Thursday, 28 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (5- തുടര്ച്ച)


ജനകനോട്  മാർക്കൻഡെയ മഹര്ഷി പറഞ്ഞത്, സ്വപ്നത്തിലെ പരാജിതനും ദുഖിതനുമായ ജനകന്റെ ലോകം സത്യമല്ല അതുപോലെതന്നെ ജാഗ്രദാവസ്ഥയിൽ ഇപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ജനകനും സത്യമല്ല, പിന്നെയോ നീ (ഞാൻ) മാത്രമാണ് സത്യം എന്നാണ്. ഒറ്റ നോട്ടത്തിൽ അത് നമ്മുടെ സാമാന്യ യുക്തിക്ക് ചേര്ന്നതല്ല എന്ന് നമുക്ക് തോന്നാം. നമ്മുടെ കുടുംബവും, മക്കളും അടങ്ങുന്ന ഈ ലോകം, ശാസ്ത്രവും സാങ്കേതിക വിദ്യകളും എല്ലാം നാം അനുഭവിക്കുന്ന, വിശപ്പും ദാഹവും നാം യാധാര്ത്യമായി അനുഭവിക്കുന്ന ഈ ജീവിതം, ജനനവും മരണവും, സന്തോഷവും സങ്കടവും എല്ലാം ഇടകലര്ന്ന ഈ ലോകം എങ്ങനെ സത്യമാല്ലാതാവും?

അപ്പോൾ മറിച്ചൊരു ചോദ്യം ചോദിക്കാം, സ്വപ്നത്തിലും നിങ്ങൾ കണ്ടതെല്ലാം ഇതുപോലെത്തന്നെ നിങ്ങള്ക്ക് അനുഭവവേദ്യമായിരുന്നില്ലേ? ആ സമയത്ത് നിങ്ങള്ക്ക് അതിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നോ? നിങ്ങൾ സ്വപ്നം കാണുകയാണ് എന്ന് നിങ്ങള്ക്ക് അറിയില്ലായിരുന്നല്ലോ?

അതിനും നമുക്ക് ഉത്തരം ഉണ്ട്. ജാഗ്രദാവസ്ഥയിൽ, എനിക്ക് ഇന്നലെ കണ്ട സ്വപ്നം ഓര്മ്മയുണ്ടല്ലോ, എന്നാൽ സ്വപ്നത്തിലെ എനിക്ക് ജാഗ്രദാവസ്തയിലെ കാര്യങ്ങൾ ഒന്നും ഓര്മ്മ ഇല്ലായിരുന്നു. അപ്പോൾ എന്റെ യഥാര്ഥ അവസ്ഥ ഈ ജാഗ്രദ് ആണെന്നും മറ്റേ അവസ്ഥ, അതായത് സ്വപ്നാവസ്ഥ, ഇതിന്റെ ഒരു അവസ്ഥാന്തരം മാത്രമാണെന്നും പറയാൻ കഴിയില്ലേ?

നേരത്തെ തന്നെ പറഞ്ഞല്ലോ, വേദാന്തം ഒരു തര്ക്ക ശാസ്ത്രമല്ല. നിന്റെ (എന്റെ) അനുഭവത്തിലൂടെ ഈ മഹാപ്രപഞ്ചത്തിന്റെ ആത്യന്തികമായ അര്ഥം എന്ത് എന്നുള്ള അന്വേഷണമാണ്, അതുമായി താതാമ്യം പ്രാപിക്കലാണ്, അതായി മാറലാണ്.

അങ്ങനെ, അനുഭവത്തിന്റെ തലത്തിൽ നിന്നുകൊണ്ട് മാൻഡൂഖ്യം ബോധത്തിന്റെ വിവിധ തലങ്ങളെ പരിശോധിക്കുന്നു. 

'അവസ്ഥാത്രയങ്ങൾ' എന്നാണ് അവ അറിയപ്പെടുന്നത്. ജാഗ്രത് (Walker) സ്വപ്ന (Dreamer) സുഷുപ്തി (Deep Sleep‌) ഇവയാണ് ആ മൂന്നു തലങ്ങൾ.

ഈ മൂന്നു അവസ്ഥകളിലും 'ഞാൻ' ഉണ്ടെന്നുള്ളതിൽ തര്ക്കമില്ലല്ലോ. ഈ വസ്തകളെ ഒന്ന് താരതമ്യം ചെയ്യ്തു നോക്കുകയാണെങ്കിൽ, ജാഗ്രദാവസ്ഥയിൽ നമുക്ക് വസ്തു ബോധം ഉണ്ട്, നമ്മളിലും നമുക്ക് വെളിയിലും ഉള്ള വസ്തുക്കൾ നമുക്ക് അനുഭവ വേദ്യമാണ്.  സ്വപ്നാവസ്തയിലും ഇത് അങ്ങനെ തന്നെയുണ്ട്‌ പക്ഷെ ഒന്നും നമുക്ക് വെളിയിൽ അല്ല, എല്ലാം നമ്മുടെ ഉള്ളിലാണ് നടക്കുന്നത്. ആ ദ്ര്ശ്യങ്ങൾ എല്ലാം നമുക്ക് മാത്രം കാണാവുന്നതാണ്. ഒരു മുറിക്കുള്ളിലേക്ക് ഒരു ടോർച്ച് അടിച്ചു നോക്കുന്നതുപോലെ, നമ്മുടെ ഉള്ളിൽ മാത്രം പ്രകാശിക്കുന്നു. സ്വയം പ്രകാശിക്കുന്ന ഒരു മിന്നാമ്മിന്നിയെപോലെ, അതുകൊണ്ട് ഇതിനെ തൈജസം എന്നുകൂടെ പറയുന്നു. (തൈജസം എന്നാൽ മിന്നാമ്മിന്നി എന്നാണ് അര്ഥം). മൂന്നാമത്തെ അവസ്ഥയായ സുഷുപ്ത്തിയിൽ, ഉള്ളിലും വെളിയിലും നമുക്ക് വസ്തു ബോധം ഇല്ല. പക്ഷെ 'ഞാൻ' അവിടെ ഇല്ലാതാവുന്നില്ല, അതുകൊണ്ടാണല്ലോ തുടർന്ന് വരുന്ന ജാഗ്രദാവസ്ഥയിൽ ഈ സുഷുപ്തിയിൽനിന്നും ലഭിച്ച ശാന്തിയും സമാധാനവും നമുക്ക് ഓര്മ്മ വരുന്നത്. ഈ അവസ്ഥയിൽ വസ്തുനിഷ്ട്ടം ആത്മനിഷ്ട്ടം എന്നീ രണ്ടവസ്തകളും പരസ്പ്പരം ലയിച്ചു ചേർന്ന്, തത്കാലത്തേക്ക്, കാരണരൂപമായ, ‘പാരമാര്ധിക’ അവസ്ഥയിലേക്ക് എത്തുന്നു. അതിനെ നമുക്ക് 'സ്വയം പ്രകാശിതമല്ലാത്ത ബോധം' എന്ന് വിളിക്കാം. ഒരുവിധത്തിലുള്ള ആഗ്രഹമോ, ദുഖമോ, സന്തോഷമോ ഈ അവസ്ഥയിൽ ഇല്ല, അതുകൊണ്ട് അത് സമാധിക്ക് തുല്യമായി കണക്കാക്കാം.

