Saturday, 13 January 2018

ബുദ്ധമതചരിതം -5




ബുദ്ധന്റെ മരണ ശേഷം അദ്ദേഹത്തിൻറെ മുഖ്യ ശിഷ്യന്മാരിൽ ഒരാളായ മഹാകശ്യപന്റെ നേതൃത്വത്തിൽ ത്രിപീടിക രൂപീകരിച്ചതിനെപ്പറ്റി മുൻപ് പറഞ്ഞുവല്ലോ. പക്ഷെ ബുദ്ധമതം സാധാരണ ജനങ്ങളിലേക്ക് വേഗത്തിൽ പടരാൻ തുടങ്ങിയപ്പോഴേ തർക്കങ്ങളും ഉടലെടുക്കാൻ തുടങ്ങി. 

ബുദ്ധന്റെ മരണശേഷം ഏതാണ്ട് മൂന്നു നൂറ്റാണ്ട് ആയപ്പോഴേക്കും ബുദ്ധമതത്തെ ഭരണകൂടത്തിന്റെ മതമായി അംഗീകരിച്ച അശോക ചക്രവർത്തി നേരിട്ട് നേതൃത്വം നൽകി പാടലീപുത്രത്തിൽ ഒരു സമ്മേളനം വിളിച്ചുചേർത്തു. തന്റെ സാമ്രാജ്യത്തിന്റെ സമാധാനം നിലനിർത്തുക എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന ലക്‌ഷ്യം. (മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ നിഖിയ സൂനഹദോസ് വിളിച്ചുകൂട്ടി (എ.ഡി.325) കത്തോലിക്കാ സഭയിലെ തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തെ ഇതുമായി താരതമ്യം ചെയ്യുക)

എന്നിട്ടും ബുദ്ധമതത്തിലെ തർക്കങ്ങൾക്ക് ഒരു പരിഹാരം ആയില്ല. ബുദ്ധന്റെ വാക്കുകളിലെ അർഥവും അതിന്റെ വ്യാഖ്യാനങ്ങളും വലിയൊരു തർക്കത്തിലേക്കും തുടർന്ന് 'മഹായാനം' 'ഹീനയാനം' എന്ന് രണ്ട്  സമ്പ്രദായങ്ങൾ ഉടലെടുക്കുന്നിൽ വരെ അതെത്തി. അവയിൽ പിന്നെയും ധാരാളം ഉൾപിരിവുകളും ഉണ്ടായി. ബുദ്ധന്റെ മരണശേഷം ഏതാണ്ട് നാല് നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും പതിനെട്ടു തരത്തിലുള്ള മത ശാഖകൾ ഉണ്ടായെന്ന് 'കീത്ത്' എന്ന ഇഗ്ളീഷ് ഒറിലെന്റലിസ്റ് ചൂണ്ടിക്കാണിക്കുന്നു. അതിൽ വൈഭാഷികം, സൗത്രാന്തികം, യോഗാചാരം, മാധ്യമികം, എന്നിവയാണ് കൂടുതൽ പ്രാമുഖ്യം നേടിയത്. വൈഭാഷികവും സൗത്രാന്തികവും  ഹീനയാനത്തിൽ പെട്ടവയും, യോഗാചാരം മാധ്യമികം എന്നിവ മഹായാനത്തിൽ പെട്ടവയുമായി കരുതപ്പെടുന്നു. 

വൈഭാഷികവും സൗത്രാന്തികവും വളരെ സാമ്യമുള്ളതായതുകൊണ്ട്, രണ്ടിനെയും 'സർവാസ്ഥിത്വവാദം' എന്ന നിലയിൽ ഒന്നായി കണ്ടുകൊണ്ടാണ് (പ്രത്യേകിച്ചും വേദാന്തികൾ: ഉദ്ദാഹരണം  ശങ്കരന്റെ ബ്രഹ്മസൂത്ര ഭാഷ്യം) വിശകലനം ചെയ്യുന്നത്. യഥാർഥത്തിൽ ആദ്യകാല ബൗദ്ധചിന്തകളുമായി കൂടുതൽ സാദൃശ്യമുള്ളത് ഇവക്കു രണ്ടിനുമാണ്. എല്ലാറ്റിനും ഉന്മയുണ്ട്, ബാഹ്യവും ആഭ്യന്തരവുമായ എല്ലാ പ്രതിഭാസങ്ങളും യാഥാർഥ്യമാണ്. ധർമമാണ് സർവാസ്തിത്വത്തിന്റെയും ദർശിനികമായ അടിത്തറ. (ഭൗതികവും മാനസികവുമായ എല്ലാ പ്രതിഭാസങ്ങളുടെയും അടിസ്ഥാന ഘടകങ്ങൾ എന്ന സാങ്കേതിക അർഥത്തിലാണ് ഇവർ ധർമ്മം എന്ന പദം ഉപയോഗിക്കുന്നത്). പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളുടെയും അടിയിലുള്ള പരമമായ യാഥാർഥ്യമാണ് ധർമ്മം. ബാഹ്യ ജഗത്ത് ഭൂതങ്ങളുടെയും ഭൗതികങ്ങളുടെയും രൂപത്തിലും, ആന്തരിക ജഗത്ത് ചിത്തത്തിന്റെയും ചൈത്തിക വൃത്തികളുടെയും രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

