Monday, 5 November 2018

ഉന്മൂല നാശത്തിൽനിന്നും ഒരു പലായനം



പഴയ നിയമത്തിൽ യഹോവ, രണ്ടുതവണ ഭൂമിയിൽ കൂട്ടക്കുരുതി നടത്തുന്ന കഥയുണ്ട്. തീർച്ചയായും അതിൽനിന്നും ചിലരെ രക്ഷിക്കുന്നുണ്ട്. അത്തരം കൂട്ടക്കുരുതികളിൽ ഒന്ന് സൊദോം, ഗോമറ എന്ന രണ്ടു നഗരങ്ങളെ ആകാശത്തിൽനിന്നും അന്ഗ്നിയും ഗന്ധകവും വർഷിച്ചു നശിപ്പിക്കുന്നതാണ്. യഹോവെക്കു ഇഷ്ട്ടപ്പെട്ട ലോത്തും അദ്ദേഹത്തിൻറെ കുടുംബത്തിലെ ചിലരും അതിൽനിന്നും രക്ഷപെടുന്നുണ്ട്.

ഇതിനും നൂറ്റാണ്ടുകൾക്കു മുൻപ് മറ്റൊരു വൻ നശീകരണം നടത്തുന്നുണ്ട് യഹോവ. ഇത്തവണ ആയുധം വെള്ളപ്പൊക്കം ആയിരുന്നു. നാൽപ്പതു രാവും നാൽപ്പതു പകലും തുടർച്ചയായി മഴ പെയ്തു. ഇപ്രാവശ്യം യഹോവ അൽപ്പം കൂടി ദയ കാണിച്ചു. അദ്ദേഹത്തിൻറെ ഇഷ്ടക്കാരനായിരുന്ന നോഹയോടും കുടുംബത്തോടും വലിയൊരു പേടകം പണിയാൻ അദ്ദേഹം കൽപ്പിച്ചു. ആ പേടകത്തിൽ ലോകത്തിൽ ഉണ്ടായിരുന്ന എല്ലാ ജീവജാലകങ്ങളുടെയും, ഒരാണും ഒരു പെണ്ണും, അങ്ങനെ ഓരോ ഇണകളെയും കൂടി കയറ്റി രക്ഷിക്കപ്പെട്ടു.

കടുത്ത വിശ്വാസികൾ കരുതുന്നത് ആ വെള്ളപ്പൊക്കത്തിൽ ആണ് ദിനോസറുകൾ എല്ലാം ചത്തൊടുങ്ങിയത് എന്നാണ്. പക്ഷെ, അങ്ങനെയെങ്കിൽ നോഹയുടെ ആ പേടകത്തിൽ പാവം ദിനോസറിന്റെ രണ്ടു പ്രതിനിധികളെയും കൂടി എന്തുകൊണ്ട് കയറ്റിയില്ല എന്ന പ്രശ്നം ഉയരുന്നുണ്ട്.  അതിനും അവർക്കു മറുപടി ഉണ്ട്. ഏതാണ്ട് 120  അടിയോളം നീളവും 110-120  ടൺ തൂക്കവുമുണ്ട് ചില ദിനോസറുകൾക്കു. അവയെ എങ്ങനെ ഒരു പേടകത്തിൽ കയറ്റും? 

പക്ഷെ യഥാർത്ഥത്തിൽ വിചാരിച്ചാൽ നടക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. കാരണം ബൈബിളിൽത്തന്നെ പറയുന്നത് നോഹയുടെ പേടകത്തിന് 300  ക്യൂബിറ്റു നീളവും 50  ക്യൂബിറ്റു വീതിയും 30  ക്യൂബിറ്റു ഉയരവും ഉണ്ടായിരുന്നു എന്നാണ്. ക്യൂബിട് എന്ന ഹിബ്രു വാക്കിനു മുൻകയ്യ്‌ എന്നൊക്കെയാണ് അർദ്ധം, അതായത് നമ്മൾ ഒരു മുഴം എന്നൊക്കെ പറയുന്നില്ലേ അതുതന്നെ. അതായത് ഏതാണ്ട് 18-20  ഇഞ്ചോളം വരും.  അങ്ങനെ നോക്കിയാൽ നോഹയുടെ പേടകത്തിന് ഏതാണ്ട് 500  അടി നീളവും  80  അടി വീതിയും 50  അടി ഉയരവും, ഏതാണ്ട് 20  ലക്ഷം ഘനഅടി വ്യാപ്തം. അതായത് നോഹ വിചാരിച്ചിരുന്നെങ്കിൽ കഴിഞ്ഞേനെ എന്നർദ്ധം. 

പക്ഷെ  ശാസ്ത്രീയ  നിഗമനങ്ങൾ  ഇതുമായി  ഒത്തുപോകുന്നതല്ല.  കാരണം ദിനോസറുകളുടെ വംശനാശം സംഭവിക്കുന്നത്  ഏതാണ്ട് 65  മില്യൺ  വര്ഷങ്ങള്ക്കു മുൻപാണ്. അന്ന് എന്തായാലും നോഹയും അദ്ദേഹത്തിൻറെ പേടകവും ഉണ്ടാവാൻ ഒരു സാധ്യതയും ഇല്ല. 

നോഹയുടെയും പേടകത്തിന്റെയും കഥ അവിടെ നിൽക്കട്ടെ, ഭൂമിയുടെ കഴിഞ്ഞ 500 മില്യൺ വർഷത്തെ ചരിത്രം എടുത്താൽ കുറഞ്ഞത്, ഇതുപോലെ അഞ്ചു കൂട്ട മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്, 450  മില്യൺ വര്ഷങ്ങള്ക്കു മുൻപ് ആദ്യത്തേതും, പിന്നീട് 360  മില്യൺ വര്ഷം, 250 മില്യൺ, 200 മില്യൺ, ഏറ്റവും അവസാനത്തെ, ദിനോസറുകൾ എല്ലാം നശിച്ച, 65  മില്യൺ വര്ഷം മുൻപ്.  65  മില്യൺ വര്ഷങ്ങള്ക്കു മുൻപ്, ഏതാണ്ട് ആറ് മൈൽ വലുപ്പം ഉള്ള ഒരു ആസ്ട്രോയിഡ് 22000  മൈൽ വേഗതയിൽ വന്നു ഭൂമിയെ ഇടിച്ചതാവണം അന്നത്തെ നാശത്തിനു ഉറവിടം എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഏതാണ്ട് നൂറുകോടി കൊല്ലങ്ങൾക്കുള്ളിൽ ഇതുപോലുള്ള പത്തു കൂട്ടിയിടിക്കെങ്കിലും സാധ്യത ഉണ്ടെന്നാണ് ശാസ്ത്രജ്ഞമാരുടെ കണക്ക്. അതായത് ഒരു സർവനാശം ഉറപ്പ്‌. 