മുന്പറഞ്ഞ അവസ്താത്രയങ്ങൾക്കും അപ്പുറം, നാലാമതൊരു അവസ്ഥയും കൂടി ഉണ്ടെന്നു വേദാന്തം പഠിപ്പിക്കുന്നു. ‘തുര്യം’ എന്നാണു ഈ അവസ്ഥയെ പറയുന്നത്. ‘തുര്യം’ എന്നാൽ നാലാമത്തെ എന്ന് മാത്രമേ അർധമുള്ളു. അത് നിർവികൽപ്പ സമാധി ആണ്. 'നാലാമത്തെ' അവസ്ഥ എന്ന് പറയുമ്പോൾ മറ്റു മൂന്നു അവസ്തയുംപോലെ നാലാമത്തെ വേറൊരു അവസ്ഥ എന്ന് മനസ്സിലാക്കാൻ പാടില്ല. അത് മറ്റു മൂന്നവസ്തകളെയും പൊതിഞ്ഞു നിക്കുന്ന ഒറ്റ അവസ്ഥയാണ്, Comprehensive Whole എന്നൊക്കെ പറയുന്നതുപോലെ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നാം ഒരു രൂപയെടുത്താൽ കാൽ രൂപ എന്ന് ആദ്യത്തെ നാലിലൊന്നിനെ വിളിക്കാം, രണ്ടാമത്തെ നാലിലൊന്ന് ആകുമ്പോൾ അത് അര രൂപയാണ്, മൂന്നാമത്തെ നാലിലൊന്ന് മുക്കാലും നാലാമത്തെ നാലിലൊന്നാവുമ്പൊൽ അത് ഒരു രൂപയാണ്, അങ്ങനെ.

വേദാന്ത പ്രകാരം ഈ മൂന്നവസ്ഥകളും മാറ്റത്തിന് വിധേയമാണ്. ഒന്നില്നിന്നും മറ്റെതിലെക്കും അതില്നിന്നും അടുത്തതിലേക്കും, എന്നിങ്ങനെ. ബോധത്തിന്റെ ഈ മാറ്റം അറിയുവാൻ മാറ്റമില്ലാത്ത ഒന്നിന് മാത്രമേ കഴിയു. അതിനു മാത്രമേ ഒരു സാക്ഷി ആവാൻ കഴിയു. അതാണ്‌ പരമമായ പൊരുൾ, 'ഞാൻ'. അത് (ഞാൻ) അറിയപ്പെടാവുന്നതല്ല, അറിയുന്നതാണ്. അതാണു 'ശുദ്ധ ബോധം' (pure consciousness).

പടിഞ്ഞാറൻ മനശാസ്ത്രഞ്ഞരായ ഫ്രോയിഡ്, യുങ്ങ് തുടങ്ങിയവർ, എന്ന് വേണ്ട അറിസ്ടിട്ടിൽ പോലും സുഷുപ്തിയുടെ പ്രാധാന്യത്തെ, ജാഗ്രദാവസ്തയുടെ വിഷമതികളിൽനിന്നും നമുക്ക് പരിപൂർണ വിശ്രമത്തിന്റെ ഒരു ഉപാധി എന്ന് മാത്രമേ കണ്ടിട്ടുള്ളു. എന്നാൽ ഉപനിഷദ് ദ്രുഷ്ട്ടക്കളായ മുനിമാര് അതിനെ പ്രപഞ്ച കാരണരൂപമായ ശുദ്ധ ബോധത്തിന്റെ പടിവാതിൽ ആയി ആണു കണ്ടത്. അവിടെയാണ് അതിന്റെ പ്രധാന വൈരുധ്യവും. മറ്റുള്ളവർ സുഷുപ്ത്തിയെ ഒരു അബോധാവസ്തയായി കണ്ടപ്പോൾ, ഭാരതീയ ഋഷികൾ അതിനെ ബോധത്തിന്റെ മൂലക്കല്ലായി കണ്ടു. സുഷുപ്തിയിൽ ‘ഞാൻ’ (ബോധം) 'പ്രഗ്ഞ്ഞ' യുടെ രൂപത്തിൽ സ്ഥൂലവും സൂക്ഷമവുമായ പരിധികൾ ഒന്നുമില്ലാതെ ‘ആനന്ദ’ (Bliss) രൂപത്തിൽ നിലനിക്കുന്നു. അപ്പോൾ പിന്നെ ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകൾക്ക് ‘തുര്യ’ വുമായി എന്താണ് അടിസ്ഥാന വ്യത്യാസം എന്ന ചോദ്യം ഉയരാം. അതിനുത്തരം ഈ മൂന്നവസ്തയിലും അജ്ഞാനം നിലനിക്കുന്നു എന്നതാണ്. എന്താണ് ആ അജ്ഞാനം? ഈ അവസ്ഥകൾ ഒന്നും ‘ഞാനാണ് അത്’ എന്ന് അറിയുന്നില്ല, അതാണ്‌ അജ്ഞാനം. 
                         
നാമെല്ലാം ദിവസവും അനുഭവിക്കുന്ന ഗാഡനിദ്ര എന്ന അവസ്ഥയ്ക്കും അപ്പുറം കടന്നാൽ കാരണരൂപമായ കേവല ബോധത്തിൽ എത്തിച്ചേരാം, അവിടെ നമ്മുടെ അജ്ഞാനം നീങ്ങിക്കിട്ടും, എങ്ങിനെയെന്നാൽ മങ്ങിയ വെളിച്ചത്തിൽ കിടക്കുന്ന കയറുകണ്ട്, അത് പാമ്പ്‌ ആണെന്ന് തെറ്റിദ്ധരിച്ചു നാം പിന്മാറുന്നു. നല്ല വെളിച്ചത്തിൽ അത് കയറു മാത്രമാണെന്നും അതിൽ പാമ്പ്‌ എന്ന ഇല്ലാത്തതിനെ ആരോപിക്കപ്പെട്ടതായിരുന്നു എന്നും നമുക്ക് മനസ്സിലാവുന്നതുപോലെ. അപ്പോൾ അത് നാം തന്നെയെന്നു നമുക്ക് മനസ്സിലാവും എന്നാണു ഉപനിഷത്തുക്കൾ അവകാശപ്പെടുന്നത്.


മതപരമായ പ്രസ്താവങ്ങൾ പോലെയുള്ള വെറും അവകാശ വാദങ്ങൾ അല്ല ഇവ, അവിടെ എത്തിച്ചേരാനുള്ള പടിപടിയയുള്ള വഴി പതഞ്‌ജലി തന്റെ യോഗസൂത്രതിലൂടെ പറഞ്ഞു തരുന്നുമുണ്ട്. ആർക്കുവെണമെങ്കിലും അത് പരീക്ഷിച്ചു തെറ്റോ ശരിയോ എന്ന് തീര്ച്ചപ്പെടുത്താവുന്നതുമാണ്‌. (തുടരും)  

Tuesday, 26 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (4- തുടര്ച്ച)


തത്വമസി എന്നതിലെ ത്വം എന്നതിനെയായിരുന്നു നാം തത്വവിചാരം ചെയ്തുകൊണ്ടിരുന്നത്. അല്പ്പം ആധുനിക ജനിതികത്തിലൂടെയും നാം സഞ്ചരിക്കുകയുണ്ടായി.