വസ്തു നിഷ്ട്ടമായി നിലനിൽക്കുന്ന എല്ലാ വസ്തുക്കളെയും രണ്ട് തരത്തിൽ വീക്ഷിക്കാം: കേവലമായ യാഥാർഥ്യം എന്ന നിലക്ക്, അല്ലെങ്കിൽ പാരമാർധികമായ സത്യമെന്ന നിലക്ക്. ശുദ്ധമായ ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ട് വീക്ഷിക്കപ്പെടുന്ന യാഥാർഥ്യമാണിത്. പ്രായോഗിക ജീവിതത്തിൽ ദൈനംദിനാനുഭവങ്ങളിലൂടെ വീക്ഷിക്കുമ്പോൾ അവക്ക് പ്രാതിഭാസിക രൂപങ്ങളിൽ യഥാർത്ഥമായ നിലനിൽപ്പുണ്ട്. വൈഭാഷികന്മാർ ഇതിനെ സാംവൃതിക സത്യം എന്ന് വിളിക്കുന്നു. ഇത് കല്പനാ കല്പിതമാണ്, അതായത് സങ്കൽപ്പങ്ങളുടെ സഹായത്തോടുകൂടി കെട്ടിപ്പെടുക്കപ്പെട്ടതാണ്. 

പ്രാണികൾ ഏതെങ്കിലും മൂലകാരണത്താൽ സൃഷ്ടിക്കപ്പെട്ടതല്ല. അങ്ങനെ ആയിരുന്നെങ്കിൽ പ്രാണികൾ എല്ലാം ഒറ്റയടിക്ക് സൃഷ്ടിക്കപ്പെടുമായിരുന്നു. എന്നാൽ നാം കാണുന്നത് അവയെല്ലാം ഒന്നിനുശേഷം മറ്റൊന്ന് എന്ന നിലയിൽ ജനിക്കുന്നതാണ് (പരിണാമ സിദ്ധാന്തത്തിന്റെ ലാഞ്ചന ഇവിടെ കാണാം). 

പൊതുവിൽ പറഞ്ഞാൽ ഇവർ (വൈഭാഷികളും സൗത്രാന്തികളും) ഇന്നത്തെ നിലയിൽ പറഞ്ഞാൽ ഏറെക്കുറെ ഭൗതിക വാദികളായിരുന്നു എന്ന് പറയാം. വൈരുധ്യവുമാക ഭൗതികവാദത്തിന്റെ ചില അംശങ്ങളും ഇവരുടെ വാദങ്ങളിൽ കാണാൻ കഴിയും. പക്ഷെ ഇവർ തികഞ്ഞ ഭൗതിക വാദികൾ ആയിരുന്നു എന്ന് കരുതുന്നത് അത്ര ശരിയായിരിക്കുകയില്ല. ഈശ്വരനെ നിഷേധിച്ചു എന്നത് ശരിയാണെങ്കിലും ആ സ്ഥാനത്ത്‌, കര്മത്തെയും ബോധിസത്വ സങ്കല്പത്തെയും അവർ സ്വീകരിച്ചിരുന്നു. 

മറുവശത്തു മഹായാന  ശാഖകളായ യോഗാചാരത്തിലും മാധ്യമികത്തിലും ആത്മീയ വാദമാണ് മുഖ്യവിഷയം. 'ലങ്കാവതാരസൂത്രമാണ്' മഹായാനത്തിന്റെ അടിസ്ഥാന ഗ്രന്ഥമായി കരുതപ്പെടുന്നത്. യോഗാചാരവും മാധ്യമികവും രണ്ടു ശാഖകളായി തിരിയുന്നതിനു മുൻപ് രചയിക്കപ്പെട്ടതാണ് ഈ ഗ്രന്ഥമെന്നാണ് കരുതപ്പെടുന്നത്. ചിത്തം മാത്രമാണ് യാഥാർഥ്യമെന്നും ബാഹ്യലോകം യഥാർത്ഥത്തിൽ നിലനിൽക്കുന്നില്ല എന്നും, പഞ്ച സ്കന്ദങ്ങളും, പഞ്ച ഭൂതങ്ങളും, എന്തിനധികം പഞ്ചേന്ദ്രിയങ്ങളും യഥാർഥത്തിൽ നില നിൽക്കുന്നില്ലെന്നും, ഇതെല്ലാം,  മനസ്സിന്റെ സങ്കല്പങ്ങൾ മാത്രമാണെന്നുമാണ് ഇതിന്റെ അവകാശവാദം. ഇവർ വിജ്ഞാന വാദികൾ എന്ന് അറിയപ്പെടുന്നു. വിജ്ഞാനമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ലെന്നാണ് അവർ സ്ഥാപിക്കാൻ ശ്രമിച്ചത്. (ഇന്നത്തെ ഏറ്റവും പുതിയ ശാസ്ത്രീയ നിലപാടായ 'ക്വാൻഡം ഗ്രാവിറ്റി' തീയറിയിൽ എല്ലാം 'ഇൻഫോർമേഷൻ' എന്ന സംജയിലേക്കു ദിശ  മാറുന്നത് ഇവിടെ പ്രത്യേകം സ്മരണീയമാണ്). 