പക്ഷെ, ആശ്വാസത്തിന് ധാരാളം വഴികൾ ഉണ്ട്. ഇന്നത്തെ മനുഷ്യന്റെ സാങ്കേതിക വളർച്ചയുടെ തോത് നോക്കിയാൽ അപ്പോഴേക്കും അത്തരം കൂട്ടി ഇടികളെ ഒഴിവാക്കാനുള്ള സാങ്കേതിക വളർച്ചയിലേക്ക് മനുഷ്യൻ എത്തും എന്നത് ഉറപ്പാണ്. എന്നാലും പ്രശ്നം അവിടം കൊണ്ട് തീരുന്നില്ല. നൂറു കോടി കൊല്ലം കഴിയുമ്പോൾ സൂര്യൻ അതിന്റെ വാർധ്യക്യ കാല ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ഇന്നത്തെ അതിന്റെ വലുപ്പത്തിന്റെ ഒരു 10% കൂടി അത് വികസിക്കും. ഭൂമിയിലെ സമുന്ദ്രങ്ങൾ എല്ലാം വറ്റി വരളും, ഭൂമിയുടെ ചൂട് ഒരു 700  ഡിഗ്രി ഫാരൻഹീറ്റ്‌ ആയി ഉയരും. അപ്പോൾ മനുഷ്യന് ഒന്നുകിൽ ഭൂമിയിൽ നിന്നും രക്ഷപ്പെടുക അല്ലെങ്കിൽ നശിക്കുക എന്ന രണ്ടു വഴികളിൽ ഒന്ന് തെരെഞ്ഞെടുക്കേണ്ടിവരും.

ചൊവ്വാ ഗൃഹത്തിലേക്ക് രക്ഷപെടാം നമുക്ക്. അവിടെ ഒരു നാൽപ്പതു അടി താഴ്ചയിൽ ഐസിന്റെ രൂപത്തിൽ ധാരാളം വെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്. അങ്ങനെ കുറച്ചുനാൾ കഴിയാം. പക്ഷെ 450  കോടി കൊല്ലം കഴിയുമ്പോൾ സൂര്യനിലുള്ള ഹൈഡ്രജൻ എല്ലാം ഹീലിയം ആയി മാറും, സൂര്യൻ ഒരു ചുവന്ന നക്ഷത്രം ആയി മാറും , ഇന്നത്തെ സൂര്യന്റെ 250  മടങ്ങു വലുപ്പമുള്ള ഒരു ചവുവന്ന ഭീമൻ. സൗരയൂഥത്തിലെ ബുധൻ, ശുക്രൻ , ഭൂമി എല്ലാം സൂര്യൻ വിഴുങ്ങും ചൊവ്വ തിളച്ചുമറിയുന്ന ഒരു ഒരു ശവപ്പറമ്പ് ആയി മാറും. 

പക്ഷെ നമുക്ക് ഇനിയും വഴികൾ ഉണ്ട്, ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ  ഇടം ഉണ്ട്.

പക്ഷെ ഒരു 1300  കോടി കൊല്ലങ്ങൾകൂടി കഴിയുമ്പോൾ സൂര്യൻ തന്റെ പുറം പാളികൾ പുറത്തേക്കു വലിച്ചെറിഞ്ഞു കത്തിയണഞ്ഞു ഒരു 'വെള്ളക്കുള്ളൻ' ആയി പ്രകാശം നശിച്ചു അങ്ങനെ അലയാൻ തുടങ്ങും. അപ്പോൾ നമ്മുടെ ടൈറ്റൻ വെറും ഒരു ഐസ് കട്ടയായി മാറും. പിന്നീട് നമുക്കുള്ള ഏക പോംവഴി ഏതാണ്ട് നാല് പ്രകാശവർഷം അകലെയുള്ള പ്രോക്സിമ സെഞ്ചുറി എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഒരു  ഗ്രഹം കണ്ടെത്തുക മാത്രമാണ്.

കഷ്ടകാലം അവിടെകൊണ്ടു അവസാനിക്കും എന്ന് കരുതേണ്ടാ. പ്രപഞ്ചോല്പത്തിയുടെ ഇന്നത്തെ നമ്മുടെ ധാരണ അനുസരിച്ചു, ഒന്നുകിൽ ഈ പ്രപഞ്ചം വികസിച്ചു വികസിച്ചു അനന്തതയിൽ വിലയം പ്രാപിക്കും, അല്ലെങ്കിൽ ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവിൽ അവസാനിക്കും. ഇതിൽ എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാൻ, പക്ഷെ, നമുക്ക് 10^18  വര്ഷം കാത്തിരിക്കേണ്ടിവരും എന്ന് മാത്രം.
എന്തായാലും ഇവിടെനിന്നും രക്ഷപെട്ടേ പറ്റൂ.

നമ്മളോടാ കളി, ബിഗ് ബാങ്ങിന്റെ ആദ്യ നിമിഷാർത്ഥങ്ങളിൽ (10^-30  സെക്കൻഡ്) ഉണ്ടായ ചില സ്പേസ്-ടൈം മറ്റു പ്രപഞ്ചങ്ങളായി വികസിച്ചിട്ടുണ്ടാവണം. അതിൽ ഏതെങ്കിലും ഒരു പ്രപഞ്ചം കണ്ടുപിടിക്കണം. പക്ഷെ അതിലുമുണ്ട് പ്രശ്നങ്ങൾ. ആ പ്രപഞ്ചങ്ങളിൽ നമ്മുടെ ഭൗതിശാസ്തത്തിൽ നിന്നും വളരെ വ്യത്യസ്തമായ നിയമങ്ങൾ ആണ് നിലനിൽക്കുന്നതെങ്കിലോ? ഉദ്ദാഹരണത്തിനു കാലം തിരിച്ചാണ് സഞ്ചരിക്കുന്നതെങ്കിലോ? അതായത് ഭാവിയിൽനിന്നും ഭൂതകാലത്തിലേക്ക് !!

Thursday, 1 November 2018

ശിഖണ്ഡി



ഇനി ഒരു കഥ ആവട്ടെ. കഥപറയാൻ നമ്മുടെ നാട്ടുകാരെ വെല്ലാൻ ലോകത്തിൽ ആരും ഉണ്ടായിട്ടില്ല. കഥയുടെ ആശാന്മാർ എന്ന് പറയപ്പെടുന്ന ഗ്രീക്കുകാർ പോലും. കഥ പറയുമ്പോൾ ആണിന്റെയും പെണ്ണിന്റെയും കഥയാണല്ലോ എല്ലായിപ്പോഴും. ഇവിടെ ഇതാ ആണും പെണ്ണുമല്ല എന്ന് തെറ്റിദ്ധരിച്ച ഒരു കഥാപാത്രം. ഒരേസമയം ആണും പെണ്ണും ആയിരുന്ന ഒരു ദുരന്ത കഥാപാത്രം. വ്യാസ ബുദ്ധിയിൽ നിന്നും ജനിച്ച ഒരു ദുരന്ത കഥാപാത്രം.