ജനക മഹാരാജനെ കുറിച്ച് ഒരു കഥയുണ്ട്. ജനകൻ മഹാ പൻഢിതനും രാജർഷിയുമായിരുന്നു. ഉപനിഷത്തുക്കളിലെ പല വേദികളിലും ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്, വലിയ വലിയ ചര്ച്ചകളിലും പങ്കെടുക്കുന്നുമുണ്ട്.

ഒരിക്കൽ ജനകൻ കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് ഒരു രാജ സേവകൻ തിടുക്കത്തിൽ കടന്നുവന്നു. ജനകനെ ഉറക്കത്തിൽ നിന്നും ഉണര്ത്തിതന്റെ രാജ്യം ശത്രു രാജാവിനാൽ ആക്രമിക്കപ്പെടുന്നു എന്ന് അറിയിച്ചു. അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റു, പടച്ചട്ടയണിഞ്ഞു, സൈന്യത്തെ നയിച്ച്യുദ്ധത്തിനു പുറപ്പെട്ടു.  

ഘോരമായ യുദ്ധം നടന്നു. പക്ഷെ ജനകൻ ബന്ധിയായി പിടിക്കപ്പെട്ടു. രാജ്യം പിടിച്ചടക്കിയ ശത്രു രാജാവ് പറഞ്ഞു "താങ്കൾ ഒരു ജ്ഞാനിയായ രാജാവായതുകൊണ്ട് അങ്ങയെ ഞാൻ കൊല്ലുന്നില്ല, എന്നാൽ രാജ്യവും വീടും വിട്ടു ഇപ്പോൾ തന്നെ അങ്ങ് രാജ്യാതൃത്തി കടന്നു പോകണം"

ആരെങ്കിലും ജനകനെ സഹായിച്ചാൽ, ഭക്ഷണമോ വെള്ളമോപോലും  നൽകിയാൽ അവർ വധിക്കപ്പെടും എന്നു വിളംബരവും  പുറപ്പെടുവിച്ചു.

മുറിവേറ്റു, ക്ഷീണിതനായി, വിശപ്പും ദാഹവും സഹിച്ചു, രണ്ടു ദിവസം നടന്നു അദ്ദേഹം അതൃത്തി കടന്നു അയൽ രാജ്യത്ത് എത്തി. അവിടെ പാവപ്പെട്ടവര്ക്ക് ഭക്ഷണം കൊടുക്കുന്നത് അദേഹത്തിന്റെ ദൃഷ്ട്ടിയിൽ പെട്ടു. വരിയുടെ അറ്റത്തു  അദ്ദേഹം  നിലയുറപ്പിച്ചു. എന്നാൽ കഷ്ട്ടകാലം എന്നെ പറയേണ്ടു , ജനകന്റെ ഊഴം എത്തിയപ്പോഴേക്കും ഭക്ഷണം തീര്ന്നുപോയി. ഇനി ഒരു പാത്രം കഞ്ഞിവെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് അവർ ജനകനോട് പറഞ്ഞു. അതെങ്കിൽ അത് എങ്കിലും തരു എന്ന് അദ്ദേഹം അവരോടു പറഞ്ഞു, അവർ ഒരു പാത്രം കഞ്ഞിവെള്ളം ജനകന് നല്കി. അദ്ദേഹം ആർത്തിയോടെ അത് ചുണ്ടോടു അടുപ്പിക്കുവാൻ തുടങ്ങിയപ്പോൾ ഒരു പരുന്തു വന്നു പാത്രം തട്ടിത്തെറിപ്പിച്ചു.  

നിരാശയും ദുഖവും ക്ഷീണവും എല്ലാം കൊണ്ട് ജനകൻ മണ്ണിൽ കിടന്നു വാവിട്ടു കരഞ്ഞു. പെട്ടെന്ന് ഒരു കൈ അദേഹത്തെ കുലുക്കി ഉണര്ത്തി ചോദിച്ചു, തിരുമേനി, തിരുമേനി അങ്ങ് ഉറക്കത്തിൽ കരയുന്നു എന്ത് പറ്റി തിരുമേനി? ജനകൻ ഉറക്കത്തിൽനിന്നു ഞെട്ടി ഉണര്ന്നു, അത് സ്വപ്നമായിരുന്നെന്നു അദ്ദേഹത്തിനു മനസ്സിലായി. എങ്കിലും ഒരു ചിന്ത അദേഹത്തെ അലട്ടി, ആ ഞാൻ ആണോ സത്യം, അതോ ഈ ഞാനാണോ സത്യം?

എല്ലാത്തിൽനിന്നും വിട്ടുനിന്നു അദ്ദേഹം ഈ ചോദ്യം ആവർത്തിച്ചുകൊണ്ടെയിരുന്നു. ‘ആ ഞാൻ ആണോ സത്യം, അതോ ഈ ഞാനാണോ സത്യം?’ 

രാജാവിന്റെ അവസ്ഥ രാജ്യം മുഴുവൻ ചര്ച്ചയ്യായി. അപ്പോൾ അവിടെ അഷ്ട്ടാവക്ര മുനി എത്തിച്ചേര്ന്നു. ജനകൻ ചോദ്യം മുനിയോടും ആവര്ത്തിച്ചു. അഷ്ട്ടാവക്ക്രൻ ചോദിച്ചു, രാജാവേ മുറിവേറ്റവനും പരാജിതനും ആയിരുന്നപ്പോൾ അങ്ങ് ഉണ്ടായിരുന്നല്ലോ, ഇപ്പോൾ ഇവിടെ ഈ സിംഹാസനത്തിൽ ഇരിക്കുമ്പോഴും അങ്ങ് ഉണ്ടല്ലോ. ഈ രണ്ടു അവസ്ഥയും അങ്ങ് അനുഭവിച്ചല്ലോ? അപ്പോൾ അവിടെയും അങ്ങ് ഉണ്ടായിരുന്നു ഇവിടെയും അങ്ങുണ്ട്. അതുകൊണ്ട്, പ്രിയപ്പെട്ട രാജാവേ  അതും സത്യമല്ല, ഇതും സത്യമല്ല, അങ്ങ് മാത്രമാണ് സത്യം.

ഉപനിഷത്തുകളിൽ ഇതു എങ്ങനെ പറയപ്പെടുന്നു എന്ന് നമുക്ക് അല്പ്പം ചിന്തിക്കാം.

സാധാരണഗതിൽ 108 ഉപനിഷത്തുകൾ ഉണ്ട് എന്ന് പറയപ്പെടുന്നു (മുക്തികൊപനിഷത്തിന്റെ കണക്ക് 1180 ആണ്). ഇതിൽ പത്തെണ്ണമാണു പ്രധാനമെന്ന് കരുതിപോകുന്നു. അതിനു വലിയ ശാസ്ത്രീയ പിന്ബലം ഒന്നും ഇല്ല. ആദിശങ്കരൻ ഭാഷ്യം രചിച്ചിട്ടുള്ളത് പത്തെണ്ണത്തിനാകയാൽ അങ്ങനെ കരുതിപ്പോകുന്നു എന്ന് മാത്രം.