മൈത്രേയ നാഥൻ, വസുബന്ധു, ദിങ്നാഥൻ, ധർമ്മ കീർത്തി, കമല ശീലൻ തുടങ്ങിയവരാണ് ഈ ആശയത്തിന്റെ പിന്മുറക്കാർ. എന്നാൽ വിജ്ഞാനം പോലും അയഥാർഥ്യമാണെന്നു വാദിച്ചുകൊണ്ടു മാദ്ധ്യമികന്മാർ മുന്നോട്ടുവന്നു. ഈ വസ്തുനിഷ്ട്ട പ്രപഞ്ചം എന്നത് ശൂന്യമല്ലാതെ മറ്റൊന്നുമല്ലെന്നും അതുകൊണ്ട് അതിനെ വിശകലന ചെയ്യുന്നത് വെറും പാഴ്വേലയാളത്തെ മറ്റൊന്നുമല്ലെന്നും അവർ വാദിച്ചു. അശ്വഘോഷനും നാഗാർജ്ജുനനുമാണ് ഇതിന്റെ മുൻനിര യിൽ നിന്നത്. 

പെട്ടെന്ന്  കേട്ടാൽ    വാദം വെറും അസംബന്ധമാണെന്ന് തോന്നുമെങ്കിലും അത്ര എളുപ്പത്തിൽ പരിഹസിച്ചു തള്ളാൻ  പറ്റാത്ത യുക്തിയോടും ന്യായങ്ങളോടും കൂടിയാണ് അവർ തങ്ങളുടെ വാദം കെട്ടിപ്പെടുത്തിയിട്ടുള്ളത്.(നമ്മുടെ ആധുനിക യുക്തി വാദികൾ നാഗാർജ്ജുനന്റെ ശൂന്യവാദം തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്). 'സത്' , 'അസത്ത്' എന്ന് രണ്ടിനെയും നിഷേധിക്കുന്ന ശൂന്യവാദം , കേവലമായ ശൂന്യതയെയോ ഒന്നുമില്ലായ്‌മയെയോ അല്ല കുറിക്കുന്നത്. സത്തോ അസത്തോ എന്നത് യാഥാർഥ്യമല്ല എന്ന് പറയുമ്പോൾ, ഇതൊന്നുമില്ലാത്ത വേറൊരു യാഥാർഥ്യം ഉണ്ടെന്നാണ്, അത് അനിര്വചനീയവും അവര്ണനീയവുമാണ് എന്നാണ് അർദ്ധം. ('something called nothing' എന്ന പ്രസിദ്ധമായ പുസ്തകം ഇവിടെ ആരെങ്കിലുമൊക്കെ വായിച്ചിരിക്കും എന്ന് കരുതുന്നു. മോസ്‌കോ പബ്ലിക്കേഷൻസ്)

കാലക്രമേണ ബുദ്ധമതം അതിന്റെ സ്വകീയമായ  ധാര്മികാനുശാസനങ്ങളെ പരിത്യജിച്ചുകൊണ്ടു സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും സ്വീകരിച്ചു തുടങ്ങി. വൈഭാഷിക-സൗത്രാന്തിക ദർശനങ്ങൾ പിന്തള്ളപ്പെടുകയും ആത്മീയത്തിൽ അടിസ്ഥാനമാക്കിയ യോഗാചാരത്തിനും മാധ്യമികത്തിനും മുൻഗണന നല്കപ്പെടുകയും ചെയിതു. അങ്ങനെ അതിന്റെ ദർശിനികമായ അടിത്തറ തകർന്നുതുടങ്ങി. ഈ വിടവിൽ പ്രാചീന ബുദ്ധമതത്തിന്റെ ചില ദർശിനിക സിദ്ധാന്തങ്ങളും, ബുദ്ധന്റെ സന്മാർഗീകവും ആധ്യാത്മികവുമായ ചില മൂല്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഹിന്ദുമതം മുന്നേറി.  

ബുദ്ധമതചരിതം -4




ജാതകകഥകളിൽ, വേദവ്യാസനും കൃഷ്ണനും ഒക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട് എന്നതാണ് രസാവഹം. രണ്ടുജാതക കഥകളിൽ വ്യാസൻ കഥാപാത്രമാണ്. കണ്ണ-ദ്വൈപായന ജാതകത്തിൽ വ്യാസൻ ഒരു ബോധിസത്വനാണ്. ഹിന്ദു പുരാണങ്ങളിലെ വ്യാസനുമായി ഈ വ്യാസന് ഒരു ബന്ധവുമില്ല. എന്നാൽ ഘട-ജാതകത്തിലെ വ്യാസൻ മഹാഭാരതത്തിലെ ഒരു കഥയുമായി നല്ല ബന്ധമുള്ള കഥാപാത്രമാണ്. 