'ശിഖണ്ഡി' എന്ന പേര് 'ആണും പെണ്ണുമല്ലാത്ത' എന്ന അർഥത്തിലാണ് നാം സാധാരണ ഉപയോഗിക്കുന്നത്. മഹാഭാരതത്തിൽ പാഞ്ചാലിയുടെയും ധൃഷ്ടധുമന്റെയും മൂത്ത ആളായിരുന്നു അയാൾ.  എന്നാൽ ശിഖണ്ഡി ഒരിക്കിലും അങ്ങനെ ആയിരുന്നില്ല. പെണ്ണായി ജനിച്ചു, കുറേനാളുകൾക്കുശേഷം ആണായി മാറി, അങ്ങനെതന്നെ മരിച്ചു.

മഹാഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഉപപർവമാണ് അംബോപാഖ്യാന പർവ്വം. ഇതിലാണ് അബയുടെ കഥ വിശദമായി പറയുന്നത്. ഭീഷ്മർ തന്റെ അനുജനുവേണ്ടി (വിചിത്രവീരൻ)  കാശിരാജാവിന്റെ പുത്രിമാരായ അംബ, അംബിക, അംബാലിക എന്ന കന്യകമാരെ ബലമായി പിടിച്ചുകൊണ്ടുവരുന്നതും, അംബയുടെ അപേക്ഷപ്രകാരം അവളെ വിട്ടയക്കുന്നതും. കാമുകനാൽ  തിരസ്കൃതയായ അംബ തിരിച്ചു ഭീഷ്മരുടെ അടുത്തെത്തുന്നതും, തുടർന്ന് ഭീഷ്മ-പരശുരാമ യുദ്ധവുമെല്ലാം നാം കേട്ടിട്ടുള്ള കഥകളാണ്. പിന്നീടുള്ള ചിലതു അത്രയൊന്നും കേൾക്കാത്ത കഥയാണ്. അവിടെയാണ് ശിഖണ്ഡിയുടെ കഥ വരുന്നത്.
 
നിരാശയായി അംബ, ശിവനെ തപസ്സുചെയ്തു ദേഹ ത്യാഗത്തിനൊരുങ്ങുന്നു. സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട്, എന്ത് വരം വേണമെന്ന് അംബയോടു ചോദിക്കുന്നു. ഭീഷ്മരെ കൊല്ലാനുള്ള വരമാണ് വേണ്ടതെന്നു അംബ പറഞ്ഞു. 'അങ്ങനെ തന്നെ സംഭവിക്കും' എന്ന് ശിവൻ അനുഗ്രഹിക്കുന്നു. അപ്പോൾ അംബ ശിവനോട്  വീണ്ടും ചോദിച്ചു 'ഭഗവാനെ ഒരു സ്ത്രീയായ ഞാൻ എങ്ങനെ ഭീഷ്മരെ വധിക്കും?' ശിവൻ പറഞ്ഞു 'ദേഹാന്തരം സംഭവിച്ചുകഴിഞ്ഞാൽ നിനക്ക് പുരുഷത്വം ലഭിക്കും, ദ്രുപദകുലത്തിൽ നീ മഹാരഥിയായി വളരും'. സംതൃപ്തയായ അംബ, അഗ്നിയിൽ തന്റെ ജീവൻ ഹോമിച്ചു.  

ആയിടക്ക് പുത്രന്മാർ ഒന്നും ഉണ്ടാവാത്ത ദ്രുപദ രാജാവും ഭാര്യയും ശിവനെ തപസ്സുചെയ്യ്തു പ്രത്യക്ഷപ്പെടുത്തി. തപസ്സിന്റെ ലക്‌ഷ്യം അറിഞ്ഞ ശിവൻ 'കന്യകയായ ഒരു പുത്രൻ' ഉണ്ടാവുമെന്ന് അനുഗ്രഹിച്ചു മറഞ്ഞു. വരം എന്താണെന്ന് കൃത്യമായി മനസ്സിലാവാത്ത രാജാവ് ' തങ്ങളെ  പുത്ര സവ്ഭാഗ്യത്തിന് ശിവൻ അനുഗ്രഹിച്ചു' എന്ന് രാജ്യം മുഴുവൻ വിളംബരം ചെയ്തു അറിയിച്ചു. പത്തുമാസം കഴിഞ്ഞപ്പോൾ രാഞ്ജി ഒരു പുത്രിയെ പ്രസവിച്ചു. നിരാശരായ രാജാവും രാഞ്ജിയും വിവരം പുറത്തു അറിയിച്ചില്ല. വളരെ വിശ്വസ്തയായ ഒരു തോഴിയുടെ സഹായത്താൽ കുഞ്ഞിനെ ആണ്കുട്ടിയായി വളർത്തി, ശിഖണ്ഡി എന്ന് പേരും നൽകി. ആണ്കുട്ടിയായി വളർന്ന ശിഖണ്ഡിരാജകുമാരി അസ്ത്ര ശാസ്ത്രാഭ്യാസങ്ങളിൽ വളരെ മികവ് പുലർത്തി. ക്രമേണ ദ്രോണരുടെ കീഴിൽ സകല അസ്ത്രവിദ്യയും പഠിച്ചു ഒരു മഹാരഥിയായി മാറി. 

യൗവനത്തിൽ എത്തിയ ശിഖണ്ഡിക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. വിഷമഘട്ടത്തിലായ പാഞ്ചാലൻ ഒടുവിൽ വീര-ശൂര പരാക്രമിയായ ദാശാർണ്ണ രാജാവായ  ഹിരണ്ണ്യവർമ്മന്റെ പുത്രിയുമായുള്ള വിവാഹത്തിന് സമ്മതിച്ചു. വിവാഹശേഷം ദമ്പതിമാർ കാമ്പല്യപുരിയിൽ എത്തി. അന്ന് രാത്രി, താൻ ഒരു സ്ത്രീ ആണെന്നുള്ള സത്യം ശിഖണ്ഡി, തന്റെ ഭാര്യയെ അറിയിച്ചു. ദുഖിതയായ രാജകുമാരി തന്റെ അച്ഛനെ ഉടൻ വിവരം അറിയിച്ചു. ചതിയിൽപ്പെട്ടത് മനസ്സിലായ ഹിരണ്ണ്യവർമ്മൻ പാഞ്ചാലനോട് യുദ്ധത്തിന് തയാറായിക്കുള്ളുവാൻ അറിയിച്ചു ആളയച്ചു. നാണക്കേടും പേടിയും കൊണ്ട് മൃതപ്രായനായ പാഞ്ചാലൻ നിരവധി ഒത്തുതീർപ്പു വ്യവസ്ഥകൾ മുന്നോട്ടു വച്ച് നോക്കി. എന്നാൽ ഹിരണ്ണ്യവർമ്മൻ യുദ്ധത്തിൽ തന്നെ ഉറച്ചു നിന്ന്. 

