പ്രവാസത്തിൽനിന്നും
തിരിച്ചെത്തിയ യഹൂദർ നൂറ്റാണ്ടുകളോളം പുറംലോകത്തുനടന്ന വമ്പിച്ച മാറ്റങ്ങളിൽ ഒന്നും ഭാഗഭാക്കാതെ കഴിഞ്ഞു. പുറത്തു
ഏതെൻസിന്റെ പ്രഭാവം നശിച്ചു, സ്പാർട്ടയുടെയും തീബ്സിന്റേയും ഉയർച്ചയും താഴ്ചയും നടന്നു,
പേർഷ്യൻ സാമ്രാജ്യത്തെ അലക്സണ്ടർ കീഴടക്കി. ഇതൊന്നും യൂദയാ എന്ന രാജ്യത്തെ ഒരുവിധത്തിലും
ബാധിച്ചില്ല.
ബി
സി രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ഗ്രീസിലെ രാജാവായ അന്ത്യോക്യസ് എപ്പിഫനിസ് യഹൂദ
മതത്തെത്തന്നെ തുടച്ചുനീക്കാൻ പ്രതിജ്ഞ എടുത്തു. രാജ്യം, സൈമൺ മക്കാബിയൂസ്, അയാളുടെ
പുത്രൻ ജൂഡാസ് മക്കാബിയൂസ് എന്നിവരുടെ നേതൃത്വത്തിൽ ധീരമായി ചെറുത്തു
നിന്നു. ഈ ചെറുത്തു നിൽപ്പിന്റെ സാഹിത്യപരമായ ഉൽപ്പന്നങ്ങൾ ആയിരുന്നു, 'ബുക്ക്
ഓഫ് ഡാനിയേൽ', 'എസ്ഥേർ', 'ജൂഡിത്ത്' എന്നിവ. കൂടാതെ പഴയനിയമത്തിലെ അവസാന രണ്ടു പുസ്ഥകങ്ങൾ
എന്ന് പറയപ്പെടുന്ന 'മക്കാബിസ് 1 ', 'മക്കാബിസ് 2 ' എന്ന ഗ്രന്ഥങ്ങൾ.
******
പുതിയ
നിയമത്തിന്റേതായി ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു, ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.
പുതിയനിയമത്തിന്റെ ഏറ്റവും പഴയ ഗ്രന്ഥങ്ങളും, പഴയനിയമ ഗ്രന്ഥങ്ങളും തമ്മിൽ നൂറ്റാണ്ടുകളുടെ
തന്നെ അകൽച്ചയുണ്ട്. പഴയനിയമ രചിയിതാക്കൾ വിഭാവനം ചെയ്യാത്ത പുതിയ ആശയങ്ങൾ; ആത്മാവിന്റെ
അനശ്വരത, രക്ഷകന്റെ രണ്ടാം വരവ്, ലോകത്തിന്റെ അന്തിമ നാളുകൾ, എന്നീ ആശയങ്ങൾ പുതിയനിയമ
രചയിതാക്കൾ തങ്ങളുടേതായി ഇവയിൽ കൂട്ടിച്ചേർത്തു.
പുതിയനിയമ
ഗ്രന്ഥങ്ങളെ അവയുടെ പഴക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചാൽ എ ഡി അമ്പതുകളിൽ എഴുതപ്പെട്ടു
എന്ന് കരുതുന്ന പൗലോസിന്റെ ലേഖനങ്ങളാണ് ഏറ്റവും പഴയത്. പിന്നീട് സമാന്തര സുവിശേഷങ്ങൾ എന്ന് വിളിക്കപ്പെടുന്ന,
മാർക്കോസ്, മത്തായി, ലൂക്ക എന്നിവരുടെ സുശേഷങ്ങൾ, വെളിപാട്, ഏറ്റവും അവസാനം യോഹന്നാന്റെ
സുവിശേഷം എന്നിങ്ങനെയാണ്.