ഉപനിഷത്തുക്കളിൽ ഏറ്റവും ചെറുതും ഏറ്റവും ഗഹനവും ആയതുമാൻഡൂഖ്യം’  ആണെന്ന് പറയപ്പെടുന്നു. സാമവേദ അംശം ആണ് മാൻഡൂഖ്യം. വെറും പന്ത്രണ്ടു മന്ത്രങ്ങൾ മാത്രമാണു ഇതിൽ ഉള്ളതെങ്കിലും, മാഡൂഖ്യത്തിന്റെ സ്തുതി ഇങ്ങനെയാണ്  

“മുമുക്ഷണാം വിമുക്തയെ
മാൻഡൂഖ്യമേകമേവാലബം”


‘മുക്തി ആഗ്രഹിക്കുന്നവര്ക്ക് മാൻഡൂഖ്യം മാത്രം മതി അവലംഭമായി’ എന്നാണു പ്രശംസ. ആദി ശങ്കരന്റെ ഗുരുവിന്റെ ഗുരുവായ ഗവ്ഡപാദർ മാൻഡൂഖ്യത്തിനു ഒരു കാരിക (വിമർശം) എഴുതിയിട്ടുള്ളത് വളരെ പ്രസിദ്ധമാണ്. (തുടരും)

Monday, 18 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (3- തുടര്ച്ച)


ഏറ്റവും ഉയര്ന്ന തലത്തിൽ മനുഷ്യനിലും, (അളവിലും ഗുണത്തിലും) കുറഞ്ഞു കുറഞ്ഞു, അങ്ങോട്ട്‌, എകകൊശകജീവിയിൽ വരെ എത്തുന്ന ഈ 'ഞാൻ' എന്ന ബോധം എങ്ങനെയാണ് നിവചിക്കുക? ജീവ ജാലങ്ങളിൽ സാർവർത്തികമായിട്ടുള്ള 'ഞാൻ' ഓരോരോ പ്രത്യകം പ്രത്യകം, അങ്ങനെ കോടാനുകോടി ‘ഞാനാ’ണോ അതോ ഏകം മാത്രമോ? 

ഏറ്റവും കുറഞ്ഞത്‌ അഞ്ചു കാര്യങ്ങൾ കൊണ്ടേ ‘ഞാൻ’ എന്ന ബോധത്തെ   നിര്വചിക്കാൻ കഴിയു

1 ഭൂതകാലത്തിൽനിന്നും വർത്ത്മാനകാലത്തിലെക്കും അവിടെനിന്നും ഭാവികാലത്തിലെക്കും നീളുന്ന ഓര്മ്മകളുടെ തുടര്ച്ചയായ ഒരു ചരട്

2. വിവിധങ്ങളായ ഇന്ദ്രിയ സംവേടനങ്ങളിലൂടെ ലഭിക്കുന്ന ബാഹ്യവും ആന്തരികവുമായ വിവരങ്ങളുടെ ഒരു ഏകത്വം. അതിലൂടെ ഞാൻ എന്ന ഏകത്വത്തിന്റെ ഒരു അറിവ്   

3. ഒരു ഉടമസ്തതാ ബോധം. അതായത് എന്റെ ശരീരം എന്റെ ബോധം എന്ന് തുടങ്ങിയ ഏകാത്മകമായ ഒരു ഉടമസ്ഥത

4. എനിക്ക് എന്ത് തീരുമാനവും എടുക്കാം എന്ന ഒരു അവകാശ അധികാര ബോധം

5. ഏറ്റവും നിഗൂഡവും  വിശദീകരന്നക്ഷമം അല്ലാത്തതും ആയത്, നമ്മുടെ   എല്ലാ പ്രവര്ത്തികളുടെയും മുകളിൽ നിന്ന് നമ്മെത്തന്നെ വീക്ഷിക്കുകയും വിശകലനം ചെയ്യ്തു മാർഗനിർദേശം ചെയ്യുകയും ചെയ്യുന്ന ഒന്ന്, ഒരു ഞാൻ  എന്ന അറിവ്, അതോടൊപ്പം ഇതുവരെ വിശദീകരിക്കാൻ കഴിയാത്ത, കഴിഞ്ഞിട്ടില്ലാത്ത ‘Qualia’ എന്ന എന്തോ ഒന്ന്.  

യാഥാസ്ഥിതിക (ഔദ്യോഗിക) ശാസ്ത്രം മനസ്സ് എന്ന നിലയിൽ മാത്രമേ ഇതിനെ കാണുന്നുള്ളൂ. മനസ്സാവട്ടെ തലച്ചോറിന്റെ പ്രവര്ത്തനത്തിന്റെ ഒരു പ്രതിഭലനവും.   

എന്നാൽ വേദാന്തവും മറ്റു കിഴക്കൻ ദർശനങ്ങളും മറ്റൊരു രീതിയിലാണ് ഇതിനെ സമീപിക്കുന്നത്. മാൻഡൂക്യ ഉപനിഷത്ത് വളരെ വിശദമായി ഇത് ചര്ച്ച ചെയ്യുന്നത് നമുക്ക് വഴിയെ കാണാം.   

ഓഷോയുടെ വാക്കുകൾ ഉധരിക്കുകയാണെങ്കിൽ "ഒരുവൻ എത്രയും കൂടുതൽ ആഴത്തിൽ പോകുന്നുവോ, അത്രയും, ഞാൻ എന്ന ഭാവം അവിടെ കുറഞ്ഞു വരും അയാൾ തന്റെ ഏറ്റവും ആഴത്തിലുള്ള  ഭാഗത്ത് എത്തിച്ചേരുന്നതോടെ അവിടെ ഒട്ടും തന്നെ ആ വ്യക്തി ഇല്ലാതാവും”

ക്വാണ്ടം മെക്കാനിക്സിന്റെ ഉപ്ഞാതാക്കളിൽ പ്രമുഖനും നോബൽ നമ്മാന ജേതാവുമായ ഇർവിൻ  ശ്രോടിങ്ങർ (Irvin Schrodinger ), ‘What is Life” എന്ന തന്റെ പുസ്തകത്തിൽ പറയുന്നു “In a dream we do perform several characters at the same time, but not indiscriminately: we are one of them; in him we act and speak directly, while we often eagerly await answer or response of another person, unaware of the fact that it is we who control his movements and his speech just as much as our own…. that there is only one thing and Even in that what seems to be a plurality is merely a series of different personality aspects of this one thing, produced by a deception (the Indian MAYA); the same illusion is produced in a gallery of mirrors”

അതായത്, ഒരു കണ്ണാടി മുറിക്കുള്ളിൽ നമ്മുടെ തന്നെ ആയിരക്കണക്കിനു പ്രതിബിംബങ്ങൾ ഉണ്ടാകുന്നതുപോലെ, മായയുടെ ആവരണത്താൽ ഒരൊറ്റ 'ഞാൻ' പലതായി അനുഭവപ്പെടുന്നു എന്ന്.