താൻ മൂലം തന്റെ അച്ഛനും രാജ്യവും ചെന്നുപെട്ട അപകടത്തിൽ മനംനൊന്തു ശിഖണ്ഡി, പ്രാണത്യാഗത്തിനായി കാട്ടിലേക്ക് ഓടിപ്പോയി. ശിഖണ്ഡി ചെന്നുപെട്ടത്, സ്ഥൂലാകർണ്ണൻ എന്ന യക്ഷന്റെ മുൻപിലാണ്. കഥ മുഴുവൻ കേട്ട യക്ഷന് ശിഖണ്ഠിയോടു അതിരറ്റ അനുകമ്പ തോന്നി. കുറേക്കാലം കഴിഞ്ഞു തിരിച്ചുനൽകണം എന്ന വ്യവസ്ഥയിൽ, യക്ഷൻ, തന്റെ പുരുഷത്വം ശിഖണ്ഡിയുടെ സ്ത്രീത്വവുമായി വച്ച് മാറി. ശിഖണ്ഡി തിരിച്ചു നാട്ടിൽ എത്തി. അമ്മായിഅച്ഛന്റെ മുൻപിൽ തന്റെ പുരുഷത്വം തെളിയിച്ചു ഭാര്യയുമായി സുഖമായി കുറച്ചുകാലം കഴിഞ്ഞു.

ആയിടക്ക് യക്ഷരാജാവായ കുബേരൻ, സ്ഥൂലാകർണന്റെ വീട്ടിൽ എത്തി. നാണക്കേടുകൊണ്ടു യക്ഷൻ, കുബേരനെ സ്വീകരിക്കുവാൻ മടിച്ചു മറഞ്ഞുനിന്നു. മറ്റു യക്ഷന്മാരിൽനിന്നും കാര്യം ഗ്രഹിച്ച കുബേരൻ, 'ഈ പാപിക്ക് സ്ത്രീത്വം നിലനിൽക്കട്ടെ' എന്ന് ശപിച്ചു. മനസ്തപിച്ചു, പാപമോക്ഷത്തിനായി കേണ സ്ഥൂലാകർണ്ണനു, ശിഖണ്ഡിയുടെ മരണശേഷം മാത്രം പുരുഷത്വം തിരുച്ചു കിട്ടും എന്ന് ശാപമോക്ഷം നൽകി കുബേരൻ മറഞ്ഞു. പിന്നീട്, കുരുക്ഷേത്ര യുദ്ധത്തിനുശേഷം, അശ്വദ്ധാമാവിനാൽ കൊല്ലപ്പെടുന്നതുവരെ ശിഖണ്ഡി പുരുഷനായി തന്നെ ജീവിച്ചു.

'ആണും പെണ്ണുമല്ലാത്തവരോട് ഞാൻ യുദ്ധം ചെയ്യില്ല' എന്ന് ഭീഷ്മർ പറഞ്ഞു എന്നാണു നാം പലപ്പോഴും കേൾക്കുന്നത്. അതും വാസ്തവ വിരുദ്ധമാണ്. 'ഞാൻ സ്ത്രീകളോടും, സ്ത്രീയായി ജനിച്ചവരോടും യുദ്ധം ചെയ്യില്ല' എന്നാണു ഭീഷ്മർ പറഞ്ഞത്. പത്താം നാൾ തന്നെ വന്നു കണ്ട യുധിഷ്ടരനോട് ഭീഷ്മർ പറയുന്നത് ഇങ്ങനെയാണ്. "നിന്റെ സൈന്യത്തിൽ ദ്രുപദപുത്രനായ ഒരു മഹാരാധനില്ലേ? സമരാമർഷിയും, ശൂരനും പോരിൽ വിജയിയുമായ ഒരുത്തൻ. അവന്റെ വിവരങ്ങൾ ഒക്കെ നിങ്ങള്ക്ക് അറിവുള്ളതാണ്. മുൻപേ പെണ്ണായി പിറന്നവനും പിന്നീട് ആണായിത്തീർന്നവരുമാണ് അവൻ. ആ ശിഖണ്ടിയെ മുന്നിൽ നിറുത്തി അർജ്ജുനൻ എന്നെ എതിർക്കട്ടെ"  

വ്യാസ മഹാഭാരതത്തിൽ കഥ ഇങ്ങനെയാണ്.

Saturday, 27 October 2018

അഹംബോധം



'അഹംബോധം' എന്നുള്ളത്  എങ്ങനെ നിര്വചിക്കപ്പെടുന്നു? പാശ്ചാത്യ ചിന്ത പ്രകാരം, ബുദ്ധി , മനസ്സ് , ബോധം എന്നൊക്കെയുള്ളത് എല്ലാം ഒന്നുതന്നെയാണ്. എന്നാൽ കിഴക്കൻ ദർശനങ്ങൾ, വിശേഷിച്ചു ഭാരതീയ ദർശനങ്ങൾ, ഇവയെല്ലാം സങ്കീർണങ്ങളായ പ്രിക്രിയകളുടെ, വിവിധങ്ങളായ നിലനിൽപ്പുകൾ ആയാണ് കരുതി പോന്നത്.

ഒരു ബയോളജിക്കൽ സിസ്റ്റത്തെ ഒരു സൊദ്വേശലക്ഷ്യവുമില്ലാത്ത വെറും യാന്ത്രിക സിസ്റ്റമായി നിർവചിക്കാൻ കഴിയുമോ ഇല്ലയോ എന്നത് ഫിലോസഫി ഓഫ് ബയോളജിയിലെ ഒരു പ്രധാന ചർച്ച വിഷയമാണ്. ഇക്കാര്യത്തിൽ കടുത്ത ഡാർവീനിയൻ ബയോളജിസ്റ്റുകളും എവലൂഷനറി ബയോളജിസ്റ്റുകളും രണ്ടു നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു. 'ബെർണാഡ് മെഷിൻ' പോലുള്ള മോഡലുകൾ ഒരു പരിധിവരെ വിജയകരമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്, ഈ ചർച്ചകളിൽ.

'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന് ഒരു മലയാള സിനിമയുണ്ട്. യഥാർഥത്തിൽ ഉറുമ്പുകൾ ഉറങ്ങുമോ? ഉറങ്ങും എന്നുതന്നെ ഉത്തരം. ഉറങ്ങും എന്ന് മാത്രമല്ല, നമ്മുടെ REM (റാപ്പിഡ് ഐ മൂവ്മെന്റ്) പോലുള്ള അവസ്ഥകൾ അവക്കും ഉണ്ട്; റാപ്പിഡ് ആന്റിന മൂവ്മെന്റ്.