മഹാഭാരതത്തിൽ, ഗാനധാരി ശാപം മൂലം നശിക്കുന്ന യാദവ വശം അതിനു ഒരു കാരണം ഉണ്ടാക്കുന്ന കഥയുണ്ട്. ഒരിക്കൽ കൃഷ്ണ പുത്രന്മാർ കുറെ ഋഷിമാരെ കളിയാക്കുന്നതിനായി, ഒരു ആൺ കുട്ടിയെ ഗർഭിണിയായ ഒരു പെൺകുട്ടിയുടെ വേഷം കെട്ടിച്ചു ഈ ഋഷിമാരുടെ മുൻപിൽ കൊണ്ടുവന്നു. എന്നിട്ടു ചോദിച്ചു ,

"സ്വാമി ഇവൾ പ്രസവിക്കുന്ന കുട്ടി ആണോ പെണ്ണോ?"   

ജ്ഞാനദൃഷ്ടികൊണ്ട് കാര്യം ഗ്രഹിച്ച മുനിമാർ പറഞ്ഞു 
,
"ഇവൻ പ്രസവിക്കാൻ പോകുന്നത് ഒരു ഇരുമ്പു കഷണമാണ് അതാണ് നിങ്ങളുടെ നാശത്തിനു കാരണമാവാൻ പോകുന്നത്."

പറഞ്ഞതുപോലെതന്നെ ഉടൻ ആൺകുട്ടിക്ക് പ്രസവ വേദന ഉണ്ടായി ഒരു ഇരുമ്പു കഷണത്തെ പ്രസവിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ വൃഷ്ണികൾ, ആ ഇരുമ്പു കഷ്ണം രാകി പൊടിയാക്കി കടലിൽ കലക്കി. എന്നാൽ ആ പൊടി തിരയടിച്ചു കരക്കെത്തിച്ചു. അത് അവിടെ തേരക പുല്ലുകളായി മുളച്ചു വളർന്നു. കാലത്തിന്റെ തികവിൽ ഈ പുല്ലുകൾ പറിച്ചു പരസ്പ്പരം അടിച്ചാണ് യാദവർ എല്ലാം ചത്തൊടുങ്ങിയത്.

ജാതക കഥകളിൽ ഈ ഋഷിമാരുടെ സ്ഥാനത്ത് വ്യാസനാണ്, ഇവിടെ വ്യാസൻ ബോധിസത്വന്റെ അവതാരം ആണ്. ഇരുമ്പു കഷണത്തിനു പകരം മരക്കഷണം ആണെന്നുള്ള ഒരുവ്യത്യാസം. ഇതിലെ ക്ളൈമാൿസ് എന്നത് വൃഷ്ണികൾ വ്യാസനെ കൊന്നുകളഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിൻറെ വാക്കുകൾ ശരിയായി വന്നു. 
 
ബുദ്ധന്റെ പ്രധാന ശിഷ്യന്മാരായി പാലി ജാതകകഥകളിൽ പറയുന്ന രണ്ടുപേർ, മുഗ്‌ഗല്ലനും, ശരിപുത്തനുമാണ്‌. ഇവരെയാണ് ധർമ്മ സേനാധിപതികളായി പറയപ്പെടുന്നത്. ഈ ശരിപുത്തൻ,  ബോധിസത്വൻ വ്യാസനായി അവതരിച്ച കാലത്തു  കൃഷ്ണനായി അവതരിച്ചിരുന്നു. പാലി പാരമ്പര്യമനുസരിച്ചു ബോധിസത്വൻ ഒരു ജന്മത്തിൽ കണ്ണതാപസനായും മറ്റൊരു ജന്മത്തിൽ രാമപണ്ഡിതനായും അവതരിച്ചിട്ടുണ്ട്. രാമപണ്ഡിതൻ ഇരുപതിനായിരം വര്ഷം ജീവിച്ചിരുന്നുപോൽ !!  

ബുദ്ധമതചരിതം -3




ബുദ്ധൻ 'ധർമ്മത്തെയും' 'വിനയത്തെയുമാണ്' പഠിപ്പിക്കാൻ ശ്രമിച്ചത്. ബുദ്ധന്റെ കാലഘട്ടത്തിൽ അത് വാങ്മയമായി ശിഷ്യരിലേക്കു പകരുകയായിരുന്നു ചെയ്‍തത്. ബുദ്ധന്റെ കാലശേഷം ഏതാണ്ട് അഞ്ച്-ആറുവര്ഷങ്ങള്ക്കുശേഷമാണ്  അതെല്ലാം ക്രോഡീകരിക്കാനുള്ള ഒരു ശ്രമം നടന്നത്. ബുദ്ധന്റെ മരണശേഷം ബുദ്ധ ശിഷ്യന്മാരിൽ പ്രധാനികൾ എല്ലാം (ഏതാണ്ട് 500 പേർ) ഒരു സമ്മേളനം നടത്തി (അര്ഹാന്ത് എൽഡേഴ്സ്). ഓരോരുത്തരും അവർ മനസ്സിലാക്കിയത് അവിടെ ഉച്ചത്തിൽ ചൊല്ലി. അതിൽ ഭൂരിപക്ഷം സമ്മതിക്കുകയാണെങ്കിൽ അത് പിൻതലമുറയിലേക്കു വാഗ്മയമായി പകരാനുള്ള ഒരു തീരുമാനവും കൈക്കൊണ്ടു. ആ സമ്മേളനമാണ് ഇന്ന് 'തേർവാദ ബുദ്ധിസം എന്ന് അറിയപ്പെടുന്നത്. അങ്ങനെ പറയപ്പെട്ട കാര്യങ്ങൾ എല്ലാം നാലാം സമ്മേളനത്തിൽ, അതായത് ബി സി 460 -ഇൽ ലിഖിത രൂപത്തിലേക്ക് കൊണ്ടുവന്നു.( ഈ സമ്മേളനം നടന്നത് ഇന്നത്തെ ശ്രീലങ്കയിൽ ആണ്)  2500  കൊല്ലത്തിനു ശേഷവും ഇന്നും ഏറ്റവും ആധികാരികമെന്നു കരുതപ്പെടുന്ന ബുദ്ധ വചനങ്ങളാണ് 'ത്രിപീടിക' എന്ന് അറിയപ്പെടുന്ന ബൗദ്ധ സാഹിത്യം (ത്രിപീടികയാണ് ബൗദ്ധ ദർശനത്തിന്റെ അവസാന വാക്കായി ഇന്നും കരുതപ്പെടുന്നത്.) ബുദ്ധന്റെ നാല്പത്തി അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ കുറിക്കുന്ന നാൽപ്പത്തിയഞ്ച് വാള്യങ്ങൾ ആയി എഴുതപ്പെട്ട ഒരു ബൃഹത് സാഹിത്യമാണ് ത്രിപീടിക.