കാലിഫോര്ണിയ യൂനിവേര്സിടി പ്രോഫെസറും വിഖ്യാത ന്യൂറോ സൈന്റിസ്ടുമായ ഡോക്ടർ വിളയന്നൂർ രാമചന്ദ്രൻ ‘എമെര്ജിംഗ് മൈന്ഡ്’ (The emerging mind) എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് കാണുക

“Matter and mind seems so utterly unlike each other. One way out of this dilemma is to think of them really as two different ways of describing the world; each of which is complete in itself. Just as we can describe light as made up of either of particle or as waves, and there is no point in asking which description is correct, because they both are, even though the two seem utterly dissimilar. The same may be true of mental and physical events in the brain.”

തലച്ചോറിന്റെ ഭവ്തിക  വ്യാപാരങ്ങളും മനസ്സിന്റെ പ്രവര്ത്തനങ്ങളും പരസ്പരം വേർതിരിക്കാൻ കഴിയാത്തവിധം ഒരു എകത്വത്തിൽ നിലനില്ക്കുന്നു, എങ്ങനെയെന്നാൽ, പ്രകാശത്തിന്റെ ദ്വിമാന അവസ്ഥയായ കണിക-തരംഗ രൂപങ്ങളെന്നപോലെ.

എകമാത്രനായ 'ഞാൻ' പ്രപഞ്ച പരിണാമത്തിന് ഒപ്പം പരിണമിക്കുന്നതുമാണെന്നു ആര്ക്കും വലിയ തര്ക്കവും ഇല്ല. പ്രപഞ്ചാതീതനായ ഒരു ദൈവത്തെ കൂടാതെതന്നെ പ്രകൃതി പരിണാമം കൊണ്ട് ഇന്നത്തെ ലോകത്തിലേക്ക് എത്താൻ കഴിയുമെന്നു സിധാന്തിക്കുകയാണ്‌, സംഖ്യ ദർശനത്തിലൂടെ കപിലൻ ശ്രമിച്ചത്‌. സംഖ്യ ദര്‍ശനത്തിലെ മൂല പ്രകൃതി പരിണമിക്കുന്ന രീതി ഇപ്രകാരമാണ്. പ്രകൃതില്‍ നിന്നും മഹത്വം, അതില്‍ നിന്നും അഹങ്കാരം, അഹങ്കാരതില്‍നിന്നു അഞ്ചു ന്ഞാനെന്ദ്രിയങ്ങളും അഞ്ചു കര്‍മെന്ദ്രിയങ്ങളും പിന്നെ മനസ്സ്, ഇങ്ങനെ പതിനൊന്നു ഇന്ദ്രിയങ്ങളും, ശബ്ദ-സ്പര്‍ശ-രൂപ-രസ-ഗന്ധങ്ങലായ അഞ്ചു തന്മാത്രകളും പരിണമിച്ചു. 

പരിണാമത്തിന് ഒരു സോദ്യെശ്യത ഉണ്ടെന്നും, വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അത് നടക്കുന്നതെന്നും, ആ നിയമങ്ങളെ ഏകോപിച്ചു ചലിപ്പിക്കുന്ന ഒരു തത്വമുണ്ടെന്നും, ആ തത്വമാണ് പരമഗുണവും ഈശ്വരനുമായ ഒംകാരമെന്നും സ്ഥാപിക്കാൻ പതഞ്‌ജലി തന്റെ യോഗ ദർശനത്തിലൂടെ ശ്രമിച്ചു.  

മാറി മാറി വരുന്ന പരിതസ്ഥിതിയുടെ അടിസ്ഥാനത്തിൽ, യാതൊരു സോദ്യെശ്യതയും ഇല്ലാതെ, തികച്ചും അന്ധമായ, പ്രകൃതി നിർധാരണത്തിലൂടെ, യാന്ത്രികമായ ഒരു പരിണാമ പ്രക്രിയ ജീവരൂപങ്ങളിൽ കണ്ടെത്താൻ ഡാർവിൻ ശ്രമിച്ചു.

മനുഷ്യവര്ഗത്തിന്റെ പരിണാമചരിത്രത്തെ വെറും യാദൃശ്ചികത മാത്രമായി കാണാതെ ആവശ്യകതയും കൂടെ ഉണ്ടെന്നും, സമൂഹജീവിയായ മനുഷ്യരുടെ അധ്വാന ശക്ത്തിയിലൂടെ, അവരുടെ അവയവങ്ങളിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും, അങ്ങനെ പരിണാമത്തിന് ഉത്പാദന-ഉത്പാദക ശക്ത്തികളുടെയും കൂടി പങ്കുണ്ടെന്ന് മര്ക്സും എംഗൽസും സ്ഥാപിക്കാൻ ശ്രമിച്ചു. 

ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ നോക്കിയാലും ഇതിൽ നിന്നും വലിയ മാറ്റം ഒന്നും ഉണ്ടാകുന്നില്ല.  ഞാനും എന്റെ ചുറ്റുപാടും എന്ന് അറിയുന്ന പ്രാഥമിക ജീവൻ മുതൽ വളരെ സങ്കീര്ണ്ണമായ മനുഷ്യന്റെ ബോധം  വരെ പരന്നുകിടക്കുന്ന ഈ ‘ഞാൻ’ ഏതാണ്ട് 350 കോടി കൊല്ലങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉത്ഭവിച്ചു എന്നാണു കരുതുന്നത്. ഏതൊരു ജീവരൂപമാണോ ഇന്ന് നിലനില്ക്കുന്ന ജീവിവര്ഗത്തിന്റെ എല്ലാം  ആദ്യരൂപം, അതിനെ ‘Last Universal Common Ancestor’ (LUCA) എന്നാണ് ശാസ്ത്രം വിളിക്കുന്നത്‌.  LUCA- യിൽ നിന്ന് നിരന്തരമായ രൂപ മാറ്റത്തിലൂടെ പടിപടിയായി വളര്ന്നു ഇന്നത്തെ ‘ഞാൻ’  ആകുന്ന 350 കോടി വര്ഷങ്ങളിലെ ഒരു ചരിത്രമാണ് ആധുനിക ശാസ്ത്രം പറയുന്നത്. അതിനര്ധം അന്നത്തെ ആ ജീവ രൂപത്തിന്റെ അതെ ബയോ കെമിസ്ട്രി ആണ് ഇപ്പഴും നിലനില്ക്കുന്നതെന്നും ആ ജീവിയുടെ ഡി എൻ എ സീക്വെൻസ് ഇന്നത്തെ എന്റെ ഡി എൻ എ യിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഞാൻ അത് എന്റെ മക്കളിലേക്കും അവർ അവരുടെ മക്കളിലേക്കും പകര്ന്നുകൊടുക്കും എന്നുതന്നെയാണ്.  പുരാണനായ ആ ജീവൻ ഒരു ജീവരൂപത്തിൽ നിന്നും വേറൊന്നിലെക്കും അവിടെനിന്നും വീണ്ടും മറ്റൊന്നിലേക്കും, അങ്ങനെ, നവം നവങ്ങളായ ശരീരങ്ങൾ സ്വീകരിച്ചു,  പരിണമിച്ചു കൊണ്ടിരിക്കുന്നു.

“വാസാംസി ജീർനാനി യഥാ വിഹായ
നവാനി ഗ്രഹണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീർണാ-
നന്യനി സംയാതി നവാമി ദേഹി”

‘ജീര്ണിച്ച വസ്ത്രങ്ങൾ നാം എങ്ങനെ മാറ്റുന്നുവോ അപ്രകാരം ദേഹി പഴയ ദേഹത്തെ വെടിഞ്ഞു പുതിയ ദേഹം സ്വീകരിക്കുന്നു.’