പക്ഷെ ഒരു ഉറുമ്പ് എന്ന നിലയിൽ എടുത്താൽ അത് അത്ര വല്യ സ്മാർട് അല്ല എങ്കിലും, (എന്നല്ല ഒരു തരത്തിലുള്ള ഡംപ് (dumb) യൂണിറ്റുകളായി കണക്കാക്കാവുന്നതാണ്. തേനീച്ച, ചിതൽ തുടങ്ങി എല്ലാത്തിനും ഇത് ബാധകമാണ്). പക്ഷെ ഒരു കോളനി എന്ന നിലയിൽ അവ ഒരു മനുഷ്യ സമൂഹത്തോളമോ, ഒരു പക്ഷെ അതിലധികമോ സ്മാർട് ആണെന്ന് കാണാൻ കഴിയും. അതിനെയാണ് സ്വാം ഇന്റലിജൻസ് (Swarm intelligence) എന്ന് പറയുന്നത്.

അതായത്, ഉറുമ്പുകൾ തുടങ്ങി സമൂഹമായി ജീവിക്കുന്ന പ്രാണികളുടെ കോളനി ഒരു ഡിസ്ട്രിബിയൂട്ടഡ് സിസ്റ്റമായതുകൊണ്ട് (distributed system) വളരെ complex ആയ ജോലികൾ പോലും അവക്ക് ചെയ്യാൻ കഴിയുന്നു. ഇന്ന് കമ്പ്യൂട്ടർ സയൻസിൽ ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഡിസ്ട്രിബിയൂട്ടഡ് സിസ്റ്റം കണ്സെപ്റ്സ് (Distributed systems) നാം ഇവയിൽ നിന്നും പഠിക്കുന്നതാണ്. വളരെ സംകീർണ്ണമായ ആയ നെറ്റ്വർക്കുകളിലും (Complex Networks) മറ്റും ഇന്ന് ഉപയോഗിക്കുന്ന ഒരു പ്രധാന ആൽഗരിതം ആണ് 'Ant colony optimization algorithms'.  

ഇത്തരം പ്രാണികൾ എങ്ങനെ ഇക്കാര്യം സാധിക്കുന്നു?

അതാണ് stigmergy എന്ന കോൺസെപ്റ്. 1959- ഇൽ പിയറി പോൾ ഗ്രസ്സേ എന്ന ഫ്രഞ്ച് എന്റോമോളോജിസ്റ് (entomologist)  അവതരിപ്പിച്ചതാണ് ഈ ആശയം. stigmergy-യുടെ അടിസ്ഥാന ആശയം ചുരുക്കത്തിൽ പറഞ്ഞാൽ, ഒരു ഏജൻറ് ചെയ്യുന്ന ജോലിയുടെ ഒരു അടയാളം അത് അവശേഷിപ്പിക്കുന്നു. തുടർന്ന് അതെ ഏജന്റോ മറ്റൊരു ഏജന്റോ ചെയ്യേണ്ടുന്നതിന്റെ ഒരു സൂചനയായിരിക്കും അത്. ഇങ്ങനെ ചുറ്റുപാടിൽ അവശേഷിപ്പിക്കുന്ന അടയാളങ്ങളിലൂടെ മുന്നേറുന്ന ഒരു ജോലിക്കു പ്രത്യേക പ്ലാനിങ്ങോ, സൂപ്പർവിഷനോ ഒന്നും ആവശ്യമില്ല. മാത്രമല്ല വളരെ കൃത്യവുമായിരിക്കും. ഇതിൽ ഏജെന്റുകൾ തമ്മിൽ നേരിട്ടുള്ള ഇടപെടൽ ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യാം. 
 
വ്യക്ത്തികളായ ബയോളജിക്കൽ സിസ്റ്റത്തിന് ഈ അറിവ് എങ്ങനെ എന്നത് പ്രശ്നമാണെങ്കിലും എഞ്ചിനീറിങ്ങിൽ ഇത് ഒരു പ്രശ്നം അല്ല. കാരണം ഓരോ വ്യക്തിഗത ഏജന്റും എന്ത് അവശേഷിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് അതിന്റെ ഡിസൈനർ ആണല്ലോ.

stigmergy പിന്നീട് സെല്ഫ് ഓർഗനൈസിംഗ് സിസ്റ്റം കോൺസെപ്റ്റിന്റെ (self organizing system concept) കേന്ദ്രബിന്ദു ആയി മാറി. മനുഷ്യൻ തുടങ്ങി എല്ലാ ജീവജാലങ്ങളും ഒരു 'സെല്ഫ് ഓർഗനൈസിംഗ് സിസ്റ്റം' ആയിട്ടാണ് , ഈ സ്‌കൂൾ  ഓഫ് ചിന്തകൾ കണക്കാക്കുന്നത്. കെമിസ്ട്രിയിൽ നോബൽ ജേതാവായ ഇല്ലിയാ പ്രിഗോഗിൻ നേതൃത്വം നൽകിയ   “Brussels School of complex systems" ആണ് ഈ പ്രസ്ഥനത്തിനു   നേതൃത്വം നൽകിയത്.

ഏകകോശ ജീവികളിൽനിന്നും ബഹുകോശ ജീവികളിലേക്കും അവിടെനിന്നും കൂടുതൽ കൂടുതൽ സങ്കീർണമായ ജീവ രൂപങ്ങളിലേക്കും ഉണ്ടായ മാറ്റത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചത് ഈ പ്രക്രിയ ആണെന്നാണ് ഇവർ വാദിക്കുന്നത്.

ഘടകം-ഘടന , അല്ലെങ്കിൽ ഘടകം-സമസ്തം (part-whole) എന്നത് ഒരേ സമയം പസ്പര പൂരകവും എന്നാൽ പരസ്പര വൈരുധ്യവുമായ ഒന്നാണ്. ഘടകങ്ങൾക്ക് പ്രാധാന്യം നല്കികൊണ്ടുള്ളതിനെ, മെക്കാനിക്കൽ അല്ലെങ്കിൽ റീഡക്ഷനിസ്റ് എന്നും, ഘടനയ്ക്ക് (സമസ്തത്തിന്) ഊന്നൽ നൽകുന്നതിനെ ഹോളിസ്റ്റിക്, ഓർഗാനിക്, അല്ലെങ്കിൽ സിസ്റ്റമിക്  എന്നും പറഞ്ഞു പോരുന്നു. സിസ്റ്റമിക് കാഴ്ചപ്പാടിൽ ഒരു ജൈവരൂപം എന്നത് ഒരു സമന്വിതസമസ്തം (integrated whole) ആണ്. എന്നാൽ ഒരു ബയോളജിക്കൽ സിസ്റ്റം എന്നത് ഘടകങ്ങളുടെ വെറും ഒരു സമസ്തത്തിന് അപ്പുറം മറ്റൊന്നുകൂടിയാണ്. അതിന്റെ ഘടന അങ്ങനെതന്നെ നിലനിർത്തുന്നതോടൊപ്പം, അവിടെ ജൈവോർജ്ജത്തിന്റെ ഒരു നിരന്തര പ്രവാഹം ഉണ്ട്, ഒരു വികാസമുണ്ട്, പരിണാമമുണ്ട്. 