ത്രിപീടികയെ മൂന്നായി തിരിച്ചിരിക്കുന്നു (അതുകൊണ്ടാണ് ത്രിപീടിക , അതായത് മൂന്നു കുട്ടകൾ, പീടിക എന്നാൽ കുട്ടകൾ, baskets).

ഒന്നാമത്തെ പീടിക, 'വിനയപീടിക', ആശ്രമ വാസികൾ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും, ഏതാണ്ട് 227  പരിശീലന നിയമങ്ങൾ അടങ്ങിയിരിക്കുന്നു.

രണ്ടാമത്തെ പീടിക, 'ശുദ്ധാനതപീടിക' : മനോ നിയന്ത്രണവും ധ്യാനം എന്നിവ ഇതിൽ പ്രതിപാദിക്കുന്നു. ഇത് ഒരു ത്രിതല പദ്ധതിയാണ്.

മൂന്നാമത്തേത് 'അഭിധാമപീടിക': ഇത് ജ്ഞാനത്തിന്റെയും (widom) അറിവിന്റെയും തലമാണ്. ഒരു പക്ഷെ ബുദ്ധ മത ചിന്തകളുടെ സൂക്ഷ്മ തല വിശദീകരണങ്ങൾ ഇതിലാണ് അടങ്ങിയിട്ടുള്ളത് (ഇതിന്റെ അടിസ്ഥാനത്തിലാണ് പില്കാലത്ത് വിവിധ ആചാര്യന്മാർ വിവിധ ബൗദ്ധദർശനങ്ങൾ രൂപീകരിച്ചത്)
  
എ ഡി നാലാം നൂറ്റാണ്ടോടെ എഴുതപ്പെട്ടു എന്ന് കരുതുന്ന മറ്റൊരു ബൗദ്ധ സാഹിത്യ ശാഖയാണ് ജാതക കഥകൾ. ബുദ്ധന്റെ മുൻ ജന്മങ്ങളെക്കുറിച്ചുള്ള കഥകളാണ്, പാലി ഭാഷയിൽ എഴുതപ്പെട്ട ഈ ബ്രഹത് ഗ്രന്ഥം. ജാതക കഥകളിലെ ബുദ്ധൻ മനുഷ്യനോ മൃഗമോ, എന്തും  ആവാം. ഭാവിയിൽ ഉണ്ടാവുന്ന ബുദ്ധനും അങ്ങനെതന്നെ, രാജാവോ, ആനയോ മുയലോ ഒക്കെയാവാം. എന്തായാലും തന്റെ ചുറ്റുപാടുമുള്ളവർക്കു ഉണ്ടാവുന്ന ഏതൊരു വിഷമ ഘട്ടങ്ങളിലും ഫലപ്രദമായി ഇടപെട്ട് ശുഭ പര്യവസാനമാക്കി മാറ്റുക എന്നതാണ് ഇതിൽ ബുദ്ധന്റെ  പ്രധാന റോൾ. 

ജാതകഥകളിലെ രസാവഹമായ ഒരു ചെറു കഥ.

ഗംഗാനദിയുടെ തീരത്തുള്ള ഒരു കാട്ടിൽ ബോധി സത്വൻ ഒരു കൊച്ചു മുയലായി കഴിയുന്ന കാലം. അവനു മൂന്നുകൂട്ടുകാരുണ്ട്, ഒരു നീർനായ, ഒരു കുറുക്കൻ, പിന്നെ ഒരു കുരങ്ങൻ. മുയൽ വലിയ ഭക്ത്തനാണ്. വ്രതവും ധ്യാനവുമെല്ലാം ഉണ്ട്. ഒരു ദിവസം ആകാശത്തു ചന്ദ്രനെ കണ്ടപ്പോൾ മുയൽ കൂട്ടുകാരോട് പറഞ്ഞു. 