മുകളിൽ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ ഈ ശ്ലോകത്തെ പുതിയൊരു കണ്ണുകൊണ്ട് നോക്കിയാൽ എങ്ങനെ ഇരിക്കും? (തുടരും)  

Thursday, 14 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (2- തുടര്ച്ച)


കർമത്തിൽ അകർമവും അകർമത്തിൽ കർമവും എന്നതിന്റെ ഒരു ഉദ്ദാഹരണം നാം കണ്ടു. തികച്ചും ഭൗതികമായ, ഇന്നത്തെ പ്രപഞ്ച സങ്കല്പ്പൽപ്പങ്ങൽക്കനുസരിച്ചു വ്യാഖ്യാനിക്കപ്പെട്ട ഒരു വശം. എന്നാൽ വ്യാസൻ ഇങ്ങനെയാണ് ഇതിനെ വീക്ഷിച്ചത്‌ എന്ന് വിചാരിച്ചാൽ അത് വെറും മൗഡ്യം ആയിരിക്കും. കാരണം അതിൽ നാം സൂചിപ്പിച്ച ചലനങ്ങളും രൂപങ്ങളും ഒന്നും വ്യാസൻ ജീവിച്ചിരുന്ന കാലത്ത് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. സാക്ഷാൽ ഐസക് ന്യൂട്ടൻ പോലും, എന്തിനധികം ആൽബെർട്ട് ഐൻസ്റ്റീൻ പോലും, നമ്മുടെ ഗ്യാലക്സിക്ക് അപ്പുറമുള്ള ഒരു പ്രപഞ്ചത്തെപ്പറ്റി ചിന്തിച്ചിട്ടില്ല, അറിഞ്ഞിട്ടില്ല.
   
പക്ഷെ ശാസ്ത്രം അനുസരിച്ച് (ഇവിടെ ശാസ്ത്രം എന്ന് പറയുന്നത്  നാം സാധാരണയായി ഉപയോഗിക്കുന്ന സയന്സ് എന്നതിന്റെ നേർ പരിഭാഷ  അല്ല, അങ്ങനെ കരുതിയാൽ അത് തെറ്റാണ് ) അങ്ങനെയെല്ലാം വിശദീകരിക്കുന്നതിൽ തെറ്റില്ല കാരണം,

“സൂത്രാര്ത്തോ വർണ്യതെ യത്ര പദം സൂത്രാനുസാരി ഭി:
സ്വ പദാനിച വർണ്യന്തേ ഭാഷ്യം ഭാഷ്യ വിഭോ വിദു:”

അതായത്, സൂത്രങ്ങല്ക്ക് യോജിച്ച പദങ്ങൽ കൊണ്ട് അവയുടെ അര്ഥം വർണിക്കുന്നതും സ്വന്തമായ നിലപാടിനെ സ്ഥാപിക്കാൻ വേണ്ടി അവയെ വിശദീകരിക്കുന്നതും യാതൊന്നാണോ അതാണ്‌ ഭാഷ്യം. അങ്ങനെ ഒരു ശ്രമം നമുക്കും നടത്തി നോക്കാം.

അപ്പോൾ എന്താകാം വ്യാസൻ ഉദ്ദേശിച്ചത്, അതായത്, വേദാന്ത പരമായി നോക്കിയാൽ അതിന്റെ താത്വിക വശം എന്തായിരിക്കും.

നമുക്ക് ഒന്നുകൂടെ മുൻ ശ്ലോകം സന്നര്ശിക്കെണ്ടാതുണ്ട്. 

അതായത് കർമ-മയമായ (ചലനാത്മകമായ) ഈ പ്രപഞ്ചത്തിൽ കര്മം ഒട്ടും ഇല്ലാത്ത, (അക്ഷരവും അചരവുമായ, മാറ്റമില്ലാത്ത) ഒരു അടിസ്ഥാനത്തെ കാണുന്നുവോ, (ആ അടിസ്ഥാനം ബ്രഹ്മം അല്ലാതെ മറ്റൊന്നല്ല) അവനാണ് കർമത്തിൽ അകർമം കാണുന്ന യുക്ത്തൻ.

ഇന്നത്തെ ശാസ്ത്രീയ കാഴ്ചപ്പാടിലൂടെ നോക്കിയാലും ചലനം ആപേക്ഷികം മാത്രമാണ്.  (ആപേക്ഷികമായി) ചലിക്കാത്ത ഒന്നിനെ ആധാരമാക്കിയാണ് മറ്റൊന്നിന്റെ ചലനം മനസ്സിലാക്കുന്നത് . അതിൽ ഏതു ചലിക്കുന്നു എന്ന് തീർത്ത്‌ പറയാനും കഴിയില്ല. കാണുന്നവൻ എവിടെ നില്ക്കുന്നു എന്ന് അടിസ്ഥാനപ്പെടെത്തി മാത്രമേ അത് നിർണ്ണയിക്കാൻ കഴിയു.  ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികത സിദ്ധാന്തം (General Relativity) വച്ച് നോക്കിയാൽ, ഉദ്ദാഹരണത്തിനു,   മരത്തിൽനിന്ന് ഒരാൾ താഴേക്ക്‌ വീഴുന്നു എന്നിരിക്കട്ടെ (Free fall), അതിൽ അയാൾ തറയിലേക്കു  വീഴുന്നു എന്ന് പറയുന്നതുപോലെ തന്നെ ശരിയാണ് തറ അയാളിലേക്ക് വീഴുന്നു എന്ന് പറയുന്നതും.  ആര് ചലിക്കുന്നു എന്ന് പറയാൻ ബുദ്ധിമുട്ട് ഉണ്ടെന്നു അര്ഥം.  അപ്പോൾ  അചലവും ചലിക്കുന്നതും തമ്മിൽ ഭേദമില്ലെന്നു വരുന്നു.
  
അങ്ങനെ, എല്ലാ കർമത്തിലും ബ്രഹ്മത്തെ ദർശിക്കുന്നവനു മാത്രമേ ഫലേച്ചയില്ലാതെ കർമം ചെയ്യാൻ കഴിയു.  അവനും ബ്രഹ്മവും അപ്പോൾ അഭേദ്യമായി തീരുന്നു. ഇത് അടുത്തുവരുന്ന ശ്ലോകങ്ങളിലൂടെ കൂടുതൽ വ്യക്തമാക്കുന്നുമുണ്ട്.
  
“ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മ കർമ സമാധിനാ “

‘അർപ്പണം ബ്രഹ്മമാണ്, ഹവിസ്സും ബ്രഹ്മം, ബ്രഹ്മമാകുന്ന അഗ്നിയിൽ ബ്രഹ്മത്താൽ തന്നെ ഹോമിക്കപ്പെടുന്നു.’

