ഇരുളിന്റെ മറപറ്റി മൂന്നു നിഴലുകള്‍ നടന്നു നീങ്ങി. ആരെങ്കിലും തങ്ങളെ പിന്തുടരുന്നുണ്ടോയെന്ന് അതിലൊരാള്‍ ഇടക്കിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. സ്വന്തം കാലടികള്‍ക്കടിയില്‍പ്പെട്ടു ഒടിയുന്ന ചില്ലികമ്പിന്റെ ശബ്ദം പോലും അവരെ പേടിപ്പിക്കുന്നെന്ന് തോന്നും. കട്ടിപിടിച്ച ഇരുട്ട് അവര്ക്കു ഒരു അനുഗ്രഹമായി മാറി. പുഴക്കക്കരെ അങ്ങ് അകലെ പടയാളികളുടെ കൈനിലയങ്ങള്‍ കാണാം. കൂടാരങ്ങളുടെ മുന്നില്‍ കുത്തി നിരുത്തിയ പന്തങ്ങളില്‍ നിന്നുള്ള വെളിച്ചത്തിന്റെ കീറേറ്റ് അയാളുടെ ശിരോ മണി ഇടെക്കിടെ വെട്ടിത്തിളങ്ങി.
പാണ്ഡവ ശിബിരങ്ങളില്‍ വിജയാഘോഷം പൊടി പൊടിക്കുന്നു. അഭിമന്യു, ഘടോല്‍കചന്‍ തുടങ്ങി ചുരുക്കം പേരോഴികെ പാണ്ഡവപക്ഷത്ത് വന്‍ നഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. യുദ്ധത്തിന്റെ പരിണീത ഫലങ്ങളെ വിലയിരുത്താന്‍ കൃഷ്ണനോടൊപ്പം പാണ്ഡവര്‍ അഞ്ചുപേരും ദൂരെ മറ്റൊരു കൂടാരത്തിലാണ്.
അശ്വത്ഥാമാവ് നീറിപ്പുകയുകയാണ്. തന്റെ പ്രിയപ്പെട്ട അച്ഛന്‍, ചെറുപ്പത്തില്‍ മടിയിലിരുത്തി എന്തെന്നു കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്. മുഴുവനും തന്റെ പൂര്‍വ പിതാക്കളെപ്പറ്റിയായിരുന്നു. ബ്രമാവിന്റെ മാനസപുത്രനായ അംഗീരസ് ആയിരുന്നു തന്റെ മുതുമുത്തച്ഛന്‍, സപ്തര്‍ഷികളില്‍ പ്രധാനി. ഋഗ് വേദത്തിലെ ആദ്യ സൂക്തങ്ങള്‍ രചിച്ചത് അദേഹമാണുപോലും. അദേഹത്തിന്റെ പുത്രന്‍ ബൃഹുസ്പതി ദേവഗുരുവാന്. ബൃഹുസ്പതിക്ക് മമതയില്‍ ഉണ്ടായ രണ്ടു പുത്രന്മാര്‍ കചനും ഭരദ്വാജനും. ഭരദ്വാജനാണ് ദ്രോണരുടെ അച്ഛന്‍.
ദ്രോണരുടെ ജനനത്തിന് പിന്നിലുമുണ്ട് ഒരു കഥ. വാല്മീകി ശിഷ്യനും മഹാ തപസ്വിയുമായിരുന്നു ഭരദ്വാജന്‍. ഒരിക്കല്‍ അപ്സരസായ ഘൃഥാചി കുളിക്കുന്നത് കണ്ടപ്പോള്‍ മുനിയുടെ മനം ഇളകിയെത്രേ മനം മാത്രമല്ല മറ്റ് പലതും സംഭവിച്ചു. അതിന്റെ പരിണിത ഫലമേത്രേ ദ്രോണര്‍. ഒരു കുടത്തില്‍ നിന്നാണെത്രേ ജനനം. അതുകൊണ്ടാണ് ദ്രോണര്‍ എന്ന പേര് കിട്ടിയത്
“ഞാന്‍ ബ്രാമണനാണ്, ബ്രാമണര്‍ക്ക് പകയും പ്രതികാരവും പാടില്ല”, അശ്വത്ഥാമാവ് സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല,
“എന്തു ബ്രാമണ്യം ? എന്റെ അച്ഛന്‍ പാണ്ഡവ-കൌരവരുടെ ഗുരു ആയിരുന്നു , ആയോധനകല അവരെ പഠിപ്പിച്ച ഗുരു. ജന്മം കൊണ്ട് എന്തു ആയിരുന്നെങ്കിലും അദ്ദേഹം അനുഷ്ഠിച്ചത് ക്ഷാത്ര കര്‍മമാണ്. ഞാനും അങ്ങനെതന്നെ. എന്റെ അമ്മ വളര്‍ന്നത് ഹസ്തിനാപുരിയിലെ രാജകൊട്ടാരത്തിലാണ്. ഞാന്‍ വളര്‍ന്നതും പഠിച്ചതും രാജകുമാരന്‍മാര്‍ക്കൊപ്പമാണ്. മാത്രമല്ല ഞാന്‍ ഇന്ന് കുരു സേനയുടെ നായകനാണ്. ക്ഷത്രീയ ധര്‍മം പ്രതികാരം ചെയുന്നതിന് ഒരു തടസ്സവുമല്ല.”