"കൂട്ടരേ നാളെ ഏകാദശിയാണ്, നമുക്ക് വൃതം നോക്കണം, ഉപവാസത്തിന്റെ അവസാനം ആർക്കെങ്കിലും ഭിക്ഷ കൊടുത്തിട്ട് മാത്രമേ ഭക്ഷണം കഴിക്കാവൂ"

അവരെല്ലാം അത് സമ്മതിച്ചു.

പിറ്റേ ദിവസം രാവിലെ നീർനായ ഗംഗാ നദിക്കരയിലേക്കു പോയി. തനിക്കു ഉപവാസമാണെങ്കിലും ഭിക്ഷകൊടുക്കാൻ എന്തെങ്കിലും കരുതണമല്ലോ. അവിടെ ഒരു മുക്കുവൻ മീൻ പിടിച്ചിട്ടു ഒരു കോർമ്പലിൽ കോർത്തു മണ്ണിൽ കുഴിച്ചിട്ടിരുന്നു. മണം   പിടിച്ചെത്തിയ നീർനായ മൂന്നുപ്രാവശ്യം വിളിച്ചു ചോദിച്ചു.

"ഇതിനു ആരെങ്കിലും ഉടമസ്ഥർ ഉണ്ടോ?"

മറുപടിയൊന്നും കിട്ടാത്തതിനാൽ അവൻ ആ മീനുമായി തന്റെ മാളത്തിലേക്ക് മടങ്ങി ഉപവാസം തുടങ്ങി.

കുറുക്കനും രാവിലെ ഗ്രാമത്തിലേക്ക് പോയി. അവിടെ ഒരു കൃഷിക്കാരന്റെ കുടിലിൽ ഒരു കലം നിറയെ തൈര് ഇരിപ്പുണ്ട് അതുമായി അവനും തന്റെ മാളത്തിലേക്ക് പോയി. കുരങ്ങനും കുറെ പഴങ്ങൾ സമ്പാദിച്ചു തന്റെ മരത്തിലേക്ക് മടങ്ങി. പാവം മുയലിനു മാത്രം ഒന്നും കിട്ടിയില്ല.

വൃതം അവസാനിക്കാറായപ്പോൾ ഒരു ബ്രാഹ്മണൻ മുയലിന്റെ അടുത്തുവന്നു. മുയൽ വളരെ വിഷമിച്ചു, തന്റെ കൈവശം ഒന്നും ഇല്ലല്ലോ. എങ്കിലും അതിഥിക്ക് എന്തെങ്കിലും കൊടുത്തേ പട്ടു എന്ന് മുയൽ തീരുമാനിച്ചു. അവൻ പറഞ്ഞു:

"മഹാബ്രാഹ്മണാ, അങ്ങേക്ക് ഭിക്ഷ നൽകാൻ എന്റെ അടുത്തു അരിയോ ധാന്യങ്ങളോ ഒന്നുമില്ല. പക്ഷെ ആർക്കും തരാൻ കഴിയാത്ത ഒരു വിശേഷപ്പെട്ട ഭക്ഷണം ഞാൻ തരാം. അങ്ങ് ഒരു കാര്യം ചെയ്യണം, ഈ കാട്ടിൽ നിന്നും കുറെ വിറകുകൾ സമ്പാദിച്ചു ഒരു തീകുണ്ഡം ഉണ്ടാക്കണം. ഞാൻ അതിലേക്കു ചാടും, എന്റെ മാംസം വെന്തു കഴിയുമ്പോൾ അങ്ങേക്ക് അത് ഭക്ഷിക്കാം"

മുയൽ പറഞ്ഞതുപോലെ ബ്രാഹ്മണൻ ഒരു തീക്കുണ്ഡം ഉണ്ടാക്കി. മുയൽ അതിനു ചുറ്റും മൂന്നുപ്രാവശ്യം പ്രദിക്ഷണം വച്ചു, പിന്നെ ശാന്തമായി തീകുണ്ഠത്തിലേക്കു കടന്നു. 

അത്ഭുതം, മുയലിന്റെ ഒരു രോമം പോലും കരിഞ്ഞില്ല. തീകുണ്ഡത്തിനു മഞ്ഞിന്റെ തണുപ്പ്. അവൻ അത്ഭുതത്തോടെ ചോദിച്ചു:

"മഹാബ്രാഹ്മണാ എന്താണിത് ?"

അപ്പോൾ ആ ബ്രാഹ്മണൻ പറഞ്ഞു, 

"ബോധിസത്വ, ഞാൻ ബ്രാഹ്മണൻ അല്ല, ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ്. അങ്ങയുടെ ധർമ്മനിഷ്ടയും വൃത കാഠിന്യവും നേരിട്ട് അറിയാൻ വന്നതാണ് ഞാൻ."

എന്നിട്ടു ഇന്ദ്രൻ ആ കാട്ടിലെ ചില ചെടികളുടെ ഇല പറിച്ചു അതിന്റെ ചാറുകൊണ്ട് ആകാശത്തിൽ ഉദിച്ചുവന്ന ചന്ദ്ര ബിംബത്തിൽ മുയലിന്റെ ചിത്രം വരച്ചിട്ടു. ആ രൂപം ഇന്നും ചന്ദ്രനിൽ കാണാം.