ഇവിടെ എല്ലാ കർമവും ഒരു ഹോമമായി സങ്കല്പ്പിക്കപ്പെടുന്നു. ഈ ഹോമത്തിൽ ഹോതാവും, ഹവിസ്സും, ഹവ്യവും , അഗ്നിയും എല്ലാം ബ്രഹ്മം മാത്രം. ഇങ്ങനെ സകല കർമത്തിലും ബ്രഹ്മബുധി ഉണ്ടായവന് ബ്രഹ്മം പ്രാപ്യമാവുന്നു. ചുരുക്കത്തിൽ കര്മാകർമങ്ങളെ ഒന്നാക്കി സമന്വയിപ്പ്ച്ചുകൊണ്ട് വ്യാസഭാഗവാൻ, ഇവിടെ, നമ്മെ ഉപനിഷത്ത് മഹാ വാക്ക്യമായ തത്വമസിയിലേക്ക് കൊണ്ടുപോവുകയാണ്‌ ചെയ്യുന്നത്.

കർമവും അകർമവും കൂടാതെ വികർമം എന്ന ഒന്നുകൂടി പ്രതിപാദിക്കുന്നുണ്ട് അത് ഇവിടെ ചര്ച്ച ചെയ്യുന്നില്ലെന്ന് മാത്രം.
  
കര്മാകർമങ്ങളുടെ സമന്വയ ബിന്ദുവിൽ നാം തത്വമസിയിൽ എത്തി. അങ്ങനെയെങ്കിൽ അതേപ്പറ്റിയും അല്പ്പം വിചാരം ചെയ്യാവുന്നതാണ്.

വേദസാരാംശങ്ങളെ സാധാരണഗതിയിൽ നാല് മഹാവാഖ്യങ്ങളായി തിരിചിരിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കരുതാവുന്ന ഒരു മഹാവാഖ്യമാണ് ഇത്. സാമ വേദത്തിന്റെ ഭാഗമായ ചന്നോഗ്യോപനിഷത്തിന്റെ സാരാംശം ആണിതെന്നു പറയപ്പെടുന്നു.
പദങ്ങളെ തിരിച്ചു അര്ഥം പറഞ്ഞാൽ, തത് + ത്വം + അസി.
തത് എന്നാൽ 'അത്', ത്വം എന്നാൽ 'ഇത്' അസി എന്നാൽ 'ആകുന്നു'.
അതായത്, “അത് ഇതാകുന്നു"

‘അത്’, ‘ഇത്’ എന്നതുകൊണ്ട്‌ 'പരമാത്മ-ജീവാത്മ' ക്കളെയാണു വിവക്ഷിക്കുന്നതെന്നാണ് സാധാരണ കണക്കാക്കുന്നത്. അതിൻപ്രകാരം, ആ ‘പരമാത്മാവ്‌ തന്നെയാണ് ഈ ജീവാത്മാവ്‘ എന്ന് സാമാന്യേന അര്ഥം പറയുകയും ചെയ്യുന്നു. 

കാലക്രമേണ 'ആത്മ' ശബ്ദത്തിന് അര്ഥ വ്യതിയാനം സംഭവിച്ച്‌, അത് പ്രപഞ്ച സ്രഷ്ട്ടാവായ ഒരു ഈശ്വരനിൽ ആരോപിതമാവുകയും ചെയ്തു. കൃസ്തു മതത്തിലെ ‘ആത്മാവിന്റെ’ സങ്കല്പം ആയിരിക്കാം ഇങ്ങനെ ഒരു മാറ്റം സംഭവിക്കാൻ കാരണം. യഥാർത്തത്തിൽ ‘ആത്മ’ ശബ്ദത്തിന് ‘ഞാൻ’, ‘അഹം’ എന്നൊക്കെയാണ് അര്ഥം. 

വേദാന്തത്തിൽ ഈ പ്രപഞ്ചത്തിനു അതീതമായ ഒരു ശക്ത്തി സങ്കല്പം ഇല്ല. വേദാന്തത്തിന്റെ കാഴ്ചപ്പാടിൽ, പാരമാര്ധികമായി, ഈ പ്രപഞ്ചം ബോധ സ്വരൂപമാണ്. അതിനെ വ്യാവഹാരികവും പ്രാധിഭാസികവുമായി നാം അനുഭവിക്കുന്നു. കൂട്ടത്തിൽ പറയട്ടെ വേദാന്തം ഒരു താര്ക്കിക ശാസ്ത്രമല്ല മറിച്ച് അനുഭവ ശാസ്ത്രമാണ്. വ്യാവഹാരികം എന്ന് പറഞ്ഞാൽ നാം ഈ പറയുന്ന കര്മം, പ്രവര്ത്തി, Interaction എന്നതിലൂടെ ലഭ്യമാകുന്ന ജ്ഞാനം. പ്രാതിഭാസികം എന്നുപറയുന്നത് ചിന്ത, ഭാവന തുടങ്ങിയവയിലൂടെയുള്ള ജ്ഞാനം. 

തത്വമസിയുടെ പോരുളിലെക്ക് കൂടുതൽ ഇറങ്ങണമെങ്കിൽ ഒന്ന് രണ്ടു കാര്യങ്ങൾ നാം മനസ്സിലാക്കണം.  ഗീതയിൽത്തന്നെ പറയുന്നു, “എന്റെ”  പ്രകൃതിയെ രണ്ടായി തിരിച്ചിരിക്കുന്നു ; ഭൂമി , ജലം , വായു തുടങ്ങിയവയെല്ലാം ഉള്പ്പെടുന്ന അപരാ പ്രകൃതി രണ്ട്, ഇവയില്നിന്നു എല്ലാം ഭിന്നമായ, എന്നാൽ ഇവയെ എല്ലാം ധരിക്കുന്നതുമായ പരാപ്രകൃതി.
 
“എന്റെ” എന്ന പ്രയോഗത്തിനു മക്കവരും “കൃഷ്ണന്റെ” എന്നാണ് അര്ഥം മനസ്സിലാക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്നാണ് എന്റെ പക്ഷം. “ഞാൻ” എന്നതുതന്നെയാണ്, അതായത് ആ ബോധ സ്വരൂപത്തിന്റെ, എല്ലാ ജീവജാലകങ്ങളിലും കുടികൊള്ളുന്ന ആ ബോധം ഉണ്ടല്ലോ, “ഞാൻ ഉണ്ട്” എന്നുള്ള ആ ബോധം. ഞാൻ ഉണ്ട് എന്ന് അറിയുമ്പോൾ തന്നെ നീയും ഉണ്ട് എന്ന് അറിയുന്ന ഞാൻ, എന്നാൽ എന്റെ മാത്രം അനുഭവങ്ങൾ അനുഭവിക്കാൻ കഴിയുന്ന ഞാൻ, എല്ലായിപ്പോഴും എകത്വത്തിൽ മാത്രം അനുഭവവേദ്യമാകുന്ന ആ പരമാര്ത്വം. (തുടരും)        

Wednesday, 6 January 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും


“കർമണ്യ കർമ യ: പശ്യെദ കർമണി ച കർമ യ:
സ ബുധിമാന്മാനുഷ്യെഷു സ യുക്ത: കൃൽസ്നകര്മക്രുത്”      

“കർമത്തിൽ അകർമവും അകർമത്തിൽ കർമവും യാതൊരുവൻ കാണുന്നുവോ അവനാണ് മനുഷ്യരിൽ വച്ച് ബുദ്ധിമാൻ. അവനാണ് യോഗിയും എല്ലാ കർമങ്ങളും അനുഷ്ടിക്കുന്നവനും.” ഭ:ഗീ, 4:18

ഭഗവത് ഗീതയിൽ വ്യാസൻ കൃഷ്ണനെ കൊണ്ട് പറയിപ്പിക്കുന്ന ഈ വാക്കുകളുടെ അര്ഥം എന്ത്? കർമവും അകർമവും വിരുധങ്ങളാണു. അപ്പോൾ ഒന്നിൽ മറ്റതിനെ കാണുന്നവൻ യോഗിയും, എല്ലാ കർമങ്ങളും അനുഷ്ടിക്കുന്നവനും, ഏറ്റവും ബുദ്ധിമാനും ആണെന്ന് പറയുന്നതിന്റെ താല്പ്പര്യം എന്തായിരിക്കാം. 