എ
ഡി 50 -നും 61 -നും ഇടയിൽ, ഗ്രീക്ക് ഭാഷയിൽ
എഴുതപ്പെട്ട പൗലോസിന്റെ ലേഖനങ്ങൾ, ഒരു പ്രാദേശിക മതവിശ്വാസത്തെ, ഈ ചുരുങ്ങിയ കാലയളവുകൊണ്ടു
ഒരു ലോക മതത്തിന്റെ നിലയിലേക്ക് ഉയർത്തി എന്നുതന്നെ
പറയാം. ലോകചരിത്രത്തിൽ വേറൊരാളും ഇത്തരം ഒരു വിജയം കൈവരിച്ചിട്ടുണ്ടാവില്ല. ഒന്നാം
തെസ്സലോണിയൻസ്, രണ്ടാം തെസ്സലോണിയൻസ്, ഗലാത്യൻസ്, ഒന്നാം കൊരിന്ത്യൻസ്, രണ്ടാം കൊരിന്ത്യൻസ്,
റൊമൻസ്, ഫിലിപ്പൈൻസ്, കൊളോസിയൻസ്, ഫിലിമോൻസ്, അങ്ങനെ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായി
ഉണ്ട്. പൗലോസിന്, യഥാർത്ഥ, ജീവിച്ചിരുന്ന,
യേശുവിനെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭിക്കാൻ അന്ന് വളരെ ബുദ്ധിമുട്ടൊന്നും
ഉണ്ടായിരുന്നില്ല. എന്നാൽ അതിൽ അദ്ദേഹം അത്ര
തല്പരൻ അല്ലായിരുന്നു എന്ന് കാണാം, അദ്ദേഹത്തിൻറെ ലേഖനങ്ങളിൽ നിന്നും നാം യേശുവിനെ
കണ്ടെത്തിയാൽ. ജീവിച്ചിരുന്ന യേശുവിനേക്കാൾ 'ഉയിർത്തെഴുന്നേറ്റ' യേശുവിനെയാണ് അദ്ദേഹം
പറയാൻ ശ്രമിച്ചത്.
പുതിയ
നിയമത്തിലെ മറ്റു പുസ്തകങ്ങളിൽ ഏറ്റവും പഴയത്, മത്തായി എഴുതി എന്ന് പറയപ്പെടുന്ന
"യേശുവിന്റെ വചനങ്ങൾ" (Saying of Jesus) എന്ന പുസ്തകമാണ്. ഈ പുസ്തകത്തെപ്പറ്റി
പാപിയാസ് എന്ന ക്രിസ്ത്യൻ എഴുത്തുകാരൻ എ ഡി 130-ഇൽ പ്രസ്താവിച്ചിട്ടുണ്ട് എന്നതല്ലാതെ
ഇതേപ്പറ്റി ഒരു തെളിവും ലഭിച്ചിട്ടില്ല. അതുപോലെതന്നെ അരമായ്ക് ഭാഷയിൽ എഴുതപ്പെട്ട
യേശുവിനെപ്പറ്റിയുള്ള ഒരു ഗ്രന്ഥം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. ഇതും ലഭ്യമായിട്ടില്ല.
എന്നാൽ യോഹന്നാൻ മാർക്കോസ് എന്നൊരാൾ ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ് 'മാർക്കോസിന്റെ
സുവിശേഷം' എന്നാണു പറയപ്പെടുന്നത്. ലഭ്യമായ ആദ്യത്തെ ഗ്രന്ഥമാണ് ഇത്.
ആരാണ്
ഈ യോഹന്നാൻ മാർക്കോസ്? യോഹന്നാൻ എന്നത് യഹൂദ
നാമവും മാർക്കോസ് എന്നത് റോമൻ നാമവും. അപ്പോസ്തോല പ്രവർത്തികളിൽ, ജറുസലേമിൽ താമസിച്ചിരുന്ന
ഒരു മേരിയെയും അവരുടെ പുത്രനായ മാർക്കോസിനെയും പറ്റി സൂചനയുണ്ട്. ആദിമ കൃസ്ത്യാനികൾ
ഈ വീട്ടിൽ ഒത്തുചേരാറുണ്ടായിരുന്നു. സാമാന്യം ധനസ്ഥിതിയുള്ള വീടും ആയിരുന്നു. പാരമ്പര്യ
വിശ്വാസമനുസരിച്ചു, യേശു തന്റെ ഒടുവിലത്തെ അത്താഴം കഴിച്ചതായി പറയപ്പെടുന്ന രണ്ടു വീടുകൾ
ഇന്ന് ജറുസലേമിൽ കാണാം. ഒന്ന് ഇപ്പോൾ കത്തോലിക്കരുടെ കൈവശം ഉള്ള ഒരു വലിയ മാളിക. ഒരു
കാരണവശാലും അതാവാൻ പറ്റില്ല എന്ന് കാണുന്ന
ഏതൊരാൾക്കും ഒറ്റ നോട്ടത്തിൽത്തന്നെ മനസ്സിലാവും. മറ്റൊന്ന് അർമേനിയൻ ഓർത്തഡോക്സ് സഭയുടെ
കൈവശമിരിക്കുന്ന മറ്റൊരു വീട്. മാർക്കോസിന്റെ ഭവനം എന്നാണു അത് അറിയപ്പെടുന്നത്. ആ
വീടിന്റെ അടിയിൽ വിശാലമായ ഒരു ഗുഹ ഉണ്ട്. ഒരു പത്തു-അമ്പതു പേർക്ക് ഇരിക്കാവുന്നത്ര വിശാലമായത്.
