചരിത്രം. അങ്ങനെ ഇന്ന് നാം പഴയനിയമം എന്ന് കരുതുന്ന 'തോറ', അബ്രാഹം, യാക്കോബ്, യൗസേപ്, മോസസ്, തുടങ്ങി ജോഷ്വ മുതൽ ന്യായാധിപന്മാർ, രാജാക്കൾ, ദീർഘദർശിമാർ, തുടങ്ങി വീരന്മാരും യഹോവയാൽ തെരെഞ്ഞെടുക്കപ്പെട്ടവരുമായവരുടെ ചരിത്രം ആയി മാറി.

No comments:

Post a Comment