ആധുനിക പരീക്ഷണ വൈദ്യശാസ്ത്രത്തിന്റെ (Experimental Medicine) പിതാവ് എന്നറിയപ്പെടുന്ന ക്ലൗഡ് ബെർണാഡ് (Cloude Bernard) നിരീക്ഷിക്കുന്നതുപോലെ ഒരു ജൈവ രൂപം അതിന്റെ ബാഹ്യ ചുറ്റുപാടുകളോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതോടൊപ്പം, അതിന്റെ ഉള്ളിൽ താരതമ്യേന സുസ്ഥിരമായ ഒരു ആന്തരിക അന്തരീക്ഷം നിലനിർത്തുന്നവകൂടിയാണ്. ബാഹ്യ ചുറ്റുപാടുകളിൽ എത്രതന്നെ മാറ്റങ്ങൾ ഉണ്ടാകുന്നെങ്കിലും ആന്തരിക ചുറ്റുപാട് ഏതാണ്ട് സ്ഥിരമായി നിലനിർത്താൻ അവക്ക് കഴിയുന്നു. (ഈ നിരീക്ഷണമാണ് പിന്നീട് വാൾട്ടർ കാനോന്റെ (Walter Canon)  ഹോമിയോസ്റ്റേസിസ് (homeostasis)  എന്ന സങ്കല്പത്തിലേക്കു വളർന്നത്. 

വെവ്വേറെയുള്ള ഘടകങ്ങളുടെ നിലനിൽപ്പും നാശവും ഈ ആന്തരിക നിലനിൽപ്പിനെ ബാധിക്കുന്നില്ല. ഉദ്ദാഹരത്തിനു നമ്മുടെ ശരീരത്തിലെ ഒട്ടുമുക്കാലും സെല്ലുകൾ നിരന്തരം (നാല് ദിവസം മുതൽ പത്തു കൊല്ലം വരെയുള്ള കാലയളവിൽ) നശിക്കുകയും പുനഃസൃഷ്ടിക്കപ്പെടുകയും   ചെയ്യുന്നുണ്ട്. ഇതെല്ലാം വളർച്ചയുടേതോ വികാസത്തിന്റെയോ ഭാഗമാവുന്നതല്ലാതെ ആന്തരിക ഘടനയ്ക്ക് ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ചുരുക്കത്തിൽ ഓരോ ജൈവരൂപങ്ങളും ചെറു ചെറു ജൈവരൂപങ്ങളുടെ ഒരു ആവാസ വ്യവസ്ഥ മാത്രമാണെന്നർദ്ധം. വ്യാവഹാരികാടിസ്ഥാനത്തിൽ കൂട്ടിച്ചേർക്കപ്പെട്ട ഒരു കൂട്ടായ്‍മ. 

അതായത് ഓരോ ജൈവരൂപവും സ്വയം ഒരു ആവാസവ്യവസ്ഥ ആയിരിക്കുമ്പോൾത്തന്നെ, വലിയ മറ്റൊരു ആവാസവ്യവസ്ഥയുടെ ഭാഗം കൂടിയാണ്.  

Saturday, 8 September 2018

ബൈബിളിന്റെ ജീവചരിത്രം (4)



പ്രവാസത്തിൽനിന്നും തിരിച്ചെത്തിയ യഹൂദർ നൂറ്റാണ്ടുകളോളം പുറംലോകത്തുനടന്ന വമ്പിച്ച  മാറ്റങ്ങളിൽ ഒന്നും ഭാഗഭാക്കാതെ കഴിഞ്ഞു. പുറത്തു ഏതെൻസിന്റെ പ്രഭാവം നശിച്ചു, സ്പാർട്ടയുടെയും തീബ്സിന്റേയും ഉയർച്ചയും താഴ്ചയും നടന്നു, പേർഷ്യൻ സാമ്രാജ്യത്തെ അലക്സണ്ടർ കീഴടക്കി. ഇതൊന്നും യൂദയാ എന്ന രാജ്യത്തെ ഒരുവിധത്തിലും ബാധിച്ചില്ല. 

ബി സി രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ഗ്രീസിലെ രാജാവായ അന്ത്യോക്യസ് എപ്പിഫനിസ് യഹൂദ മതത്തെത്തന്നെ തുടച്ചുനീക്കാൻ പ്രതിജ്ഞ എടുത്തു. രാജ്യം, സൈമൺ മക്കാബിയൂസ്, അയാളുടെ പുത്രൻ ജൂഡാസ് മക്കാബിയൂസ് എന്നിവരുടെ നേതൃത്വത്തിൽ ധീരമായി  ചെറുത്തു  നിന്നു. ഈ ചെറുത്തു നിൽപ്പിന്റെ സാഹിത്യപരമായ ഉൽപ്പന്നങ്ങൾ ആയിരുന്നു, 'ബുക്ക് ഓഫ് ഡാനിയേൽ', 'എസ്ഥേർ', 'ജൂഡിത്ത്' എന്നിവ. കൂടാതെ പഴയനിയമത്തിലെ അവസാന രണ്ടു പുസ്ഥകങ്ങൾ എന്ന് പറയപ്പെടുന്ന 'മക്കാബിസ് 1 ', 'മക്കാബിസ് 2 ' എന്ന ഗ്രന്ഥങ്ങൾ.
******
പുതിയ നിയമത്തിന്റേതായി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു, ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. പുതിയനിയമത്തിന്റെ ഏറ്റവും പഴയ ഗ്രന്ഥങ്ങളും, പഴയനിയമ ഗ്രന്ഥങ്ങളും തമ്മിൽ നൂറ്റാണ്ടുകളുടെ തന്നെ അകൽച്ചയുണ്ട്. പഴയനിയമ രചിയിതാക്കൾ വിഭാവനം ചെയ്യാത്ത പുതിയ ആശയങ്ങൾ; ആത്മാവിന്റെ അനശ്വരത, രക്ഷകന്റെ രണ്ടാം വരവ്, ലോകത്തിന്റെ അന്തിമ നാളുകൾ, എന്നീ ആശയങ്ങൾ പുതിയനിയമ രചയിതാക്കൾ തങ്ങളുടേതായി ഇവയിൽ കൂട്ടിച്ചേർത്തു.