അവിടെയാണ് അന്ത്യ അത്താഴം ഒരുക്കിയത് എന്നാണു അവരുടെ വിശ്വാസം. ഏതായാലും അങ്ങനെ ഒന്ന്
നടന്നിട്ടുണ്ടെങ്കിൽ അത് ഈ പറഞ്ഞിടത്തു തന്നെയാവാനാണ് സാധ്യത. അതുപോലെതന്നെ ഒരു മാർക്കോസ്,
പൗലോസിന്റെ ശിഷ്യനായി പ്രേഷിത പ്രവർത്തികളിൽ
അദ്ദേഹത്തെ സഹായിച്ചിരുന്നതായും, പിന്നീട് അദ്ദേഹം പത്രോസിന്റെ ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്നുവെന്നും,
ആദിമ സഭ പിതാക്കളിൽ ഒരാളായ പാപിയാസ് സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷെ അങ്ങനെ പത്രോസിന്റെ
പ്രസംഗങ്ങളിൽ നിന്നും കുറിച്ചെടുത്തയായിരിക്കാം മാർക്കോസിന്റെ സുവിശേഷം എന്ന് കരുതപ്പെടുന്നു.
പിന്നീട്
വന്ന, മത്തായിയുടെയും ലൂക്കായുടെയും സുവിശേഷം, മാർക്കോസിന്റെ സുവിശേഷത്തോട് വളരെ സാമ്യം
ഉള്ളവയാണ്. അതുകൊണ്ടു ഈ മൂന്നു സുവിശേഷങ്ങളെയും സമാന്തര സുവിശേഷങ്ങൾ എന്ന് പറയുന്നു.
നാലാമത്തെയും
അവസാനത്തെയുമായ യോഹന്നാന്റെ സുവിശേഷം ഇതിൽനിന്നും തുലോം വ്യത്യസ്തമാണ്. യഹൂദ തത്വചിന്തയേക്കാളുപരി
, ഗ്രീക്ക് തത്വചിന്തക്കാണ് ഇതിൽ മുൻതൂക്കം.
ക.
നീ. മു. സ. മാണികത്തനാർ ആദ്യം മലയാളത്തിൽ ഇറക്കിയ പുതിയ നിയമ പുസ്തകത്തിൽ (അത് ഇപ്പോൾ
ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ എന്നറിയില്ല. ഇപ്പോഴുള്ളത് പലപ്പോഴായി ഇവിടത്തെ മെത്രാന്മാർ
അവരുടെ ഇഷ്ട്ടം അനുസരിച്ചു തിരുത്തി എഴുതിയതാണ്. എന്റെ കയ്യിൽ ഒരു കോപ്പി ഉണ്ട്) പറയുന്ന
ചരിത്രം ഇങ്ങനെ.