ബുദ്ധമതചരിതം -2




അശ്വഘോഷന്റെ  'ബുദ്ധചരിത'ത്തിൽ തന്റെ അച്ഛനായ ശുദ്ധോദന രാജാവിനോട് സിദ്ധാർഥ രാജകുമാരൻ യാത്രപറഞ്ഞു ഇറങ്ങുന്ന രംഗം ഇങ്ങനെയാണ്. (എ ഡി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അശ്വഘോഷൻ വലിയൊരു സംസ്കൃത പണ്ഡിതനും ബുദ്ധമത വിശ്വാസിയുമായ ഒരു ബ്രാഹ്മണനും ആയിരുന്നു. അദ്ദേഹത്തിൻറെ ബുദ്ധചരിതം എന്ന കാവ്യം, കാവ്യ രസംകൊണ്ടും ആഖ്യാന  ഭംഗികൊണ്ടും വാല്മീകി രാമായണത്തോടു കിടപിടിക്കാൻ കഴിയുന്നതാണെന്ന് വിദഗ്ധരുടെ അഭിപ്രായം.)

ധർമ്മ മാർഗ്ഗത്തിലേക്കു, രാജ്യവും വീടും ബന്ധുക്കളെയും എല്ലാം ഉപേക്ഷിച്ചു  ഞാൻ പോകുന്നു എന്ന് അറിയിച്ച മകനോട്, രാജ  സിംഹാസനവും അളവറ്റ സ്വത്തും സൗഭാഗ്യങ്ങളും കാണിച്ചു ശുദ്ധോദന രാജാവ് തടയാൻ ശ്രമിക്കുന്നു. കണ്ണീരോടെ നിൽക്കുന്ന അച്ഛനോട് സിദ്ധാർഥൻ ഒരു ഉപാധി വയ്ക്കുന്നു. താൻ പറയുന്ന നാലുകാര്യങ്ങളിൽ രാജാവ് ഉറപ്പു നൽകുകയാണെങ്കിൽ തന്റെ യാത്ര വേണ്ടന്ന് വയ്ക്കാം. ഉപാധികൾ താഴെപ്പറയുന്നു.

"ന ഭവേ മരണ്യ ജീവിതം മേ
വിഹരേത് സ്വാസ്ഥ്യം ഇദം ച: ന രോഗ:
നച ന: യുവാനം ആസിപേജ് ജരാ മേ
ന ച സംപതിം ഇമാം ഹരേത് വിപതി:"

1. എന്റെ ശരീരത്തിന് ഒരിക്കലും മരണം സംഭവിക്കരുത്

2. എന്റെ ഈ ആരോഗ്യത്തെ ഒരു രോഗവും ഒരിക്കലും കവരാൻ പാടില്ല 

3. വാർദ്ധക്യം, തന്നെ ഒരിക്കലും ബാധിക്കാൻ പാടില്ല

4. അങ്ങ് വാഗ്ദാനം ചെയ്യുന്ന ഈ സൗഭാഗ്യങ്ങൾ എനിക്ക് ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല.

സിദ്ധാർഥ രാജകുമാരനെ അലട്ടിയിരുന്ന പ്രശ്നങ്ങൾ അദ്ദേഹം അവതരിപ്പിച്ചത് ഇങ്ങനെയാണ്. 

ഒരിക്കൽ നാടുകാണാൻ പോയ രാജകുമാരൻ വയലിൽ പണിയെടുക്കുന്നവരെയും, പല പല രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവരെയും നേരിട്ടുകാണാൻ ഇടയായെന്നും , അപ്പോൾ മുതൽ അത്തരം പ്രശ്നങ്ങളുടെ പരിഹാരം അദ്ദേഹം അന്വേഷിക്കുകയായിരുന്നെന്നും അശ്വഘോഷൻ മുൻപേതന്നെ പറഞ്ഞിട്ടുണ്ട്.
ബുദ്ധൻ ഒരിക്കലും ഒരു സൈദ്ധാന്തികൻ ആയിരുന്നില്ല. ലളിതമായ ഭാഷയിൽ (പാലി) ലളിതമായ കാര്യങ്ങൾ ആണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത്. ജാതി മത ആചാരങ്ങള് ഉപരിയായ മനുഷ്യ സ്നേഹമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സാധാരണ ജനങ്ങളെ ബുദ്ധനിലേക്കു ആകർഷിക്കാനുള്ള പ്രധാന കാരണവും ഇതാണ്. മനുഷ്യൻറെ ജീവിതക്ലേശങ്ങളെക്കുറിച്ചും അവയുടെ നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അവയാണ്, നാലു ശ്രേഷ്ഠസത്യങ്ങൾ  (- Four noble truths-  ചത്വാരി ആര്യസത്യാനി).

ഒന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതം ദുരിതപൂർണ്ണമാണ്, ദുഃഖമയമാണ്. ജനനം, രോഗങ്ങൾ, നിരാശ, വാർദ്ധക്യം, മരണം   തുടങ്ങിയവ എല്ലാം  ആഗ്രഹങ്ങൾ കൊണ്ടുണ്ടാവുന്ന ദുരിതങ്ങളാണ്.