പുതിയനിയമ ഗ്രന്ഥങ്ങളെ അവയുടെ പഴക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചാൽ എ ഡി അമ്പതുകളിൽ എഴുതപ്പെട്ടു എന്ന് കരുതുന്ന പൗലോസിന്റെ ലേഖനങ്ങളാണ് ഏറ്റവും പഴയത്.  പിന്നീട് സമാന്തര സുവിശേഷങ്ങൾ എന്ന് വിളിക്കപ്പെടുന്ന, മാർക്കോസ്, മത്തായി, ലൂക്ക എന്നിവരുടെ സുശേഷങ്ങൾ, വെളിപാട്, ഏറ്റവും അവസാനം യോഹന്നാന്റെ സുവിശേഷം എന്നിങ്ങനെയാണ്.

എ ഡി 50 -നും 61 -നും ഇടയിൽ,  ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ട പൗലോസിന്റെ ലേഖനങ്ങൾ, ഒരു പ്രാദേശിക മതവിശ്വാസത്തെ, ഈ ചുരുങ്ങിയ കാലയളവുകൊണ്ടു ഒരു ലോക മതത്തിന്റെ നിലയിലേക്ക്  ഉയർത്തി എന്നുതന്നെ പറയാം. ലോകചരിത്രത്തിൽ വേറൊരാളും ഇത്തരം ഒരു വിജയം കൈവരിച്ചിട്ടുണ്ടാവില്ല. ഒന്നാം തെസ്സലോണിയൻസ്, രണ്ടാം തെസ്സലോണിയൻസ്, ഗലാത്യൻസ്, ഒന്നാം കൊരിന്ത്യൻസ്, രണ്ടാം കൊരിന്ത്യൻസ്, റൊമൻസ്, ഫിലിപ്പൈൻസ്, കൊളോസിയൻസ്, ഫിലിമോൻസ്‌, അങ്ങനെ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്. പൗലോസിന്, യഥാർത്ഥ, ജീവിച്ചിരുന്ന,  യേശുവിനെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭിക്കാൻ അന്ന് വളരെ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ  അതിൽ അദ്ദേഹം അത്ര തല്പരൻ അല്ലായിരുന്നു എന്ന് കാണാം, അദ്ദേഹത്തിൻറെ ലേഖനങ്ങളിൽ നിന്നും നാം യേശുവിനെ കണ്ടെത്തിയാൽ. ജീവിച്ചിരുന്ന യേശുവിനേക്കാൾ 'ഉയിർത്തെഴുന്നേറ്റ' യേശുവിനെയാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്.  
  
പുതിയ നിയമത്തിലെ മറ്റു പുസ്തകങ്ങളിൽ ഏറ്റവും പഴയത്, മത്തായി എഴുതി എന്ന് പറയപ്പെടുന്ന "യേശുവിന്റെ വചനങ്ങൾ" (Saying of Jesus) എന്ന പുസ്തകമാണ്. ഈ പുസ്തകത്തെപ്പറ്റി പാപിയാസ് എന്ന ക്രിസ്ത്യൻ എഴുത്തുകാരൻ എ ഡി 130-ഇൽ പ്രസ്താവിച്ചിട്ടുണ്ട് എന്നതല്ലാതെ ഇതേപ്പറ്റി ഒരു തെളിവും ലഭിച്ചിട്ടില്ല. അതുപോലെതന്നെ അരമായ്ക് ഭാഷയിൽ എഴുതപ്പെട്ട യേശുവിനെപ്പറ്റിയുള്ള ഒരു ഗ്രന്ഥം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. ഇതും ലഭ്യമായിട്ടില്ല. എന്നാൽ യോഹന്നാൻ മാർക്കോസ് എന്നൊരാൾ ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ് 'മാർക്കോസിന്റെ സുവിശേഷം' എന്നാണു പറയപ്പെടുന്നത്. ലഭ്യമായ ആദ്യത്തെ ഗ്രന്ഥമാണ് ഇത്.

ആരാണ് ഈ യോഹന്നാൻ മാർക്കോസ്? യോഹന്നാൻ  എന്നത് യഹൂദ നാമവും മാർക്കോസ് എന്നത് റോമൻ നാമവും. അപ്പോസ്തോല പ്രവർത്തികളിൽ, ജറുസലേമിൽ താമസിച്ചിരുന്ന ഒരു മേരിയെയും അവരുടെ പുത്രനായ മാർക്കോസിനെയും പറ്റി സൂചനയുണ്ട്. ആദിമ കൃസ്ത്യാനികൾ ഈ വീട്ടിൽ ഒത്തുചേരാറുണ്ടായിരുന്നു. സാമാന്യം ധനസ്ഥിതിയുള്ള വീടും ആയിരുന്നു. പാരമ്പര്യ വിശ്വാസമനുസരിച്ചു, യേശു തന്റെ ഒടുവിലത്തെ അത്താഴം കഴിച്ചതായി പറയപ്പെടുന്ന രണ്ടു വീടുകൾ ഇന്ന് ജറുസലേമിൽ കാണാം. ഒന്ന് ഇപ്പോൾ കത്തോലിക്കരുടെ കൈവശം ഉള്ള ഒരു വലിയ മാളിക. ഒരു കാരണവശാലും  അതാവാൻ പറ്റില്ല എന്ന് കാണുന്ന ഏതൊരാൾക്കും ഒറ്റ നോട്ടത്തിൽത്തന്നെ മനസ്സിലാവും. മറ്റൊന്ന് അർമേനിയൻ ഓർത്തഡോക്സ് സഭയുടെ കൈവശമിരിക്കുന്ന മറ്റൊരു വീട്. മാർക്കോസിന്റെ ഭവനം എന്നാണു അത് അറിയപ്പെടുന്നത്. ആ വീടിന്റെ അടിയിൽ വിശാലമായ ഒരു ഗുഹ ഉണ്ട്. ഒരു  പത്തു-അമ്പതു പേർക്ക് ഇരിക്കാവുന്നത്ര വിശാലമായത്. അവിടെയാണ് അന്ത്യ അത്താഴം ഒരുക്കിയത് എന്നാണു അവരുടെ വിശ്വാസം. ഏതായാലും അങ്ങനെ ഒന്ന് നടന്നിട്ടുണ്ടെങ്കിൽ അത് ഈ പറഞ്ഞിടത്തു തന്നെയാവാനാണ് സാധ്യത. അതുപോലെതന്നെ ഒരു മാർക്കോസ്, പൗലോസിന്റെ ശിഷ്യനായി പ്രേഷിത പ്രവർത്തികളിൽ അദ്ദേഹത്തെ സഹായിച്ചിരുന്നതായും, പിന്നീട് അദ്ദേഹം പത്രോസിന്റെ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്നുവെന്നും, ആദിമ സഭ പിതാക്കളിൽ ഒരാളായ പാപിയാസ് സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷെ അങ്ങനെ പത്രോസിന്റെ പ്രസംഗങ്ങളിൽ നിന്നും കുറിച്ചെടുത്തയായിരിക്കാം മാർക്കോസിന്റെ സുവിശേഷം എന്ന് കരുതപ്പെടുന്നു. 