യോഹന്നാനെ
പത്തെമോസ് ദ്വീപിലേക്ക് ഏകാന്തമായി നാടുകടത്തിയപ്പോൾ അവിടെവച്ചു അദ്ദേഹം എഴുതിയതാണ്
വെളിപാട്. നാലാമത്തെയും അവസാനത്തെയുമായ പുസ്തകം എഴുതുന്നത് അതിനൊക്കെ കൊല്ലങ്ങൾക്കു
ശേഷമാണ്. യോഹന്നാൻ തിരിച്ചെത്തി സഭയിൽ കുറേക്കാലം കൂടി ബിഷപ്പ് ആയി സേവനം ചെയ്തിട്ടാണ്
മരിക്കുന്നതു. അതിനിടയിൽ മറ്റു മൂന്നു ബൈബിളുകളും വായിച്ച ആദിമ കൃസ്ത്യാനികളുടെ ഇടയിൽ
യേശുവിന്റെ ദൈവത്ത്വത്തെപ്പറ്റി പരക്കെ സംശയം ഉണ്ടായി. അങ്ങനെ, മറ്റു ബിഷപ്പുമാരെല്ലാം
കൂടി, ജീവിച്ചിരിക്കുന്ന ഏക ശിഷ്യനായ യോഹന്നാനെ സമീപിച്ചു ആളുകളുടെ സംശയം നീക്കണമെന്നു
അപേക്ഷിച്ചു. അങ്ങനെയാണ് യോഹന്നാൻ ബൈബിൾ എഴുതുന്നത്.
"ആദിയിൽ
വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈവമായിരുന്നു"
യോഹന്നാൻ
തന്റെ ബൈബിൾ തുടങ്ങുന്നത് ഇങ്ങനെ പ്രസ്താവിച്ചു കൊണ്ടാണ്.
"വചനം"
എന്ന് മലയാളത്തിലേക്കും "വേർഡ്" എന്ന് ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്ത മൂലവാക്ക്
"ലോഗോസ്" ആണ്. അരിസ്റ്റോട്ടലിയൻ തത്വചിന്തയിൽ പറയുന്ന, ലോഗോസ്, ഏതോസ്, പതോസ്
എന്നതിലെ ലോഗോസ് ആയി യേശുവിനെ കാണിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ബൈബിൾ തുടങ്ങുന്നത്.
എന്നാൽ
ഇവയിൽ ഒന്നിന്റെയും മൂല കൃതി ഇപ്പോൾ ലഭ്യമല്ല.
പക്ഷെ രണ്ടാം നൂറ്റാണ്ടിൽ ഇവ ഉണ്ടായിരുന്നിരിക്കാം എന്നതിന് പല തെളിവുകളും ഉണ്ട്. എ
ഡി 177 -ഇൽ, ലിയോൺസ്-ലെ ബിഷപ്പ് ആയിരുന്ന ഇറേനിയസ്
, ഗ്നോസ്റ്റിക് സമൂഹത്തിനെതിരെ എഴുന്നിടത്തെല്ലാം ഈ നാല് ബൈബിളുകളും വിശദമായി ഉദ്ധരിക്കുന്നുണ്ട്.
അതുപോലെതന്നെ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കാർത്തേജിലെ ബിഷപ്പായിരുന്ന തെർത്തൂലിയൻ
ഈ നാല് ബൈബിളുകളും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇക്കാലത്തുതന്നെ,
അലക്സൻഡ്രിയയിലെ ക്ലെമെൻസ്, ആയിരക്കണക്കിന് ഉദ്ധരിണികൾ തന്റെ വിവിധ ഗ്രന്ഥങ്ങളിൽ നൽകുന്നുണ്ട്.
റോമൻ ബിഷപ്പായിരുന്ന പയസ് (160 -170) വിശുദ്ധ ഗ്രന്ഥങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കിയതിൽ
ആദ്യത്തെ നാലെണ്ണം ഈ ബൈബിളുകളാണ്. അതൊക്കെ കാണിക്കുന്നത് അക്കാലത്തു, ഇവയുടെ ഒറിജിനുകളോ,
അല്ലെങ്കിൽ കോപ്പികളോ ലഭ്യമായിരുന്നു എന്നാണ്. ഏതായാലും ഇന്ന് ലഭ്യമായ എല്ലാ ബൈബിളുകളും
സുറിയാനി ഭാഷയിൽ ലഭ്യമായ കോപ്പിയുടെ (ഇതിനെ 'പിഷിത്തോ' എന്ന് വിളിക്കും) അല്ലെങ്കിൽ
ലത്തീൻ ഭാഷയിൽ ലഭ്യമായ കോപ്പിയുടെ (ഇതിനെ 'ഇറ്റാലാ' എന്ന് വിളിക്കും) പരിഭാഷകൾ മാത്രമാണ്.