രണ്ടാമത്തെ ശ്രേഷ്ഠസത്യം: ലോകത്തിൽ ഒന്നും തന്നെ അകാരണമായി സംഭവിക്കുന്നില്ല, ദുരിതങ്ങളും അകാരണമായി സംഭവിക്കുന്നവയല്ല. അവയ്ക്ക് കാരണങ്ങൾ ഉണ്ട്. ജന്മമാണ് ദുഃഖങ്ങൾക്കു കാരണം. ജനിക്കാത്തവന് ദുഃഖങ്ങൾ ഇല്ല. വീണ്ടും വീണ്ടും ജനിക്കുന്നതിനു കാരണം ലവ്‌കികതയോടുള്ള തൃഷ്ണയാണ്. പൂർവജന്മത്തിലെ ഇന്ദ്രീയസുഖാനുഭവങ്ങളാണ്, സം‌വേദനങ്ങളാണ് തൃഷ്ണയ്ക്കു കാരണം. പഴയജന്മത്തിലെ ‘സംസ്കാര’മാണ് മാതാവിൻറെ ഉദരത്തിൽ ബോധത്തെ എത്തിക്കുന്നത്. മുജ്ജന്മത്തിലെ അന്ത്യാവസ്ഥയിൽനിന്നാണ് പുതിയൊരു ജന്മമുണ്ടാവുന്നത്. അപ്പോഴത്തെ കാമനകൾ അടുത്ത ജന്മത്തിൽ നിന്റെ സ്വഭാവത്തിന്റെ കാതലായ മാറും. (ഇത് സനാതന ധര്മത്തിന്റെ പുനർജന്മ സിദ്ധാന്തത്തിന്റെ നേർ പതിപ്പാണ്)

മൂന്നാമത്തെ ശ്രേഷ്ഠസത്യം: ഈ ദുരിതങ്ങൾക്കെല്ലാമുള്ള മോചന മാർഗ്ഗം ആഗ്രഹങ്ങളെ പൂർണ്ണമായി അടക്കിക്കൊണ്ട്, സത്യത്തെ സദാപര്യാലോചിച്ചുകൊണ്ട്, ഉൾക്കഴ്ച നേടിക്കൊണ്ട് ദുരിതച്ചങ്ങലയിൽ നീന്നു മോചനവും  നേടുക എന്നത് നിര്വാണത്തിലൂടെ സാധ്യമാണ്. 

നാലാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുഃഖങ്ങളിൽ നിന്ന് മോചനം നേടാൻ അഷ്ട്ടങ്ങമാർഗ്ഗങ്ങൾ മാത്രമേ ഒരു പോംവഴിയാണ് ഉള്ളു. (സമ്യഗ്ദൃഷ്ടി, സമ്യക്സങ്കല്പം, സമ്യഗ്‌വാക്,  സമ്യക്‌കർമാന്തം, സമ്യഗ്‌വ്യായാമം, സമ്യക്സ്മൃതി, സമ്യക്‌സമാധി ഇവയാണ് ബുദ്ധൻ നിർദ്ദേശിച്ച അഷ്ടാംഗ മാർഗ്ഗങ്ങൾ.)
പുനർജന്മം സംഭവിക്കുന്നത് ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോൾ സംഭവിക്കുന്നതല്ല. ഒരു ജന്മം മറ്റൊന്നിനു കാരണമാവുന്നു എന്നു മാത്രം. മനുഷ്യൻ എന്നത് ഭൗതികമായ ശരീരം, ഭൗതികമല്ലാത്ത മനസ്സ്, അരൂപമായ ബോധം എന്നീ ഘടകങ്ങളുടെ സംഘാതമാണ്. ശരീരം വിഘടീക്കുമ്പോൾ മനുഷ്യൻ ഇല്ലാതെയാകുന്നു. ആത്മാവും, ആത്മബോധവും ഈ സംഘാതമല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അനാത്മവാദം (അനത്താവാദം - പാലിയിൽ). ബുദ്ധോപദേശങ്ങൾ ശരിയായി മനസ്സിലാക്കണമെങ്കിൽ, അനത്താവാദം എന്താണെന്ന് നന്നായി അറിയണം.
"വാസാംസി ജീർണാനി യഥാ വിഹായ
നവാനി ഗൃഹ്‌ണാതി നാരോ പരാണി
തഥാ  ശരീരാണി വിഹായ ജീർണാ  -
നാന്യനീ സംജാതി നവമി ദേഹി"

"മനുഷ്യൻ എപ്രകാരമാണോ ജീർണ വസ്ത്രങ്ങളെ ഉപേക്ഷിച്ചു പുതിയ വസ്ത്രങ്ങളെ കൈക്കൊള്ളുന്നത്, അപ്രകാരം തന്നെ ആത്മാവ് ജീർണ ദേഹങ്ങളെയെല്ലാം കൈവെടിഞ്ഞു പുതിയ ദേഹങ്ങളെ കൈക്കൊള്ളുന്നു "

എന്ന് ഭഗവത് ഗീത.