പിന്നീട് വന്ന, മത്തായിയുടെയും ലൂക്കായുടെയും സുവിശേഷം, മാർക്കോസിന്റെ സുവിശേഷത്തോട് വളരെ സാമ്യം ഉള്ളവയാണ്. അതുകൊണ്ടു ഈ മൂന്നു സുവിശേഷങ്ങളെയും സമാന്തര  സുവിശേഷങ്ങൾ      എന്ന് പറയുന്നു. 

നാലാമത്തെയും അവസാനത്തെയുമായ യോഹന്നാന്റെ സുവിശേഷം ഇതിൽനിന്നും തുലോം വ്യത്യസ്തമാണ്. യഹൂദ തത്വചിന്തയേക്കാളുപരി , ഗ്രീക്ക്  തത്വചിന്തക്കാണ്‌  ഇതിൽ മുൻ‌തൂക്കം. 

ക. നീ. മു. സ. മാണികത്തനാർ ആദ്യം മലയാളത്തിൽ ഇറക്കിയ പുതിയ നിയമ പുസ്തകത്തിൽ (അത് ഇപ്പോൾ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ എന്നറിയില്ല. ഇപ്പോഴുള്ളത് പലപ്പോഴായി ഇവിടത്തെ മെത്രാന്മാർ അവരുടെ ഇഷ്ട്ടം അനുസരിച്ചു തിരുത്തി എഴുതിയതാണ്. എന്റെ കയ്യിൽ ഒരു കോപ്പി ഉണ്ട്) പറയുന്ന ചരിത്രം ഇങ്ങനെ.

യോഹന്നാനെ പത്തെമോസ് ദ്വീപിലേക്ക്‌ ഏകാന്തമായി നാടുകടത്തിയപ്പോൾ അവിടെവച്ചു അദ്ദേഹം എഴുതിയതാണ് വെളിപാട്. നാലാമത്തെയും അവസാനത്തെയുമായ പുസ്തകം എഴുതുന്നത് അതിനൊക്കെ കൊല്ലങ്ങൾക്കു ശേഷമാണ്. യോഹന്നാൻ തിരിച്ചെത്തി സഭയിൽ കുറേക്കാലം കൂടി ബിഷപ്പ് ആയി സേവനം ചെയ്തിട്ടാണ് മരിക്കുന്നതു. അതിനിടയിൽ മറ്റു മൂന്നു ബൈബിളുകളും വായിച്ച ആദിമ കൃസ്ത്യാനികളുടെ ഇടയിൽ യേശുവിന്റെ ദൈവത്ത്വത്തെപ്പറ്റി പരക്കെ സംശയം ഉണ്ടായി. അങ്ങനെ, മറ്റു ബിഷപ്പുമാരെല്ലാം കൂടി, ജീവിച്ചിരിക്കുന്ന ഏക ശിഷ്യനായ യോഹന്നാനെ സമീപിച്ചു ആളുകളുടെ സംശയം നീക്കണമെന്നു അപേക്ഷിച്ചു. അങ്ങനെയാണ് യോഹന്നാൻ ബൈബിൾ എഴുതുന്നത്.

"ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈവമായിരുന്നു"

യോഹന്നാൻ തന്റെ ബൈബിൾ തുടങ്ങുന്നത് ഇങ്ങനെ പ്രസ്താവിച്ചു കൊണ്ടാണ്.

"വചനം" എന്ന് മലയാളത്തിലേക്കും "വേർഡ്" എന്ന് ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്ത മൂലവാക്ക് "ലോഗോസ്" ആണ്. അരിസ്റ്റോട്ടലിയൻ തത്വചിന്തയിൽ പറയുന്ന, ലോഗോസ്, ഏതോസ്, പതോസ് എന്നതിലെ ലോഗോസ് ആയി യേശുവിനെ കാണിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ബൈബിൾ തുടങ്ങുന്നത്. 

എന്നാൽ ഇവയിൽ ഒന്നിന്റെയും മൂല കൃതി ഇപ്പോൾ  ലഭ്യമല്ല. പക്ഷെ രണ്ടാം നൂറ്റാണ്ടിൽ ഇവ ഉണ്ടായിരുന്നിരിക്കാം എന്നതിന് പല തെളിവുകളും ഉണ്ട്. എ ഡി 177 -ഇൽ,  ലിയോൺസ്-ലെ ബിഷപ്പ് ആയിരുന്ന ഇറേനിയസ് , ഗ്നോസ്റ്റിക് സമൂഹത്തിനെതിരെ എഴുന്നിടത്തെല്ലാം ഈ നാല് ബൈബിളുകളും വിശദമായി ഉദ്ധരിക്കുന്നുണ്ട്. അതുപോലെതന്നെ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാർത്തേജിലെ ബിഷപ്പായിരുന്ന തെർത്തൂലിയൻ ഈ നാല് ബൈബിളുകളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ഇക്കാലത്തുതന്നെ, അലക്സൻഡ്രിയയിലെ ക്ലെമെൻസ്, ആയിരക്കണക്കിന് ഉദ്ധരിണികൾ തന്റെ വിവിധ ഗ്രന്ഥങ്ങളിൽ നൽകുന്നുണ്ട്. റോമൻ ബിഷപ്പായിരുന്ന പയസ് (160 -170) വിശുദ്ധ ഗ്രന്ഥങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കിയതിൽ ആദ്യത്തെ നാലെണ്ണം ഈ ബൈബിളുകളാണ്. അതൊക്കെ കാണിക്കുന്നത് അക്കാലത്തു, ഇവയുടെ ഒറിജിനുകളോ, അല്ലെങ്കിൽ കോപ്പികളോ ലഭ്യമായിരുന്നു എന്നാണ്. ഏതായാലും ഇന്ന് ലഭ്യമായ എല്ലാ ബൈബിളുകളും സുറിയാനി ഭാഷയിൽ ലഭ്യമായ കോപ്പിയുടെ (ഇതിനെ 'പിഷിത്തോ' എന്ന് വിളിക്കും) അല്ലെങ്കിൽ ലത്തീൻ ഭാഷയിൽ ലഭ്യമായ കോപ്പിയുടെ (ഇതിനെ 'ഇറ്റാലാ' എന്ന് വിളിക്കും) പരിഭാഷകൾ മാത്രമാണ്.