നടന്നു നടന്നു അവര്‍ ഒരു ആല്‍ മരത്തിന്റെ ചുവട്ടില്‍ എത്തി.
“നാം ഇനി എങ്ങോട്ടു പോകും?” കൃപാചാര്യര്‍ ചോദിച്ചു. “പാണ്ഡവരുടെ മുന്പില്‍ എങ്ങാന്‍ പെട്ടുപോയാല്‍ മരണം സുനിശ്ചയം, ജയിക്കുന്നവന്റെതാണ് ചരിത്രം, അവനാണ് എന്നും ശരി, ധര്‍മവും അവന്‍ തീരുമാനിക്കുന്നതാണ്”
അശ്വത്ഥാമാവ് പ്രതിവചിച്ചു,
“അതേ, ജയിക്കുന്നവന്റെതാണ് ശരി, അതുകൊണ്ടു നമുക്ക് ജയിക്കണം. ഇന്ന് നാം അലയുന്നതുപോലെ ആ വാസുദേവനും പാണ്ഡവരും അലഞ്ഞുതിരിയണം, അതിനു എനിക്കു ചില പ്ലാനെല്ലാം ഉണ്ട്”
കൃപാചാര്യര്‍ക്ക് ഈ അവസ്ഥയിലും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പന്ത്രണ്ടു അക്ഷ്വുഹിണി പടയും ഭീഷ്മ, ദ്രോണ, വിദൂര, കര്‍ണ, സൈന്ധെയ, ദുര്യോധന വീരന്മാരും ഒരുമിച്ച് പരാജയപ്പെട്ടിടത്ത് മൂന്നു പേര്‍, വെറും മൂന്നേ മൂന്നു പേര്‍ എന്തുള്ളു.
“അവിവേകം പറയാതെ കുട്ടി”, കൃപര്‍ പറഞ്ഞു, “നമുക്ക് വാസുദേവ കൃഷനെ അഭയം പ്രാപിക്കാം, അദ്ദേഹം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല” കൃതവര്‍മാവും ആ അഭിപ്രായത്തോട് യോജിച്ചു.
അശ്വത്ഥാമാവ് നിന്നു വിറച്ചു, കണ്ണുകള്‍ ചുവന്നു, ദിക്കുകള്‍ മുഴങ്ങുമാറു അലറി
“നിങ്ങള്ക്ക് രണ്ടുപേര്കും പോകാം , ദ്രോണര്‍ എന്റെ അച്ഛനാണ്, അദ്ദേഹത്തെ ചതിച്ചു വീഴ്ത്തിയവരുടെ കാല്‍ കീഴില്‍ അഭയം പ്രാപിക്കാം , പക്ഷേ , ഇതാ അസ്ത്ര ശാസ്ത്ര ധാരിയായ ഈ എന്നെ തോല്പ്പിച്ചിട്ടാവണം അത്”
പെരുമ്പറ കൊട്ടുന്നപോലെ, യുദ്ധ കാഹളം മുഴങ്ങുന്നപോലെ, ഇരുട്ടിന്റെ ഭിത്തികളില്‍ തട്ടി ആ ശബ്ദം പ്രതിത്വനിച്ചു.
“മകനെ നീ എന്റെ സോദരി പുത്രനാണ്, നിന്നെ കൈവിട്ടിട്ടു ഈ വയസ്സന് ഇനി ഒന്നും വേണ്ട, നാം ഒരുമിച്ച് യുദ്ധം ചെയ്തു ഇവിടം വരെ ഒന്നിച്ചായിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കും, അത് മരണത്തിലെക്കൊ ജീവിതത്തിലെക്കൊ എവിടേക്കും ആവട്ടെ”, കൃപര്‍ പറഞ്ഞു
“ഞാനും ", തണുത്ത സ്വരത്തില്‍ കൃതവര്‍മാവ് പ്രതിവചിച്ചു.
ആല്‍ മരത്തിന്റെ മുകളില്‍ നിന്നും കാക്കകളുടെ ദയനീയമായ കരച്ചില് കേള്ക്കായ്, തുടര്‍ന്നു രക്തത്തില്‍ കുളിച്ച് കാക്കകളുടെ ഉടലും തലയും താഴേക്ക് വീണുകൊണ്ടിരുന്നു. ഒരു കൂമന്‍ രാത്രിയുടെ മറവില്‍ കാക്കകളെ ആക്രമിച്ചിരിക്കുന്നു.
അശ്വത്ഥാമാവ് തന്റെ പ്ലാന്‍ വിവരിച്ചുകൊടുത്തു, വിതുങ്ങന്ന മനസ്സും മരവിച്ച ഹൃദയവുമായി മറ്റിരുവരും അത് കേട്ടു നിന്നു.
ദൂരെ എവിടെയോ ഒരു രാപ്പാടി ശോക ഗാനം പാടി. പെട്ടെന്ന് ഒരു വെള്ളിടി വെട്ടി, മാനം കറുത്തു, പ്രകൃതി ഒരു പെരുമഴക്ക് തയ്യാര്‍ എടുത്തു.
ജമ്പൂകങ്ങള്‍ കൂട്ടം കൂട്ടമായി ഓരി ഇട്ടു, കാലന്റെ വരവറിയിച്ചു.
(ദ്രോണം = കുടം)
No comments:
Post a Comment