കർമം എന്നത് പ്രവർത്തിയാണെങ്കിൽ അകർമം എന്നത് പ്രവർത്തി ഇല്ലായ്മ ആണ്, കർമം എന്നത്, ആത്യന്തികമായി, ചലനം ആണെങ്കിൽ അകർമം എന്നത് നിസ്ചലത ആണ്.

കഴിഞ്ഞ തവണ മുംബെ യാത്രക്കിടെ വെറുതെ എന്റെ മനസ്സില് കടന്നു വന്ന ഒരു ചിന്തയായിരുന്നു ഇത്. ഒരുപക്ഷെ ഗീതയിൽ ഉണ്ടെന്നു യുക്ത്തിവാദികൾ വാദിക്കുന്ന അനേകം വൈരുധ്യങ്ങളിൽ ഒന്ന് ആയിരിക്കുമോ ഇത്.

പെട്ടെന്നാണ് എനിക്ക്  അത് തോന്നിയത്. ഞാൻ ഇപ്പോൾ മണിക്കൂറിൽ 800 KM വേഗത്തിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. പക്ഷെ ആ യാത്ര നടത്തുന്നത് ഞാൻ ഇരിക്കുന്ന വിമാനം ആണ്. യഥാർത്തത്തിൽ ഞാൻ ഒരു കർമവും ചെയ്യുന്നില്ല പക്ഷെ എന്റെ ശരീരം യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. അതായത്, ഒരു കർമവും ചെയ്യാതെ തന്നെ ഞാൻ 800 KM വേഗത്തിൽ സഞ്ചരിക്കുന്നു എന്ന കർമം ചെയ്യുന്നു.

ഇവിടെ കർമ്മത്തിൽ അകർമവും അകർമത്തിൽ കർമവും ഉണ്ട്. 

അങ്ങനെയും ചിന്തിക്കാം.

അങ്ങനെ അങ്ങ് ചിന്തിച്ചാൽ എവിടെം വരെയും എത്തും? ഒന്ന് ശ്രമിച്ചു നോക്കിയാലോ?

ഭൂമിക്കു ഒരു കറക്കം ഉണ്ട്. ഭൂമധ്യ രേഖക്ക് അടുത്തായതുകൊണ്ട് ആ കറക്കത്തിന്റെ വേഗത ഏതാണ്ട് മണിക്കൂറിൽ 1600 KM വരും. അതായത് ഞാനും അപ്പോൾ മണിക്കൂറിൽ 1600 KM വേഗത്തിൽ സഞ്ചരിക്കുന്നുണ്ട്.

അതും പോര, നമ്മുടെ ഭൂമി സൂര്യന് ചുറ്റും പ്രദിക്ഷണം വച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ വേഗത മണിക്കൂറിൽ ഏതാണ്ട് 1, 07,000 KM വരും. അപ്പോൾ നമ്മളും അത്ര വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

അവിടെയും നിക്കുന്നില്ല, നമ്മുടെ സൂര്യൻ, കൂടെ സൗരയൂധവുമായി, മണിക്കൂറിൽ ഏതാണ്ട് 70,000 KM വേഗത്തിൽ ലിറ (Lyra) എന്ന നക്ഷത്ത്രകൂട്ടത്തിനു (Constellation) നേരെ സഞ്ചരിക്കുന്നതായി നമുക്ക് അറിയാം.

നമ്മുടെ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിനു ചുറ്റും സൂര്യനും ഭൂമി ഉള്പ്പെടുന്ന സൌരയൂധത്തിനും മറ്റൊരു സഞ്ചാരം കൂടെയുണ്ട്, മണിക്കൂറിൽ 7, 92,000 KM വരും അതിന്റെ വേഗത. ഏതാണ്ട് 225 മില്യണ്‍ വർഷമെടുക്കും ഒരു കറക്കം പൂര്ത്തിയാക്കാൻ. ഇതിനെയാണ് ഒരു കോസ്മിക് വര്ഷം എന്ന് പറയുന്നത്. സൂര്യൻ ഉണ്ടായതിനു ശേഷം കുറഞ്ഞത്‌ 20 തവണ ഇങ്ങനെ കറങ്ങി കഴിഞ്ഞു എന്നാണു പറയുന്നത്. 

ഇനി അമ്പരപ്പിക്കുന്ന വേഗതയിൽ ഒരു സഞ്ചാരം കൂടെയുണ്ട് നമുക്ക്. നമ്മുടെ ഗ്യാലക്സി, ലിയോ വിര്ഗോ എന്ന നക്ഷത്തരക്കൂട്ടങ്ങളുടെ ദിശയിൽ, മണിക്കൂറിൽ 21 ലക്ഷം കിലൊമീറ്റർ വേഗത്തിൽ നീങ്ങികൊണ്ടിരിക്കുകയാണ്. 

അപ്പോൾ മുംബെക്കുള്ള വിമാനത്തിൽ ഇരുന്നു ഉറങ്ങുന്ന ഞാൻ വിമാനത്തോടൊപ്പം മണിക്കൂറിൽ 800 KM വേഗത്തിൽ സഞ്ചരിക്കുന്നു. ഭൂമിയുടെ കറക്കത്തിനൊപ്പം 1600 KM വേഗത്തിൽ സഞ്ചരിക്കുന്നു. സൂര്യനുചുറ്റും 1,07,000 കിലോമീറ്റരിലും, സൂര്യനോടൊപ്പം 70,000 കിലോമീറ്റരിലും, ഗ്യാലക്സി കേന്ദ്രത്തിനു ചുറ്റും 7,92,000 കിലോമീറ്റരിലും   ഗ്യാലക്സിയൊഡൊപ്പം മണിക്കൂറിൽ 21 ലക്ഷം കിലോമീറ്റർ വേഗത്തിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ വിമാനത്തിൽ കണ്ണടച്ചിരിക്കുന്ന ഞാൻ ചലിക്കുന്നതെയില്ല, എന്നാൽ എന്റെ നിസ്ച്ചലാവസ്ഥയിൽ അമ്പരപ്പിക്കുന്ന ചലനങ്ങൾ ഉണ്ടുതാനും.

അതാണ്അകർമത്തിലെ കര്മം.  
 
ഓരോ നിലയിലുമുള്ള ചലനങ്ങളിലും ചലനമില്ലായമായും ഉണ്ട് , ഭൂമിയുടെ കറക്കാമോ സൂര്യ പ്രദിക്ഷണമൊ ഒന്നും നാം അറിയുന്നുമില്ല


ഇവിടെ കർമത്തിലെ അകർമവും കാണാം.